POLITICS
ശബരിമലയിലെ തുലാമാസ പൂജ മുതൽ ആൾക്കൂട്ട അക്രമണകാരികൾ നടത്തി വരുന്ന എണ്ണമറ്റ പാതകങ്ങളുടെ തുടർച്ചയായി സംവിധായകൻ പ്രിയനന്ദനനെ ചാണക വെള്ളത്തിൽ കുളിപ്പിക്കുകയും മർദിച്ചവശനാക്കുകയും ചെയ്ത കാഴ്ചപ്പുറത്തിരുന്നാണ് ഞാൻ ഇതെഴുതിയത്. കേരള ഭൂമിയെ കലാപം കൊണ്ട് ചുവപ്പിച്ച ജനുവരി 2 ,3 തിയ്യതികളിൽ അവർ നടത്തിയ പേക്കൂത്തുകൾ എന്തൊക്കെയായിരുന്നു! ബോംബും തീയും യഥേഷ്ടം ഉപയോഗിച്ചു ഹർത്താലുകൾ തുടർക്കഥയായി. ഈ അക്രമ പ രമ്പരകൾക്കു നാം ദൃക്സാക്ഷികളായി .
കഠിനമായ മനോവ്യഥയോടെ നാലു മാസങ്ങളോളം കേരളീയ ജനതയെ മുൾമുനയിൽ നിർത്തുന്ന ഈ കാഴ്ചകൾക്ക് മുൻപിൽ നിന്ന്കൊണ്ട് സി ആർ പരമേശ്വരനെപ്പോലുള്ള എഴുത്തുകാർ സംഘ്പരിവാറാണ് ശബരിമല സംഭവ വികാസങ്ങളിലെ അക്രമകാരി എന്ന് തറപ്പിച്ചു പറയാത്തത് എന്തുകൊണ്ടാവാം? അദ്ദേഹത്തിന്റെ ഒരു ലേഖനം എന്നിലുണർത്തിയ ആദ്യത്തെ ആകാംക്ഷ ഇതായിരുന്നു. ഒരു സംഭവത്തെ കുറിച്ച് പറയുമ്പോൾ പശ്ചാത്തല വിവരണത്തിൽ ഒതുങ്ങി നിൽക്കാനാവുമോ?മുഖാമുഖമായി നിൽക്കുന്ന വിരുദ്ധ ശക്തികളെ എടുത്തു കാട്ടേണ്ടതല്ലേ ?
നാലഞ്ചു മാസങ്ങളോളം അക്രമകാരികളായ സംഘപരിവാർ ശക്തികൾ ഒരു വശത്തും കേരള സമൂഹം മറുവശത്തും ആയ കാഴ്ചയാണ് കണ്ടത്. സംഘപരിവാറിന്റെ അക്രമപരത മറ്റാരും ഉണർത്തിവിട്ടതല്ല .യുവതീ പ്രവേശം അസാധ്യമാക്കുവാൻ അവർ ചെയ്തിട്ടില്ലാത്ത പാതകം ഇനി എന്താണ് ബാക്കിയുള്ളത്? ഇത് അവർക്കു കിട്ടിയ സുവർണ്ണാവസരമാണെന്നാണ് അവരുടെ നേതാക്കൾ തന്നെ പ്രഖ്യാപിച്ചത്.മോദിയും അമിത്ഷായും കേന്ദ്ര മന്ത്രിമാരും അക്രമ സംഭവങ്ങളിൽ അവർക്കു സർവ പിന്തുണയും നൽകി. ഇതിനിടയിൽ നിന്ന് കൊണ്ട് ഇടതിൻറെ ദൗർബല്യങ്ങളെയും അതിക്രമണങ്ങളെയും പറ്റി സമാസമം ഗാനമാലപിക്കാൻ എങ്ങനെയാണു സാധിക്കുന്നത്?
തലശ്ശേരി കേന്ദ്രമായി ഇടക്കിടെ ആവർത്തിക്കുന്ന സിപിഎം – ആർ എസ് എസ് പൈശാചിക നരഹത്യയുടെ കാര്യത്തിൽ ഈ സമാസമം പ്രയോഗത്തിന് സാംഗത്യമുണ്ടെന്നു സമ്മതിക്കാം. എന്നാൽ ശബരിമല വിഷയത്തിൽ തികച്ചും വിപരീതമായ അവസ്ഥയാണുള്ളത്. ഇത് തികച്ചും ഏകപക്ഷീയമാണ്. ശബരിമലയിലെ യുവതീ പ്രവേശം കേരളത്തെ ബാധിക്കുന്ന വലിയൊരു പ്രശ്നമല്ലെന്നും ചെറിയ വിഷയം മാത്രമാണെന്നും സി ആറിനെപ്പോലെ ഞാനും സമ്മതിക്കുന്നു. പ്രളയം വരുത്തിവെച്ച കെടുതികളും പ്രകൃതിയിലും മനുഷ്യരിലും അത് സൃഷ്ടിച്ച മുറിവുകളും അടിയന്തിര പ്രാധാന്യമുള്ള പ്രശ്നമായി രക്തം വാർന്നു കിടക്കുന്നു.. മുഴുവൻ ഊർജ്ജവും അതിലേക്കാണ് നീക്കി വെക്കേണ്ടിയിരുന്നത്. ആരൊക്കെയാണ് ഈ കർത്തവ്യത്തിൽ തടസ്സമായി നിൽക്കുന്നത്/ ? ഇക്കാര്യത്തിലും കേന്ദ്രത്തിലെ ബി ജെ പി സർക്കാരാണ് പ്രധാന ഉത്തരവാദി. കേരളത്തിൻറെ കണ്ണീരിനോട് അവർ കാണിക്കുന്ന ദയാശൂന്യതയാണ് ഏറ്റവും പ്രതിഷേധമർഹിക്കുന്നത്. 31000 കോടി രൂപയുടെ ദുരിതാശ്വാസ പുനർനിർമ്മാണ ചിലവുകൾ കണക്കാക്കുന്ന ഒരു കാര്യത്തിലേയ്ക്ക് ഇത്രയും മാസങ്ങൾക്കിടയിൽ പിച്ചിപ്പെറുക്കി മോഡി സർക്കാർ നൽകിയ തുക എത്ര തുച്ഛമാണ്! ലോകത്തിൻറെ നാനാ ഭാഗത്തുനിന്ന് നമ്മുടെ നേർക്ക് നീട്ടിയ കൈകൾ തട്ടിത്തെറിപ്പിച്ചത് ആരാണ്? മോഡി സർക്കാരിൻറെ ഈ ഫ്യൂഡൽ മനുഷ്യത്വരാഹിത്യത്തെ സി ആർ ഒരൊറ്റ വാക്കുകൊണ്ട് പോലും വിമർശിക്കാത്തതെന്തുകൊണ്ടാണ്? വീണുകിടക്കുന്നവനെ ചവിട്ടിയ രക്കുന്നതു പോലെ ശബരിമലയെന്ന ഒരു ചെറിയ വിഷയത്തെ ഭീമാകാരമുള്ള ഒരു സമസ്യയാക്കി, സുവർണാവസരം മുതലാക്കി, പരിശീലനം കിട്ടിയ തെമ്മാടികളെ ആയുധങ്ങളുമായി മലകയറ്റിവിട്ടതും ബിജെപിയും ആർ എസ് എസ് നേതൃത്വവും തന്നെയാണ്. അങ്ങനെയാണ് പ്രളയക്കെടുതിയിൽ നിന്ന് വ്യതിചലിക്കാനുള്ള സന്ദർഭമുണ്ടാക്കി എടുത്തത്. ഇതെല്ലാം ഒരൊറ്റ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ്. കേരളം ഇനി ഒരിക്കലും രക്ഷപ്പെടാൻ പാടില്ല- ഇതാണ് അജണ്ട .
ശബരിമലയിലെ യുവതീ പ്രവേശന നിരോധനം സ്ത്രീകൾക്ക് നേരെയുള്ള മുപ്പത്തി മുക്കോടി അനാചാരങ്ങളിൽ ഒന്ന് മാത്രമാണെന്നു സി ആർ പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഇതിൽ സത്യത്തിൻറെ അംശമുണ്ട്. സ്ത്രീകൾ സ്ത്രീകളായതു കൊണ്ടുമാത്രം എണ്ണിയാൽ തീരാത്തത്ര പീഡനങ്ങളും ആക്രമണങ്ങളും വിവേചനങ്ങളും അവഹേളനങ്ങളും നിരന്തരം അനുഭവിക്കേണ്ടി വരുന്നു. എല്ലാ രംഗങ്ങളിലും അവർ പോരാട്ടത്തിലാണ്. സ്ത്രീകൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിൻറെയും അഭിമാനത്തിൻറെയും ഓരോ ശകലവും നേടിയെടുത്തിട്ടുള്ളത് നീണ്ടകാലം നടന്ന ത്യാഗനിർഭരമായ സമരങ്ങളിലൂടെയായിരുന്നു. കൃഷിയിടങ്ങളിലും ഫാക്ടറികളിലും കച്ചവട സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ചലച്ചിത്ര രംഗത്തും, എന്തിന്, കന്യാസ്ത്രീമഠങ്ങളിൽ പോലും കണ്ണീരിനൊപ്പം സ്ത്രീകളുടെ ഉറച്ച സമരധ്വനികളും നമുക്ക് കേൾക്കാം. തോൽവിയോട് തോൽവി അനുഭവിക്കേണ്ടി വരുമ്പോഴും “അഭേദ്യമായതിനെ ഭേദ്യ”മാക്കി തീർക്കാൻ അവർ ആഗ്രഹിക്കുന്നു-അതിനായി യത്നിക്കുന്നു.ശബരിമലയിലും അതാണ് സംഭവിക്കുന്നത്. വലിയ ചിന്തകൾ ശിരസ്സിലേറ്റിയവർക്കു ഈ പാവം സ്ത്രീകളുടെ കൊച്ചു കൊച്ചു സംരംഭങ്ങളെയും വിജയങ്ങളെയും പരിഹസിക്കാൻ എങ്ങനെയാണു സാധിക്കുന്നത് !
