കവിത
വീടില്ലാത്തൊരുവൾ
വീടിനോട് പട വെട്ടുന്നതാണ്
ഇപ്പോഴെന്റെ സ്വപ്നം.
അതികാലത്ത്,
എന്നും എഴുന്നേൽക്കുന്നവൾ.
മുറ്റത്തരികിലെ നാട്ടുമാവുകൾ
പൂക്കളമിട്ട ചരൽമുറ്റം
തൂത്തു വൃത്തിയാക്കിയില്ലെങ്കിൽ,
വിരുന്നു വരുന്നവർ എന്തു കരുതും.
വരാൻ ആരുമില്ലെന്ന്
ഇല്ലാത്ത വീടിനെന്നപോലെ
അവൾക്കും അറിയാമെങ്കിലും.
അടുപ്പിൽ തീപൂട്ടാൻ ഒരുങ്ങുമ്പോൾ
തീപ്പെട്ടി ഇല്ലാതാകുന്ന ഒരു വീട്.
“ഇത്തിരി കനൽ തരുമോ തങ്കച്ച്യേയ്”
എന്നുറക്കെ ചോദിക്കാൻ കൊതിക്കുന്നവൾ.
കൂറ്റൻ മതിലിന് പുറത്തെ
വലിയ വീടിന്റെ മേൽക്കൂരയിൽ തട്ടി
ആ കനൽ ചോദ്യം
ഇപ്പുറത്തേക്ക് തന്നെ എത്തുമെന്ന്
തീ കൊതിക്കുന്ന
അടുപ്പിനെന്നപോലെ
അവൾക്കും അറിയാമെങ്കിലും.
മക്കളെ ഉണർത്താൻ
മുറികൾ കയറി മടുത്തെന്ന്
കെട്ട്യോനോട് പരാതി പറയാൻ
കിടപ്പുമുറിയിൽ ചെല്ലുമ്പോൾ
മുറിയൊരു
മണിയറയാകാറുള്ളതോർത്ത്
ഉന്മാദിച്ചിരിക്കുന്നവൾ,
അരുതാത്തതെന്തോ കണ്ടെന്നപോൽ
കണ്ണു പൊത്താനാരുമില്ലെന്ന്
മുറിച്ചുവരുകൾക്കെന്നപോലെ
അവൾക്കും അറിയാമെങ്കിലും.
ഇല്ലായ്മയിൽ വല്ലായ്മപ്പെടാനെങ്കിലും
വീടിനോട് യുദ്ധം ചെയ്യുന്ന ഒരുവളെ സ്വപ്നം കാണുന്നുണ്ട് ഞാൻ
കാറ്റും വെളിച്ചവും,
നിലാവിന്റെ കാവലും.
തെച്ചിയും തുളസിയും,
നാരകത്തിലകളും
കാത്തിരുന്നു മടുത്തെന്ന് കലഹിക്കുമവളോട്.
ജനൽ,വാതിൽ,വീട്ടുപകരണങ്ങൾ
അടുക്കളപ്പാത്രങ്ങൾ അലക്കുകല്ല്,
കരളു പണ്ടേ മോഹിച്ച
എഴുത്തു മുറിയും
അഴകുകാട്ടി ഭ്രമിപ്പിക്കുമ്പോൾ
വീടില്ലാത്തവളോട് പിണങ്ങി
ദൂരെ മാറിയിരുന്നു ഞാനും
വീടിനോട് പടവെട്ടുന്നത്
സ്വപ്നം കാണുന്നു.
(സാവിത്രി രാജീവിന്റെ അമ്മയെ കുളിപ്പിക്കുമ്പോൾ എന്ന കവിതയിൽ നിന്ന് പ്രചോദനം.)
1 – അറസ്റ്റ്
ആദ്യ പ്രണയം
പറയാൻ കൂടി പറ്റിയിട്ടില്ല,
ഗട്ടറുകളിൽ
തുടരെ സൊല്യൂഷൻ കണ്ടെത്തിയത്
കാരണമാവുകയായിരുന്നു.
