ക്രിക്കറ്റിലെ അവസാന ഒാവറുകൾ ഭാഗ്യ നിർഭാഗ്യത്തിന്റെ നാടകീയത കൊണ്ട് നിറഞ്ഞ് നിൽക്കുന്ന ഒന്നാണ്. വിജയ പരാജയങ്ങൾ നിറഞ്ഞ് നിൽക്കുന്ന “ഡെത്ത് ഓവറുകളിൽ” ടോ ക്രഷിംഗ് യോർക്കറുകളുമായി കളം വാഴുന്ന മഹാ പ്രതിഭയാണു ലസിത് മലിംഗ എന്ന ശ്രീലങ്കക്കാരൻ. വിരൂപമായ തലമുടിയും നെറ്റി ചുളുപ്പിക്കുന്ന ബൗളിംഗ് ആക്ഷനുമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വിക്കറ്റുകൾ പിഴുതെറിയുന്ന മലിംഗയേ പോലുള്ള ബൗളർമാരെ ക്രിക്കറ്റിനെ ശ്വാസമായി കാണുന്ന ഇന്ത്യൻ ജനത ഒരിക്കല്ലെങ്കിലും ആഗ്രഹിക്കാതിരിക്കില്ല. സഹീർഖാനു ശേഷം റൺ വിട്ട് കൊടുക്കുന്ന ധാരാളിമാർ വിരാചിക്കുന്ന ഇന്ത്യൻ പേസ് നിരയിലേക്ക് അപ്പോഴാണു ജസ്പ്രിത് ബുംറ എന്ന ചെറുപ്പക്കാരൻ കടന്ന് വരുന്നത്. വ്യത്യസ്തമായ ആക്ഷൻ കൊണ്ട് പെട്ടെന്ന് തന്നെ ശതകോടി ഇന്ത്യൻ ജനതയുടെ പുത്തൻ പ്രതീക്ഷയായി ഈ ചെറുപ്പക്കാരന് പെട്ടെന്ന് തന്നെ മാറി. ലസിത് മലിംഗക്കുള്ള ഇന്ത്യൻ മറുപടിയാണു ബുംറ എന്ന് ക്രിക്കറ്റ് പാണന്മാർ പാടി തുടങ്ങിയിരിക്കുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ പരിചയ സമ്പത്തൊന്നും അവകാശപ്പെടാനില്ലാത്ത ഗുജറാത്തിൽ നിന്നുള്ള ഈ ഇരുപത്തൊന്നുക്കാരനായ ബുംറ ഇതിനോടകം ക്രിക്കറ്റ് ലോകത്തെ സെൻഷേഷൻ ആയി മാറി കഴിഞ്ഞിരിക്കുന്നു. ട്വന്റി-20 ലോകകപ്പിനു തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ രഹസ്യായുധമാണ് ബുംറ എന്ന് പറയാതെ പറയുകയാണു ക്രിക്കറ്റ് ലോകം.
2013 ഐ പി എലിൽ ആണു ബുംറ എന്ന ബൗളറെ ലോകം അറിയുന്നത്. പരമ്പരാഗത ക്രിക്കറ്റ് ആസ്വാദകർക്ക് പെട്ടെന്ന് ദഹിക്കാത്ത ബൗളിംഗ് ആക്ഷനുമായി അരങ്ങേറിയ ബുംറ അന്ന് മൂന്ന് വിക്കറ്റ് സ്വന്തമാക്കി മികച്ച പ്രകടനം നടത്തുകയും ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തുവെങ്കിലും പിന്നീടുള്ള കളികളിൽ ശരാശരിയിൽ താഴെ ഉള്ള കളികൾ പുറത്തെടുത്ത ബുംറ പതിയെ ആദ്യ പതിനൊന്നിൽ നിന്ന് പുറത്താവുകയായിരുന്നു. എങ്കിൽ പോലും മുംബൈ ഇന്ത്യൻസിലെ പേരു കേട്ട താര നിരയിൽ നിന്ന് സ്വന്തമാക്കിയ ബാലപാഠങ്ങളും, ലസിത് മലിംഗയുടെ ഉപദ്ദേശങ്ങളും ബുംറയെ വളരെ പെട്ടെന്ന് തന്നെ ലോക നിലവാരത്തിലേക്കുയർത്തി എന്ന് മനസിലാവുക പിന്നീട് ബുംറ ആഭ്യന്തര മത്സരങ്ങളിൽ പുറത്തെടുത്ത മികവ് കാണുമ്പോഴാണ്. ഈ അടുത്ത് അവസാനിച്ച വിജയ് ഹസാരെ ടൂർണ്ണമെന്റിൽ ഒൻപത് മത്സരങ്ങളിൽ നിന്നായി നേടിയ 21 വിക്കറ്റുകൾ വളരെ പെട്ടെന്ന് തന്നെ ബുംറയെ ഇന്ത്യൻ ടീമിലേക്ക് എത്തിച്ചു.
