ഞങ്ങൾക്ക് ഒരു ഉണ്ണിപിറന്നു
അച്ഛന്റെ ചന്തമോ
അമ്മയുടെ നിറമോ
മുത്തച്ഛന്റെ കവിളിലെ
കാക്കപുള്ളിയോ
മുത്തശ്ശിയുടെ കഴുത്തിലെ
പാലുണ്ണിയോ
ഇല്ലാത്ത ഒരു ഉണ്ണി.
കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത
നീണ്ടുമെലിഞ്ഞ കാതുണ്ടായിട്ടും
കേൾവിയില്ലാത്ത
ബുദ്ധന്റെ ഒരു പഴകിയ
ഛായാചിത്രമുണ്ടായിരുന്നു
ഞങ്ങളുടെ ചുവരിൽ.
അതേ ഛായയായിരുന്നു
ഉണ്ണിക്ക്
അതേ നിറമായിരുന്നു
കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്ത
കാതുണ്ടായിട്ടും കേൾക്കാൻ
കഴിയാത്ത
ബുദ്ധന്റെ മറ്റൊരു ഛായാചിത്രമായി
ഞങ്ങളുടെ ഉണ്ണി ഉലകത്തിൽ
വളർന്നു
കവർ : വിൽസൺ ശാരദാ ആനന്ദ്
Comments