സാമൂഹ്യം
ഇന്ത്യ അടിയന്തിരാവസ്ഥക്ക് ശേഷം കാണുന്ന ഏറ്റവും ശ്രദ്ധേയ മായ തെരഞ്ഞെടുപ്പാണ് നമുക്ക് മുന്നിൽ- ഒരപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയും ഏകാധിപത്യത്തിലൂടെയുമാണ് രാജ്യം കഴിഞ്ഞ നാലുവർഷമായി കടന്നു പോയത് . സർക്കാർ – ഭരണഘടനാ സ്ഥാപനങ്ങൾ എല്ലാം അപഹാസ്യമാംവിധം ഒരാളുടെ മാത്രം ഇച്ഛയനുസരിച്ച് പ്രവർത്തിച്ച വർഷങ്ങൾ- തങ്ങളുടെ നയങ്ങളെ പറ്റി മിണ്ടാതെ, കേന്ദ്രമന്ത്രിമാരിൽ ഓരോരുത്തരും, നരേന്ദ്രഭായി പറഞ്ഞതുപോലെ താൻ ചെയ്യുന്നു എന്ന് പേർത്തും പേർത്തും ചടങ്ങുകളിൽ, വിനീതരായി, അടിക്കടി, പറഞ്ഞ വർഷങ്ങൾ, സുപ്രീം കോടതിയിൽ ഒരു സംഘം നീതിപതികൾ അനീതി സഹിക്കാനാവാതെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ വർഷങ്ങൾ, നടാടെ കർഷക-തൊഴിലാളി ആത്മഹത്യാ കണക്കുകൾ സർക്കാർ മൂടി വച്ച വർഷങ്ങൾ, സ്വതന്ത്ര ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്ന വർഷങ്ങൾ, ഒരു അർധരാത്രി തങ്ങളുടെ കയ്യിലെ പണത്തിന്, കടലാസു വിലപോലുമില്ലാതായി, ഒരർദ്ധരാത്രി പൊടുന്നനെ തിരിച്ചറിഞ്ഞ ജനത, എ ടി എം മെഷീനും ബാങ്കിനും മുന്നിലെ നെടുങ്കൻ വരികളിൽ കുഴഞ്ഞു വീണു മരിച്ച വർഷങ്ങൾ, ആഭ്യന്തര സുരക്ഷാ വീഴ്ച കാരണം ഏറ്റവുമധികം ജവാന്മാർ ഇന്ത്യൻ മണ്ണിൽ മരിച്ചു വീണ വർഷങ്ങൾ – ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയും, ഭരണപരമായ പിടിപ്പുകേടും തുറന്നു കാണിക്കാൻ ഇത്തരം എത്രയോ ചിത്രങ്ങൾ കൊളാഷ് ആയി ചേർത്തു വെക്കാവുന്നതാണ്. ദേശീയ തലത്തിലെ അവസ്ഥ ഇങ്ങിനെയാണ് എന്നിരിക്കെ, അതിലും സവിശേഷമായ ഒരു സാഹചര്യമാണ് കേരളത്തിൽ. കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ഒരു ത്രികോണ മത്സരം ആണ് ഏതൊരു സാധാരണക്കാരനും പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിയും (യു ഡി എഫ്), സി പി ഐ (എം) നേതൃത്വം നൽകുന്ന ഇടതു ജനാധിപത്യ മുന്നണിയും (എൽ ഡി എഫ്) ഭാരതീയ ജനതാ പാർട്ടിയും (ബി ജെ പി) അനുബന്ധ പാർട്ടികളും ആണ് ഈ മൂന്നു തിരഞ്ഞെടുപ്പ് ശക്തികൾ. വളരെ ചുരുക്കത്തിൽ ഈ മുന്നണികളുടെ, അവയെ നയിക്കുന്ന പാർട്ടികളുടെ, സമീപകാല പ്രവർത്തനങ്ങൾ ഒന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.
സംസ്ഥാന നിയമസഭയിൽ തൽക്കാലം ഒരു എം എൽ എ ഉണ്ടെന്നതിൽ ഉപരി, സുപ്രീംകോടതിയുടെ സമീപകാല ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷം ഉണ്ടായ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ കാണിച്ച ശക്തി പ്രകടനങ്ങൾ കൊണ്ട് മാത്രമാണ് ബി ജെ പി ചിത്രത്തിൽ എത്തുന്നത്, ഒരു ക്ഷേത്രത്തിൽ ഈ അടുത്ത കാലത്ത് മാത്രം നടപ്പിലാക്കിയ, സ്ത്രീവിരുദ്ധമായ ആചാരത്തെ അടിസ്ഥാനപ്പെടുത്തി ഒരു മാസത്തിൽ ഏറെ കാലം, നാട്ടിൽ അക്രമം അഴിച്ചു വിട്ടവരാണ് ബി ജെ പി. എന്നാൽ അതിലും ഉപരിയായാണ് മലയാളി ഈ തിരഞ്ഞെടുപ്പിൽ ബി ജെ പി യെ കാണേണ്ടത്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് രാഹുൽ ഒളിച്ചോടുന്നു എന്ന് അർത്ഥമാക്കുന്നതായിരുന്നു. വളരെ പെട്ടെന്ന് നടത്തിയ ഈ പ്രഖ്യാപനം അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും കേരളത്തെപ്പറ്റിയുള്ള മനോഭാവം കൃത്യമായി വെളിവാക്കുന്നു. ഹിന്ദുക്കൾ താരതമ്യേന കുറഞ്ഞ ഈ പ്രദേശത്തെ, തങ്ങളെ മതിക്കാത്തവരുടെ നാടായാണ് അദ്ദേഹവും പാർട്ടിയും കണക്കാക്കുന്നത്. പ്രളയ കാലത്തടക്കം അദ്ദേഹത്തിന്റെ സർക്കാർ കേരളത്തോട് കാണിച്ച മനോഭാവത്തിന്റെ വേരുകൾ ഈ പ്രസ്താവനയിൽ കാണാം. മലയാളി ഓർത്തിരിക്കേണ്ട ഒന്നാണ് ഇത്. ബീഫ് തിന്നുന്ന ഹിന്ദുക്കളാണ് മലയാളി- എത്ര ബ്രാഹ്മണൻ ചമഞ്ഞാലും ആ “പേരുദോഷം” മാറ്റുക എളുപ്പമല്ല. ഒന്നോ രണ്ടോ സീറ്റുകൾ നൽകി അവരെ ജയിപ്പിച്ചാലും വിശേഷമൊന്നുമില്ല. അതുകൊണ്ടു തന്നെ ഒരു തികഞ്ഞ ഫാസിസ്റ്റ് ഭരണത്തിൽ നിന്നും മുക്തരാവാനും, അപ്രഖ്യാപിതമായ ഈ അടിയന്തിരാവസ്ഥയിൽ നിന്നു പുറത്തു കടക്കാനും ഒപ്പം കേരളത്തോട് ബി ജെ പി കാണിച്ച മനോഭാവത്തിന് മറുപടി കൊടുക്കാനുമുള്ള അവസരമായിരിക്കണം മലയാളിക്ക് ഈ തിരഞ്ഞെടുപ്പ്.
ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ ഇപ്പോഴത്തെ സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് തുറന്നു പറയാൻ ഇന്നും ഇടതുപക്ഷത്തിന് ധൈര്യം വന്നിട്ടില്ല. അത് കേന്ദ്ര ഭരണത്തിലെ പ്രശ്നങ്ങൾ കേരളത്തിൽ നിലനിൽക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ് എന്നതുകൊണ്ടല്ല. ഇടതുപക്ഷത്തിന്റെ പോരാട്ടവും സത്യത്തിൽ ഒരു ഒറ്റയാൾ പോരാട്ടമാണ്. പ്രളയ കാലത്ത്, ശബരിമല കലാപകാലത്ത് മുൻ നിരയിൽ നിന്ന് നയിച്ച് ജനനായകനായും നവോദ്ധാന നായകനായും തിളങ്ങി നിന്ന രാഷ്ട്രീയ താരകമാണ് പിണറായി വിജയൻ. ആ പകിട്ട് ഇല്ലായിരുന്നു എങ്കിൽ ഇടതുപക്ഷത്തിന് ഇന്ന് നടത്തുന്ന രീതിയിലുള്ള തിളക്കമുള്ള തിരഞ്ഞെടുപ്പ് പ്രചാരണം സാധ്യമാകുമായിരുന്നില്ല. ആ തിളക്കത്തിന് അപ്പുറം കാര്യങ്ങൾ അവതാളത്തിലാണ്.
അദ്ദേഹം മുഖ്യമന്ത്രി മാത്രമല്ല – കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയാണ്. പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷൻ കൊല്ലത്ത് 2018 ഒക്ടോബർ മാസത്തിൽ നടത്തിയ അദാലത്തിൽ അവർക്ക് ലഭിച്ച തൊണ്ണൂറു ശതമാനം പരാതികളും പോലീസ് ദളിത് സമൂഹത്തിനു നേരെ നടത്തുന്ന അക്രമത്തെ കുറിച്ചായിരുന്നു. വടയമ്പാടിയിലെ ജാതി മതിൽ പ്രശ്നത്തിൽ സർക്കാർ സമീപനവും മറ്റൊന്നായിരുന്നില്ല, അതും പോലീസ് അതിക്രമത്തിലൂടെ തന്നെയായിരുന്നു പ്രധാനമായും പ്രകടിപ്പിച്ചത്. കേരള പോലീസ് കംപ്ലെയിന്റ് അതോറിറ്റി 2018 മാർച്ചിൽ ഏഷ്യാനെറ് ന്യുസിനോട് സംസാരിച്ചപ്പോൾ പറഞ്ഞതും അത് തന്നെയായിരുന്നു: ഇടതു സർക്കാർ വന്ന ശേഷം പോലീസ് അക്രമങ്ങളെ കുറിച്ചുള്ള പരാതികൾ വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു. 2018 ജനുവരി ഫെബ്രുവരി മാസങ്ങളിൽ മാത്രം അവർക്ക് ലഭിച്ചത് നൂറിൽ അധികം പരാതികളാണ്.
2016 ൽ കാളിമുത്തു എന്ന തമിഴ്നാട്ടുകാരൻ, അതേ വർഷം, വണ്ടൂർ ഒരു അബ്ദുൾ ലത്തീഫ്, 2017ൽ വിനായകൻ എന്ന ദളിത് ബാലൻ, അതേ വർഷം കുഞ്ഞുമോൻ എന്ന മറ്റൊരു ദളിത് യുവാവ്, 2018 ഏപ്രിലിൽ വാരാപ്പുഴയിലെ ശ്രീജിത് കസ്റ്റഡി മരണങ്ങളുടെ കണക്കുകൾ ആണ്. 2018 മെയിൽ കെവിൻ എന്ന യുവാവിനെ കൊല്ലാൻ ഗുണ്ടകൾക്ക് വിട്ടുകൊടുത്ത കേരള പോലീസ് അയാളുടെ നവവധുവിന്റെ കണ്ണീരിന് പുല്ലുവിലയാണ് കൽപ്പിച്ചത്. അവസാനം സനൽ കുമാറിന്റെ കൊലപാതകവും ഡി വൈ എസ്പി യുടെ ആത്മഹത്യയും. പൊലീസിന് നേരിട്ട് ബന്ധമുള്ള ഇത്തരം ഏഴു മരണങ്ങൾ ആണ് കേരളം ഇടതു സർക്കാരിന്റെ ഭരണകാലത്ത് കണ്ടത്. ഉത്തരേന്ത്യൻ മോഡലിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും കേരളം ഈ ഭരണത്തിന് കീഴിൽ സാക്ഷിയായി. തോക്കു കൈവശം വച്ച് നടന്ന കുറ്റത്തിന് മൂന്നു മാവോയിസ്റ്റ്കളെയാണ് പോലീസ് വെടിവച്ചു തള്ളിയത്. കൊലപാതകങ്ങളടക്കം പോലീസ് നടത്തിയ മനുഷ്യാവകാശ ലംഘനത്തിന്റെ ഒരു പരമ്പര തന്നെ ഈ സർക്കാർ ഭരണകാലത്ത്, നമുക്ക് കാണാൻ പറ്റും.
പിഴച്ചത് ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിക്ക് തന്നെയാണ്. ആ നിലയ്ക്ക്, തികഞ്ഞ ഭരണപരാജയം തന്നെയാണ് നമ്മൾ കണ്ടത്. മൂന്നു വർഷങ്ങളിൽ ഏഴു പോലീസ് കൊലപാതകങ്ങൾ. അതിലും അപ്പുറമാണ് എൻകൗണ്ടർ കൊലപാതകങ്ങൾ എന്ന ഭരണകൂട കൊലപാതകങ്ങളുടെ കാര്യം. കേരളത്തിൽ ആരെയും ഇതുവരെ കൊല്ലാത്ത ഒരു സംഘടനയിലെ മൂന്നു പേരെ വെടിവച്ചു കൊല്ലുക വഴി പോലീസ് അല്ലെങ്കിൽ ഭരണകൂടം ജനങ്ങൾക്ക് മുന്നിൽ ഒരു സമവാക്യം ഒരുക്കുകയാണ്. ആ സമവാക്യത്തിൽ കൊല്ലപ്പെടാൻ അർഹനാവുന്നതിന്, അതായത് വിചാരണ കൂടാതെ കൊല്ലപ്പെടാൻ അർഹനാവുന്നതിന്, നിങ്ങൾ ഒരു സംഘടനയിൽ അംഗമായാൽ മതി. ആരെയും ആ സമവാക്യത്തിൽ ആ സ്ഥാനത്ത് ഫിറ്റു ചെയ്യാൻ പറ്റും. കാശ്മീരിൽ ഒക്കെ പലപ്പോഴും ഉപയോഗിക്കപ്പെടുന്ന ചെറിയ ഗിമ്മിക്കുകൾ മതി അതിന്. ഇത്തരം സംഘങ്ങളിലെ അംഗങ്ങളുടെ എൻകൗണ്ടർ കൊലപാതകങ്ങൾ മാത്രമല്ല – അവരെ സഹായിച്ചവരും കൊല്ലപ്പെടാറുണ്ട് ഇന്ത്യയിൽ. അതൊന്നും അത്ര വിശദമായി റിപ്പോർട്ട് ചെയ്യപ്പെടാറില്ല. അവിടെയാണ് ഈ സമവാക്യത്തിന്റെ യഥാർത്ഥ ഭീകരത. നാളെ ഒരു നിരപരാധിയെ ഇല്ലാതാക്കാൻ ഈ സമവാക്യത്തിൽ പെടുത്താവുന്ന ചില തെളിവുകൾ ഉണ്ടാക്കുക മാത്രമേ വേണ്ടു . അത്തരം തീവ്രമായ മനുഷ്യാവകാശ ലംഘനങ്ങൾ അനുവദിക്കുന്ന ഒരു ഭരണകൂടത്തെ നയിക്കുന്ന ഒരു പാർട്ടി എങ്ങിനെ ഇടതു പക്ഷമാകും? എങ്ങിനെ ഫാസിസ്റ്റ് വിരുദ്ധരാകും? തിരഞ്ഞെടുപ്പ് കാലത്തു പോലും രാഷ്ട്രീയ കൊലപാതകങ്ങൾ നടത്താൻ മടിക്കാത്ത ആ “ചങ്കൂറ്റത്തെ” ജനാധിപത്യം തോൽപ്പിച്ചേ മതിയാകൂ.
