പൂനെയിലെ FTII, മദ്രാസ് IIT, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ജെ.എന്‍.യു തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനകളെ ഉപയോഗിച്ച് ചെയ്തതെല്ലാം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്. അതിന് പുറകെയാണ് ഇപ്പോള്‍ അവരുടെ അടുത്ത നീക്കം അലഹാബാദ് സര്‍വ്വകലാശാലയാണെന്നതിന്റെ തെളിവുകള്‍ പുറത്ത് വരുന്നത്. വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് റിച്ചാ സിങ്ങിനെ പുറത്താക്കുകയും അതുവഴി എ.ബി.വി.പി പ്രവര്‍ത്തകനെ നിയമിക്കാനുമാണ് പ്രസ്തുത നീക്കങ്ങള്‍ നടക്കുന്നത് എന്ന് യൂണിയന് ആരോപിക്കുന്നുണ്ട്.
അലഹാബാദ് സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്താണ് കഴിഞ്ഞ വര്‍ഷം റിച്ച സിങ്ങ് എന്ന പെണ്‍കുട്ടി യൂണിയന് പ്രസിഡണ്ടായി സ്ഥാനമേറ്റത്. ഇന്ത്യയുടെ സ്വാതന്ത്രാനന്തരം സര്‍വ്വകലാശാലാ യൂണിയന്റെ അദ്ധ്യക്ഷയാവുന്ന ആദ്യത്തെ വനിതയാണ് റിച്ച. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അലഹാബാദ് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടി രണ്ട് വര്‍ഷം കഴിഞ്ഞ ശേഷം പെട്ടെന്നുണ്ടായ ചിഅ സാങ്കേതികപശ്നങ്ങളിലെ അന്വേഷണവും, അതിന്റെ വേഗവും, പ്രചരണങ്ങളുമാണ് ഇപ്പോള്‍ സംഘപരിവാറിനും, കേന്ദ്രസര്‍ക്കാരിനും നേരെ തിരിഞ്ഞിരിക്കുന്നത്.
എ.ബി.വി.പിയുടെ ശക്തമായ സാന്നിദ്ധ്യമുള്ള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ യൂണിയന് പ്രസിഡന്റാവുകയും, അവര്‍ എ.ബി.വി.പിയുടെ കണ്ണിലെ കരടായി മാറുകയും ചെയ്തത് സ്വാഭാവികം. തെരെഞ്ഞെടുക്കപ്പെട്ടത് മുതല്‍ തന്നെ വളരെയധികം വെല്ലുവിളികളെ നേരിടേണ്ടി വരുമെന്ന് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നു എന്ന് റിച്ച പറയുന്നു.
[pullquote align=”full” cite=”” link=”” color=”” class=”” size=””]2015 നവംബറില്‍ അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി ഗോരക്പൂരില്‍ നിന്നുള്ള ബി ജെ പി എം.പിയായ യോഗി ആദിത്യനാഥിനെ തീരുമാനിച്ചതിനെ അദ്ദേഹത്തിന്റെ വിവാദപരവും, വര്‍ഗ്ഗീയപരവുമായ പശ്ചാത്തലം ഉയര്‍ത്തിക്കാട്ടി റിച്ചയും കൂട്ടരും എതിര്‍ക്കുകയും, അതിനെതിരെ ക്യാമ്പസിനകത്ത് വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. അതായിരുന്നു സംഭവങ്ങളുടെ തുടക്കം.[/pullquote]
പ്രതിഷേധമാരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ റിച്ചയും കൂട്ടരും ആക്രമിക്കപ്പെട്ടു. എ.ബി.വി.പിയുടെ പ്രവര്‍ത്തകരടങ്ങുന്ന ഒരു വലിയ സംഘം ഹോസ്റ്റലിനകത്തേക്ക് കടന്നുവന്ന്, തങ്ങളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനെല്ലാം സാക്ഷിയായ ഹോസ്റ്റല്‍ വാര്ഡന് ഒന്നിലും ഇടപെടാതെ മാറി നില്‍ക്കുകയും പരാതിപ്പെടാന്‍ തയ്യാറായില്ലെന്നും റിച്ച ആരോപിക്കുന്നു.
