വിശാലമായ ഹാളിൻ്റെയറ്റത്ത് നാരായണഗുരുവിൻ്റെ മനോഹരമായ ശില്പമുണ്ട്. അലംകൃതമായൊരു ആർച്ചിനാൽ വേർതിരിക്കപ്പെട്ട ആഭാഗത്തിന്, നിലവിളക്കും മാലയും പൂക്കളും ധൂമവുമൊക്കെച്ചേർന്ന് ഒരു പൂജാമുറിയുടെ ഛായ നൽകി. അതിഥികൾ കൊണ്ടുവന്ന സമ്മാനപ്പൊതികൾ അവിടെ കുന്നുകൂടിക്കിടന്നു. വന്നവരെല്ലാം ഗുരുരൂപം കണ്ടു കണ്ണിമ ചിമ്മാതെ നോക്കിനിൽക്കുകയും ഗംഭീരമെന്ന് പ്രശംസിക്കുകയും ചെയ്തു. അവരോടെല്ലാം, ” ഗുരുദേവൻ കഴിഞ്ഞേ തനിക്ക് മറ്റെന്തുമുള്ളൂ…” എന്ന് ഗൃഹനാഥൻ വിനയാന്വിതനായി. അയാളുടെ മകൾ ഋതിമതിയായതറിഞ്ഞ് വന്നവർക്കിടയിൽ പുതുവസ്ത്രങ്ങളാലും ആഭരണങ്ങളാലും അലംകൃതയായി കാണപ്പെട്ട പെൺകുട്ടിയുടെയും ഗുരുവിൻ്റെയും മുഖത്തപ്പോൾ ഒരേഭാവമായിരുന്നു – വിഷാദം
കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