ബാക്കിയാകുന്നത് കോൺഗ്രസ് മാത്രമാണ്. ശബരിമല വിഷയത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിച്ച പാർട്ടിയാണ് കോൺഗ്രസ്. തികഞ്ഞ സ്ത്രീ വിരുദ്ധ ഹൈന്ദവ വർഗ്ഗീയ നയങ്ങൾ തന്നെയാണ് അത് ആ കാലത്ത് ഉയർത്തി പിടിച്ചത്. പക്ഷെ ബി ജെ പിയുടെ രീതിക്ക് വിരുദ്ധമായി കലാപങ്ങൾക്ക് പകരം ജനാധിപത്യ മാർഗ്ഗങ്ങൾ ആണ് അവർ ആ നയങ്ങൾ നടപ്പാക്കാൻ ഉപയോഗിച്ചത്. ഉരുളയ്ക്ക് ഉപ്പേരി പോലെ പരസ്പരം വെട്ടിക്കൊല്ലുന്ന പാരമ്പര്യമുള്ള മലബാർ രാഷ്ട്രീയത്തിൽ തങ്ങളുടെ രണ്ടു യുവ പ്രവർത്തകരുടെ കൊലപാതകത്തിന് മുന്നിൽ അതിൻ്റെ സംസ്ഥാന പ്രസിഡണ്ട് കണ്ണീർ ഒഴുക്കുകയാണ് ചെയ്തത് – അല്ലാതെ മറുകൊല വിളി നടത്തുകയോ, വരമ്പത്ത് നൽകാൻ പോകുന്ന കൂലിയെ പറ്റിയോ സംസാരിക്കുകയോ ആയിരുന്നില്ല.
കോൺഗ്രസ് ഒരു ആൾക്കൂട്ടമാണ് – അതിന്റെ ഗുണങ്ങളും ദോഷങ്ങളും അതിനുണ്ട്. ഏറ്റവും പ്രധാനം ആ പാർട്ടി നൽകുന്ന ജനാധിപത്യം എന്ന ഇടമാണ് – കുറഞ്ഞത് വിമർശിക്കാനുള്ള സ്വാതന്ത്ര്യമാണ്. നെഹ്റു കുടുംബത്തിന്റെ കുടുംബവാഴ്ചയാണ് കോൺഗ്രസ്സിന്റെ പ്രധാന ജനാധിപത്യ വിരുദ്ധത ആയി ഘോഷിക്കപ്പെടുന്നത്. ഇന്ത്യയെന്ന ബഹുസ്വരതക്ക് ഒരു സ്ഥിരതയുള്ള നേതൃത്വം ദേശീയ തലത്തിൽ നൽകാൻ സത്യത്തിൽ എന്തെങ്കിലും ഒരു പരിവേഷം ആവശ്യമാണ്. നരേന്ദ്ര മോദി എടുത്ത് അണിഞ്ഞത് ഹിന്ദുത്വ പരിവേഷമാണ്. കോൺഗ്രസ് എന്ന ആൾക്കൂട്ടത്തിനു അത് നെഹ്റു കുടുംബമാണ്. മോദിയുടെ പരിവേഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇതെത്രയോ മൃദുവാണ്- വികസിത സമൂഹം എന്ന് അറിയപ്പെടുന്ന ബ്രിട്ടനിൽ പോലും രാജകുടുംബത്തിനു ലഭിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യം ഇതുമായി ചേർത്തു വായിക്കാവുന്ന ഒന്നാണ്. ഇന്ത്യയും തികച്ചും ഫ്യുഡൽ ഭരണത്തിന്റെ കൈയ്യിലായിരുന്നു കഷ്ടിച്ച് എഴുപതു വർഷങ്ങൾ മുമ്പ് വരെ. ബ്രിട്ടന് പോലും പുറത്തു വരാൻ സാധിക്കാത്ത ആ കുരുക്കിൽ നിന്ന് ഇന്ത്യയിലെ കോൺഗ്രസ് എന്ന വലിയ ആൾക്കൂട്ടം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല.
ഈ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിൽ, ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ എന്ന് സ്വയം വിളിക്കുന്ന ഇടതുപക്ഷം പോലും ഫാസിസത്തിന്റെ കുരുക്കിൽ പെട്ടും, ഭരണകൂട അക്രമങ്ങളുടെ പ്രയോക്താക്കളായും കാണപ്പെടുന്ന അവസരത്തിൽ നമ്മുടെ മുന്നിൽ തൽക്കാലം കോൺഗ്രസ് നയിക്കുന്നതല്ലാതെ, വിജയിപ്പിക്കാൻ, മറ്റൊരു മുന്നണി ഇല്ലതന്നെ. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ, ജനാധിപത്യ പ്രക്രിയ, ഉള്ളതിൽ ഏറ്റവും കുഴപ്പം കുറഞ്ഞതിനെ തിരഞ്ഞെടുക്കുക എന്നത് മാത്രമാണ് എന്നിരിക്കെ ഒരു ജനാധിപത്യവാദിക്ക് മുന്നിൽ കോൺഗ്രസ്സിന് വോട്ടു ചെയ്യുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.
നാളിതുവരെ കടന്നു പോയിട്ടില്ലാത്ത പ്രളയക്കെടുതിയിലൂടെയാണ് കേരളം ഈ വർഷം കടന്നുപോയത് പ്രളയം തകർക്കാത്ത മേഖലകൾ ഇനിയൊന്നുമില്ല നേരിട്ടോ പരോക്ഷമായോ പ്രളയക്കെടുതി ഏറ്റുവാങ്ങേണ്ടി വരാത്ത ഒരൊറ്റ മലയാളിയും ഇവിടെയില്ല
പ്രളയം തകർത്തെറിഞ്ഞത് കാർഷികമേഖലയെ ആണ് ഏകദേശം 57,000 ഹെക്ടർ വിളകൾ നശിച്ചിട്ടുണ്ടെന്നാണ് കണക്ക് യന്ത്രസാമഗ്രികളും ജലസേചന സൗകര്യങ്ങളും സംഭരണ സൗകര്യങ്ങളും അടങ്ങുന്ന ഭൗതിക സൗകര്യങ്ങൾക്ക് വന്ന നാശം കൂടി കണക്കിലെടുത്താൽ കണക്കുകൾ ഇതിലൊന്നും നിൽക്കുകയില്ല.
2018 ഓഗസ്റ്റിൽ സംഭവിച്ചത്
കഴിഞ്ഞ 118 വർഷങ്ങക്കിടയിൽ 1924 നും 1961 നും ശേഷം ഏറ്റവുമധികം വർഷപാതം ലഭിച്ച വർഷമായിരുന്നു 2018 മെയ് മാസം മുതൽ ഓഗസ്റ്റ് വരെ സാധാരണയിൽ നിന്നും 53% അധികമായിരുന്നു കേരളത്തിൽ പെയ്ത മഴ ആ സമയത്തു തന്നെ ഡാമുകൾ പലതും നിറഞ്ഞുതുളുമ്പുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു ക്യാച്മെന്റ് ഏരിയയിൽ പെയ്ത അതിശക്തമായ മഴ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂട്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ചിങ്ങമാസത്തിലും പെരുമഴ കോരിച്ചൊരിഞ്ഞു ഓഗസ്റ്റ് 15 മുതൽ മൂന്നുദിവസം ഇവിടെ പെയ്തിറങ്ങിയത് 294.2 മില്ലിമീറ്റർ മഴയായിരുന്നു ഈ ഘടകങ്ങൾ എല്ലാം ചേർന്നപ്പോൾ കേരളം ശരിക്കും ദുരിതക്കടലിൽ മുങ്ങി. മലയിടിച്ചിലും ഉരുൾപൊട്ടലും മുമ്പൊരിക്കലും സംഭവിക്കാത്തത്ര വ്യാപകമായി മിക്കവാറും എല്ലാ ജില്ലകളിലും നാശം വിതച്ചു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായ വനനശീകരണവും തോട്ടവിളകളുടെ വ്യാപനവും ഏൽപ്പിച്ച പാരിസ്ഥിതിക ആഘാതം നിമിത്തം ഇടുക്കി വയനാട് തുടങ്ങിയ ജില്ലകളിൽ ഉരുൾപൊട്ടലും മലയിടിച്ചിലും എല്ലാ വർഷകാലത്തും പതിവാണ് സ്വാഭാവിക വനങ്ങൾ മണ്ണിനെയും വെള്ളത്തെയും സംരക്ഷിക്കുന്നതോടൊപ്പം വെള്ളപ്പൊക്കത്തിൽ നിന്നും സുരക്ഷയും നൽകുന്നുണ്ട് എന്നാൽ കഴിഞ്ഞ ദശകങ്ങളിൽ യാതൊരുവിധ ഇടപെടലുകളും നടത്താൻ പാടില്ലാത്ത ചെരിവുകളിൽ പോലും വനം നശിപ്പിച്ച്, ഏക വിളകൃഷികളും , ടൂറിസത്തിന്റെ മറവിൽ അനുവദനീയമല്ലാത്ത നിർമ്മാണ പ്രവർത്തികളും നടത്തി പരിസ്ഥിതിയെ താറുമാറാക്കി അത് ദുരന്തത്തിന്റെ ആക്കംകൂട്ടി. അതിവൃഷ്ടി അനാവൃഷ്ടി കൊടുങ്കാറ്റ് വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെല്ലാം എന്നേ മണ്ണിനോട് ചേർന്നുനിൽക്കുന്ന കർഷക സമൂഹത്തെയാണ് കൂടുതൽ ബാധിക്കുക കാലാവസ്ഥാ വ്യതിയാനം വരുത്തിയേക്കാവുന്ന പ്രവചനാതീതമായ അവസ്ഥാവിശേഷങ്ങൾ എങ്ങനെ നേരിടുമെന്നതാണ് ഇന്ന് കൃഷിശാസ്ത്ര സമൂഹത്തിനുമുന്നിൽ ഉള്ള പ്രധാന വെല്ലുവിളി കഴിഞ്ഞ പ്രളയകാലത്ത് നാലുമാസത്തോളം ആണ് മഴ ഇടവിടാതെ പെയ്തത്. പല കൃഷിയിടങ്ങളും ഒന്നു മുതൽ ഒന്നര ആഴ്ച വരെ വെള്ളപ്പൊക്കത്തിന്റെ പിടിയിൽ ആണ്ടിരുന്നു. പെരുമഴ മണ്ണിനോട് ചെയ്തതെന്തെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ കർഷകരിലേക്ക് പ്രത്യാശ പകരാൻ നമുക്ക് കഴിയൂ.