ശബരിമല യുവതീ പ്രവേശന വിധി പിണറായി സർക്കാർ നേടിയെടുത്തിട്ടുള്ളതല്ല രണ്ട് ദശകങ്ങളോളം നടന്ന നിയമ സമരത്തിൻറെ അവസാനത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത് ബി ജെ പി യുൾപ്പെടെ, എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിധി ആദ്യം സ്വാഗതം ചെയ്യുന്നത് നമ്മൾ കേട്ടിട്ടുള്ളതാണ് ലിംഗ സമത്വം പ്രഖ്യാപിത ലക്ഷ്യമായി ഉൽഘോഷിക്കുന്ന ഇടതു കക്ഷികൾക്ക് വിധി നടപ്പിലാക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നു പറയുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക? നിരവധി കോടതി വിധികൾ ഇതിനു മുൻപും നടപ്പിലാക്കാതെയിരിക്കുമ്പോൾ സർക്കാർ ഈ പ്രത്യേകവിധി നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചു എന്നതാണ് വിമർശിക്കപ്പെടുന്നത്. പുരോഗമനപരവും ജനകീയസ്വഭാവം ഉള്ളതുമായ കോടതിവിധികൾ നടപ്പിലാക്കപ്പെടേണ്ടവ തന്നെയാണ്. ഒരു ഒഴികഴിവും ഉന്നയിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. അതുകൊണ്ട് ഇത്തരം വിമർശനങ്ങൾ കഴമ്പില്ലാത്തതാണ്. കൂട്ടത്തിൽ പിണറായി വിജയൻറെ ഇടതു മുന്നണി സർക്കാർ ഒരേ സമയം ഇരകൾക്കൊപ്പമാണെന്ന് പറയുകയും വേട്ടമൃഗങ്ങൾക്കനുകൂലമായി നിലകൊള്ളുകയും ചെയ്യുന്ന അനുഭവങ്ങൾ നാം പല സന്ദർഭത്തിലും കണ്ടിട്ടുണ്ട്. ശബരിമല വിഷയത്തിലും ഈ ഇരട്ട മനസ്സ് കണ്ടെത്താൻ പ്രയാസമില്ല. സി പി എം ൻറെ ശേഷിയും സംഘടനാ ചാതുര്യവും കണക്കിലെടുത്താൽ ഭക്തരായ പതിനായിരക്കണക്കിന് യുവാക്കളെ ഓരോ ദിവസവും ശബരിമലയിൽ കയറ്റാൻ നിഷ്പ്രയാസം കഴിയുമെന്ന് ഊഹിക്കാം കസേര കിട്ടിക്കഴിഞ്ഞാൽ അതിനു ഇളക്കം വരുന്നതൊന്നും ചെയ്യാൻ അവർ മിനക്കെടാറില്ലെന്നും ശബരിമല ഒരു കലാപ ഭൂമി ആക്കാതിരിക്കാനെന്ന ഭാവത്തിൽ യുവതികളെ തിരിച്ചയക്കാനാണ് സർക്കാർ ആഗ്രഹിച്ചതെന്നും ശ്രമിച്ചതെന്നും തിരിച്ചറിയാൻ പ്രയാസമില്ല. തുലാമാസ പൂജയിലും പിന്നീടും മല കയറാൻ ശ്രമിച്ചവർ ആരും സി പി എം ൻറെ ‘അടിമ സ്ത്രീകളോ’ അവർ അവതരിപ്പിച്ച നാലഞ്ചു സ്ത്രീകളിലൂടെ പ്രതിനിധീകരിക്കപ്പെട്ട ആക്ടിവിസ്റ്റുകളോ ആയിരുന്നില്ല.സി ആറിൻറെ ലേഖനത്തിൽ പറയുന്ന വിഭാഗങ്ങൾ അദ്ദേഹത്തിൻറെ ഭാവന മാത്രമായിരുന്നു.സംഘപരിവാറിൻറെ ഉഗ്ര ഭീഷണിക്കിടയിലും ആക്രമണങ്ങൾക്കിടയിലും മല ചവിട്ടാൻ തയ്യാറായ യുവതികളെ സി പി എം ആയി മുദ്ര കുത്തിക്കൊണ്ട് അവർ പ്രകടിപ്പിച്ച ധീരതയുടെയും മനസ്സുറപ്പിൻറെയും അർപ്പണ ബോധത്തിൻറെയും ശോഭ കെടുത്തിക്കളയാനാവില്ല. എല്ലാത്തരം കയ്യേറ്റങ്ങളുടെയും ഭീഷണികളുടെയും നടുവിലൂടെ സർവംസഹരായി നിശബ്ദം അവർ മലമുകളിലേക്ക് നടന്നു നീങ്ങുന്ന കാഴ്ച കേരള സമൂഹത്തെ മുഴുവൻ കോരിത്തരിപ്പിക്കുന്നതായിരുന്നു .
മലകയറിയ യുവതികൾക്ക് നേരെ മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും സഹചാരികൾക്കും .പാർട്ടികൾക്കും നേരെയും ആക്രമണം തുടർന്നപ്പോൾ മതിയായ സംരക്ഷണം ഉറപ്പാക്കാൻ കേരള സർക്കാരിന് സാധിച്ചില്ല.വർഗീയ പ്രീണന നയം അവരെയും നിയന്ത്രിച്ചിരുന്നു. വിമാനത്താവളം ബന്ധിച്ച ക്രിമിനലുകൾക്കെതിരെ പോലും ചടുലമായ ക്രമസമാധാനം സ്ഥാപിച്ചെടുക്കാനുള്ള മുൻകൈ സ്വീകരിച്ചില്ല സ്ത്രീയുടെ പൂർണ നഗ്നതയും മുക്കാൽ നഗ്നതയും അര നഗ്നതയും ലൈംഗിക ക്രീഡാ രംഗങ്ങളിൽ പ്രദർശിപ്പിച്ചു കാശുണ്ടാക്കാൻ മാധ്യമങ്ങൾക്കും ചലച്ചിത്ര നിർമ്മാതാക്കൾക്കും അവസരം ഒരുക്കുന്ന സർക്കാർ അനാവൃതമായ രണ്ടിഞ്ച് കാൽമുട്ടിൻറെ പേരിൽ രഹ്ന ഫാത്തിമയെ തടവറക്കുള്ളിലേക്കു വലിച്ചെറിഞ്ഞതും ഇതേ വർഗീയ പ്രീണ നത്തിൻറെ ഫലമായിരുന്നു. ആക്ടിവിസ്റ്റുകളും സാധാരണ ജനങ്ങളും പൊരുതി നേടിയെടുത്ത അവകാശങ്ങളുടെയും പദവികളുടെയും ശീതള ഛായയിൽ ഇരുന്നു കൊണ്ട് എൽ ഡി എഫ് മന്ത്രിമാരും നേതാക്കളും ആക്ടിവിസ്റ്റുകൾക്കു നേരെ നടത്തുന്ന ആക്രോശങ്ങളും ഭീഷണികളും നമ്മൾ കേട്ടിരുന്നു. ഇന്ത്യയിലെങ്ങും ആൾദൈവങ്ങൾക്കെതിരായി ജനകീയ പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുമ്പോൾ അമൃതാനന്ദമയിയെ എല്ലാവരുടെയും അമ്മയായി. എൽ ഡി എഫ് നായകന്മാർ വാഴ്ത്തിപ്പാടുന്നതും ചരിത്രത്തിലെ വിചിത്രമായ കാഴ്ചയാണ്.