‘പിഴവുകളിന്നൊരു പ്രണയം’,
പശ്ചാത്തലത്തിൽ
ആരോ വരാനുണ്ടെന്നോർമ്മിപ്പിക്കുന്ന കാർമേഘം
അത്,
ചിരിയും ചുംബനവും സ്പർശനവും പൂർണ്ണമാക്കാതെ
പാത്രത്തിലെപ്പോഴും ഇച്ചിരി വറ്റ് ബാക്കിവെച്ചു.
എതോ സമരദിവസം കൈമാറിയൊരു
വാക്കിന്റെ പേരിൽ,
ഞങ്ങളിന്നുമൊരു തിരിക്ക് എണ്ണ ഒഴിച്ചോണ്ടിരിക്കുന്നു.
നിരാശയുടെ മഞ്ഞ പ്രകാശം.
2 – വിചാരണ
നീ ചിരിക്കാത്തതെന്താ?
നീ മധുരം നിർത്തിയതെന്താ?
നീ കണ്ണുകുത്തിക്കളഞ്ഞതെന്താ?
നീ കേൾക്കുക മാത്രമാണല്ലോ, ഒന്നും
ഓർക്കാത്തതെന്താ?
പുലർച്ചെ ഒരു ചോദ്യം
ഇരുട്ടും മുൻപൊരുത്തരം
ചോദ്യങ്ങളുടെ ഒരാള്
ഉത്തരങ്ങളുടെ ഒരാള്
3 – ശിക്ഷ
ഇതെന്റെ രണ്ടാം പ്രണയമാണ്.
ചോദിക്കില്ലെന്നും ഉത്തരമുണ്ടാകില്ലെന്നും
പറഞ്ഞൊറപ്പിച്ചാണ്
രണ്ടാളും മുൻവശത്തെ കതക് പൊളിച്ച് മാറ്റിയത്,
ഇപ്പോ
വളവുകളിലെല്ലാം
അറസ്റ്റിന്റെയും വിചാരണയുടെയും മുറിവ് മണം.
അതിന്മേലൊരിക്കലും
മരുന്നുപിടിക്കുന്നില്ല,
ചുമരിൽ
ചോര പൊടിയുന്ന പുണ്ണ്.
കവർ : ജ്യോതിസ് പരവൂർ
ജാനേടത്തിയും ഓമനേച്ചിയും
അയൽപക്കക്കാരാണ്.
ഉമ്മറത്തിരുന്ന് നോക്കിയാൽ
ഒരേ ഹൃദയം പോലെ വീടുകൾ
രണ്ട് പേരും എന്റെയാരുമല്ല.
എല്ലാരും അങ്ങനെ വിളിക്കയാൽ
നാവിൻ തുമ്പിലാപേരുകൾ തത്തിക്കളിച്ചു.
അയൽപക്കങ്ങൾ ഇങ്ങനെ തന്നെ വേണമെന്ന്
പലരുടേയും നാവുകൾ കൂട്ടിമുട്ടി.
അത്തം പിറന്നാൽ പൂവട്ടിയും,
വിഷു സംക്രാന്തിനാൾ വിഷുക്കട്ടയുമായ്
ഇരുവരും എത്തും.
ആഘോഷങ്ങൾ
അതിർത്തിയില്ലാതെയൊഴുകി.
ഇവരൊന്ന് വക്കാണം കൂടി കണ്ടാൽ
മത്യായിരുന്നുവെന്ന്
പരദൂഷണക്കാർ പല ദേശത്തും
പ്രക്ഷേപണകേന്ദ്രങ്ങൾ തുറന്ന് കാത്തിരുന്നു.
തെറിയും , തല്ലും കണ്ടിട്ടെത്ര നാളായി?
നാട്യക്കാരിയായ കമലയുടെ ജാക്കറ്റിനുള്ളിൽ
കിടന്ന് മുലകൾ വീർപ്പ് മുട്ടി പുറത്തേക്ക്
തുറിച്ചു.