പ്രളയം മണ്ണിനോട് ചെയ്തത്
പ്രളയകാലത്ത് ഏതാണ്ട് മൂന്ന് അടി മുതൽ 10 അടി വരെ ഉയരത്തിൽ ആണ് പലയിടത്തും വെള്ളം കെട്ടി നിന്നത് ഒരു മീറ്റർ ക്യൂബ് വെള്ളത്തിൻറെ ഭാരം ഏകദേശം ഒരു മെട്രിക് ടൺ ആണ് എട്ടുപത്തു ദിവസങ്ങളോളം മണ്ണിനു മുകളിൽ എത്രമാത്രം ശക്തിയിലാണ് വെള്ളം അമർന്നു ഇരുന്നതെന്നു ചിന്തിക്കേണ്ടതുണ്ട് മണ്ണിലെ വായു നിറഞ്ഞ ഇടങ്ങളെല്ലാം ജല പൂരിതമാവുകയും തുടർന്ന് സമ്മർദ്ദം നിമിത്തം സുഷിരങ്ങൾ എല്ലാം അടഞ്ഞു പോവുകയും ആണുണ്ടായത് അവായവ സ്ഥിതിയിൽ വേരുകളുടെ ശ്വസനം തടസ്സപ്പെടും ചെടികൾക്ക് വെള്ളമോ വളമോ വലിച്ചെടുക്കാൻ സാധ്യമല്ലാതാവുകയും ചെയ്യും.വായുവില്ലാത്ത അവസ്ഥയിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കൾ മീതെയിൻ, കാർബൺഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങൾ മണ്ണിൽ ഉണ്ടാകും. വായു ലഭിക്കാതെ വേരുകൾ അഴുകി ചെടികൾ ഉണങ്ങി നശിച്ചതായി കാണപ്പെടും മണ്ണിലെ മിത്ര ജീവാണുക്കൾ ഓക്സിജന്റെ സാന്നിധ്യത്തിലാണ് വളരുക എന്നാൽ രോഗകാരികളായ അണുജീവികൾ അവായവ അവസ്ഥയിൽ വളരുന്നവയാണ് അതിനാൽ വിളകളിൽ പലവിധ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതഏറെയാണ് അമ്ലഗുണം കൂടിയ മണ്ണാണ് കേരളത്തിൽ മിക്കവാറും സ്ഥലങ്ങളിൽ ഉള്ളത് വെള്ളപ്പൊക്കത്തിനു ശേഷം മണ്ണിൻറെ അമ്ലത്വം വളരെ വർധിച്ചതായി മണ്ണു പരിശോധനാ ഫലങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട് അതുകൊണ്ട് ചെടികൾക്ക് മൂലകങ്ങൾ വലിച്ചെടുക്കുന്നതിന് തടസ്സം നേരിടും കയറിയിറങ്ങി പോയ ഇടങ്ങളിലെല്ലാം പുഴ ഒഴുക്കി കൊണ്ടുവന്ന ചെളിയും മണലും അവക്ഷിപ്തങ്ങളും അടിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നു.പലയിടത്തും അടിഞ്ഞുകൂടിയ തീരെ കനം കുറഞ്ഞ പൂഴിമണ്ണിനു അല്പംപോലും വായുസഞ്ചാരം ഇല്ലാതെ ഇഷ്ടിക പോലെ ഉറച്ചു പോകുന്ന ഘടനയാണ് ഉണ്ടായിരുന്നത് അതു കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങൾ പലതാണ് മണ്ണിൻറെ സ്വാഭാവികമായ നീർവാഴ്ച തടസ്സപ്പെടും വായുവില്ലാത്ത അവസ്ഥയിൽ രോഗകാരികളായ സൂക്ഷ്മാണുക്കൾ പെരുകും വേരുകൾ അഴുകുകയും വിളകൾ നശിക്കുകയും ചെയ്യും വെള്ളപ്പൊക്കം മണ്ണിനെ ബാധിക്കുന്നത് മൂന്നുതരത്തിലാണ് ഒന്നാമതായി ഈ സ്ഥലങ്ങളിൽ നിന്നു ചെളിയും മണലും പലതരം മാലിന്യങ്ങളും മരക്കമ്പും ചില്ലയും മറ്റുജൈവ അജൈവ മാലിന്യങ്ങളുമൊക്കെ കൃഷിസ്ഥലത്ത് വന്നടിയുന്നത് കൊണ്ട് മണ്ണ് കൃഷിയോഗ്യമല്ലാതാകുന്നു.രണ്ടാമതായി ഫലപുഷ്ടിയുള്ള മേൽമണ്ണിനെ ഒഴുക്കികൊണ്ടുപോകുന്ന പ്രളയജലം മണ്ണിൽ നിന്നും ഒഴുക്കി കടലിലെത്തിച്ചത് അനേക കോടികൾ വിലയുള്ള ജൈവാംശവും വെള്ളത്തിൽ ഒഴുകി നഷ്ടമായി.മലഞ്ചെരിവുകളിൽ ഫലഭൂയിഷ്ഠമായ മേൽമണ്ണിന്റെ കനം സാരമായി കുറഞ്ഞത് ഭാവിയിലെ ഉൽപ്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും. മൂന്നാമതായി മണ്ണിൽ ദീർഘകാലം വെള്ളം കെട്ടിക്കിടക്കുന്നത് മൂലം വായുസഞ്ചാരം തടസ്സപ്പെടുകയും അതുവഴി മണ്ണിനെ സജീവമാക്കുന്ന മിത്ര ജീവാണുക്കൾക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു.ഇതു മണ്ണിനെ രോഗഗ്രസ്തമാക്കും. മണ്ണിനെ മണ്ണാക്കുന്നത് അതിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം ആണ് മണ്ണിലെ ഭക്ഷ്യശൃംഖലയിൽ മണ്ണിരയും ഒച്ചും ഉറുമ്പും ചിതലും പലവിധ ബാക്ടീരിയകളും പൂപ്പലുകളും ആൽഗകളും എല്ലാം ചേരും ഇവയെല്ലാം ഈ പ്രളയകാലത്ത് നശിച്ചിട്ടുണ്ടാകും. പല കൃഷിയിടങ്ങളിലും മണ്ണിര കൂട്ടത്തോടെ മണ്ണിന് വെളിയിൽ വന്നു ചത്തു കിടക്കുന്നതായി കണ്ടിരുന്നു. ഓക്സിജന്റെ അഭാവത്തിൽ ത്വക്കിൽ കൂടിയുള്ള ശ്വസനം തടസ്സപ്പെടുന്നത് മൂലം ശ്വാസംമുട്ടുന്ന മണ്ണിരകൾ മണ്ണിനു പുറത്തുവരികയും ചൂടുകൊണ്ടു വരണ്ടു ശ്വസിക്കാൻ ആവാതെ ചത്തുപോവുകയും ചെയ്യുന്ന സംഭവങ്ങൾ വയനാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു എന്നാൽ മണൽ മണ്ണുള്ള തീരപ്രദേശങ്ങളിൽ ഇങ്ങനെ കൂട്ടത്തോടെയുള്ള മരണം കണ്ടിട്ടില്ല.
ജീവദായനിയായ പുഴകൾ രോഗ വാഹിനികൾ ആകുമ്പോൾ
മണ്ണിൻറെ ആരോഗ്യത്തെ മഹാപ്രളയം ബാധിച്ചതിനു സമാനമായി പുഴയുടെ ആരോഗ്യത്തെയും പ്രളയം ദോഷകരമായി ബാധിച്ചിട്ടുണ്ട്. പുഴയുടെ അടിത്തട്ട് റിവർ ബെ് നിർമ്മിച്ചിരിക്കുന്നത് കാലാകാലങ്ങളായുള്ള ജല പ്രവാഹത്തിലൂടെ അടിഞ്ഞുകൂടിയ Sediments ചേർന്നാണ്. കഴിഞ്ഞ മഹാപ്രളയം ഒഴുക്കിക്കൊണ്ടു പോയി കടലിൽ താഴ്ത്തിയത് നമ്മുടെ റിവർ ബെഡിനെ കൂടിയാണ്. കടലിൻറെ തീരത്തടിഞ്ഞ് അതിൻറെ ഘടനയിലും രചനയിലും വ്യത്യാസം ഉണ്ടാക്കാൻ ഇതു കാരണമായേക്കാം. പെരുമഴയെ തുടർന്ന് മാസങ്ങളോളം പുഴകൾ കലങ്ങി ചുവന്നാണ് ഒഴുകിയിരുന്നത്. വെള്ളത്തിൽ അടിഞ്ഞ തരികളാണ് കലക്കലായി കാണുന്നത്. സാധാരണഗതിയിൽ പുഴ ഒഴുകുന്ന വേഗതയ്ക്കും അതാതിടത്തെ ഭൂപ്രകൃതിക്കും അനുസരിച്ച് ഈ കലക്ക് എല്ലാം ഒരു അരിപ്പയിൽ എന്നപോലെ പുഴയുടെ അടിത്തട്ടിൽ അടിയുന്നു. വെള്ളത്തിലെ കലക്കൽ അഥവാ ടർബിഡിറ്റി അളക്കുന്ന യൂണിറ്റ് NTU (Nephelometric Turbidity Unit) ആണ്. തെളിഞ്ഞ വെള്ളത്തിലൂടെ പ്രകാശം കടത്തി വിടുമ്പോൾ അത് അടിത്തട്ടുവരെ എത്തും. എന്നാൽ കലങ്ങിയ വെള്ളത്തിൽ ആകുമ്പോൾ പ്രകാശം ചെറിയ കണികകളിൽ തട്ടി ചിതറുകയും പ്രതിഫലിക്കുകയും ചെയ്യും. ഇത് അളന്നാണ് കലക്കൽ എത്രമാത്രം ഉണ്ടെന്ന് അറിയുന്നത് വെള്ളത്തിൽ ഒരു മില്ലിഗ്രാം സിലിക്ക കലങ്ങിയിട്ടുണ്ടെങ്കിൽ അത് 1 NTU ആണെന്ന് കണക്കാക്കും. കുടിവെള്ളത്തിൽ അനുവദനീയമായ കലക്കിൻറെ തോത് 0.1 മുതൽ 5NTU വരെയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആലുവാപ്പുഴയിലെ വെള്ളത്തിൻറെ കലക്കൽ 200 N T U വരെ എത്തുകയും തന്മൂലം പമ്പിംഗ് നിർത്തിവെക്കുകയുമുണ്ടായി. ഈ അവസ്ഥയിൽ വെള്ളം ശുദ്ധീകരണ പ്ലാന്റിൽ എത്തിയാൽ അവിടത്തെ ഊറൽ/ അടിയൽ സംവിധാനങ്ങൾക്ക് സാരമായ നാശം സംഭവിച്ചേക്കാമെന്നതിനാൽ കൂടിയാണ് പമ്പിംഗ് നിർത്തിവച്ചത്. പുഴവെള്ളം ശുദ്ധിയാക്കുന്നതിൽ സൂര്യപ്രകാശത്തിന് വലിയ പങ്കുണ്ട്. സൂര്യപ്രകാശം കടന്നുചെല്ലാതാകുമ്പോൾ പ്ലവകങ്ങളുടെയും മത്സ്യങ്ങളുടെയും മറ്റു ജല ജീവജാലങ്ങളുടെയും ജീവിതത്തിനെ അത് പ്രതികൂലമായി ബാധിക്കും പുഴയിലെ ആവാസവ്യവസ്ഥ തകരാറിലാക്കാൻ ഈ കലക്കൽ കാരണമാകും പ്രകാശം വെള്ളത്തിൻറെ അടിത്തട്ടിലേക്ക് കടന്നുചെല്ലാത്തതിനാൽ ആൽഗകളുടെയും മറ്റു പ്ലവകങ്ങളുടെയും വളർച്ച തടസ്സപ്പെടുന്നു. കലക്കിലെ തരികളിൽ പലവിധ രോഗാണുക്കളും പറ്റിപ്പിടിച്ചിരിക്കാം. പുഴകളുടെ തീരത്ത് ധാരാളം വ്യവസായശാലകൾ പ്രവർത്തിക്കുന്നതിനാൽ അവയിൽ നിന്നും ഉള്ള പല ഘന മൂലകങ്ങളും കലക്കിനൊപ്പം വന്നു ചേരാനും സാധ്യതയുണ്ട്. മലമുകളിൽ നിന്നും തുടങ്ങി കടലിൽ ഒഴുകി എത്തുന്നതുവരെയുള്ള പല ആവാസ വ്യവസ്ഥകളേയും സ്പർശിച്ചു കടന്നു പോകുന്ന മറ്റൊരു ആവാസവ്യവസ്ഥയാണ് ഓരോ പുഴയും. മലമുകളിലെ തോട്ടവിളകളിൽ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളും മറ്റും ഇങ്ങു താഴെ കടലിൽ അടുത്തുവരെയുള്ള ജീവജാലങ്ങളെ ബാധിക്കാൻ ഇടയുണ്ടെന്ന് ചുരുക്കം.