എൽ ഡി എഫ് സർക്കാരിൻറെ സകല നയങ്ങളും നടപടികളും അഭിമാനകരമാണെന്ന് പറയാവുന്നതല്ലെങ്കിലും ശബരിമല വിഷയത്തിൽ എല്ലാ വലതു പിന്തിരിപ്പൻ ശക്തികളും അതിനെ അക്രമിക്കുകയാണെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതാണ് നിലമ്പൂർ കാട്ടിലെ മാവോയിസ്റ്റ് വധം, ലോ കോളേജ് പ്രശ്നം , തോമസ് ചാണ്ടി വിഷയം, ജിഷ്ണു പ്രണോയ് വധം തുടങ്ങി കരിമണൽ ഖനനം വരെ ഇടതു പക്ഷത്തിനു അപമാനകരമായ നിലപാടുകൾ എൽ ഡി എഫ് സർക്കാർ സ്വീകരിച്ചു വന്നിട്ടുണ്ടെങ്കിലും ഇടതും വലതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവാത്ത വിധം ഏക വർണ്ണത്തിലേക്കു ചുരുങ്ങി വരികയാണെങ്കിലും ഇന്ത്യയിലുടനീളം വർഗീയ അക്രമങ്ങളും ജാതീയമായ അക്രമങ്ങളും കെട്ടഴിച്ചു വിടുകയും രാജ്യത്തിൻറെ മുഴുവൻ സമ്പത്തും കോർപറേറ്റുകൾക്കും സാമ്രാജ്യവാദികൾക്കും മുൻപിൽ അടിയറവെക്കുകയും പൊതുമുതൽ വിറ്റു തുലക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നാകെ കീഴ്മേൽ മറി ക്കുകയും ജനങ്ങൾക്കെതിരായി എല്ലാ രംഗത്തും ക്രൂരമായ അടിച്ചമർത്തൽ നടത്തുകയും ചെയ്യുന്ന സർക്കാരുമായി അതിനെ ഒരു വിധത്തിലും തുലനം ചെയ്യാനാവില്ല .ശബരിമല വിഷയത്തിലും നരേന്ദ്ര മോദിയും അമിത്ഷായും അവരുടെ സംഘ്പരിവാറുമാണ് പ്രതിസ്ഥാനത്തു നിൽക്കുന്നത്. സി ആർ ആകട്ടെ പിണറായി വിജയനെ ഒന്നാം പ്രതിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. മഹാപ്രളയത്തെ നേരിടുന്ന കാര്യത്തിൽ പിണറായി വിജയൻ മറ്റെല്ലാ രാഷ്ട്രീയ നേതാക്കളെയും നിഷ്പ്രഭരാക്കിക്കൊണ്ട് ഉയർന്ന യശസ്സ് നേടിയെടുത്തുവെന്നതും മോഡി സർക്കാർ കേരളത്തെ കൂച്ചുവിലങ്ങിട്ടപ്പോൾ പതറാതെ അതിനെ നേരിട്ട് കൊണ്ട് അദ്ദേഹം കൂടുതൽ തലയെടുപ്പ് ആർജ്ജിച്ചുവെന്നതും നിഷ്പക്ഷമതികളെല്ലാം സമ്മതിക്കുന്ന വസ്തുതയാണ്. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഒപ്പം ഇടതു പക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും ആണ് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത് ബി ജെ പിയുടെയും കോൺഗ്രസിൻറെയും ആളുകൾക്ക് വെറും കോമാളി വേഷം കെട്ടി നിൽക്കാനേ കഴിഞ്ഞുള്ളു..പ്രളയം വർഗപരവും മതജാതിപരവും ലിംഗപരവും ആയ എല്ലാ വേർതിരിവുകളെയും ഒഴുക്കിക്കളയുകയും ഒരേ ബോട്ടിലേക്കും ഒരേ മേൽക്കൂരക്കു കീഴിലേക്കും ജനങ്ങളെ കൊണ്ട് വരികയും ചെയ്തു. സംഘപരിവാറിന്റെ താൽപര്യങ്ങൾക്കു ഇവ കടക വിരുദ്ധമായിരുന്നു. ഈ പകയിൽ നിന്നാണ് അവരുടെ വിദ്വേഷ രാഷ്ട്രീയം കുത്തി ഇളക്കപ്പെട്ടത് . ശബരിമല വിഷയത്തിൽ അത് അണ പൊട്ടി ഒഴുകി .
ശബരിമല വിഷയത്തിൽ ഭൂരിപക്ഷ വിധി തെറ്റാണെന്നും ഇന്ദു മൽഹോത്രയുടെ വിധിയാണ് ജനകീയമെന്നും സി ആർ പറയുന്നു. സ്ത്രീകൾക്ക് നേരെയുള്ള അനാചാരവും വിവേചനവും തുടരണമെന്ന് നിർദേശിക്കുന്ന ആ വിധി എങ്ങനെയാണ് ജനകീയമാകുന്നതെന്നു അദ്ദേഹം വിശദീകരിക്കുന്നില്ല എന്റെ അഭിപ്രായത്തിൽ ജനകീയമാകുന്നതെല്ലാം പുരോഗമനപരവും കൂടി ആയിരി ക്കുന്നതാണ്.. മാത്രമല്ല അത് മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നതുമായി രിക്കും.ഭരണഘടനയെ തൊട്ടു സത്യം ചെയ്തു അധികാരമേറ്റ മോദി ഭരണ ഘടനാ ബെഞ്ചിൻറെ വിധിയെ അപലപിക്കുന്നതും ഇന്ദു മൽഹോത്രയുടെ വിധിയെ ആണ് താൻ അംഗീകരിക്കുന്നത് എന്ന് പ്രഖ്യാപിക്കുന്നതും നാം കേൾക്കുകയുണ്ടായി. സി ആറിന്റെയും മോദിയുടെയും വീക്ഷണങ്ങൾ അനന്യമായിരിക്കുന്നതു യാദൃശ്ചികമാകും . ഈ യാദൃശ്ചികത അനിവാര്യത കൂടി ആയി തീരുന്നു.
ഒരു വശത്ത് കടുത്ത നിരീശ്വര വാദത്തിൻറെ വക്താവാകുകയും മറുവശത്ത് അനാചാരത്തിൻറെയും അന്ധവിശ്വാസത്തിൻറെയും നിലപാട് tu സ്വീകരിക്കുകയും ചെയ്തു കൊണ്ട് ഒരുതരം ട്രപ്പീസ് കളിയിലും സി ആർ ഏർപ്പെട്ടിരിക്കുന്നു. വിധിയുടെ ഗു ണഭോക്താക്കളാകേണ്ടിയിരുന്ന 95 ശതമാനം സ്ത്രീകളും” ഈ പരിഷ്കാരം ഞങ്ങൾക്ക് വേണ്ട “.എന്ന് മുദ്രാവാക്യമുയർത്തിക്കൊണ്ട് തെരുവിലിറങ്ങിയിരിക്കയാണെന്നു സി ആർ പറയുന്നു. ഒരു പ്രതിലോമക്കാറ്റുണ്ടാവുമ്പോൾ അതിൻറെ ആഘാതമേൽക്കേണ്ടവർ തന്നെ അതിനനുകൂലമായി ചാഞ്ഞു പോകുന്നത് ചരിത്രത്തിൽ നിരവധി തവണ നാം കണ്ടിട്ടുള്ളതാണല്ലോ.ഈ ശതമാനക്കണക്ക് സി ആറിന് എവിടെ നിന്ന് ലഭിച്ചു എന്നറിയില്ലെങ്കിലും അത് തികച്ചും അതിശയോക്തിപരമാണെന്നു പറയാതെ വയ്യ .കൂടാതെ നമ്മുടെ സമൂഹത്തിൽ അന്ധ വിശ്വാസങ്ങൾ എത്ര ആഴത്തിൽ വ്യാപിച്ചിരിക്കുന്നുവെന്ന വസ്തുത അത് വെളിവാക്കിത്തരുന്നു വർഗീയവാദത്തിൻറെ വളർച്ചയുടെ നിഗൂഢത ബോധ്യപ്പെടുത്തുന്നു ബ്രാഹ്മണ ശ്രേഷ്ഠരുടെ ചൂട്ടും കാത്ത്, പടിപ്പുരവാതിലിൻറെ മറവിൽ ഇരിക്കേണ്ടി വന്നിട്ടുള്ള, ഒരു കാലത്തിൻറെ പ്രൗഢ പാരമ്പര്യം താലോലിക്കുന്ന, പഴയ ഭൃത്യജന സംഘത്തിൻറെ, പിന്മുറക്കാരായ കുലീന സ്ത്രീകളുടെ മുൻകൈയിലാണ് ഈ പ്രതിഷേധം അരങ്ങേറിയതെന്നു ആർക്കാണ് അറിയാത്തത് ? ഗൗരി ലങ്കേശും കൽബുർഗിയും കൊല ചെയ്യപ്പെട്ടതിനെ തുടർന്ന് സംശയത്തിൻറെ നിഴലിലായ സനാതന സൻസ്ഥയെ രക്ഷിക്കാൻ നെയ്ത്തിരിയുമായി തെരുവിലിറങ്ങിയ പതിനായിരക്കണക്കായ സനാതന സംസ്ഥാ ഭക്ത ജന സ്ത്രീകളുടെ പ്രകടനത്തിലെ സ്ത്രീകളുടെ കണ്ണീരും ആത്മാർത്ഥത ഉള്ളതായിരുന്നു എന്നും ഈ കണ്ണീരൊപ്പാനും പിണറായി സർക്കാർ ശ്രമിക്കേണ്ടിയിരുന്നു എന്നുമാണ് മാർക്സിനെ ഉദ്ധരിച്ചു കൊണ്ട് സി ആർ ആവശ്യപ്പെടുന്നത് .!
പുതുവർഷനാളിൽ കേരളക്കരയുടെ 620 കിലോമീറ്റർ നീളത്തിൽ പണിത വനിതാ മതിലാണ് എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നത് ആ മഹാപ്രവാഹത്തിൽ വന്നുചേർന്ന സ്ത്രീകളിലെ ദുർബ്ബലരുടെയും ശക്തരുടെയും സ്ഥിരചിത്തരുടെയും അസ്ഥിരചിത്തരുടെയും വിവിധ സമ്മർദ്ദങ്ങളിൽ എത്തിയവരുടെയും അല്ലാത്തവരുടെയും ശതമാനക്കണക്കുകൾ എടുക്കാനാവില്ലെങ്കിലും അത് ഉയർത്തിയ ശപഥം ചരിത്രത്തിലേക്ക് ആണ്ടിറങ്ങി ചെല്ലുന്നതാണ് .