പലചരക്ക് കടയിലെ ബെഞ്ചിലും
ഗോപാലേട്ടന്റെ ചായക്കടയിലും ഇരിക്കുന്ന
കണ്ണുകൾ റോക്കറ്റ് വിട്ട പോലെ!
കള്ള് ചെത്താൻ കേറുന്ന ശങ്കരനും
പറമ്പിൽ കൊത്തി കിളയ്ക്കുന്ന വേലായുധനും
ഇടയ്ക്കിടെ തങ്ങളുടെ തൊഴിലിന് ഇടവേള
പറഞ്ഞ് കാതുകളേ കേൾക്കുന്നുവോ എന്ന്
സ്വയം ചോദിക്കും.
ആരൊക്കെ കാത്തിരുന്നിട്ടും
കാതെത്ര വട്ടം പിടിച്ചിട്ടും
ലോകം മാറിയിട്ടും
അതിർത്തികൾ പൂത്തു.
ജാനേടത്തി, ഓമനേച്ചി
അങ്ങനെ വിളിക്കപ്പെടുമ്പോൾ
എനിക്ക് ചുറ്റുമൊരു സ്നേഹ താഴ് വാരം
നിറഞ്ഞൊഴുകി.
കവർ : ജ്യോതിസ് പരവൂർ
വിടയെന്നൊരു
വാക്കെഴുതുവാൻ
വയ്യാതാവുന്നെനിക്ക്.
നാം കൈ പിടിച്ചെത്ര
നാട്ടുവഴികൾ താണ്ടി.
നറു കിനാവു നുണഞ്ഞു നടന്നു.
കോവിലിലെക്കുളവും
ആറാട്ടു ജലവും
കരുത്തുകാട്ടാനായ് ചാടി
മാലോകർ കാണാനൊരുമിച്ച്
മത്സരിച്ചു നാം ചാടി
കണ്ണെത്താപ്പാടത്തെ
കതിർ നെൽപ്പൂപ്പാല്
കണ്ണടച്ചു നമ്മൾ കുടിച്ചു.
ഗാനമേള തൻ
ഗഗനോത്സവം
ഗമയിൽ കുളങ്ങരയിൽ കണ്ടു.
സേമിയയെന്ന
സോമരസ നിരുപമപാനി
സാദരം കുടിച്ചുല്ലസിച്ചു..
ബാലി സുഗ്രീവർ
ബലം പിടിച്ചലറിയ
ബാലെ കണ്ടു നാം
ബലം പരീക്ഷിച്ചു ചിരിച്ചു.
ഉത്തരം മറന്ന
ഉത്തര പരീക്ഷയിൽ
ഉത്തരമൊന്നു പോലെഴുതി
കാവടി തുള്ളി
കണ്ണടച്ചു നാം
കള്ളഭക്തരായ് മിന്നി
രസമുറ്റും സിനിമയ്ക്കായ്
രാവിലെ പണം പിടുങ്ങി….
അച്ഛൻ്റെ കണ്ണുരുട്ടൽ
അമ്മ തൻ സ്നേഹശാസന
അതൊന്നുമോർക്കാതെ കടന്നു…
ജ്യുസ് കടയിലെ
ജലഭരണിയിലെ
ജീരകപാനീയം കുടിച്ചു.
പിന്നെയും പിന്നെയും
പല പ്രായങ്ങൾ
പലകാലകോലം വരച്ചു.
കൂട്ടുകാരാ
കാലം മഞ്ഞണിഞ്ഞു.
നീ പോയതെനിക്കോർക്ക വയ്യ
നിനക്കൊപ്പമാണു ഞാനിപ്പൊഴും
നിൻ്റെ ചിരിയെൻ്റെ
നീണ്ട വിരലിൽ തൂങ്ങി നടപ്പൂ.
കവർ : ജ്യോതിസ് പരവൂർ