പ്രളയം കൃഷിയോട് ചെയ്തത് -കർഷകനോടും
കഴിഞ്ഞ പ്രളയത്തിൽ 26,000 ഹെക്ടറിലധികം കൃഷി നശിച്ചു പോയതായാണ് കണക്കുകൾ പറയുന്നത്. ഒരു പൂവിലെ കൃഷി നശിച്ചത് മൂലമുള്ള നഷ്ടം കൂടാതെ അടുത്ത വിളവിറക്കാൻ വൈകിക്കുന്നതോ അസാധ്യമാകുന്നതോ ആയ സാഹചര്യം പല പാടശേഖരങ്ങളിലും ഇപ്പോഴുമുണ്ടെന്നത് നഷ്ടത്തിൻറെ വ്യാപ്തി വീണ്ടും വർദ്ധിപ്പിക്കുന്നു. ജലസേചന തോടുകൾ മോട്ടോർ പമ്പ് സെറ്റുകൾ പമ്പ് ഹൗസുകൾ ട്രാക്ടറുകൾ ടില്ലറുകൾ തുടങ്ങി പല ഭൗതിക സൗകര്യങ്ങളും നശിച്ചു പോയിട്ടുണ്ട് നാശനഷ്ടങ്ങളുടെ കണക്കിൽ പലപ്പോഴും ഇതൊന്നും ഇടം പിടിച്ചിട്ടില്ല കൂടാതെ ചെളിയും ചണ്ടിയും വന്നടിഞ്ഞത് മൂലം കൃഷിയോഗ്യമല്ലാതായ പാടശേഖരങ്ങളും അനവധിയുണ്ട്. നെല്ല് ഒരു അർദ്ധ ജലസസ്യം ആയതിനാൽ വെള്ളപ്പൊക്കത്തെ ഒരുപരിധിവരെ താങ്ങാൻ അതിനു കഴിയും. നെല്ലിൻറെ കായിക വളർച്ചാഘട്ടങ്ങളിൽ മിക്കവാറും വെള്ളപ്പൊക്കത്തിനെ എല്ലാം അത് അതിജീവിക്കും. 40 ദിവസത്തിൽ താഴെ മാത്രം പ്രായമുള്ള നെല്ലിന് കുമ്മായവും മറ്റു വളങ്ങളും ചേർത്തു കൊടുത്താൽ വിളവ് കിട്ടാൻ സാധ്യത ഉണ്ട് എന്നാൽ കതിര് വരാൻ തുടങ്ങിയ നെല്ല് വെള്ളപ്പൊക്കത്തിനെ അതിജീവിക്കുക അസാധ്യമാണ് കൂടാതെ പ്രളയശേഷം കളയുടെ ഉപദ്രവവും വളരെ കൂടുതലായിരുന്നു. വാഴകൃഷി പ്രത്യേകിച്ചും നേന്ത്രൻ വെള്ളപ്പൊക്കത്തിൽ പൂർണമായും ഉണങ്ങി നശിക്കുന്നതാണ് കണ്ടത് ഓണക്കാലത്തെ വിപണി ലക്ഷ്യമാക്കി നട്ട 6350 ഹെക്ടറിലെ വാഴകളാണ് വെട്ടി എടുക്കുന്നതിന് ദിവസങ്ങൾ മുമ്പ് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടത്. ഞാലിപ്പൂവൻ പാളയംകോടൻ എന്നിവ സാമാന്യമായി വെള്ളപ്പൊക്കത്തെ ചെറുക്കുന്നതായി കണ്ടിരുന്നു. പാട്ടഭൂമിയിൽ കൃഷി ചെയ്യുന്ന ഭൂരഹിതരും ചെറുകിട കർഷകരും ആണ് വാഴകൃഷിയിൽ വന്ന നഷ്ടം കൊണ്ട് നിരാലംബരായി തീർന്നവരിൽ പലരും.പച്ചക്കറികൾ സമൂലം വെള്ളപ്പൊക്കത്തിൽ നശിച്ചു ഓണക്കാലത്തെ വിപണി ലക്ഷ്യമാക്കി പുഴയോരത്ത് കൃഷി ചെയ്യുന്നവരുടെ തോട്ടങ്ങളാണ് പരിപൂർണ്ണമായും നശിച്ചത് കൂടാതെ ചേന ഇഞ്ചി മഞ്ഞൾ തുടങ്ങിയ വിളകളും പൂർണമായും നശിച്ചു. ഭൂകാണ്ഡം മണ്ണിനടിയിൽ ആയതുകൊണ്ട് അവയുടെ വളരുന്ന മുകുളങ്ങൾ പൂർണമായും നശിച്ചു പോയി. മരച്ചീനി രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽപോലും സ്വാദ് വ്യത്യാസം വന്നതിനാൽ ഭക്ഷ്യയോഗ്യമല്ലാതായി. സമീപകാലത്ത് നല്ല വിളവും വിലയും ലഭിച്ചിരുന്നതിനാൽ കർഷകർ പ്രതീക്ഷയർപ്പിച്ചി രുന്ന വിളയാണ് ജാതി. വരൾച്ച ആദ്യം ബാധിക്കുന്നത് ജാതി കൃഷിയെ ആണ് അതുപോലെ വെള്ളപ്പൊക്കവും ജാതിയുടെ വേരുകൾ ഉപരിതലത്തിൽ ആയതുകൊണ്ട് പ്രതികുല കാലാവസ്ഥകൾ താങ്ങുന്നതിനു അതിനു തീരെ കെൽപ്പില്ല ആറു വർഷത്തിൽ താഴെ പ്രായമുള്ള ജാതി തൈകൾ പൂർണമായും ഉണങ്ങി എന്നാൽ പലയിടത്തും പ്രായമുള്ള ജാതികൾ ഉണങ്ങി നശിക്കാതെ കണ്ടു എന്നാൽ വരും വർഷങ്ങളിലെ മഴയും വെയിലും എല്ലാം അതിജീവിക്കാൻ ആ മരങ്ങൾക്കു ശേഷി കാണുമോ എന്നത് കണ്ടറിയണം. രക്ഷപ്പെട്ട ജാതികൾക്ക് കൈറ്റിന് സമ്പുഷ്ട സുഡോമോണസ് ലായനി 20 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കൊണ്ടു തടം കുതിർക്കുന്നത് നല്ല ഗുണം ചെയ്യുന്നതായി കണ്ടു. ജാതിയിൽ ഇലപൊഴിച്ചിൽ കൂടും. കാൽ കിലോ എങ്കിലും കുമ്മായം ചേർത്ത് ഇളക്കി കൊടുത്തശേഷം ഒരാഴ്ച കഴിഞ്ഞു സുഡോമോണസ് ലായനി കൊണ്ട് തടം കുതിർക്കുന്നത് നല്ലതാണ്. തെങ്ങിൽ കൂമ്പുചീയൽ രോഗം കൂടുതലായി കാണും. പ്രതിരോധം എന്ന നിലക്ക് ഇല കവിളുകളിൽ ഡൈതേയിൻ നിറച്ച സാഷേ വെക്കുന്നത് രോഗനിയന്ത്രണത്തിന് നല്ലതാണ്.സാഷേകളിൽ സുഷിരങ്ങൾ ഉണ്ടായിരിക്കണം. ട്രൈക്കോഡർമ ചകിരിച്ചോറിൽ ചേർത്ത കേക്കും രോഗം വരാതിരിക്കാൻ ഉപയോഗിക്കാം ചെല്ലികളുടെ ശല്യവും കൂടും. വേര് രോഗം പുതിയ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതിനും സാധ്യത കൂടുതലാണ് ആദ്യമായി ഒരു രോഗം റിപ്പോർട്ട് ചെയ്തത് ഒരു വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് എന്ന് ചരിത്രം ഓർമിക്കേണ്ടതുണ്ട് കമുകിൻ മഹാളിയും പ്രതീക്ഷിക്കണം.
ചിരസ്ഥായി വിളകളിൽ പ്രളയം ഉണ്ടാക്കിയ നഷ്ടങ്ങൾ എന്തുമാത്രം ആണെന്ന് ഇപ്പോൾ പറയുക സാധ്യമല്ല എങ്കിലും ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടായേക്കാം മാവ്, പിലാവ് തുടങ്ങിയ വിളകളെല്ലാം പുതിയതളിരുകൾ ചൂടിനിൽക്കുന്ന കാഴ്ച പ്രതീക്ഷ ഉണർത്തുന്നതാണ്. എങ്കിലും പ്ലാവ് പോലെ ചില മരങ്ങളിൽ ഇലയെല്ലാം പഴുത്തു കൊഴിയുന്നത് പലയിടത്തും ശ്രദ്ധയിൽപ്പെട്ടിരുന്നു വേര് രോഗം ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല വേരുകൾക്ക് ആരോഗ്യം കുറഞ്ഞാൽ പിന്നീട് തുരന്നു നശിപ്പിക്കുന്ന കീടങ്ങളുടെ കൂടി ആക്രമണം ഉണ്ടാവാം. മരം നശിച്ചുപോകുന്ന സ്ഥിതിയിലേക്ക് എത്താൻ സാധ്യത ഉണ്ടാകാം.
കൈക്കൊള്ളേണ്ടുന്ന കരുതൽ നടപടികൾ
ഇവിടെ ശേഷം മണ്ണ് കൃഷിക്ക് യോഗ്യമാകണമെങ്കിൽ മണ്ണി്റെ രചനയും ഘടനയും ജലസംഭരണ ശേഷിയും വളക്കൂറും അണുജീവികളുടെ പ്രവർത്തനവും പഴയതുപോലെ ആകണം. നീണ്ടുനിന്ന മഴ എന്തൊക്കെ മൂലകങ്ങളാണ് നമ്മുടെ മണ്ണിൽ നിന്നും ഒഴുകി കളഞ്ഞതെന്നറിയാനായി മണ്ണുപരിശോധന നിർബന്ധമായും നടത്തണം പരിശോധനാഫലം അനുസരിച്ചു അതാത് വിളകൾക്കുള്ള വളപ്രയോഗം നിർണയിക്കണം. മണ്ണിനെ ഇളക്കമുള്ളതും വായുസഞ്ചാരം ഉള്ളതും ആക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി കർഷകർ കൃഷിയിടങ്ങൾ ഉഴുത് മറക്കുകയും കുമ്മായം ചേർക്കുകയും ചെയ്യേണ്ടതാണ്. മാപ്പിന് പകരം ഡോളോമൈറ്റ് ചേർക്കാം. അമ്ലഗുണം കുറയ്ക്കുന്നത് കൂടാതെ മഗ്നീഷ്യം കൂടി ലഭ്യമാക്കും എന്നൊരു മെച്ചം കൂടി ഡോളോമൈറ്റിന് ഉണ്ട്. മണ്ണിലെ വായുസഞ്ചാരം വർദ്ധിപ്പിക്കാനായി മണൽ ഉമി തുടങ്ങിയവ ലഭ്യത പോലെ ഉപയോഗിക്കാം. ഉമിയിലെ സിലിക്ക മണ്ണിൻറെ ഘടന മെച്ചപ്പെടുത്തും വെസികുലാർ ആർബസ്ക്കുലാർമൈക്കോറൈസ(V A M) എന്ന സിംബയോട്ടിക് ഫംഗസ് ചേർത്ത് കൊടുത്താൽ അത് ചെടിയുടെ വേരുകളിൽ വളരുകയും ചെടിക്ക് ആവശ്യമായ വളങ്ങളെ അലിയിച്ചു ലഭ്യമാക്കുകയും ചെയ്യുന്നു. ട്രൈക്കോഡെർമ വിറിഡെ, ഫ്ലൂറസെൻറ് സ്യൂഡോമോണസ് തുടങ്ങിയ മിത്ര ജീവാണുക്കളുടെ ഉപയോഗവും മണ്ണിൻറെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായകമാകും.മണ്ണിലെ മിത്ര ജീവാണുക്കൾ വീണ്ടും വളരുന്നതിന് ആവരണ വിളകൾ വളർത്തുന്നതും നല്ലതാണ് കിട്ടാവുന്നത്ര ജൈവവളങ്ങൾ ചേർത്ത് കൊടുക്കുന്നത് മണ്ണിൻറെ ഘടന മെച്ചപ്പെടുത്താനും ജലം പിടിച്ചുവെക്കാനുള്ള ശേഷി കൂട്ടാനും സഹായിക്കും. കുറഞ്ഞ സമയം കൊണ്ട് വിളവെടുക്കാവുന്ന വിളകളിൽ തീർച്ചയായും വളരെ പെട്ടെന്ന് തന്നെ ഒരു തിരിച്ചുവരവ് സാധ്യമാകും പ്രത്യേകിച്ച് ചീര വെള്ളരി തുടങ്ങിയ വിളകൾ കർഷകനും വളരെ പെട്ടെന്ന് ആദായം നൽകുകയും അതുവഴി തൽക്കാലത്തേക്ക് പിടിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്യും. വിളകളുടെ ഇൻഷൂറൻസ് സാർവത്രികമാക്കണം പ്രത്യേകിച്ചും വായ്പ എടുക്കുന്ന കർഷകരിൽ. ഇൻഷുറൻസ് സഹായം ഒന്നുകൊണ്ടുമാത്രമാണ് പലർക്കും പിടിച്ചു നിൽക്കാൻ കഴിയുന്നത് വിളവെടുത്തു ഉണക്കി സംഭരിച്ചു വച്ചിരിക്കുന്ന കോടിക്കണക്കിന് രൂപ യുള്ള ജാതിപത്രി കുരുമുളക് അടക്ക തുടങ്ങിയവയും പ്രളയജലത്തിൽ ഒഴുകി പോയിട്ടുണ്ട് അതിനാൽ വിളവെടുത്ത ഉത്പന്നങ്ങൾക്ക് കൂടി ഇൻഷുറൻസ് ലഭ്യമാക്കേണ്ടതാണ്. നദികളുടെ സംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പഠനം നടത്തേണ്ടത് അത്യാവശ്യമാണ്
വെല്ലുവിളികൾ
പ്രളയും നമ്മുടെ മണ്ണിനും പ്രകൃതിയിലും ഏൽപ്പിച്ച മുറിവുകളും അതിൻറെ പ്രത്യാഘാതങ്ങളും നാമിനിയും പൂർണമായും മനസ്സിലാക്കിയിട്ടില്ല പുതിയ കീടങ്ങളും രോഗങ്ങളും പ്രത്യക്ഷപ്പെടാനുള്ള സാധ്യത ഏറെയാണ് ഒരു വെള്ളപ്പൊക്കത്തിനു ശേഷം ആണ് കേരളത്തിലെ ഈരാറ്റുപേട്ടയിൽ തെങ്ങിലെ കാറ്റുവീഴ്ച രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത് എന്നും ഇതേവരെ ആ രോഗത്തെ നമുക്ക് കീഴടക്കാനായി കഴിഞ്ഞിട്ടില്ല എന്നതും കരുതലോടെ ഇരിക്കണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു പ്രളയം ഇറങ്ങി പോയതിനു പിന്നാലെ ചെയ്ത കൃഷികളിൽ പട്ടാളപ്പുഴുവിൻറെ ആക്രമണം വളരെ വ്യാപകമായി കണ്ടിരുന്നു അതിജീവനത്തിനുള്ള ദൂരം കീടങ്ങളിൽ പ്രബലമാണെന്ന് അതിനാൽ ശത്രു കീടങ്ങളുടെ പെരുപ്പവും ആക്രമണവും അധികരിക്കും കൂടാതെ പ്രകൃതിയിൽ സ്വാഭാവികമായുള്ള ശത്രുക്കൾ നശിച്ചുപോയ സാഹചര്യംകൂടി അവയുടെ വളർച്ചയ്ക്ക് കൂടുതൽ സഹായകമാകും. നിസ്സാരമായി കണ്ടിരുന്ന പല കീടങ്ങളും കൂടുതൽ ഗുരുതരമായവയായി മാറാനും സാധ്യതയുണ്ട്. പലയിനം കളകളും വെള്ളത്തിൽ ഒഴുകി എത്തി പുതിയ ഇടങ്ങളിൽ വ്യാപിക്കാനും സാധ്യതയുണ്ട്.Alternanthera,Cyprus തുടങ്ങിയ കളകൾ പലയിടങ്ങളിലും വ്യാപകമായി അധിനിവേശം ചെയ്യുന്നതായി കാണുന്നുണ്ട് അതിനാൽ കീടരോഗ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മണ്ണിൽ നിന്നും കോടിക്കണക്കിന് രൂപ മൂല്യമുള്ള വലാംശമാണ് ഒഴുകിപ്പോയത്.അതുകൊണ്ടുതന്നെ വിളകളിൽ പോഷക കുറവുമൂലം ഉണ്ടാവുന്ന രോഗങ്ങൾ വ്യാപകമാവാൻ ഇടയുണ്ട്. ഇത് പ്രത്യേകമായി തിരിച്ചറിയാനുള്ള സംവിധാനം ആവശ്യമാണ് ഗവേഷണ കേന്ദ്രങ്ങളും കൃഷിവകുപ്പും പൂർവാധികം ഉണർന്നു പ്രവർത്തിക്കേണ്ട ദിവസങ്ങളാണ് ഇനിയും നമുക്കു മുൻപിൽ ഉള്ളത്.