സി ആറിൻറെ ലേഖനം കേരളം എത്തിച്ചേർന്നിട്ടുള്ള കഠിനമായ ദുരവസ്ഥയിലേക്ക് കണ്ണ്. തുറപ്പിക്കുന്നു ഇന്ത്യയിൽ, നവോത്ഥാനത്തിൻറെയും പുരോഗമനത്തിൻറെയും ഏറ്റവും പെരുമ നേടിയിരുന്നതും വിദ്യാഭ്യാസത്തിലും ശാസ്ത്ര സാങ്കേതിക ജ്ഞാനത്തിലും അഭിമാനമായി നിന്നിരുന്നതുമായ കേരളം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അഗാധമായ കയത്തിലേക്ക് എങ്ങിനെ തകർന്നു വീണു എന്നതാണ് അദ്ദേഹത്തിൻറെ പ്രധാന പ്രമേയം വ്യവസ്ഥാപിത പാർട്ടികൾ പ്രത്യേകിച്ചും സിപിഐ (എം )നേതൃത്വം പുലർത്തിവന്നിട്ടുള്ള ഇരട്ടത്താപ്പിൻറെയും തത്വരാഹിത്യത്തിൻറെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിൻറെയും ജനാധിപത്യ വിരുദ്ധതയുടെയും വോട്ടു രാഷ്ട്രീയത്തിൻറെയും ആക്രമണത്തിൻറെയും ദീർഘമായ .ച രിത്രമാണ് .വർഗീയ വാദത്തിൻറെയും ദുരാചാരത്തിൻറെയും വളക്കൂറുള്ള മണ്ണായി കേരളത്തെ പരിവർത്തനപ്പെടുത്തിയതെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൂരിരുട്ടല്ലാതെ മറ്റൊന്നും മുന്നിലില്ലെന്നു അദ്ദേഹം സൂചിപ്പിക്കുന്നു. അദ്ദേഹത്തിൻറെ ഭാഷ മൂർച്ചയേറിയതും സാമഗ്രികൾ വിസ്തൃതവും ആണ്. കുഴപ്പം അദ്ദേഹത്തിൻറെ നിഗമനങ്ങളിലാണ്. മാർക്സ് വിഭാവനം ചെയ്ത മാനവിക സ്വർഗ്ഗത്തിൻറെ ശകലങ്ങൾ ഇന്ന് വലതു പക്ഷ മുതലാളിത്ത രാജ്യങ്ങളിലാണുള്ളതെന്നു പ്രസ്താവിക്കത്തക്ക സ്ഥലജലഭ്രമം അദ്ദേഹത്തിന് സംഭവിച്ചത്, മാർക്സ് വിഭാവനം ചെയ്തത് എന്തെന്ന് പോലും തിരിച്ചറിയാത്തതു മൂലമാണ്. സി ആറിൻറെ നിഗമനങ്ങൾക്കു പിറകിൽ ശാസ്ത്രീയമായ ഒരു ദർശനത്തിൻറെ , ഉൾക്കാഴ്ച്ചയുടെ, അഭാവമാണുള്ളത് .അതുകൊണ്ടാണ് നടുക്കുന്ന കാഴ്ചകൾ അദ്ദേഹത്തിന് രസം
കൊല്ലിയാകുന്നത്
കഴിഞ്ഞ വർഷം ജനുവരിയിൽ ‘ദ ഇക്കണോമിസ്റ്റ്’ മാസിക ഇന്ത്യയിലെ മധ്യവർഗ്ഗത്തിന്റെ സ്ഥിതിയെക്കുറിച്ച് വളരെ പ്രാധാന്യത്തോടെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. India’s Missing Middle-class എന്ന തലക്കെട്ടോടെ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ക്രയവിക്രയശേഷി ആഗോളനിലവാരവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നുമല്ലെന്നായിരുന്നു ആ റിപ്പോർട്ടിന്റെ രത്നച്ചുരുക്കം.ഇടത്തരക്കാർ, അഥവാ മധ്യവർഗ്ഗം, കൃത്യമായ നിർവചനങ്ങൾക്ക് വഴങ്ങുന്ന ഒരു സാമൂഹ്യ വിഭാഗമല്ല. തൊഴിലാളികൾ, കർഷകർ, മുതലാളികൾ തുടങ്ങിയ തരംതിരിവുകളെ നിർണയിക്കുന്നത് വ്യക്തികളുടെ തൊഴിലും ഉത്പാദന-വിതരണ പ്രക്രിയകളിൽ അവർ വഹിക്കുന്ന പങ്കുമാണ്. എന്നാൽ മധ്യവർഗ്ഗത്തെ അങ്ങിനെ കണിശമായി അടയാളപ്പെടുത്തുക അസാധ്യമാണ്. നിത്യവൃത്തിക്ക് ആവശ്യമായതിലും കവിഞ്ഞ വരുമാനം കൈയിലുള്ളവരെയാണ് പൊതുവെ മധ്യവർഗ്ഗമെന്ന് വിശേഷിപ്പിക്കാറുള്ളത്.നിർവചനങ്ങളുടെ കാര്യത്തിൽ അഭിപ്രായസമന്വയം നിലനിൽക്കുന്നില്ലെങ്കിലും സമ്പത്വ്യവസ്ഥയേയും രാഷ്ട്രീയത്തെയും കുറിച്ചുള്ള ചർച്ചകളിൽ മധ്യവർഗ്ഗം എപ്പോഴും ഏറെ പ്രാധാന്യത്തോടെ കടന്നുവരും. വിപണിയിലും സമൂഹജീവിതത്തിന്റെ മറ്റ് തുറകളിലും സജീവമായി ഇടപെടാനുള്ള സാമൂഹ്യസുരക്ഷിതത്വവും സമയവും ലഭ്യമായ മനുഷ്യരാണ് മധ്യവർഗ്ഗമെന്ന തരംതിരിക്കലിൽ ഉൾപ്പെടുന്നത് എന്നതുകൊണ്ടാണത്.മാത്രമല്ല, വിപണിയിൽ അധിഷ്ഠിതമായ ഏത് സാമ്പത്തികവ്യവസ്ഥക്കും അതിൽ പങ്കാളികളാകുന്ന ഇടത്തരക്കാരുടെ എണ്ണം വളരെ പ്രധാനപ്പെട്ടതാണ്. ചന്തയിലെത്തുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കപ്പെടണമെങ്കിൽ ഏതാനും ശതകോടീശ്വരന്മാരുണ്ടായാൽ മാത്രം പോരല്ലോ. അവിടെ വന്നുനിറയുന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻമാത്രം ധനശേഷിയുള്ള നിരവധിപേർ വേണ്ടേ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുതന്നെ ഹെൻറി ഫോർഡിനെപോലുള്ള വ്യവസായികൾ താരതമ്യേന നല്ല വേതനം ലഭിക്കുന്ന തൊഴിലാളികൾ ഉണ്ടാകേണ്ടതുണ്ടെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞിരുന്നു. “മഹത്തായ അമേരിക്കൻ സ്വപ്നം” എന്നറിയപ്പെടുന്ന പരിധികളില്ലാത്ത ഉപഭോഗതൃഷ്ണയുടെ അടിത്തറ ഫൊർഡിസം സൃഷ്ടിച്ച മധ്യവർഗ്ഗ തൊഴിലാളികളിലായിരുന്നു.
മധ്യവർഗ്ഗത്തിന്റെ ആശയാഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നു എന്ന പ്രതീതിയുണ്ടാക്കാൻ എല്ലായിടങ്ങളിലെയും രാഷ്ട്രീയക്കാർ എന്നും ശ്രദ്ധാലുക്കളാണ്. ഇന്ത്യയും അതിനപവാദമല്ല. 2014-ലെ മോദി തരംഗത്തിന് കാരണം വലിയൊരു വിഭാഗം ജനങ്ങൾ സംഘപരിവാറിന്റെ ഹിന്ദുത്വ പ്രൊജക്റ്റിൽ ആകൃഷ്ടരായത് മാത്രമായിരുന്നില്ല. രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതികളിലും കെടുകാര്യസ്ഥതയിലും മനംമടുത്ത ഒട്ടനവധി ഇന്ത്യക്കാരുടെ മധ്യവർഗ്ഗസ്വപ്നങ്ങൾക്ക് നിറംപകരാൻ അദ്ദേഹം ഉണ്ടാക്കിയെടുത്ത ‘വികാസ്പുരുഷ്’ പ്രതിച്ഛായക്ക് കഴിഞ്ഞതുകൊണ്ട് കൂടിയായിരുന്നു.കഴിഞ്ഞതവണ നേടാനൊത്ത മധ്യവർഗ്ഗപിന്തുണ ഇത്തവണയും മോദിക്ക് നിലനിർത്താനൊക്കുമോ? ഈ തിരഞ്ഞെടുപ്പുകാലത്തെ നിർണ്ണായകചോദ്യങ്ങളിലൊന്നാണിത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഘടനാപരമായ ഒരു വലിയ പ്രതിസന്ധിയെ നേരിടുന്നുണ്ടെന്ന നിരവധി വാർത്തകളും പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
മക്കിൻസിയുടെ സ്വർണ്ണ പറവ
2007-ൽ ലോകത്തെ മാനേജ്മെന്റ് കൺസൾട്ടിങ് മേഖലയിലെ പ്രമുഖരിലൊന്നായ മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ ഉപഭോക്തൃവിപണിയെക്കുറിച്ച് വിശേഷിപ്പിച്ചത് സ്വർണ്ണ പറവ എന്നായിരുന്നു. നരസിംഹറാവുവിന്റെ സർക്കാർ തുടങ്ങിവെച്ച സാമ്പത്തിക ഉദാരവൽക്കരണം ഒന്നരദശകം പിന്നിട്ട സമയം. മാറിയ സാഹചര്യങ്ങളിൽ ഇന്ത്യൻ വിപണിയുടെ നൽകുന്ന സാധ്യതകളെക്കുറിച്ചുള്ള തങ്ങളുടെ പഠനറിപ്പോർട്ടിന് മക്കിൻസി ഈ തലക്കെട്ട് ചാർത്തി: The ‘bird of gold’: The rise of India’s consumer market.
