പൂമുഖം LITERATUREകവിത പുറപ്പെട്ടുപോയി

പുറപ്പെട്ടുപോയി

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

വെളിച്ചമകന്ന
മാസങ്ങളിൽ
പുറപ്പെട്ടുപോയി.

ഒച്ചയില്ലാത്ത
ഇടങ്ങളിലേക്ക്
ഒളി(ലി)ച്ചിറങ്ങി.

ആകാശവും ഭൂമിയും
മാത്രമുള്ളപ്പോൾ
കല്ലുരച്ചു,
മൂർച്ചകൂട്ടി,

തുടഞരമ്പിൽ
വലിച്ചുകെട്ടി

ഇലമണങ്ങൾ
നൂണിറങ്ങി.

കിളികളെ,
കാറ്റിനെ,
തിരകളെ…
എയ്യുന്നത്,

കിനാവുകണ്ടു.

മലയിൽ ,
മടിയിൽ ,
മലർന്നുകിടന്നപ്പോൾ
മഴപെയ്തു.

കുതിർന്നു…,

ഇറങ്ങിനടന്നു,

കുഞ്ഞുപട്ടി
കൂടെക്കൂടി.

തീകായുന്നേരം
വാലാട്ടിവന്നു.

മുതുകിൽ തട്ടി,

മൂർച്ചകൂട്ടി…

കളഞ്ഞുകിട്ടിയ
മാനിറച്ചിനീട്ടി.,

ദൂരെദൂരെ,

കണ്ണെത്താ-
ഉയരങ്ങളിൽത്തട്ടി,
വേട്ടമൃഗങ്ങളുടെ
ഓരി.

2

കാടിന്നോരത്തെ വണ്ടിയിൽ
കടുവയുടെപല്ല് , കടലാസുപൂവ്,
കുത്തഴിഞ്ഞ വാക്ക്,
കുഴഞ്ഞപിടിയുള്ള തോക്ക്,
പനങ്കള്ള്, പാതിരാക്കാറ്റ്.
പാതിപ്പാക്കറ്റുസിഗരറ്റ്….

കൂരിരുട്ടിൽ
കുറുനരികൾ വിളിക്കും, കുമിഞ്ഞുപെയ്യും കാറ്റ്.

കുത്തിനോവിക്കും,
കാട്ടുപൂക്കൾ

മഴയുണ്ടെങ്കിൽ..,

വണ്ടിപ്പുറത്തു വിരിച്ച, കുടയുമായിരിക്കും.

വിളിക്കും,

വെറുപ്പിനെയും
വേതാളത്തെയും

വേണ്ടുവോളം…,
(വേണ്ടുവോളം)
വിതുമ്പുമെ-
ടുത്തുകൊണ്ടുപോകുമതും (അതുമെടുത്തുകൊണ്ടുപോകും)

തുലാവർഷം.

വയലുകളെപ്പറ്റി ചോദിക്കും,വീടുകളെപ്പറ്റി,
വൈകുന്നേര
വെയിലിനെപ്പറ്റി,
വീർത്തുപൊട്ടി,വീർപ്പുമുട്ടി-
ക്കഴിയുന്നവരെപ്പറ്റി…

വിട്ടുപോരണമെന്നേ തോന്നാത്തവരെപ്പറ്റി,
വറുതിവരെ-
യറുതിവരെ,
വിടവിൽ ,

ഒളിച്ചിരിക്കുന്നവരെപ്പറ്റി.

കുടമടക്കും
കുതിർന്നിരിക്കും.
കൂനിറങ്ങും….

പടിഞ്ഞാറ് ,
തേയിലത്തോ-
ട്ടങ്ങൾക്കപ്പുറം,
കൃത്യമറുന്നൂറടിയിൽ
പേരില്ലാപൊത്തിനും
പുതുപട്ടണത്തിനുമിടയിൽ…

പാലം

പിറവിക്കും
പിന്നിലേത്…

വഴുക്കുന്നത്,
വേച്ചുവേച്ചു
നടക്കേണ്ടത്

പിടയുന്നുണ്ടതിൽ
പ്രശ്നത്തോളം
പുളിപ്പുള്ള
പ്രാണൻ,

(പലതവണയെയ്തതാണ്,
പകൽപോലെന്തോ
കേട്ടതാണ്,)

മുയലോടുംവഴി
നിറവിനു മറവിലെ
പകലുംവലിച്ചാരോ
പതുങ്ങിനടക്കുമ്പോൾ…

വിറയ്ക്കുന്നൂ
വിരലുകൾ,
വി(റയൂ)(യർപ്പൂ)റി
വഴുവഴുക്കുന്നായുധം.

#നിഥിന്

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like