ഏറ്റവും ചുരുക്കി പറഞ്ഞാൽ, ഒരു തിരഞ്ഞെടുപ്പിൽ രണ്ടോ അതിലധികമോ പാർട്ടികളെ അഥവാ മുന്നണികളെ അവയുടെ മൂല്യങ്ങളുടെയും ആശയങ്ങളുടെയും ആദർശങ്ങളുടെയും പേരിൽ വിലയിരുത്തിക്കൊണ്ട് അവരിൽ ഏറ്റവും മെച്ചമെന്ന് തോന്നുന്ന പാർട്ടിക്ക് അഥവാ മുന്നണിക്ക് ജനം തങ്ങളുടെ സമ്മതി ദാനത്തിലൂടെ അംഗീകാരം നൽകുകയാണ് ചെയ്യേണ്ടത്. എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം വിലയിരുത്തപ്പെടേണ്ടത് എന്ന കാര്യത്തിൽ ഇന്ന് ജനങ്ങൾക്ക് യാതൊരു വ്യക്തതയും ഇല്ലാതായിരിക്കുന്നു. ഒരു പക്ഷെ, ഇന്നത്തെ മുഖ്യ രണ്ടു മുന്നണികളും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതും. ഓരോ രാഷ്ട്രീയ കക്ഷികൾക്കും തനതായ സാമ്പത്തിക വീക്ഷണങ്ങൾ ഉണ്ടാകുക എന്നത് ആഗോളവൽക്കരണാനന്തര കാലഘട്ടത്തിൽ അത്ര പ്രസക്തമല്ലെന്നത് ഇന്ത്യയിലെ ഇടത് പക്ഷത്തിന്റെ പോലും സാമ്പത്തിക നയങ്ങൾ നമ്മളെ മനസ്സിലാക്കി തരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഓരോ രാഷ്ട്രീയ കക്ഷിയും ഇന്ന് ചെയ്യേണ്ടത് വിഭവ സമാഹരണത്തെയും സാമ്പത്തിക വിനിയോഗത്തെയും വികസന സങ്കല്പത്തെയും പുനർ നിർവ്വചിക്കുകയും അവയുടെ വ്യവഹാരങ്ങളിലൂടെ ജനങ്ങൾക്ക് തങ്ങളുടെ വ്യതിരിക്തത വേണ്ടും വിധം വിശദമാക്കി കൊടുക്കുകയുമാണ്. അത് ഫലപ്രദമായി ചെയ്യാൻ പാർട്ടികൾക്ക് കഴിയണമെങ്കിൽ വിഭവ സമാഹരണത്തിലും സാമ്പത്തിക വിനിയോഗത്തിലും വികസന സങ്കല്പത്തിലും ഇവർ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കണം. എന്നാൽ അത്തരം ഭിന്നതകളൊന്നും ഈ രാഷ്ട്രീയ കക്ഷികൾ തമ്മിൽ ഇന്ന് നിലവിലില്ല എന്നതാണ് വസ്തുത. വർഗ്ഗീയത എന്ന അപകടകരമായ വ്യതിരിക്തത ആ സ്ഥിതിക്ക് ഇവയെ തരം തിരിക്കാനും ഓരോന്നിനെ വേറിട്ട് കാണാനും ഉള്ള അടിസ്ഥാനങ്ങളുടെ കാര്യത്തിൽ ജനത്തിന് ആശയക്കുഴപ്പം ഉണ്ടാക്കി തീർക്കുക മാത്രമാണ് അവർക്ക് എല്ലാർക്കും ഏറ്റവും എളുപ്പം ചെയ്യാനാകുന്നത്. അത് സാധ്യമായി എന്ന കാര്യത്തിൽ ഇവർ ഏല്ലാവരും സന്തുഷ്ടരാണ്. അപ്പോൾ പിന്നെ രാഷ്ട്രീയ കക്ഷികൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് വരുത്തി തീർത്ത് ജനങ്ങളുടെ മനസ്സിൽ പ്രത്യേക ഇടം നേടാൻ കഴിയുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ഏറ്റവും എളുപ്പത്തിലുള്ള മറുപടിയാണ് വർഗ്ഗീയത. കൂടാതെ വിപരീതാഹാരങ്ങൾ എന്ന പോലെ ഒരിക്കലും മിശ്രണം ചെയ്യാൻ പാടില്ലാത്ത മതവും രാഷ്ട്രീയവും കൂട്ടി കലർത്തുക വഴി യുക്തി ചിന്തയെയും നീതി ബോധത്തെയും വരെ മയക്കി കൊണ്ട് വർഗ്ഗീയതയുടെ പേരിൽ അപ്പുറവും ഇപ്പുറവും നിൽക്കുന്ന രണ്ട് ചേരികളായി രണ്ട് മുന്നണികൾ രൂപപ്പെട്ടത് അങ്ങനെയാണ്. വർഗ്ഗീയത എന്ന ഒരേയൊരു വിഷയം മാറ്റി വച്ചിട്ട് പരിശോധിച്ചാൽ, കോൺഗ്രസ്സും ബിജെപിയും തമ്മിൽ എന്താണ് പ്രകടമായ ഒരന്തരം ജനത്തിന് കാണിച്ച് കൊടുക്കാൻ നിങ്ങൾക്ക് കഴിയുക? അതിൽ പോലും കോൺഗ്രസ്സിന്റെ പരോക്ഷമായ വർഗ്ഗീയതയെ കുറിച്ച് ബിജെപിയും സഖ്യകക്ഷികളും വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും പ്രത്യക്ഷവും തീവ്രവുമായ വർഗ്ഗീയതയെ കുറിച്ച് കോൺഗ്രസ്സും ഇതര കക്ഷികളും ശരങ്ങൾ തൊടുക്കുന്ന അവസ്ഥയാണല്ലോ ഉള്ളത്. വർഗ്ഗീയത മാത്രമല്ല, അതിനൊപ്പം ഹൈന്ദവ വരേണ്യ വർഗ്ഗാധിപത്യം കൂടി തല പൊക്കിയത് ജനാധിപത്യത്തിന് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകൾ പത്തി വിടർത്തുന്ന പ്രതിഭാസമായി വേണം മനസ്സിലാക്കുവാൻ. നവ ജനാധിപത്യ സങ്കല്പങ്ങളിലൂടെ ഉള്ള ജനങ്ങളുടെ യഥാർത്ഥ ശാക്തീകരണം ഇതിനിടയിൽ ആർക്കും എടുത്ത് ഉപയോഗിക്കാവുന്ന തരത്തിൽ ചിലർക്ക് ഓർക്കാപ്പുറത്ത് വീണുകിട്ടിയ ഒന്നാണ് ജനാധിപത്യം.
വാസ്തവത്തിൽ ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്ന ഒരു രാജ്യത്ത് ജനാധിപത്യം എന്നത് പ്രത്യേകിച്ച് ഉയർത്തി കാട്ടേണ്ട ഒരു മൂല്യമായി മാറുന്നു എങ്കിൽ ആ ഭരണക്രമത്തിൽ ജനാധിപത്യ വിരുദ്ധമായ പലതും ശക്തിപ്പെട്ടിരിക്കുന്നു എന്ന് നാം തിരിച്ചറിയണം. അത് തന്നെയാണല്ലോ വാസ്തവം. ഒരു പക്ഷെ, പരമ്പരാഗത പാർട്ടികളുടെ ഉപബോധമനസ്സിലെ ഇതുമായി ബന്ധപ്പെട്ട കുറ്റബോധമാകണം ജനാധിപത്യ മൂല്യങ്ങളുടെ കാവലാളുകൾ എന്ന രീതിയിൽ സ്വയം മുന്നണിയ്ക്ക് പേര് നൽകാൻ NDA എന്ന മുന്നണിയെ പരോക്ഷമായി പ്രേരിപ്പിച്ചിട്ടുള്ളത്. തീവ്രമായ വർഗ്ഗീയതയും കടുത്ത ജാതിവാദവും കപട ഹൈന്ദവ വരേണ്യതയും എല്ലാം ശക്തി പ്രാപിച്ചിരിക്കുന്നത് യഥാർത്ഥ ജനാധിപത്യ മൂല്യങ്ങളുടെ ശോഷണം മൂലമാണ്. ജനാധിപത്യം എന്നാൽ അഞ്ച് വർഷത്തിൽ ഒരിക്കൽ കേവലം ഏതാനും നിമിഷങ്ങൾ പ്രയോഗത്തിൽ നിലനിൽക്കുന്ന വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ ആഘോഷമായി അധഃപതിച്ച വർത്തമാനകാല അവസ്ഥയിൽ, കൂടുതൽ വിപുലവും വ്യാപകവും അർത്ഥവത്തുമായ രീതിയിലുള്ള നിരന്തര വ്യവഹാരങ്ങളിലൂടെ ജനാധിപത്യ സങ്കല്പത്തെ പരിഭാഷപ്പെടുത്തുക എന്നതാണ് ഇന്ന് ഏറ്റവും ആവശ്യമായിട്ടുള്ളത്. അവിടെയാണ് നവജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രസക്തി. നവ ജനാധിപത്യത്തിൽ നവ്യമായി എന്തെങ്കിലുമുള്ളത് ജനാധിപത്യത്തിന് പുതിയ പരിഭാഷകളും പ്രയോഗങ്ങളും വഴി വ്യാവഹാരികമായ മാനം ഉണ്ടാക്കുന്നതിലാണ്. നമ്മുടെ തെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളെയും ഒരേ സമയം തിരസ്കരിക്കാനുള്ള NOTA ഉൾപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി ഉത്തരവായത് Right to reject എന്ന നവജനാധിപത്യ സങ്കല്പത്തിന് ലഭിച്ച നിയമപരമായ സാധുതയാണ്. അതേ പോലെ, അഞ്ച് വർഷത്തിനിടയ്ക്കുള്ള കാലത്ത്, തങ്ങൾ തെരഞ്ഞെടുത്ത ഒരു പ്രതിനിധിയുടെ പ്രവർത്തനം സംതൃപ്തി തരുന്നതല്ലെങ്കിൽ അയാളെ തെരഞ്ഞെടു ജനങ്ങൾക്ക് ആ പ്രതിനിധിയെ തിരിച്ച് വിളിക്കാനുള്ള അധികാരം അല്ലെങ്കിൽ (Right to recall) നൽകുക എന്നതും നവ ജനാധിപത്യത്തിന്റെ മുഖമുദ്രകളിൽ ഒന്നാണ്. ജനങ്ങളെ ഇത്തരത്തിൽ ശക്തരാക്കുവാൻ വേണ്ടി ഏത് പാർട്ടിയാണ് മുന്നോട്ട് വരുന്നത് എന്ന് തിരിച്ചറിയേണ്ടത് വളരെ പ്രസക്തമാണ്. പക്ഷെ അതിനെ കുറിച്ച് ചിന്തിക്കാനോ ജനങ്ങളുടെ യഥാർത്ഥ ശാക്തീകരണം നടക്കേണ്ടത് ജനാധിപത്യം സാധ്യമാക്കുവാൻ അത്യാവശ്യമാണെന്ന തിരിച്ചറിവ് അവരിൽ സൃഷ്ടിക്കാനോ വേണ്ടതായ സംഘടിത ശ്രമം ഈ തെരഞ്ഞെടുപ്പ് കാലത്ത് പോലും നടക്കുന്നില്ല എന്നത് ജന താല്പര്യം ഇപ്പോഴും പാർട്ടികളാൽ അവഗണിക്കപ്പെട്ട അവസ്ഥയാണ് എന്ന സത്യം വിളിച്ചോതുന്നതാണ്.
വികസനം ആർക്ക് വേണ്ടി?
ഇവ കൂടാതെ, ജനോപകാരപ്രദമായ വികസനം എന്നാൽ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമാണ്. ഇന്നത്തെ അവസ്ഥയിൽ ബുള്ളറ്റ് ട്രെയിനും നാലായിരം കോടിയുടെ വെങ്കല പ്രതിമയും ഇന്ത്യയിലെ ജനങ്ങൾക്ക് ഏത് തരത്തിലാണ് വികസനമായി അനുഭവപ്പെടുക എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രൊഡക്റ്റീവ് അഥവാ സൃഷ്ടിപരവും, ഭൂരിഭാഗം ജനങ്ങളുടെ ഏതെങ്കിലും അത്യാവശ്യങ്ങൾ നിറവേറ്റാൻ ഏറെ ഉപകരിക്കുന്നതും, ഉൾപ്പെടുന്ന ചെലവിന് ആനുപാതികമായി പ്രയോജനപ്പെടുന്നതും ആയ വികാസങ്ങളാണ് ഒരു വികസിത രാഷ്ട്രം പോലും നടപ്പിലാക്കേണ്ടത് എന്നിരിക്കെ, ഒരു വികസ്വര രാഷ്ട്രമായ ഇന്ത്യ വികസനത്തിന്റെ പേരിൽ ഇക്കാലത്ത് നടത്തിയിട്ടുള്ള ധൂർത്തുകൾ നമുക്ക് നൽകുന്ന നിരാശ വളരെ ഏറെയാണ്. വികസനം ആവശ്യമായ മേഖലകളും ആ മേഖലകളിൽ സാധ്യമായതും കൂടുതൽ ജനങ്ങൾക്ക് പ്രയോജനം ചെയ്യാനുതകുന്നതും ആയ വികസന പ്രവർത്തനങ്ങൾ ഏതെന്ന് നിർണ്ണയിക്കുക, അവയുടെ പ്രായോഗികതയുടെയും ചെലവിന്റെയും അടിസ്ഥാനത്തിൽ അവയെ നിജപ്പെടുത്തുക, ഒരു ക്ഷേമ രാഷ്ട്ര സങ്കല്പത്തിലേക്ക് പടിപടിയായി മുന്നേറാനുള്ള സമഗ്ര പദ്ധതി തയ്യാറാക്കുക എന്നിവ ഇന്നത്തെ രണ്ട് മുന്നണികളുടെയും സ്വപ്നങ്ങളിൽ പോലും കാണാനില്ല എന്നതാണ് വസ്തുത.