രാജ്യത്തെ സാമ്പത്തികവ്യവസ്ഥക്ക് ഇത്രയും കാലം കൈവരിക്കാനായ വളർച്ച തുടരാനൊത്താൽ 2025-ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചു ഉപഭോക്തൃവിപണികളിലൊന്നായി മാറും. ഇനി വരാനിരിക്കുന്ന രണ്ടു ദശകങ്ങൾ ഇന്ത്യക്ക് വളർച്ചയുടെ നാളുകളാണ്. 29.1 കോടിയോളം ആൾക്കാർ കൊടിയ ദാരിദ്ര്യത്തിൽനിന്നും പുറത്തേക്കുവരും. ഇപ്പോൾ 5 കോടിയോളം മാത്രം വരുന്ന ഇന്ത്യൻ മധ്യവർഗ്ഗം 58.3 കോടിയോളമാകും. ഇങ്ങനെ പോയി മക്കിൻസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവചനങ്ങൾ.വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മുന്നണി സർക്കാരിനെ താഴെയിറക്കി അധികാരത്തിലേറിയ മന്മോഹൻസിംഗിന്റെ ഒന്നാം യുപിഎ സർക്കാരാണ് അന്ന് ഭരണത്തിലുള്ളത്. ബിജെപിയുടെ India Shining മുദ്രാവാക്യത്തെ നിരാകരിച്ചാണ് അധികാരത്തിലെത്തിയതെങ്കിലും ഉദാരവൽക്കരണത്തിൽ അധിഷിഠിതമായ സാമ്പത്തികനയങ്ങളിൽ അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് സമ്മതിക്കാൻ തയ്യാറുള്ള ഒരു സർക്കാരായിരുന്നില്ല അത്. മന്മോഹൻസിംഗായിരുന്നല്ലോ ആ പരിഷ്ക്കരണങ്ങളുടെ ആദ്യശില്പി. അതുകൊണ്ട് സാമ്പത്തികനയ സമീപനങ്ങളിലെ പ്രശ്നങ്ങളല്ല കഴിഞ്ഞ സർക്കാരിന്റെ പിടിപ്പുകേടാണ് ആ അഞ്ചു വർഷത്തെ ജനജീവിതം ദുസ്സഹമാക്കിയത് എന്ന മട്ടിലുള്ള ഒരു നിലപാട് സ്വീകരിക്കാനേ കോൺഗ്രസിന് കഴിയുമായിരുന്നുള്ളൂ. നിലനിലിപ്പിനായി ഇടതുപക്ഷപിന്തുണ തേടേണ്ടിവന്നിരുന്നതുകൊണ്ട് തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശനിയമവും പോലുളള ജനപക്ഷനിയമനിർമ്മാണങ്ങൾ നടത്താൻ ആ സർക്കാർ നിർബന്ധിതമായെങ്കിലും.അപഭ്രംശങ്ങളുണ്ടായാലും ഇന്ത്യ ശരിയായ പാതയിൽ തന്നെയാണ് തുടരുന്നത് എന്ന പൊതുധാരണക്ക് അടിവരയിടാൻ മക്കിൻസിയുടേത് പോലുള്ള റിപ്പോർട്ടുകൾ സഹായിച്ചു. ഉദാരവൽക്കരണത്തെ സംശയത്തോടെ നോക്കി കാണുന്നവരോട് തങ്ങളായിരുന്നു ശരി എന്ന് ഉറപ്പോടെ പറയാൻ സാമ്പത്തികപരിഷ്ക്കാരങ്ങളെ പിന്തുണക്കുന്ന മാധ്യമങ്ങൾക്കും ബുദ്ധിജീവികൾക്കും കൈവന്ന നല്ല അവസരമായിരുന്നു പ്രത്യാശയുടെ ഈ കണക്കുകൾ. പുതിയ വിപണികൾ തേടി കൊണ്ടിരിക്കുന്ന ബഹുരാഷ്ട്രകുത്തകൾ ചൈനക്കൊപ്പം നിൽക്കാവുന്ന ഒരു പുതിയ വിപണിയുടെ ഉദയമായി ഈ കണക്കുകളെ വിലയിരുത്തി.മാസം പതിനായിരത്തിൽ താഴെ മാത്രം വരുമാനമുള്ള ഒരാളെ നിത്യവൃത്തിക്ക് ആവശ്യമായതിലും കവിഞ്ഞ വരുമാനമുള്ള ഒരാളായി കണക്കാക്കുന്നുണ്ട് ഈ പഠനങ്ങളിൽ പലതും. അതിൽ ഒരു വലിയ യുക്തിരാഹിത്യമുണ്ട്. എന്നാലും ഈ കണക്കുകൾക്ക് നമ്മുടെ ഭരണകർത്താക്കളെ മാത്രമല്ല കോർപ്പറേറ്റ് ഭീമന്മാരെയും ആവേശം കൊള്ളിച്ചു.
ഇന്ത്യയുടെ അനന്തസാധ്യതകളെ കുറിച്ച് ആവേശം കൊള്ളാതെ കടന്നുപോകുന്ന ഏതു സാമ്പത്തിക ഉച്ചകോടിയാണുള്ളത്! സ്റ്റാർബക്സും ലെവിസും ബി.എം.ഡബ്ല്യുയും ഒക്കെ നമ്മുടെ നഗരങ്ങളിലെ പരിചിതസാനിധ്യങ്ങളായതും ഈ ആവേശത്തള്ളിച്ചയിലാണല്ലോ! പക്ഷെ, പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ മധ്യവർഗ്ഗങ്ങളുടെ സ്ഥിതി വിലയിരുത്തുമ്പോൾ ഇക്കണോമിസ്റ്റ് മാസിക കണ്ടെത്തുന്നത് വേറൊരു ചിത്രമാണ്. ഇടതുപക്ഷ കാഴ്ച്ചപ്പാട് പുലർത്തുന്ന ഒരു മാസികയല്ല അത്. മുതലാളിത്തത്തിന്റെയും കമ്പോള സമ്പദ് വ്യവസ്ഥയുടെയും വക്താക്കളാണവർ. എന്നിട്ടും സമ്പത്ത് ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കൈയിൽ മാത്രം കുന്നു കൂടുന്നത് ഇന്ത്യയിലെ മാർക്കറ്റിന്റെ വികാസത്തിനും തടസം നിൽക്കുന്നു എന്ന നിഗമനത്തിലേക്കാണ് അവരെത്തിയത്. ഏറ്റവും വേഗത്തിൽ സാമ്പത്തികവളർച്ചയുള്ള ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ പലപ്പോഴും താരതമ്യം ചെയ്യപ്പെടാറ് ചൈനയുമായാണ്. എന്നാൽ വിപണിയുടെ ശക്തി ജനങ്ങളുടെ സാമ്പത്തികസ്ഥിതി തുടങ്ങിയ മാനദണ്ഡങ്ങൾ എടുത്ത് നോക്കിയാൽ ഇന്ത്യ ചൈനയുടെ അടുത്തെങ്ങും എത്തില്ല. ഇക്കണോമിസ്റ്റിന്റെ ലേഖകൻ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ പ്രായപൂർത്തിയായവരിലെ ഒരു ശതമാനം (80 ലക്ഷം) മാത്രമാണ് പ്രതിവർഷം 20,000 ഡോളറെങ്കിലും സമ്പാദിക്കുന്നവർ. വരുമാനത്തിന്റെയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒരു ചെറിയ രാജ്യമായ ഹോങ്കോങ്ങോളം മാത്രം വരും ഇത്രയും ആൾക്കാർ. വരുമാനത്തിന്റെ കാര്യത്തിൽ തൊട്ടുതാഴെയുള്ള 9% ആൾക്കാരുടെ ജീവിതനിലവാരത്തെ മധ്യയൂറോപ്പിലേതുമായി താരതമ്യം ചെയ്യാം. അതിനടുത്ത 40% ആൾക്കാർ സൗത്ത് ഏഷ്യൻ ദരിദ്രരാജങ്ങളായ ബംഗ്ലാദേശിനും പാക്കിസ്ഥാനും ഒപ്പം നിൽക്കുന്നു. ബാക്കിയുള്ള ജനസംഖ്യയുടെ 50% വരുന്ന ആൾക്കാരുടെ ജീവിതനിലവാരം ആഫ്രിക്കയിലെ ദരിദ്രജനതക്ക് തുല്യമാണ്.
