പൂമുഖം ഓർമ്മ ടി എ ശശി – ഏകലോചനത്തിൻറെ മനോധർമ്മം

ടി എ ശശി – ഏകലോചനത്തിൻറെ മനോധർമ്മം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

അതിസൗമ്യനും മിതഭാഷിയുമായ ഒരു കൊച്ചു മനുഷ്യൻ. അയാളുടെ കവിതകളിൽ സൂര്യൻ്റെ തീക്ഷ്ണതയും സമുദ്രഗ്രഹനതയും ഉണ്ട്. സൗഹൃദത്തിൽപ്പോലും അധിവാക്ക് ഉപയോഗിക്കാത്ത കവി. എന്നാൽ, കവിതയിലെ ഓരോ വാക്കും സൂക്ഷ്മദർശിനിയുടെ കണിശതയോടെ ഉപയോഗിക്കുന്ന നിശിതബുദ്ധി. അതികാൽപ്പനികത പോയിട്ട് മിതകാൽപ്പനികത പോലും കവിതയെ തീണ്ടാൻ അനുവദിക്കാതിരുന്ന കാർക്കശ്യം. ഇതെല്ലാമായിരുന്നു അകാലത്തിൽ വേർപിരിഞ്ഞ പ്രിയകവി ടി എ ശശി. പക്ഷെ, അയാളുടെ മനോലോകത്തിൽ വിശുദ്ധമനുഷ്യരുടെ ശബ്ദവിന്യാസം തുളുമ്പി നിന്ന് അകലെയുള്ള സൗഹൃദങ്ങളുടെ തരംഗലീലകളിൽ ഏറിയും കുറഞ്ഞും ഇരമ്പിപ്പെയ്തു

അബുദാബിയിൽ പോകുമ്പോൾ, നിർബന്ധമായും കാണേണ്ടുന്നവരുടെ പേരുകൾ പരതുക എൻറെ പതിവായിരുന്നു. ജോഷി, ഫൈസൽ, അസ്മോ, ശശി, നസീർ, അഷ്റഫ് …. എന്നിങ്ങനെ ആ പട്ടിക നീളും. അക്കൂട്ടത്തിൽ നിന്ന് അസ്മോയും ശശിയും ഭൂമിയെ ഉപേക്ഷിച്ചു പോയി. ജോഷി ഒമാനിലേക്കും ഫൈസൽ ബാവ, നസീർ കടിക്കാട്, അഷ്റഫ് ചമ്പാട് എന്നിവർ നാട്ടിലേയ്ക്കും പോയി. അബുദാബി എന്ന് കേൾക്കുമ്പോൾ ശിരസ്സ് നഷ്ടപ്പെട്ട ഒരു ഗോപുരമാണ് ഇപ്പോൾ മനസ്സിൽ തെളിയുന്നത്. ചിന്തിക്കുന്ന, ഭാവന ചെയ്യുന്ന കൂട്ടുകാരില്ലാത്ത ഒരു മരുമണൽനഗരം.

കവിതയിൽ എല്ലാം കൊണ്ടും വ്യത്യസ്തനായിരുന്നു ടി എ ശശി. കാവ്യഭാഷയ്ക്ക് പുതിയ ചമൽക്കാരം സൃഷ്ടിക്കാൻ നിരന്തരം പരിശ്രമിച്ച അയാൾ കല സാമ്പ്രദായികമായിക്കൂടി പരിശീലിച്ച കലാകാരനായിരുന്നു. ഇതരകവികളിൽ പലരോടും ചങ്ങാത്തം സൂക്ഷിച്ചിരുന്നു. അവർക്കൊക്കെ വ്യക്തിസന്ദേശങ്ങൾ അയക്കുമായിരുന്നു. അവയൊന്നും സുഖവിവരങ്ങൾ അന്വേഷിക്കുന്ന ഉപരിതലസ്പർശിയായ വാക്യങ്ങളാവില്ല. താൻ എഴുതിയ കവിതയുടെ വരികൾ വിഷയവുമായി യുക്തമായി ചേർന്നുപോകുന്നുണ്ടോ, എന്താണ് പോരായ്‌മ, എഴുത്ത് തുടരണമോ… എന്നിങ്ങനെയുള്ള ആശങ്കകൾ അയാളെ നിരന്തരം അലട്ടുന്നുണ്ടായിരുന്നിരിക്കണം.