ഒരു ഭരണാധികാരി ജനങ്ങളുടെ താല്പര്യങ്ങൾക്ക് എത്ര വില കല്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ആ ഭരണകൂടം ആവശ്യങ്ങൾ, അത്യാവശ്യങ്ങൾ, ആഡംബരങ്ങൾ" എന്ന ന്യായമായ ക്രമത്തിൽ വികസന കാര്യങ്ങളെ മൂന്നായി തിരിക്കുന്നത്. ഇവയിൽ ആവശ്യങ്ങൾ എന്നും അത്യാവശ്യങ്ങൾ എന്നുമുള്ള രീതിയിൽ എടുത്ത് പറയാവുന്നവയാണ് വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പൊതു ഗതാഗത സംവിധാനം, പൊതു മേഖലയിലുള്ള വ്യാവസായിക വളർച്ച, സുരക്ഷിതവും ഉത്തരവാദിത്വ പൂർണ്ണവുമായ ബാങ്കിങ് സംവിധാനത്തിന്റെ വളർച്ച, തൊഴിൽ അവസരങ്ങളുടെ സൃഷ്ടിക്ക് ഉതകുന്ന തരത്തിൽ സഹായിക്കാവുന്ന സാങ്കേതികവും വ്യാവസായികവുമായ രംഗങ്ങളിലെ ഗവേഷണം, പാരിസ്ഥിതിക പഠന ഗവേഷണങ്ങളും പരിസ്ഥിതി സൗഹൃദമായ അവസ്ഥകളുടെനിർമ്മാണവും. എന്നാൽ ഇവയെക്കാൾ എല്ലാം ഏറെ ചെലവ് ചെയ്യാൻ ഏതൊരു രാഷ്ട്രത്തിനും ഉപയോഗിക്കാവുന്ന വകുപ്പാണ് പ്രതിരോധത്തിന്റേത്. അത് ഉപയോഗിക്കണമെങ്കിൽ രാഷ്ട്രം സുരക്ഷാ ഭീഷണി നേരിടുന്നു എന്ന പ്രതീതി ജനങ്ങളുടെ ഇടയിൽ സൃഷ്ടിച്ച് നിർത്തേണ്ടതുണ്ട്. അവിടെയാണ് അതിർത്തികളിലെ അസ്വാരസ്യങ്ങൾ ഓരോ ഭരണകൂടത്തിനും ഉർവ്വശീ ശാപം പോലെ ഉപകാരപ്രദം ആകുന്നത്. ഇന്ത്യയിലാകട്ടെ അതിർത്തികളിൽ മാത്രമല്ല, ഉള്ളിലും പല തരം വിഘടന പ്രവർത്തനങ്ങൾ നടക്കുന്നത് പ്രതിരോധ ചെലവ് വർദ്ധിപ്പിക്കാൻ കാരണമായി വർത്തിക്കുന്നു. പ്രതിരോധത്തിന് വേണ്ടിയുള്ള ഭീമായ ചെലവ് ഇല്ലാതാക്കുവാൻ ഒരേയൊരു വഴിയുള്ളത് അയാൾ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക മാത്രമാണ്. അതിനായി നയതന്ത്ര ബന്ധങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മൾ ശ്രമിക്കായ്കയാണോ അതോ അന്താരാഷ്ട്ര ആയുധ വ്യാപാരികളുടെ ഗൂഢ തന്ത്രങ്ങൾക്ക് നാം വഴിപ്പെടുകയാണോ എന്നത് തർക്കവിഷയമായി തുടരുക തന്നെ ചെയ്യും. എന്തായാലും തന്റെ വിദേശ പര്യടനം വൻ വാണിഭക്കാരുടെ പ്രയോജനത്തിനായി മാത്രം മാറ്റി വച്ച നമ്മുടെ പ്രധാന സേവകൻ റഫാലിന്റെ ചിറകിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയുടെ അവസാന കണ്ണി ഒടുവിൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കാണാതായ കടലാസ്സുകൾ വരെ എത്തിയത് ആത്മാഭിമാനവും നീതിബോധവുമുള്ള ഓരോ പൗരനെയും അക്ഷരാർത്ഥത്തിൽ ചകിതരാക്കിയിട്ടുണ്ട്. ജനത്തിന് വേണ്ടിയല്ല, അംബാനി സഹോദരന്മാർക്കും അദാനിയ്ക്കും അതേപൊലെ ഏതാനും ഗുജറാത്തിലെ തന്റെ ഇഷ്ടക്കാരായ ഒരു സംഘം വ്യവസായികൾക്ക് വേണ്ടി മാത്രമാണ് ഇദ്ദേഹം സുഷമ സ്വരാജിനെ പോലുള്ള സമർത്ഥയായ വിദേശകാര്യ മന്ത്രിയെ പോലും അവഗണിച്ചു കൊണ്ട് ലോക രാജ്യങ്ങളിൽ എല്ലായിടങ്ങളിലും ചുറ്റി കറങ്ങിയത് എന്നാണ് പരക്കെയുള്ള വിശ്വാസം. നീതിന്യായ വ്യവസ്ഥയുടെ അഭൂതപൂർവ്വമായ പതനം ഇന്ത്യയിലെ പരമോന്നത കോടതിയിലെ ഏറ്റവും സീനിയറായ നാല് ന്യായമൂർത്തികൾ സുപ്രീം കോടതിയിൽ ഒട്ടും ന്യായമല്ലാത്ത രീതിയിലുള്ള വ്യവഹാരങ്ങൾ നടക്കുന്നു എന്ന തുറന്നടിച്ച വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നത് ബിജെപിയുടെ ഈ ഭരണ കാലത്താണ്. അതിന് മുൻപ് ജസ്റ്റീസ് ലോയയുടെ സന്ദേഹാസ്പദമായ maരണം സൃഷ്ടിച്ച കോളിളക്കങ്ങൾ നിയമ സംവിധാനത്തെ തന്നെ ഉപയോഗപ്പെടുത്തി കൊണ്ടാണ് അമർച്ച ചെയ്തതെന്ന വിവാദം ഇന്നും അസ്തമിച്ചിട്ടില്ലെന്നത് നാം ഓർക്കണം. ഒരു ഭരണ ഘടനാനുസൃതമായ പാർലമെൻററി ഡെമോക്രസിയുടെ മൂന്ന് സ്തംഭങ്ങളിൽ പൗരന്മാർക്ക് ഏറ്റവും അധികം വിശ്വാസം ഉള്ളതും ഉണ്ടാകേണ്ടതുമായ നീതിന്യായ സംവിധാനത്തിന് ഏൽക്കുന്ന കളങ്കം ഒരു ജനതയ്ക്കും വകവെച്ച് കൊടുക്കാൻ കഴിയുന്നതല്ല. അധികാര കേന്ദ്രങ്ങളുടെ സ്വാധീന വലയത്തിന് പുറത്തായിരിക്കണം എന്നും നീതിന്യായ സംവിധാനം നിലകൊള്ളുന്നതും പ്രവർത്തിക്കുന്നതും. ആരോഗ്യകരവും നിഷ്പക്ഷവുമായ നീതി നടപ്പാക്കൽ ഉറപ്പുവരുത്താൻ അപ്പോൾ മാത്രമേ സാധ്യമാകൂ എന്നത് മാത്രമല്ല, നീതി നടപ്പാക്കുന്നത് നിഷ്പക്ഷമാണെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാകേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപിന് തന്നെ അത്യാവശ്യവുമാണ്. ഇവിടെയാണ് നാം കണ്ട കാഴ്ചകൾ പ്രസക്തമാകുന്നത്. മോരും മുതിരയും ചേർന്ന മഹാഗഢബന്ധൻ ഈ സാഹചര്യങ്ങൾ എല്ലാം വിലയിരുത്തി കൊണ്ട് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കുമ്പോൾ, എന്നുള്ളതിൽ ഏത് സഖ്യമാണ് ജയിക്കേണ്ടത് എന്ന ചോദ്യത്തെ നാം എങ്ങനെയാണ് കാണേണ്ടത് എന്നൊന്ന് പരിശോധിക്കാം. വാസ്തവം പറയട്ടെ, തുറന്ന വർഗ്ഗീയതയുടെ പേരിലും സാമൂഹികമായ അരാജകത്വവും ഗുണ്ടാരാജും വളർത്തുന്നതിന്റെ പേരിലും സാമ്പത്തിക അരാജകത്വത്തിന്റെ പേരിലും നോട്ട് നിരോധനം പോലുള്ള ബുദ്ധിഹീനമായ നടപടികളുടെ പേരിലും സർവ്വോപരി സമസ്ത ജന വിഭാഗങ്ങളെ സമമായി കാണാത്ത മനോഗതിയുടെ പേരിലും ഇനിയൊരു വട്ടം കൂടി അധികാരത്തിൽ എത്താനുള്ള യാതൊരു അർഹതയും തങ്ങൾക്കില്ലെന്ന് ഉറക്കെ വിളിച്ച് പറയുന്ന ഒരു ഭരണക്രമമാണ് ഈ കഴിഞ്ഞ അഞ്ച് വർഷ കാലം ഉണ്ടായിരുന്നത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അവർക്ക് പകരം വരാവുന്ന പ്രതിപക്ഷ സഖ്യത്തിന് സാമ്പത്തിക നയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവരിൽ നിന്ന് യാതൊരു വ്യത്യാസവും അവകാശപ്പെടാൻ ഉണ്ടാകില്ലെന്നത് ബുദ്ധിക്ക് കോട്ടം തട്ടിയിട്ടില്ലാത്ത ആരും അംഗീകരിക്കും. എന്നാൽ ഒരു രാജ്യത്തെ ചില വിഭാഗം ജനങ്ങൾ അന്യായമായ വിവേചനം അനുഭവിക്കുന്നതിനെ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന ഒറ്റ കാരണം കൊണ്ടാണ് അഴിമതിയുടെ രാജാക്കന്മാർ അടങ്ങിയ കോൺഗ്രസ്സ് പാർട്ടിയുമായി സഖ്യത്തിന് ആം ആദ്മി പാർട്ടിയുടെ നേതാവായ അരവിന്ദ് കേജ്രിവാൾ പോലും തയ്യാറാകുന്നത്. ആം ആമിയുടെ പ്രസക്തി ഈ പ്രതിപക്ഷ സഖ്യത്തെ ഗുണപരമായി സ്വാധീനിക്കുന്ന കാര്യത്തിൽ ഏറ്റവുമധികം പ്രസക്തമായ ഭൂമിക നിർവ്വഹിക്കേണ്ട ബാധ്യതയും അതിനുള്ള ആർജ്ജവവും ഇന്നത്തെ അവസ്ഥയിൽ ഇടത് പക്ഷ പാർട്ടികളെക്കാൾ കൂടുതലുള്ളത് ആം ആദ്മി പാർട്ടിക്കാണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ അതിന് വേണ്ടതായ സംഖ്യാബലം ഈ തെരഞ്ഞെടുപ്പിൽ നേടിയെടുക്കാൻ ആം ആദ്മിപാർട്ടിക്ക് കഴിയുമോ എന്നിടത്താണ് അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്തിന്റെ തലവിധി എങ്ങനെയാകും എന്നത് നമ്മെ ചിന്തിപ്പിക്കുന്നത്. ഇപ്പോൾ ആം ആദ്മി പ്രസ്ഥാനത്തെ കൂട്ട് പിടിക്കുന്ന ഇടതുപക്ഷം അടക്കമുള്ള പാർട്ടികൾക്ക് ഏറ്റവും അധികം ഭീഷണിയുള്ളത് ആം ആദ്മി പാർട്ടിയിൽ നിന്ന് തന്നെയാണ്. ലേഖനത്തിന്റെ ആദ്യ ഭാഗത്ത് വ്യക്തമാക്കിയിട്ടുള്ളത് പോലെ സാമ്പത്തിക വിഭവ സമാഹരണ വിനിയോഗ നയ സമീപനങ്ങളുടെ എല്ലാം കാര്യത്തിൽ മുതുക്കൻ പാർട്ടികളുമായി തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഇടത് പാർട്ടികൾക്ക് പോലും ആം ആദ്മി പാർട്ടിയുടെ വളർച്ച തടയേണ്ടത് അനിവാര്യമായിരുന്നു. Right to reject, Right to recall എന്നിവയ്ക്ക് പുറമേ പ്രാദേശികമായ വിഷയങ്ങളിൽ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് പങ്കാളിത്തം നൽകുന്ന സ്വരാജ്, അഴിമതിക്ക് എതിരെ പഴുതുകളടച്ച "ജൻ ലോക്പാൽ എന്നീ സംവിധാനങ്ങൾക്കൊപ്പം സുതാര്യതയും നിരന്തരമായ ജനസമ്പർക്കവും ഉൾപ്പെടെയുള്ള പ്രവർത്തന ശൈലിയും ആം ആദ്മിയെ നവ ജനാധിപത്യത്തിന്റെ പ്രത്യക്ഷോദാഹരണങ്ങൾ ആക്കി മാറ്റിയ സഹാചര്യത്തിൽ, കേരളത്തിലെ ആം ആദ്മി പാർട്ടി ഘടകത്തിൽ പോലും ചാരന്മാരെ തിരുകി കയറ്റാനും കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് അതിനെ തകർച്ചയുടെ വക്കിൽ എത്തിക്കാനും ശ്രമിച്ച പാർട്ടികളിൽ ഇടത് പക്ഷം മുഖ്യ സ്ഥാനത്ത് തന്നെയുണ്ടെന്നതാണ് ആം ആദ്മി പ്രസ്ഥാനത്തിലെ ആർജ്ജവമുള്ള പക്ഷത്തിന്റെ സുപ്രധാനമായ ഒരു നിരീക്ഷണം.