ഈ സംഭവത്തിന് ശേഷം, അന്വേഷണമാവശ്യപ്പെട്ട് റിച്ച നാല് കത്തുകള്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായ ആര്.എല്‍.ഹങ്ലൂവിന് എഴുതി. എന്നാല്‍ ഇതുവരെ ആ വിഷയത്തില്‍ ഒരു നടപടിയും സര്‍വ്വകലാശാല കൈക്കൊണ്ടിട്ടില്ല.
സ്ത്രീകളുടെ സുരക്ഷ, ലിംഗനീതി തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി റിച്ച നിരന്തരം അധികൃതരുടെ പല തെറ്റായ നിലപാടുകളെയും ചോദ്യം ചെയ്തു. വൈസ് ചാന്‍സലറുടെ ഒഫീഷ്യല്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആയി ലൈംഗിക പീഢനക്കേസില്‍ ആരോപിതനായ ഒരാളെ നിയമിക്കാനുള്ള നീക്കത്തെയും റിച്ചയും കൂട്ടരും ശക്തമായി എതിര്‍ത്തിരുന്നു.
2013-14ലെ തന്റെ പ്രവേശനത്തിന്റെ സാധുത പരിസോധിക്കുന്നതിനായി വൈസ് ചാന്‍സലര്‍ ഒരു ആഭ്യന്തര കമ്മിറ്റിയെ അന്വേഷണത്തിനായി നിയമിച്ചു എന്ന വാര്‍ത്ത താന്‍ കേള്‍ക്കുന്നത് കഴിഞ്ഞ ദിവസം മാത്രമാണെന്ന് റിച്ച പ്രയുന്നു. ഈ നടപടി അവരെ യൂണിവേഴ്സിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടി മാത്രമാണെന്നാണ് സഹപാഠികള്‍ പറയുന്നത്. “യൂണിവേഴ്സിറ്റി ഭരണാധികാരികള്‍ നിരന്തരം മാനസികമായി എന്നെ പീഡിപ്പിക്കുകയാണ്. ഇതുവരെ അവര്‍ക്ക് ഒരു തെളിവുകളും എനിക്കെതിരെ ലഭിച്ചിട്ടില്ല. അവര്‍ ഇപ്പോഴും ചോദിക്കുന്നത് എങ്ങനെയാണ് എനിക്ക് ഈ യൂണിവേഴ്സിറ്റില്‍ പ്രവേശനം ലഭിച്ചത് എന്ന് മാത്രമാണ്. ആഗോളീകരണ വികസന പഠനകേന്ദ്രമാണ് (IIDS) എന്റെ സെന്റര്‍ ഓഫ് സ്റ്റഡീസ്. എന്നാല്‍ അവര്‍ ഇതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ ഡീനിന്റെ വാക്കുകള്‍ പരിഗണിച്ചിട്ടില്ല. എല്ലാ പ്രാദേശിക പത്രങ്ങളിലും ഈ വിഷയം വലിയ വാര്‍ത്തയാവുമ്പോഴും ഇതുവരെ എനിക്കൊരു നോട്ടീസ് പോലും അധികൃതര്‍ നല്‍കിയിട്ടില്ല”- റിച്ച കൂട്ടിച്ചേര്‍ത്തു.
റിച്ചയുടെയും കൂട്ടരുടെയും അഭിപ്രായത്തിൽ, ഈ അന്വേഷണം കൊണ്ട് വന്നത് എബി.വി. പി യൂണിയൻ അനുയായി ആയ രജനിഷ് സിംഗ് ആണെന്നാണ്.