ശക്തമായ ഒരു മധ്യവർഗ്ഗത്തിന്റെ അഭാവം കാട്ടിത്തരുന്നു ഈ കണക്കുകൾ: ഇന്ത്യയുടെ ജനസംഖ്യയുടെ 3% പേർ മാത്രമാണ് ഒരു തവണയെങ്കിലും വിമാനയാത്ര നടത്തിയിട്ടുള്ളത്. കാറോ ലോറിയോ പോലുള്ള വാഹനങ്ങൾ സ്വന്തമായുള്ളത് 45 ൽ ഒരാൾക്ക് മാത്രമാണ്. ആപ്പിളിന്റെ ആഗോള വരുമാനത്തിൽ ഇന്ത്യയുടെ സംഭാവന ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. സാമ്പത്തിക ഉദാരവൽക്കരണം കെട്ടഴിച്ചു വിട്ട വലിയ വിപണിയിൽ കണ്ണുനട്ട് ഇൻഡ്യയിലെത്തിയ ബഹുരാഷ്ട്ര കമ്പനികൾക്ക് അവർ പ്രതീക്ഷിച്ച ഊർജ്ജസ്വലത കണ്ടത്താനായില്ലെന്ന് ചുരുക്കം. അത് ആഗോളമുതലാളിത്തത്തിന് ഉണ്ടാക്കിയ ആശങ്കകളുടെ പ്രതിഫലനമായി ഇക്കണോമിസ്റ്റിന്റെ ഈ വിമർശനങ്ങളെ കണക്കാക്കാം.
നവലിബറലിസം നടുവൊടിച്ച ഇന്ത്യ
പക്ഷെ, ആഗോളമുതലാളിത്തത്തിന്റെ ഇച്ഛാഭംഗത്തിൽ മാത്രമൊതുങ്ങുന്ന ഒന്നായി ഈ മധ്യവർഗ്ഗപ്രതിസന്ധിയെ ചുരുക്കി കാണുന്നത് ശരിയല്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി നടപ്പിലാക്കി വരുന്ന സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾക്ക് പൊതുസമ്മതി നേടിയെടുക്കാൻ നമ്മുടെ ഭരണവർഗം സമർത്ഥമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇന്ത്യയിലെ സാധാരണജനങ്ങളുടെ മധ്യവർഗ്ഗസ്വപ്നങ്ങൾ. സാമ്പത്തിക രംഗത്തുണ്ടാകുന്ന ഉണർവ് സമ്പത്ത് താഴെ തട്ടിലേക്ക് കിനിഞ്ഞിറങ്ങുന്നതിനിടയാക്കും എന്നതായിരുന്നു ഒരു വാദം. ഈ പരിഷ്ക്കരണങ്ങളുടെ നേരിട്ടുള്ള നേട്ടങ്ങൾ ഉദ്പാദനത്തിന്റെയും വിതരണത്തിന്റെയും നിയന്ത്രണം കൈയ്യാളുന്നവർക്കായിരിക്കാം. പക്ഷെ അവ കാലക്രമേണ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണം ചെയ്യും. ഇന്ത്യയിലെന്നല്ല ലോകമെമ്പാടും നവലിബറലിസം ജനങ്ങളുടെ സ്വീകാര്യത നേടിയെടുക്കാൻ ഉപയോഗിച്ചുവരുന്ന വാദമാണിത്. പട്ടിണിയിൽ നിന്നും പരിവട്ടത്തിൽനിന്നും പുറത്തുകടക്കുന്ന കോടികളുടെ കണക്ക് ആരെയാണ് ആകർഷിക്കാത്തത്?തൊണ്ണൂറുകളുടെ ആദ്യംതൊട്ട് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും സർക്കാരുകളെല്ലാം അധികാരത്തിലേറിയത് മേല്പറഞ്ഞ രീതിയിലുള്ള യുക്തികളിലൂന്നി മിനഞ്ഞെടുത്ത മധ്യവർഗ്ഗസ്വപ്നങ്ങളെ വോട്ടർമാർക്ക് വിറ്റുകൊണ്ടായിരുന്നു. നവലിബറലിസത്തിന്റെയും സാമ്പത്തിക ഉദാരവൽക്കരണത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല. പക്ഷെ, നമ്മുടെ പൊതുബോധത്തിൽ മേൽക്കൈ ഉണ്ടായിരുന്നത് ആ ആശയധാരകൾക്കായിരുന്നു.എന്നാൽ, അടുത്തകാലത്തായി ഇതിന് മാറ്റം വരുന്നുണ്ട്. ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ജീവിതയാഥാർഥ്യങ്ങളെക്കുറിച്ചുള്ള നിഷേധിക്കാനാവാത്ത സ്ഥിതിവിവരക്കണക്കുകൾ സ്വപ്നവ്യാപാരികളെ അലോസരപ്പെടുത്തി തുടങ്ങുകയാണ്. കാൽനൂറ്റാണ്ടിലേറെ കാലമായി ഇന്ത്യയിൽ നടന്നുവരുന്ന സാമ്പത്തികപരിഷ്ക്കാരങ്ങൾ നേരായവഴിയിലല്ല നീങ്ങുന്നതെന്ന വിമർശനങ്ങളിലേക്ക് മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധ പതിഞ്ഞുതുടങ്ങിയത് അതുകൊണ്ടാണ്.
1922 മുതൽ 2014 വരെയുള്ള കാലത്തെ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന്റെ പ്രവണതകളെക്കുറിച്ച് ലൂക്കാസ് ചാൻസലും തോമസ് പിക്കറ്റിയും നടത്തി വന്നിരുന്ന പഠനത്തെ അധികരിച്ച് പുതിയ ഗ്ലോബൽ ഇനിക്വാലിറ്റി റിപ്പോർട്ട് പറയുന്നത് നോക്കുക:
ഇന്ത്യയുടെ ചരിത്രത്തിൽ സാമ്പത്തിക അസമത്വം ഏറ്റവും കൂടിയ വർഷമായിരുന്നു 2014. ദേശീയ വരുമാനത്തിന്റെ 22% ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈയിലായിരുന്നു. ഏറ്റവും വരുമാനമുള്ള 10% ആൾക്കാർ ആകെ വരുമാനത്തിന്റെ 56% കൈയിലാക്കി. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യത്തെ 30 വർഷങ്ങളിൽ അസമത്വത്തിന് ഗണ്യമായ കുറവ് വരികയാണുണ്ടായതെങ്കിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കംകുറിച്ച എൺപതുകൾ തൊട്ടിങ്ങോട്ട് അതിന് നേർ വിപരീതദിശയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. അസമത്വം കുത്തനെ കൂടി. ഏറ്റവും മേൽത്തട്ടിലുള്ള 0.1% പേരുടെ വരുമാനവർധന ഇക്കാലയളവിൽ താഴെ തട്ടിലുള്ള 50% പേർ കൈവരിച്ച വരുമാനവർധനവിനേക്കാൾ ഏറെയായിരുന്നു. 40% വരുന്ന ഇടത്തരക്കാരുടെ വരുമാനത്തിൽ ഇക്കാലത്ത് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല.ഇതിന് സമാനമായ സ്ഥിതിയാണ് തൊഴിലുകളുടെ കാര്യത്തിലുമുള്ളത്. അസീം പ്രേംജി സർവ്വകലാശാല പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം ജി.ഡി.പി യുടെ വളർച്ചക്ക് ആനുപാതികമായി തൊഴിലുകൾ ഉണ്ടാക്കപെടുന്നില്ല. എൺപതുകൾവരെയുള്ള ജി.ഡി.പി വളർച്ച 3-4% മാത്രമായിരുന്ന കാലത്തുപോലും തൊഴിലുകൾ പ്രതിവർഷം രണ്ടു ശതമാനമെങ്കിലും കൂടിയിരുന്നു. എന്നാൽ. തൊണ്ണൂറുകൾക്കു ശേഷം ജി.ഡി.പി യുടെ വർദ്ധനവ് 7% വരെയായിട്ടും പുതിയ തൊഴിലുകളുണ്ടാകുന്ന നിരക്ക് ഒരു ശതമാനത്തോളം മാത്രമായി കുറഞ്ഞു.ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ മധ്യവർഗ്ഗസ്വപ്നങ്ങളുടെ ചിറകൊടിയുന്നതിനെങ്ങിനെയെന്ന് വ്യക്തമാക്കുന്നു ഈ കണക്കുകൾ. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇന്ന് ഭരിക്കുന്ന ബി.ജെ.പിക്ക് മാത്രമല്ല, ഇതിന് മുമ്പ് ഭരണത്തിലിരുന്ന് നവലിബറൽ സാമ്പത്തിക പരിഷ്ക്കാരങ്ങൾക്ക് ചുക്കാൻ പിടിച്ച കോൺഗ്രസ്സിനും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാകില്ല എന്നാണ്.