അഖിലേന്ത്യാ തലത്തിൽ പാർട്ടി വളർത്തുന്ന കാര്യത്തിൽ നേതൃത്വത്തിനുണ്ടായ വീഴ്ചയും ഈ അവസരത്തിൽ പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്. ദില്ലിയിലെ സദ്ഭരണം ഒന്ന് കൊണ്ട് മാത്രം രാജ്യവ്യാപകമായ ശ്രദ്ധ പിടിച്ച് പറ്റാമെന്നും അതിലൂടെ പാർട്ടിയുടെ വളർച്ച സാധ്യമാക്കാമെന്നും ഉള്ള സങ്കല്പമായിരുന്നു നേതൃത്വത്തിന്റേത്. അല്ലായിരുന്നെങ്കിൽ ദില്ലി സംസ്ഥാനത്തെ ചരിത്രമായ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടു പിന്നാലെ രാജ്യത്ത് ഉടനീളം പൊതുജനങ്ങളെ ഇളക്കി മറിച്ചു കൊണ്ട് യോഗങ്ങൾ നടത്തുകയും എഴുപതിൽ അറുപത്തേഴ് സീറ്റുകൾ എന്ന അഭൂതപൂർവ്വമായ ജനവിധി നൽകിയ ആക്കത്തെ പ്രയോജനപ്പെടുത്തി ക്കൊണ്ട് രാജ്യത്താകമാനമുള്ള ജനങ്ങളുടെ ഉള്ളിൽ ഇടം കണ്ടെത്താനും നേതൃത്വം ശ്രമിക്കേണ്ടതായിരുന്നു. അത് കഴിഞ്ഞില്ലെന്ന് മാത്രമല്ല, അവരെ ദില്ലിയിൽ തന്നെ തളച്ചിടാൻ വേണ്ടി ബിജെപി കൗശല പൂർവ്വം ഒരുക്കിയ കെണികളിൽ ആം ആദ്മി നേതൃത്വം വീണു പോവുകയും ചെയ്തു എന്നിടത്താണ് പാർട്ടിയ്ക്ക് ഏറ്റവുമധികം പാളിച്ച പറ്റിയത്. അതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതായ ഒരു വസ്തുതയാണ് പല സംസ്ഥാനങ്ങളിലും പാർട്ടിക്ക് നേരിട്ട തകർച്ചയുടേത്. നേരത്തെ കേരളത്തിന്റെ കാര്യത്തിൽ സൂചിപ്പിച്ച അന്യ പാർട്ടി ചാരന്മാർ വഴിയുള്ള പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് തന്നെ വേണം കരുതാൻ. അതെല്ലാം എന്ത് കൊണ്ട് സംഭവിച്ചു എന്ന് തിരിച്ചറിയാനും സംഘടനാ സംവിധാനം രാജ്യവ്യാപകമായി ശക്തിപ്പെടുത്താനും വേണ്ട നടപടികൾ കൈക്കൊള്ളാൻ പാർട്ടി ഇനിയെങ്കിലും ശ്രമിക്കേണ്ടത് അത്യാവശ്യമാണെന്ന് നേതൃത്വം തിരിച്ചറിയുകയും അതിന്റെ വ്യക്തമായ സൂചനകൾ ജനങ്ങൾക്ക് നൽകുകയും ചെയ്താൽ മാത്രമേ ഈ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തങ്ങളുടെ പ്രസക്തി അല്പമെങ്കിലും തെളിയിക്കാൻ ആവൂ. ആ പ്രസക്തി തെളിയിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയിലെ ഇന്നത്തെ ജനാധിപത്യ ഭരണക്രമത്തിൽ പാർട്ടിക്ക് തങ്ങളുടെ തനതായ സംഭാവനകൾ ചെയ്യാനും കഴിയൂ. മുകളിൽ പറഞ്ഞിട്ടുള്ള വസ്തുതകൾ ഇന്നിന്റെ ഒരു പരിച്ഛേദം തുറന്നു കാട്ടുക എന്ന ഒരേയൊരു ഉദ്ദേശ്യത്തോടെ മാത്രം ചെയ്തിട്ടുള്ളതാണ് അല്ലാതെ ഏതെങ്കിലും ഒരു പാർട്ടിക്ക് വേണ്ടിയോ മുന്നണിക്ക് വേണ്ടിയോ ജന മനസുകളിൽ സ്വാധീനം ചെലുത്താൻ വേണ്ടിയുള്ളതല്ല എന്ന കാര്യം എടുത്ത് പറയട്ടെ. വസ്തുതകൾ മനസ്സിലാക്കുന്ന ജനങ്ങൾ അവരുടെ തെളിഞ്ഞ ബോധത്തിൽ നിന്നെടുക്കുന്ന തീരുമാനങ്ങളാണ് സമ്മതിദാനമായി പരിണമിക്കേണ്ടത്. അതിന് അനുയോജ്യമായ രീതിയിൽ ജനങ്ങളെ പ്രബുദ്ധരാക്കുക മാത്രമാണ് ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഓരോ പാർട്ടിയും ചെയ്യേണ്ടത്. അതിന് ഒട്ടും കാപട്യമോ വശം ചേരലോ ഇല്ലാതെ വസ്തുതകൾ വസ്തുതകളായി അവതരിപ്പിക്കണം. അത് മാത്രമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിച്ചിട്ടുള്ളതും.
പൊതുതിരഞ്ഞെടുപ്പുകൾ രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചിടത്തോളം ഞാണിന്മേൽ കളിയാണ്. ചെറിയൊരു പിഴവ് മതിയാകും അടിത്തറ തന്നെ ഇല്ലാതാകാൻ. ഈ സമ്മർദ്ദത്തെ അതിജീവിക്കുക എന്നത് സുപ്രധാനമാണ്. ജാതിയും സമ്പത്തും വർണവും വംശവുമെല്ലാം നിർണായകമാകുന്ന തിരഞ്ഞെടുപ്പുകളിൽ അന്തിമവിജയത്തിനായി പയറ്റുന്ന തന്ത്രങ്ങൾ എല്ലായ്പോഴും ഫലപ്രദം ആവണമെന്നും ഇല്ല.അവസരങ്ങളുടെ കലയാണ് രാഷ്ട്രീയമെങ്കിൽ മുതലെടുപ്പിന്റെ കലയാണ് തിരഞ്ഞെടുപ്പുകൾ. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴു പതിറ്റാണ്ടു നീണ്ട ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ അവസരങ്ങളെ ഫലപ്രദമായി മുതലെടുത്ത അനേകം രാഷ്ട്രീയ പാർട്ടികളുണ്ട്. അധികാരക്കസേരകളിൽ പല കാലങ്ങളിൽ അവരെല്ലാം ഇരുന്നിട്ടുമുണ്ട്. കർശനമായ പ്രത്യയശാസ്ത്ര വിശ്വാസങ്ങളേക്കാൾ പ്രയോഗികതയാണ് മിക്ക പാർട്ടികളും തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ നിന്ന് കുറച്ചെങ്കിലും വിഭിന്നമായി ചിന്തിച്ചത് ഇടതു പാർട്ടികൾ മാത്രമാണ്.അടിസ്ഥാന വർഗത്തെ മുൻനിർത്തിയുള്ള വികസന സങ്കൽപ്പങ്ങളും ഉറച്ച മതേതര നിലപാടുകളും ഇടതിനെ എക്കാലവും ഇന്ത്യൻ രാഷ്ട്രീയത്തിലെ വേറിട്ട ശബ്ദമാക്കി. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടതുപക്ഷം മറ്റൊരു കാലത്തും ഇല്ലാത്ത രീതിയിൽ തകർന്നടിയുന്ന കാഴ്ചയും രാജ്യം കണ്ടു. 2019 ൽ ജനം പോളിങ് ബൂത്തുകളിക്കെത്തുമ്പോൾ രാജ്യത്തിന്റെ ഭാവി എന്ത് എന്നതിനോടൊപ്പം തന്നെ സുപ്രധാനമായ ചോദ്യമാണ് ഇടതുപക്ഷത്തിന്റെ ഭാവി എന്ത് എന്നതും.
തിരഞ്ഞെടുപ്പ് ഗ്രാഫിലെ ഉയർച്ചകളും താഴ്ചകളും
1947 ന് ശേഷം നടന്ന പതിനാറു ലോകസഭാ തിരഞ്ഞെടുപ്പുകൾ സി പി ഐ യും പിന്നീടത് വിഭജിച്ചുണ്ടായ സിപിഐ (എം ) ഉം ആർ എസ് പി യും ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്കും അടങ്ങുന്ന ഇടതുപക്ഷം അനേകം ഉയർച്ച താഴ്ചകളെ നേരിട്ടിട്ടുണ്ട്. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് മുതൽ അഞ്ചാം ലോകസഭാ തിരഞ്ഞെടുപ്പ് വരെ ഇടതിന്റെ ഗ്രാഫ് മേൽപ്പോട്ടായിരുന്നു. ഇരുപത്തിരണ്ടിൽ നിന്നും അൻപത്തിരണ്ടിലേക്കു ലോകസഭാ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഈ കാലയളവിൽ അവർക്കായി.അഞ്ചാം ലോകസഭയിൽ പത്തു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും അവർക്ക് എം പി മാരുണ്ടായി. അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന ആറാം ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ കേരളത്തിൽ തിരിച്ചടിയേറ്റെങ്കിലും 13 സീറ്റുകളുടെ കുറവേ അവർക്കുണ്ടായിരുന്നുള്ളൂ. 1977 ൽ നാല്പത് സീറ്റുകളിലേക്കൊതുങ്ങിയ ഇടതുകക്ഷികൾ 1980 ൽ 54 സീറ്റുകളുമായി തിരിച്ചു വരുന്നതും രാജ്യം കണ്ടു. എട്ടാം ലോകസഭയിൽ അവർക്ക് വീണ്ടും തിരിച്ചടിയേറ്റു. അത്തവണ 18 സീറ്റുകൾ കുറഞ്ഞു. 1989 ലെ ഒൻപതാം ലോകസഭാ തിരഞ്ഞെടുപ്പ് മുതൽ 2004 ലെ പതിനാലാം ലോകസഭ വരെ ഏറെക്കുറെ സ്ഥിരത പുലർത്തുന്ന പ്രകടനമായിരുന്നു ഇടതിന്റേത്. പതിനഞ്ചും പതിനാറും ലോകസഭാ തിരഞ്ഞെടുപ്പുകളിൽ ആണ് അവർക്ക് ഏറ്റവും വലിയ തിരിച്ചടി ഏറ്റത്. പതിനഞ്ചാം ലോകസഭയിലെ ഇടതിന്റെ അംഗസംഖ്യ 24 ആയിരുന്നെങ്കിൽ പതിനാറാം ലോകസഭയിലെത്തിയപ്പോൾ അത് 11 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യ !!!!
ഇടതിന്റെ പിഴവുകൾ
1951 മുതൽ 71 വരെയുള്ള രണ്ട് പതിറ്റാണ്ടുകളിൽ പാർലമെന്റിലെ മുഖ്യപ്രതിപക്ഷമായിരുന്നു ഇടതു പാർട്ടികൾ. കോൺഗ്രസ് -സിപിഐ എന്നീ രണ്ട് ദ്വന്ത്വങ്ങൾക്കിടയിൽ അന്ന് ഇന്ത്യൻ പാർലമെന്ററി രാഷ്ട്രീയം വിഭജിക്കപ്പെട്ടു. 1970 കളിലാണ് ഇന്ത്യയിൽ നിരവധിയായ പ്രാദേശിക പാർട്ടികൾ പൊട്ടിമുളയ്ക്കപ്പെടുന്നത്. തീവ്ര പ്രാദേശിക ബോധത്തിലോ മതബോധത്തിലോ മാത്രം അധിഷ്ഠിതമായിരുന്നു മിക്ക പ്രാദേശിക പാർട്ടികളും. തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളും മഹാരാഷ്ട്രയിലെ ശിവസേനയും എല്ലാം ഈ ഗണത്തിൽ വരും. അനേകം ദേശീയതകളും ഉപദേശീയതകളും നിറഞ്ഞ ഇന്ത്യയിൽ വിശാലമായ ദേശീയ കാഴ്ചപ്പാടും മതേതര മൂല്യങ്ങളും മുന്നോട്ട് വെച്ച ഇടതുപക്ഷത്തേക്കാൾ അന്ന് സ്വീകാര്യത ലഭിച്ചത് പ്രാദേശിക കക്ഷികൾക്കാണെന്നു ചരിത്രം പരിശോധിച്ചാൽ ബോധ്യപ്പെടും. 1977ലാണ് ആദ്യമായി ഒരു കോൺഗ്രസ് ഇതര ഗവണ്മെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നത്.അന്ന് ജനതാപാർട്ടിയെ സഹായിച്ചവരിൽ ഈ പ്രാദേശിക പാർട്ടികളും ഉണ്ട്. എന്നാൽ കേരളത്തിലും ബംഗാളിലും കാലിനടിയിലെ മണ്ണ് ചോർന്നു പോകാതെ സൂക്ഷിക്കാൻ അന്നും ഇടതിന് സാധിച്ചിരുന്നു.പതിനൊന്നാം ലോകസഭയിൽ ദേവഗൗഡയെ പോലൊരാളെ പ്രധാമന്ത്രി സ്ഥാനത്തിരുത്തുന്നതിൽ പോലും ഇടതിന്റെ പങ്ക് നിസ്തുലമായിരുന്നു. ഒന്നാം യു പി എ സർക്കാരിനെ താങ്ങി നിർത്തിയ ശക്തിയും മറ്റൊന്നായിരുന്നില്ല. എന്നാൽ 2009 ൽ ബംഗാളിൽ ഏറ്റ തിരിച്ചടിയാണ് യഥാർത്ഥത്തിൽ ഇടതിന്റെ അസ്ഥിവാരം തന്നെ തകർത്തത്. മുൻപത്തെ പത്തു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ചു പോന്ന 18 സീറ്റുകളാണ് അവർക്ക് തൃണമൂലിന് അടിയറ വെക്കേണ്ടി വന്നത്. പരമ്പരാഗത ശക്തി കേന്ദ്രത്തിലുണ്ടായ തിരിച്ചടിയിൽ നിന്ന് കര കയറാൻ പിന്നീടവർക്ക് സാധിച്ചതുമില്ല.