“നമ്മുടെ വി സി, സര്‍വ്വകലാശാലാ ഭരണാധികാരി എന്ന നിലയില്‍ അന്വേഷണത്തിന് വിധേയമാകാന്‍ തയ്യാറായിട്ടില്ല. അദ്ദേഹം ഐ പി സി 354 വകുപ്പുപ്രകാരം കുറ്റാരോപണവിധേയനാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ഔദ്യോഗികസ്ഥാനം അതേപടി നിലനിര്‍ത്തിയിരിക്കയാണ്. ദളിതരെ പീഡിപ്പിച്ചതിനും ലൈംഗിക പീഡനങ്ങള്‍ക്കും സര്‍വ്വകലാശാലാ ഒ എസ് ഡി അദ്ദേഹത്തിന്റെ പേരില്‍ കുറ്റപത്രം ചുമത്തിയിട്ടുണ്ട്. പക്ഷെ അദ്ദേഹം ഇപ്പോഴും സുരക്ഷിതനാണ്. എന്റെ അധികാരം നഷ്ടപ്പെടുത്തി താഴെയിറക്കാനുള്ള അടിസ്ഥാന കാരണം ഇതാണെന്നാണ് എനിക്ക് അതിനെക്കുറിച്ച് പറയാനുള്ളത്” റിച്ച പറയുന്നു.
റിച്ച ഒരു മാവോയിസ്റ്റ് ആണെന്ന ആരോപണം കൂടി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഉന്നയിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വൈസ ചാന്‍സലറുടെ കത്ത് യഥാര്‍ത്ഥത്തിലുള്ളതല്ലെന്നും, അതെഴുതിയത് മറ്റൊരു വിദ്യാര്‍ത്ഥിയാണെന്നും ആരോപണം റിച്ച ഉന്നയിക്കുന്നു. സര്‍വ്വകലാശാലാ പരിസരത്ത് റിച്ച വരുന്നതിന്റെയും പോവുന്നതിന്റെയും സമയം ആ കത്തിലൂടെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആ കത്തിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വി സി മറുപടി പറയാന്‍ തയ്യാറായിട്ടില്ല എന്നതും ചില സംശയങ്ങളിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
“ഹൈദരാബാദ് സര്വ്വകാലാശാള്ക്ക് ശേഷം, ജെ.എന്‍.യുവിന് ശേഷം അലഹാബാദ് സര്‍വ്വകലാശാലയുടെ ഊഴമായത്തില് ഞാന്‍ ദുഃഖിക്കുന്നു. രോഹിത് വെമുലക്ക് താന്‍ സര്‍വ്വകലാശാലയില്‍നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ എന്ത് തോന്നിയിട്ടുണ്ടാകും എന്ന് എനിക്ക് ഇപ്പോള്‍ ഊഹിക്കാന്‍ പോലും കഴിയുന്നില്ല. വിദ്യാര്ത്ഥിള്ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതുപോലൊരു സംഭവം എങ്ങിനെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രമാണിമാരുടെ ഭരണകൂടം ആയി മാറുന്നത് എന്നാണ് നമുക്ക് കാണിച്ചു തരുന്നത്”- റിച്ച കൂട്ടിച്ചേര്‍ത്തു.
ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനും, സ്വതന്ത്രചിന്തകളെ ഇല്ലായ്മ ചെയ്യുന്നതിനുമുള്ള ഗൂഢനീക്കങ്ങള്‍ തന്നെയാണ്. തങ്ങളുടെ അടുത്ത ലക്ഷ്യം മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടാണെന്ന് എ.ബി.വി.പി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ നീക്കവും വ്യത്യാസപ്പെടാന്‍ തരമില്ല. രാജ്യത്തെ ഇടത് രാഷ്ട്രീയത്തെ തകര്‍ക്കുകയും, അത് വഴി വിദ്യാഭ്യാസമേഖലയിലേക് കടന്നുകയറുകയും ലക്ഷ്യമാക്കി സംഘപരിവാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും തടഞ്ഞേ മതിയാവൂ.
തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് റിച്ച എഴുതുന്നു… വായിക്കുക…