ഓസ്ത്രേലിയക്കെതിരായുള്ള ഏകദിന ടീമിൽ എത്തിയതോടെയാണ് ബുംറയുടെ മാസ്മരികതക്ക് ക്രിക്കറ്റ് ലോകം സാക്ഷിയാവാൻ തുടങ്ങിയത്. ബൗളിംഗ് മറന്ന് അലക്ഷ്യമായി എറിഞ്ഞ് റൺ വിട്ട് കൊടുക്കാൻ മത്സരിക്കുന്ന ഇന്ത്യൻ ബൗളർമാരിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുന്നു എന്നാണു പലരു ബുംറയുടെ ടീമിലേക്കുള്ള വരവിനെ വിശേഷിപ്പിച്ചത്. എന്നാൽ പരിക്കേറ്റ ഭുവനേശ്വറിനു പകരം കളിക്കാനിറങ്ങിയ ബുംറ വിമർശശകരുടെ വായടപ്പിച്ച പ്രകടനമായിരുന്നു അന്ന് പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ തന്നെ ബുംറ തന്റെ കഴിവുകൾ പുറത്തെടുത്തപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ പ്രതീക്ഷയുടെ പുത്തൻ കണികകൾ ഉരുത്തിരിയുകയായിരുന്നു.
ആ ഒരൊറ്റ കളി കൊണ്ട് ബുംറ ട്വന്റി-20 ടീമിലും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. തുടർന്ന് ശ്രീലങ്കയുമായുള്ള സീരീസിലും ഏഷ്യ കപ്പിലും ബുംറ തന്റെ മികവ് തുടർന്നു കൊണ്ടിരുന്നു. ഓസ്ത്രേലിയയുമായുള്ള ടൂർണ്ണമെന്റിന്റെ കണ്ടെത്തൽ ആയി ബുംറയെ വാഴ്ത്തുമ്പോള്‍ നായകൻ ധോണിയുടെ കണ്ണുകളിലുണ്ടായിരുന്നത് താൻ ആഗ്രഹിച്ചിരുന്ന മികവുറ്റ പേസ് ബൗളറെ ലഭിച്ചതിന്റെ അതിയായ സന്തോഷം തന്നെയായിരുന്നു.
മറ്റുള്ളവരിൽ നിന്ന് ബുംറയെ വ്യത്യസ്തനാക്കുന്നത് ബൗളിംഗ് ആക്ഷൻ തന്നെയാണ്. ക്രിക്കറ്റില്‍ അധികമാര്‍ക്കും ഇല്ലാത്ത, റണ്ണപ്പ് കുറച്ച് കൈ ചുമലിനു മുകളിലേക്ക് ഉയർത്താതെയുള്ള ആക്ഷൻ കാരണം തന്നെ ബാറ്റ്സ് മാന്മാര്ക്ക് നേരിടാൻ ബുദ്ധിമുട്ട് ഉണ്ടാകും. പലപ്പോഴും പന്ത് പ്രവചങ്ങൾക്ക് അതീതമാവും. ചിലത് സ്വിംഗ് ചെയ്യും. ചിലത് 140 കിമി സ്പീഡിൽ വിക്കറ്റ് പിഴുതെടുത്ത് പോകും. ഇതൊക്കെയാണ് ബുംറയെ വിനാശകാരിയാക്കുന്നത്. ഒപ്പം കൃത്യതയാർന്ന യോർക്കറുകളും ബൗൺസറുകളും പന്തിൽ കൃത്യ സമയത്ത് വരുത്തുന്ന വേരിയേഷനുകളും ബുംറയെ ഒരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ആക്കുന്നു.
അഹമ്മദാബാദിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്ന് പ്രതികൂലവും പരിമിതവുമായ സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്ത് ഇന്ന് ലോകകപ്പ് വേദിയിൽ എത്തി നിൽക്കുന്ന ബുംറയ്ക്ക് ഈ ലോകകപ്പ് തനിക്ക് ലഭിച്ചേക്കാവുന്ന മികച്ച അവസരമാണ്. ഒപ്പം താൻ നേരിട്ടേക്കാവുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇന്ത്യയിലെ ശതകോടി ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണു ബുംറ കാലാകാലങ്ങളായി ഇന്ത്യയിൽ കാണുന്ന പേസ് ബൗളിംഗ് വരൾച്ചയ്ക് വിരാമമിടുന്ന കാഴ്ച്ചക്കായി.