പ്രത്യശാസ്ത്രമെന്നാൽ ഇരുമ്പുലയ്ക്കയല്ല
1980 ൽ എൽ ഡി എഫ് രൂപീകരണ സമയത്തു അതുവരെ ഭിന്നിച്ചു നിന്നവർ എങ്ങനെ ഒന്നിച്ചു പോകുമെന്ന ചോദ്യത്തിന് ഇ എം എസ് കൊടുത്ത ഉത്തരം അടുപ്പിനനുസരിച് രൂപം മാറുന്ന പാത്രത്തിനു സമമാണ് പ്രത്യയശാസ്ത്രം എന്നതാണ്. എന്നാൽ താത്വികാചാര്യന്റെ വചനങ്ങളെ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് പരുവപ്പെടുത്തുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു. രണ്ടു തവണ കിങ് മേക്കർ ആയ ഇടതുപാർട്ടികൾ കിങ് ആവാനുള്ള അവസരം തുലയ്ക്കുന്നതും രാജ്യം കണ്ടു. 1996 ൽ ജ്യോതിബസുവിനെ പ്രധാനമന്ത്രി ആക്കാനുള്ള അവസരം സി പി ഐ (എം)വേണ്ടെന്നു വെച്ചത് ചരിത്രപരമായ വിഡ്ഢിത്തമെന്നു വിശേഷിക്കപ്പെട്ടു. അന്നത്തെ നിരാശ ബസു തന്നെ പിന്നീട് പലവട്ടം തുറന്നു പറഞ്ഞിട്ടുമുണ്ട്. ഭരണത്തിൽ ഏറ്റവും നിർണായക സ്വാധീനം ഉണ്ടായിരുന്ന ഘട്ടത്തിലാണ് ഒന്നാം യു പി എ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിക്കുന്നത്. അമേരിക്കയുമായുള്ള ആണവക്കരാറൊന്നും ജനത്തെ ബോധ്യപ്പെടുത്താവുന്ന സംഗതി അല്ലെന്ന് തിരിച്ചറിയാൻ അവർക്ക് സാധിച്ചതുമില്ല. ഹിന്ദി ബെൽറ്റുകളിൽ ഇനിയും കടന്നു ചെല്ലാൻ സാധിച്ചിട്ടില്ല എന്നതാണ് ഇടതുകക്ഷികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേന്ദ്രഭരണത്തിൽ അവസരം ലഭിച്ചപ്പോൾ പങ്കാളി ആയിരുന്നെങ്കിൽ ഈ അവസ്ഥയ്ക്ക് ഒരു പരിധി വരെ മാറ്റം വരുത്താൻ സാധിക്കുമായിരുന്നു.
നഷ്ടപ്പെട്ട ഇടങ്ങൾ
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് മാത്രമായി മാറ്റിവെക്കപ്പെട്ട ചില ഇടങ്ങൾ ഉണ്ട്.അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങളിൽ അവരോളം ഇടപെടാൻ സാധിക്കുന്ന മറ്റൊരു കക്ഷിയും ഇല്ല. എപ്പോഴാണ് ഈ സാമൂഹിക -രാഷ്ട്രീയ യാഥാർഥ്യം ഇടതുപാർട്ടികൾ വിസ്മരിച്ചത് അതോടെ അവരുടെ ഇടങ്ങൾ മറ്റുള്ളവർ കയ്യടക്കി തുടങ്ങി എന്നതാണ് വസ്തുത. സമീപകാലത്തു ആം ആദ്മി പാർട്ടി നടത്തിയ പെട്ടെന്നുള്ള ഉയർച്ച തന്നെ ഇതിനുദാഹരണം. അഴിമതിക്കെതിരായ പോരാട്ടമാണ് അവരെ ജനശ്രദ്ധയിൽ എത്തിച്ചത്. ഒപ്പം ലാളിത്യം നിറഞ്ഞ സമീപനങ്ങളും. യഥാർത്ഥത്തിൽ ഇത് രണ്ടും ഇടതിന്റെ സിംബലുകളാണ്. എന്നാൽ രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾ ഒന്നാകെ പാർലമെന്ററി വ്യാമോഹത്തിനു അടിമപ്പെട്ടപ്പോൾ നടത്തേണ്ടുന്ന പോരാട്ടങ്ങൾ പാടേ വിസ്മരിക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപ വില വരുന്ന പേന ഉപയോഗിക്കുന്ന എം പി മാർ രാജ്യത്തെ ഇടതുപാർട്ടികൾക്ക് ഉണ്ടായി. വികസനത്തെ സംബന്ധിച്ച ഇടതു നയങ്ങളിലും ഇതിനിടെ വെള്ളം ചേർക്കപ്പെട്ടു. മൂലധനം ആരിൽ നിന്നും സ്വീകരിക്കാം എന്ന അവസ്ഥ വന്നു. കർഷകർ നിർദാക്ഷിണ്യം കുടിയിറക്കപ്പെട്ടു.പ്രാദേശികമായ അധികാരം ഇടതുപക്ഷത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിനു പകരം ദുഷിപ്പിക്കുന്ന കാഴ്ചയും കണ്ടു. ഇതോടെ ജനം മറിച്ചു ചിന്തിച്ചു തുടങ്ങി. അവരുടെ ഇടങ്ങളിൽ പുതുപാർട്ടികൾ വേരുറപ്പിക്കുകയും ചെയ്തു.
എന്തുകൊണ്ട് ഇടതുപക്ഷം?
പാർലമെന്റിനു പുറത്തെന്ന പോലെ അകത്തും ഇടതുപക്ഷത്തിന്റെ സാനിധ്യം നിർണായകമായ കാലഘട്ടമാണിത്. അനേകം പോരായ്മകൾ ഉണ്ടെങ്കിലും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ അവരുടെ പ്രാധാന്യം നിസാരവൽക്കരിക്കാനാകില്ല. രാജ്യത്തെ ഏറ്റവുമുയർന്ന നിയമനിർമാണ സഭ ന്യുനപക്ഷ വിരുദ്ധ നിയമങ്ങൾ നിർമിക്കാൻ കച്ചകെട്ടി ഇറങ്ങിയ കാലമാണിത്. ഹിന്ദുത്വ അജണ്ടകൾ ആണ് നിയമനിര്മാണങ്ങളെ നിയന്ത്രിക്കുന്നത്. കോര്പറേറ്റുകൾക് അനുഗുണമായ സമീപനങ്ങളും സഭയിൽ സ്വീകരിക്കപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ വലതുപക്ഷ സമീപനം സ്വീകരിക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികൾക്കും (പ്രതിപക്ഷ പാർട്ടികൾ അടക്കം )ഒരേ നിലപാടാണുള്ളത്. കുത്തകകളുടെ ഫണ്ട് സ്വീകരിച്ചു പ്രവർത്തിക്കുന്നവർക്ക് ഇതല്ലാതെ മറ്റു വഴികളും ഇല്ല. രാജ്യത്ത് ബഹുരാഷ്ട്ര കുത്തകകളുടെ സാമ്പത്തിക സഹായം സ്വീകരിക്കാത്ത രാഷ്ട്രീയ സംവിധാനം ഇടതുപക്ഷം മാത്രമാണ്. പൊതുജനം ആണവരെ നിലനിർത്തുന്നത്. അത് കൊണ്ട് അവരുടെ വിധേയത്വവും ജനത്തോടു തന്നെ.ഇടതുപക്ഷ എം പി മാരുടെ പാർലമെന്റിലെ ഇടപെടലുകളും ശ്രദ്ധേയമാണ്. അവതരിപ്പിക്കപ്പെടുന്ന ബില്ലുകളിന്മേൽ ഭേദഗതികൾ അവർ നിരന്തരം അവതരിപ്പിക്കുന്നു. അത് അംഗീകരിക്കപ്പെടുന്നുണ്ടോ എന്നത് വേറൊരു പ്രശ്നം. പക്ഷേ പിഴവുകളെ ഭരണസംവിധാനത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ അവർക്ക് സാധിക്കാറുണ്ട്. സമയം കളയാനായി മാത്രം പാർലമെന്റിൽ വരുന്ന അനേകം പേർക്കിടയിൽ ഇടതുപക്ഷം എന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.
2019 ഉം ഇടതിന്റെ ഭാവിയും
ഇടതുപക്ഷത്തെ രണ്ടു ദേശീയ പാർട്ടികളുടെ അംഗീകാരം പോലും ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തിലാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് ബിജെപി ഇതര ഭരണകൂടം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഇതിനായി എല്ലാ മതേതര കക്ഷികളുമായും സന്ധി ചെയ്യാനും അവർക്ക് സമ്മതമാണ്. എന്നാൽ ഇടതിനെ മറ്റുള്ളവർ പരിഗണിക്കുന്നില്ല എന്നതാണ് നിലവിലെ കാഴ്ച്ച. ബിഹാറിലെ വിശാലാപ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാൻ ശ്രമിച്ചെങ്കിലും ഒറ്റ സീറ്റുകൾ പോലും അവർക്ക് ലഭിച്ചില്ല. ഇടതുപക്ഷത്തിന് വിശിഷ്യാ സിപിഐ ക് നിർണായകമായ സ്വാധീനമുള്ള പത്തോളം മണ്ഡലങ്ങൾ ഉണ്ട് ബിഹാറിൽ. ഒറ്റയ്ക്ക് മത്സരിച്ചാൽ പോലും രണ്ടു ലക്ഷത്തിലേറെ വോട്ട് ലഭിക്കുന്ന ബാഗസ്വരയും ഈ കൂട്ടത്തിൽ പെടും. മോഡിക്ക് ഭീഷണി സൃഷ്ടിക്കാൻ തക്ക ശക്തിയുള്ള കനയ്യ കുമാറിനെ പോലൊരാളെ പിന്തുണയ്ക്കാൻ പോലും ആർ ജെ ഡി അടക്കമുള്ളവർ തയ്യാറായില്ല. രാഷ്ട്രീയത്തിൽ മുഖ്യ ശത്രുവിനെ എതിർക്കലിനേക്കാൾ പ്രധാനം കിട്ടുന്ന വോട്ടുകൾ സമാഹരിക്കൽ ആണ് എന്നതാണ് ഇത്തരം പാർട്ടികൾ ചിന്തിക്കുന്നത്. മഹാരാഷ്ട്ര യിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇടതുപക്ഷം നയിച്ച വിശാല കർഷക റാലികളാൽ ശ്രദ്ധേയമായ പ്രദേശമാണ് മഹാരാഷ്ട്ര എന്നോർക്കണം. കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ഭരണത്തിൽ ഉള്ള എൻ സി പി മഹാരാഷ്ട്രയിൽ അവരെ പാടേ അവഗണിച്ചു. ജാർഖണ്ഡിൽ ജാതിപ്പാർട്ടികൾക്കു പോലും സീറ്റ് ലഭിച്ചപ്പോൾ ഇടതുപാർട്ടികൾ മാറ്റി നിർത്തപ്പെട്ടു. തമിഴ്നാട്ടിൽ മുന്നണി സംവിധാനത്തിന്റെ ഭാഗം ആണെങ്കിലും ജയിക്കാവുന്ന സീറ്റുകളൊന്നും ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ സിപിഎം -സിപിഐ മത്സരവും നടക്കുന്നുണ്ട്. ശേഷിക്കുന്ന പ്രതീക്ഷകൾ കേരളവും ബംഗാളുമാണ്. വലിയ റാലികൾ നടത്തി ജനങ്ങളെ അണിനിരത്താൻ സാധിക്കുന്നുണ്ടെങ്കിലും അവയെ വോട്ടാക്കി മാറ്റാൻ ബംഗാളിൽ നിലവിൽ സാധിക്കുന്നില്ല. കേരളത്തിൽ എത്ര സീറ്റുകൾ എന്നതാവും ഇടതിന്റെ പാർലമെന്റിലെ അംഗസംഖ്യ നിർണയിക്കുക. തിരഞ്ഞെടുപ്പ്അനന്തര ബന്ധങ്ങളും ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ബിജെപി ഇതര ഭരണകൂടത്തെ അധികാരത്തിലേറ്റാൻ അവർക്ക് കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടി വരും. ആർ എസ് പി യെയും ഫോർവേഡ് ബ്ലോക്കിനെയും സംബന്ധിച്ചിടത്തോളം ഇത് പ്രശ്നമുള്ള കാര്യമല്ലെങ്കിലും സിപിഎം നെയും സിപിഐ യെയും ഇത് ധർമ്മസങ്കടത്തിൽ ആക്കും. കോൺഗ്രസ് ഇതര മതേതര മുന്നണികളുടെ കൂട്ടായ്മ എത്ര മാത്രം സാധ്യമാകുമെന്നും പറയാൻ ആവില്ല. നിലവിലെ ഇന്ത്യൻ രാഷ്ട്രീയം പാർലമെന്റിൽ ശക്തമായ ഇടതുപക്ഷത്തെ ആവശ്യപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ഇതര രാഷ്ട്രീയപാർട്ടികൾക്ക് ഇക്കാര്യത്തിൽ താല്പര്യം കുറവാണെന്നാണ് നടപ്പുകാഴ്ചകൾ വ്യക്തമാക്കുന്നത്.