പക്ഷെ, മോദി ഭരണം ഈ പ്രതിസന്ധിയെ വേറൊരു തലത്തിലേക്കെത്തിച്ചു. നവലിബറൽ പരിഷ്ക്കാരങ്ങളിൽ അന്തർലീനമായിട്ടുള്ള ഘടനപരമായ വൈരുദ്ധ്യങ്ങൾ മുമ്പെങ്ങുമില്ലാത്ത രീതിയിൽ മൂർച്ഛിച്ചു. സെൻട്രൽ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ (സി. എം. ഐ. ഇ) റിപ്പോർട്ട് പറയുന്നത് 2018 ഡിസംബറിൽ തൊഴിലില്ലായ്മയുടെ നിരക്ക് 7.4% ആയി വർധിച്ചിരിക്കുന്നു എന്നാണ്. കഴിഞ്ഞ 15 മാസക്കാലത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. അവരുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 11 ദശലക്ഷം തൊഴിലുകൾ ഇല്ലാതായി. ഒരു വ്യത്യാസവുമില്ലാതെ തുടർന്നുവരുന്ന കാർഷിക പ്രതിസന്ധി, നോട്ട് ബന്ധി, ജി എസ് ടി തുടങ്ങിയ മോദിസർക്കാരിന്റെ തുഗ്ലക്കിയൻ പരിഷ്ക്കാരങ്ങൾ തുടങ്ങിയവയെല്ലാം സാമ്പത്തികരംഗത്തെ അഭൂതപൂർവ്വമായി മുരടിപ്പിക്കുന്നതിന് കാരണമായി തീർന്നിട്ടൂണ്ടെന്നത് ഇന്ന് ഏറെക്കുറെ എല്ലാവരും അംഗീകരിച്ചുകഴിഞ്ഞിട്ടുള്ള കാര്യമാണ്.ചങ്ങാത്തമുതലാളിത്തത്തിന്റെ (crony capitalism) ഏറ്റവും ജീർണ്ണമായ മുഖമാണ് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുയർന്നുവന്ന അഴിമതികളിൽ ജനം കണ്ടെതെങ്കിൽ, അതൊന്നും ഒന്നുമല്ലെന്ന തോന്നലുണ്ടാക്കുന്ന രീതിയിലുള്ള കോർപ്പറേറ്റ് പ്രീണനമാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളിലുണ്ടായത്. രാജ്യത്തെ പൊതു മുതൽ അദാനിമാർക്കും അംബാനിമാർക്കും തീറെഴുതികൊടുക്കുമ്പോൾ, മറുവശത്ത് നെഹ്രുവിയൻ കാലഘട്ടത്തിന്റെ ബാക്കിയിരിപ്പുകളായ തൊഴിലുറപ്പ് പദ്ധതി, പൊതുവിതരണം തുടങ്ങിയ പദ്ധതികൾ ബോധപൂർവം തകർക്കാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ.നവലിബറലിസത്തിന്റെ സുവർണ്ണ നാളുകളായായിരിക്കും ഈ അഞ്ചു വർഷങ്ങളെ ചരിത്രം വിലയിരുത്തുക.
അസംതൃപ്തർ മറുവഴികൾ തേടുമ്പോൾ
കോർപ്പറേറ്റു മൂലധനത്തിന് ചെയ്ത ദാസ്യവൃത്തിക്ക് പകരമായി സംഘപരിവാറിന് തിരിച്ചു ലഭിച്ചത് കോർപ്പറേറ്റ് നിയന്ത്രണത്തിലുള്ള മുഖധാരാമാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയായിരുന്നു. ഈ പിന്തുണ ന്യൂനപക്ഷങ്ങളുടെ അപരവൽക്കരണത്തിലും തീവ്രദേശീയതയിലും അധിഷ്ഠിതമായ ഹിന്ദുത്വയുടെ പിടി സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളിലും ഉറപ്പിക്കുന്നതിനുള്ള തങ്ങളുടെ ശ്രമത്തിന് ആക്കം കൂട്ടാൻ അവരെ സഹായിച്ചു.പക്ഷെ ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ ദൈനദിനജീവിതത്തെ മുൻപെങ്ങും ഇല്ലാതിരുന്ന രീതിയിൽ ദുസ്സഹമാക്കിയ ഭരണത്തെ പൊതുജനം ദയാപൂർവം കാണാൻ വഴിയൊന്നുമില്ല. ഹിന്ദുത്വ വിശപ്പ് മാറ്റുകയില്ലല്ലോ!ഡിസംബറിൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത് മധ്യവർഗത്തിൽ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണ ഇത്തവണയും ലഭിക്കുമെന്ന് കരുതാൻ ന്യായമൊന്നുമില്ലെന്നാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നഗരപ്രദേശങ്ങളിലെ ബി.ജെപിയുടെ വോട്ടുവിഹിതത്തിൽ വലിയ ഇടിവാണ് ഉണ്ടായത്.പക്ഷെ, ബി.ജെ.പി സർക്കാരിനോടുള്ള അസംതൃപ്തി കോൺഗ്രസ്സിന്റെ പെട്ടിയിലെ വോട്ടായി മാറാനുള്ള സാധ്യത എത്രത്തോളമുണ്ട്? ബി. ജെ. പിയെ പോലെ കോൺഗ്രസും പ്രതിനിധാനം ചെയ്യുന്നത് അധീശവർഗ്ഗതാല്പര്യങ്ങളെയാണ്. അതുകൊണ്ട് ബദൽ നയങ്ങളുയർത്തിപ്പിടിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പോപ്പുലിസ്റ് വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടുകയേ അവർക്ക് നിവൃത്തിയുള്ളൂ. ഭരണവർഗ്ഗതാല്പര്യങ്ങൾ പൊലിപ്പിച്ചു കാട്ടുന്ന മിത്തുകളും യാഥാർഥ്യവും തമ്മിലുള്ള അകലം തിരിച്ചറിയുന്ന ജനസാമാന്യം അതൊക്കെയും ചോദ്യങ്ങളില്ലാതെ സ്വീകരിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി നൽകിയ രണ്ടുകോടി തൊഴിൽ വാഗ്ദാനം പോലെ പൊള്ളയാകില്ല പ്രതിവർഷം 72000 രൂപ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുമെന്ന തന്റെ വാഗ്ദാനമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ രാഹുലിന് ഏറെ പണിപ്പെടേണ്ടിവരും.
ദേശീയപാർട്ടികളുടെ ശക്തി ക്ഷയിച്ചു വരുന്നുവെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. അവർ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ കൈയ്യൊഴിഞ്ഞപ്പോൾ, അത്തരം വിഷയങ്ങൾ പ്രാദേശിക/സ്വത്വ രാഷ്രീയത്തിലൂടെ പ്രകാശനം തേടുന്ന പ്രവണത ശക്തമാകുന്നു. രാജ്യത്തുടനീളം ഉടലെടുക്കുന്ന ദളിത് മുന്നേറ്റങ്ങളും, കർഷക സമരങ്ങളും കീഴാളജനതകൾക്കിടയിലുണ്ടായിട്ടുള്ള അസംതൃപ്തിയുടെ ബഹിർസ്ഫുരണമായി കണക്കാക്കാമെങ്കിൽ, ഗുജറാത്തിൽ പട്ടീദാർമാരും രാജസ്ഥാനിലെ ഗുജ്ജാറുകളുമൊക്കെ നടത്തുന്ന വലിയ പ്രക്ഷോഭങ്ങൾ താരതമ്യേന മുന്നോക്കം നിൽക്കുന്നവരും തങ്ങളുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള വിലപേശലിന്റെ ഭാഗമായി പ്രാദേശികമായി സംഘടിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്.ഈ പ്രാദേശിക/സ്വത്വ രാഷ്ട്രീയധാരകൾ ഇന്ത്യൻ രാഷ്ട്രശരീരത്തെ ദുർബലവും ശിഥിലവുമാക്കുന്നുവെന്ന വാദമുണ്ട്. പക്ഷെ, അതിനിടയാക്കുന്ന വസ്തുനിഷ്ഠസാഹചര്യങ്ങൾ നിലനിൽക്കുന്നു. സാധാരണ മനുഷ്യരുടെ നീറിപുകയുന്ന അസംതൃപ്തിയെ മനസ്സിലാക്കാനും പ്രായോഗികവും വിശ്വസനീയമായ ബദലുകൾ മുന്നോട്ട് വെക്കാനും കഴിയുന്ന കഴിയുന്ന ദേശീയരാഷ്ടീയത്തിന്റെ അഭാവത്തിൽ അതങ്ങിനെ തുടരുകയേ ഉള്ളൂ. ഈ ധാരകളെ അവഗണിച്ചുകൊണ്ട് കോൺഗ്രസിനോ ബി.ജെ.പിക്കോ അടുത്ത സർക്കാർ ഉണ്ടാക്കുക അസാധ്യമായിരിക്കും.ഒരു പൊതു മിനിമം പരിപാടിയില്ലാതെ തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാകുന്ന അവിയൽ മുന്നണികളുടെ ഭരണം, ഘടകകഷികളുടെ പരസ്പര വിരുദ്ധങ്ങളായ താല്പര്യങ്ങളുടെ ഭാരത്താൽ ശിഥിലമാകാനുള്ള സാധ്യതകളേറെയാണ്. ഇന്ത്യയിലെ സാമ്പത്തിക അധീശവർഗ്ഗങ്ങൾ ആഗ്രഹിക്കുന്ന സ്ഥിരത, നവലിബറൽ മുതലാളിത്തചൂഷണം നിർബാധം തുടരാനുള്ള അന്തരീക്ഷം, ഉണ്ടാക്കിയെടുക്കാൻ അങ്ങിനെയൊരു സർക്കാരിനാകില്ല. ഇതിനകംതന്നെ പൂർണ്ണമായും disillusioned ആയ മധ്യവർഗ്ഗത്തിനിടയിൽ ജനാധിപത്യം തന്നെ പൊള്ളയാണെന്ന പൊതുബോധം സൃഷ്ടിക്കാനായിരിക്കും ഇനിയങ്ങോട്ട് അവർ ശമിക്കുക. ഫാസിസ്റ്റ് സ്വഭാവമുള്ള തീവ്രവലതുപക്ഷം തന്നെയായിരിക്കും അതിൽ അവരുടെ സംഖ്യകക്ഷി.