ശശിയുടെ വേർപാടിൽ മനസ്സ് മുറിഞ്ഞ കവി സിന്ധു മനോഹരൻ ഇങ്ങനെ എഴുതി:
“ടി. എ. ശശി മരിച്ചെന്നറിയുന്നു. ശരിയാണോ എന്നറിയില്ല. മരിച്ചത് ആരാണെന്ന് ആർക്കറിയാം? ജീവിച്ചിരിക്കുന്നവരാണോ സത്യം, മരിച്ചവരാണോ സത്യം എന്ന് ആർക്കറിയാം. കുറച്ചു കാലം മുൻപ് തുടരെ ഇൻബോക്സിൽ കവിതകൾ അയക്കുമായിരുന്നു. കവിതയെ ക്കുറിച്ച് കാര്യമായി ബോധമുള്ള നല്ല ഒരു കവി ആയിരുന്നു അദ്ദേഹം. ഇതൊക്കെ ആളിൻറെ കവിതകൾ ആണ്. എനിക്കു പലപ്പോളായി അയച്ചു തന്നത്. വളരെ അധികം പാവമായ ഒരു നല്ല മനുഷ്യൻ ആയിരുന്നു അദ്ദേഹം. കവിതകൾ അയച്ചിട്ട് എന്നോട് ചോദിക്കുമായിരുന്നു. ശരിയായോ കീറിക്കളയണോ എന്നെല്ലാം. നാലുവരി എന്തെങ്കിലുമൊക്കെ എഴുതി നിറച്ചു കവിയെന്നും കഥാകാരനെന്നുമൊക്കെ നടിച്ചു നടക്കുന്നവരിൽ നിന്ന് വ്യത്യസ്തൻ ആയിരുന്നു. വിഷമം തോന്നുന്നു. മരിച്ചവരുടെ ഇൻബോക്സ് തുറക്കുമ്പോൾ എന്തൊക്കെയാണ് കാണേണ്ടി വരുന്നത്. ഇനിയില്ല സുഹൃത്തേ, അടച്ചു പൂട്ടുന്നു എന്നേക്കുമായി. വയ്യ! ഇനി തുറന്നു നോക്കാൻ….. ഈ കവിതകൾ ഇവിടെ ഇടുന്നു. താങ്കൾ മരിച്ചു എന്ന് വിശ്വസിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം.

1

വെറുതെ ഒരു മേഘത്തെ
നോക്കിയിരിക്കുകയാണ് ഞാൻ
സൂക്ഷ്മദർശനത്തിൽ
അതിൽ ജലത്തുള്ളി തെളിഞ്ഞു
എനിക്കപ്പോൾ ഒരു സംശയം
കെട്ടിക്കിടന്ന് അഴുകുന്നത് മടുത്ത്
ജലം അതിൻറെ അടരുകളിലേക്ക്
തിരിച്ചു പോയതാവുമൊ?

2

മരങ്ങൾ കൂട്ടിച്ചേർത്തു മാത്രമല്ല
കുരിശു പണിയുക
പർവ്വതങ്ങൾ കൂട്ടിക്കെട്ടിയും
കുരിശുണ്ടാക്കാം.
കുരിശിൽ തറക്കപ്പെടുന്നത് മാത്രമല്ല
ജീവിതം,അതിന്നടിയിൽ പെട്ടുഴലുന്നതാണ്
നിലവിളിയും ജീവിതവും.
നെഞ്ചു വിരിച്ച് നിന്ന്
വെട്ടേൽക്കുക മാത്രമല്ല കുരിശുജീവിതം.
അതിനിടയിൽപ്പെട്ട്
പുറത്ത് വരാത്ത നിലവിളിയും
ചോര വരാത്ത മുറിവുകൾ തന്നെയാണ്.

