നിർത്താത്ത
നടത്തമായിരുന്നു
എല്ലായിടത്തും
ഇടവഴികൾ മൺവഴികൾ
ടാറുരുകിയ റോഡുകൾ
പൂത്ത വേനൽക്കാടുകൾ
നനഞ്ഞ സമതലങ്ങൾ
എല്ലാം പതുക്കെ
നടന്നു തീർക്കുകയായിരുന്നു.
ഓരോ കംമ്പാർട്ട് മെൻറിലുമോരോ -
ഋതുക്കളുറങ്ങുന്ന
സമയ ശകടത്തിൻ്റെ പാളത്തിലൂടെ
ഏകാന്ത പഥികയായി
പക്ഷെ
നിലാവു പൂക്കുന്ന കുന്നുമാത്രം
കയറാനൊത്തില്ല.
അങ്ങനെയിഴഞ്ഞ് നടക്കുന്ന നേരത്താണ്
പൊടുന്നനെയെന്നോണം
നിറയെ തേറ്റകളുള്ളൊരു ഭ്രാന്തൻ പട്ടി
അലറിക്കുരച്ച് കൊണ്ട് പിറകെയോടിയത്.
പിന്നെ നടത്തം മറന്ന് ഒരോട്ടമായിരുന്നു ,
നിലാവ് പൂക്കുന്ന കുന്നുകൾ
ഒറ്റ ശ്വാസത്തിലോടിക്കയറി.
ഭ്രാന്തൻ പട്ടികൾ
അവിടെയെവിടെയോ ഉണ്ട്.
പക്ഷെ
എൻ്റെ വീടിപ്പോൾ
നിലാവ് പൂക്കുന്ന കുന്നിൻ പുറത്താണ് .
ഇവിടെയെൻ്റെ ശലഭങ്ങൾക്ക്
വസന്തമാണ്.
കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്
Comments