3

കാറ്റ് കടലിനെ പകുക്കുന്നതു കണ്ടിട്ടുണ്ടോ?
കാണണം
കടലിന് പകുതിയിൽ കാറ്റുകൊണ്ടുതന്നെ
വരയും വര കാണണം
അതിലൂടെ കടലിനടിയിലെത്തി കാറ്റ്
ബഹുദൂരം സഞ്ചരിക്കും
മുകളിലേക്ക് പൊന്തുമ്പോൾ
ഉയർത്തിയ കടലിനെ പിന്നെയും
കാറ്റു തള്ളി തള്ളി കരയിലേക്കാക്കും .
ഭൂമുഖം കുഴിക്കുമ്പോൾ
ഇത്തിളുകൾ കിട്ടുന്നത് വേർപെട്ടു പോയ
കടലിൻറെ ഓർമ്മകളാണ്.

4

ഉള്ളിൽ നിന്നാണ് ശവം തുടങ്ങുക.
തണുപ്പ് ഉള്ളിൽ
ഒരു തുടക്കമിടും.
ഒരു നാൾ തണുപ്പ് തൊലി കടന്ന്
പുറത്ത് കടക്കും.
പിന്നെ അകത്തേക്കും
പുറത്തേക്കുമില്ലാതെ
ഒറ്റ നിൽപ്പാണ്.

കവി കുഴൂർ വിത്സൺ ഏറെ ആർദ്രമായ മനസ്സോടെ പങ്കുവെച്ച സന്ദേശങ്ങൾ ശശിയിലെ കവിയെയും വ്യക്തിയെയും ഒന്നുപോലെ അടയാളപ്പെടുത്തുന്നതായി.

അദൃശ്യമായ ​ പക്ഷികള്‍​​

അദൃശ്യമായ പക്ഷികള്‍
മരിച്ചവനിലേക്ക്
നിന്നിലേക്ക്
നിന്റെ ശബ്ദത്തില്‍
ഞാനെന്റെ ശബ്ദമെത്തിക്കുന്നു;
നിശ്ശബ്ദതയാണെന്റേയും ഭാഷ.
ചില പക്ഷികള്‍
അവരുടെ തന്നെ ശബ്ദങ്ങള്‍ കൊണ്ട്
മൗനമുണ്ടാക്കുന്നു;
അവരുടെ മൗനം
മരിച്ചവരെ ഉണര്‍ത്തുന്ന
സംഗീതവുമാണ്.
മരിച്ചവന്‍ ഉണര്‍ന്നിരിക്കുന്നിപ്പോള്‍.
പക്ഷിയുടേയും
അവന്റേയും ശബ്ദങ്ങള്‍
നിശ്ശബ്ദതകൊണ്ടൂ
കൊരുത്തിരിക്കുന്നു,
അദൃശ്യമായ മാന്ത്രികതയോടെ
പാട്ടു പാടുന്ന പക്ഷികളിലൂടെ
മരിച്ചവരെ അടുത്തു കാണുവാൻ
രാത്രിയുടെ അന്ത്യയാമം വരെ
ഉണര്‍ന്നിരിക്കയും വേണം.

അലക്കി വെളുപ്പിച്ച വസ്ത്രം

ഒരാള്‍ക്ക് കൊടുത്ത മരണത്തെ
തിരിച്ചെടുക്കുക അസാദ്ധ്യവുമാണല്ലൊ..
എങ്കിലും എല്ലാം അറിയിക്കുന്ന
ദൈവം ഇതു മാത്രം ഇന്നു വരെ
മനുഷ്യനെ അറിയിക്കാതെ
ഒരാള്‍ക്കുള്ള മരണത്തെ മരണശേഷം
തിരിച്ചെടുക്കുവാനും
വസ്ത്രങ്ങള്‍ പോലെ
മരണത്തെ അലക്കി വെളുപ്പിച്ച്
വീണ്ടും വീണ്ടും
ഉപയോഗിക്കാനും തുടങ്ങി.
പലര്‍ക്കും മറ്റുള്ളവര്‍ക്കു
കൊടുത്ത മരണം തന്നെയാണ്
തനിക്കും കിട്ടിയതെന്ന അറിവില്ലാതായ്…
ദൈവം എനിക്കു തരുന്ന മരണം
പഴയതാണാവോ?
ദൈവത്തിനല്ലാതെ
ആര്‍ക്കറിയാം ഇത്?

ഇത്ര തീക്ഷ്ണമായി മരണം പലരുടെ കവിതകളിൽ പല കാലങ്ങളിൽ കടന്നുവന്നിട്ടുണ്ടാവാം. പക്ഷെ, മരണാനന്തരം കവിയെ നോക്കുന്നവരുടെ ഉള്ളിൽ ഒരു മരണനോക്കിയന്ത്രം ഉണർന്നിരിപ്പുണ്ടെന്ന് പറയേണ്ടിവരുന്നു. ജീവിതത്തെ ലളിതമായി ആവിഷ്ക്കരിക്കുന്ന കിളികളെ കവി പി പി രാമചന്ദ്രൻ എഴുതി നിറച്ചിട്ടുണ്ട്. ശശിയാകട്ടെ, ജീവിതത്തെ ഗഹനമായി വരച്ച് വെയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. അതിൽ ജീവിതത്തിന്റെ അനുഭവലോകത്തിലെ നിരവധി അസാധാരണത്വങ്ങൾക്കൊപ്പം മരണവും ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷമായി. അയാൾ മരണത്തെ പ്രതീക്ഷിച്ചിരുന്നു എന്ന മട്ടിൽ കാവ്യഭാഷ്യം ചമയ്ക്കുന്ന പഴഞ്ചൻ വടക്കുനോക്കി യന്ത്രം നമ്മൾ ദൂരെ എറിഞ്ഞേക്കണം!
ജീവിതത്തെ നോക്കുന്ന കണ്ണുകളുടെ ആഴം മരണത്തെ നോക്കുമ്പോൾ പരപ്പായി മാറുന്നത് നമുക്ക് കാണുകതന്നെ വേണം.

വാങ്മയങ്ങളിൽ എത്ര അനന്യമായ രീതിയാണ് ശശിയുടേതെന്ന് ബോധ്യപ്പെടുക സാധ്യമാണ്.

“മരുഭൂമിയുടെ
വിത്തെടുത്ത് മുളപ്പിച്ച
മരങ്ങൾ നിറഞ്ഞ കാട്;
വെയിൽനിറമുള്ള തണൽ.
മരങ്ങളായ് മാറുന്ന മരുഭൂമിയെ
സ്വപ്നം കണ്ടിരുന്നില്ല;
തിരിച്ചാണ് കണ്ടിരുന്നത്…”
(മരുവിൽ നിന്നും)

“ഇപ്പോള്‍ അറ്റുവീണ നൂലിന്നിഴ
ഒരു ചുവപ്പുവസ്ത്രമായ് മാറുകയും
എന്റെ എന്റേതു മാത്രമായ
ലോകമായ് തീരുകയും ചെയ്തു.”
(ഇഴ)

‘പാരമ്പര്യത്തിൽ നിന്നും നിലനിൽക്കുന്ന കാവ്യശീലങ്ങളിൽ നിന്നും വിടുതൽ തേടി അപരിചിതമായ സൗന്ദര്യ ഭൂമികകളിലേക്ക് സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവയാണ് ടി എ ശശിയുടെ കവിതകൾ’ എന്ന് പി ഐ നാസിമുദ്ദീൻ, ശശിയുടെ കാവ്യസമാഹാരമായ “ചിരിച്ചോടും മൽസ്യങ്ങളേ” എന്ന പുസ്തകത്തിൻറെ അവതാരികയിൽ വിലയിരുത്തിയിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, ടി എ ശശി – സൗമ്യമധുരവും തീക്ഷ്ണസ്വരവുമായ ഏകലോചനത്തിന്റെ മനോധർമ്മം നിർവ്വഹിച്ച കവിയായിരുന്നു. സ്വന്തം കവിതകൾ അയാളെ ഫോസിലുകളിൽ അടയാളപ്പെടുത്തും. അത് കാണാതെ പോകുന്ന അന്ധരുടെ കാർണിവെലിൽ എന്തായാലും ഞാൻ സന്നിഹിതനാവില്ല.

കവർ ഡിസൈൻ : വിൽസൻ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like