പ്രശസ്ത മാർകിസ്റ്റ്ചിന്തകനായ ഡേവിഡ് ഹാർവെ നവലിബറലിസത്തെ പറ്റി ഈയിടെഒരു അഭിമുഖത്തിൽ നടത്തിയ നിരീക്ഷണം ഈ ഇന്ത്യൻസാഹചര്യത്തിൽ പ്രസക്തമാണ്: “The problem is that neo-liberalism no longer commands the consent of the mass of the population. It has lost its legitimacy… Neo-liberalism could not survive without entering into an alliance with state authoritarianism. It now is moving towards an alliance with neo-fascism, because as we see from all the protest movements around the world, everyone now sees neo-liberalism is about lining the pockets of the rich at the expense of the people (this was not so evident in the 1980s and early 1990s).”
ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ ബദൽ പരിപ്രേക്ഷ്യമില്ലാതെ തട്ടികൂട്ടപ്പെടുന്ന ഒരു മുന്നണി ബി.ജെ.പി ഭരണത്തിന് പകരം വന്നാലും അത് ദീർഘകാലാടിസ്ഥാനത്തിൽ ശുഭപ്രതീക്ഷകൾ തരുന്നില്ല എന്നർത്ഥം.
ഇന്ത്യ അടിയന്തിരാവസ്ഥക്ക് ശേഷം കാണുന്ന ഏറ്റവും ശ്രദ്ധേയ മായ തെരഞ്ഞെടുപ്പാണ് നമുക്ക് മുന്നിൽ- ഒരപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയും ഏകാധിപത്യത്തിലൂടെയുമാണ് രാജ്യം കഴിഞ്ഞ നാലുവർഷമായി കടന്നു പോയത് . സർക്കാർ – ഭരണഘടനാ സ്ഥാപനങ്ങൾ എല്ലാം അപഹാസ്യമാംവിധം ഒരാളുടെ മാത്രം ഇച്ഛയനുസരിച്ച് പ്രവർത്തിച്ച വർഷങ്ങൾ- തങ്ങളുടെ നയങ്ങളെ പറ്റി മിണ്ടാതെ, കേന്ദ്രമന്ത്രിമാരിൽ ഓരോരുത്തരും, നരേന്ദ്രഭായി പറഞ്ഞതുപോലെ താൻ ചെയ്യുന്നു എന്ന് പേർത്തും പേർത്തും ചടങ്ങുകളിൽ, വിനീതരായി, അടിക്കടി, പറഞ്ഞ വർഷങ്ങൾ, സുപ്രീം കോടതിയിൽ ഒരു സംഘം നീതിപതികൾ അനീതി സഹിക്കാനാവാതെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ വർഷങ്ങൾ, നടാടെ കർഷക-തൊഴിലാളി ആത്മഹത്യാ കണക്കുകൾ സർക്കാർ മൂടി വച്ച വർഷങ്ങൾ, സ്വതന്ത്ര ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്ന വർഷങ്ങൾ, ഒരു അർധരാത്രി തങ്ങളുടെ കയ്യിലെ പണത്തിന്, കടലാസു വിലപോലുമില്ലാതായി, ഒരർദ്ധരാത്രി പൊടുന്നനെ തിരിച്ചറിഞ്ഞ ജനത, എ ടി എം മെഷീനും ബാങ്കിനും മുന്നിലെ നെടുങ്കൻ വരികളിൽ കുഴഞ്ഞു വീണു മരിച്ച വർഷങ്ങൾ, ആഭ്യന്തര സുരക്ഷാ വീഴ്ച കാരണം ഏറ്റവുമധികം ജവാന്മാർ ഇന്ത്യൻ മണ്ണിൽ മരിച്ചു വീണ വർഷങ്ങൾ – ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയും, ഭരണപരമായ പിടിപ്പുകേടും തുറന്നു കാണിക്കാൻ ഇത്തരം എത്രയോ ചിത്രങ്ങൾ കൊളാഷ് ആയി ചേർത്തു വെക്കാവുന്നതാണ്. ദേശീയ തലത്തിലെ അവസ്ഥ ഇങ്ങിനെയാണ് എന്നിരിക്കെ, അതിലും സവിശേഷമായ ഒരു സാഹചര്യമാണ് കേരളത്തിൽ. കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ഒരു ത്രികോണ മത്സരം ആണ് ഏതൊരു സാധാരണക്കാരനും പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിയും (യു ഡി എഫ്), സി പി ഐ (എം) നേതൃത്വം നൽകുന്ന ഇടതു ജനാധിപത്യ മുന്നണിയും (എൽ ഡി എഫ്) ഭാരതീയ ജനതാ പാർട്ടിയും (ബി ജെ പി) അനുബന്ധ പാർട്ടികളും ആണ് ഈ മൂന്നു തിരഞ്ഞെടുപ്പ് ശക്തികൾ. വളരെ ചുരുക്കത്തിൽ ഈ മുന്നണികളുടെ, അവയെ നയിക്കുന്ന പാർട്ടികളുടെ, സമീപകാല പ്രവർത്തനങ്ങൾ ഒന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.
സംസ്ഥാന നിയമസഭയിൽ തൽക്കാലം ഒരു എം എൽ എ ഉണ്ടെന്നതിൽ ഉപരി, സുപ്രീംകോടതിയുടെ സമീപകാല ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷം ഉണ്ടായ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ കാണിച്ച ശക്തി പ്രകടനങ്ങൾ കൊണ്ട് മാത്രമാണ് ബി ജെ പി ചിത്രത്തിൽ എത്തുന്നത്, ഒരു ക്ഷേത്രത്തിൽ ഈ അടുത്ത കാലത്ത് മാത്രം നടപ്പിലാക്കിയ, സ്ത്രീവിരുദ്ധമായ ആചാരത്തെ അടിസ്ഥാനപ്പെടുത്തി ഒരു മാസത്തിൽ ഏറെ കാലം, നാട്ടിൽ അക്രമം അഴിച്ചു വിട്ടവരാണ് ബി ജെ പി. എന്നാൽ അതിലും ഉപരിയായാണ് മലയാളി ഈ തിരഞ്ഞെടുപ്പിൽ ബി ജെ പി യെ കാണേണ്ടത്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് രാഹുൽ ഒളിച്ചോടുന്നു എന്ന് അർത്ഥമാക്കുന്നതായിരുന്നു. വളരെ പെട്ടെന്ന് നടത്തിയ ഈ പ്രഖ്യാപനം അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും കേരളത്തെപ്പറ്റിയുള്ള മനോഭാവം കൃത്യമായി വെളിവാക്കുന്നു. ഹിന്ദുക്കൾ താരതമ്യേന കുറഞ്ഞ ഈ പ്രദേശത്തെ, തങ്ങളെ മതിക്കാത്തവരുടെ നാടായാണ് അദ്ദേഹവും പാർട്ടിയും കണക്കാക്കുന്നത്. പ്രളയ കാലത്തടക്കം അദ്ദേഹത്തിന്റെ സർക്കാർ കേരളത്തോട് കാണിച്ച മനോഭാവത്തിന്റെ വേരുകൾ ഈ പ്രസ്താവനയിൽ കാണാം. മലയാളി ഓർത്തിരിക്കേണ്ട ഒന്നാണ് ഇത്. ബീഫ് തിന്നുന്ന ഹിന്ദുക്കളാണ് മലയാളി- എത്ര ബ്രാഹ്മണൻ ചമഞ്ഞാലും ആ “പേരുദോഷം” മാറ്റുക എളുപ്പമല്ല. ഒന്നോ രണ്ടോ സീറ്റുകൾ നൽകി അവരെ ജയിപ്പിച്ചാലും വിശേഷമൊന്നുമില്ല. അതുകൊണ്ടു തന്നെ ഒരു തികഞ്ഞ ഫാസിസ്റ്റ് ഭരണത്തിൽ നിന്നും മുക്തരാവാനും, അപ്രഖ്യാപിതമായ ഈ അടിയന്തിരാവസ്ഥയിൽ നിന്നു പുറത്തു കടക്കാനും ഒപ്പം കേരളത്തോട് ബി ജെ പി കാണിച്ച മനോഭാവത്തിന് മറുപടി കൊടുക്കാനുമുള്ള അവസരമായിരിക്കണം മലയാളിക്ക് ഈ തിരഞ്ഞെടുപ്പ്.
ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ ഇപ്പോഴത്തെ സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് തുറന്നു പറയാൻ ഇന്നും ഇടതുപക്ഷത്തിന് ധൈര്യം വന്നിട്ടില്ല. അത് കേന്ദ്ര ഭരണത്തിലെ പ്രശ്നങ്ങൾ കേരളത്തിൽ നിലനിൽക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ് എന്നതുകൊണ്ടല്ല. ഇടതുപക്ഷത്തിന്റെ പോരാട്ടവും സത്യത്തിൽ ഒരു ഒറ്റയാൾ പോരാട്ടമാണ്. പ്രളയ കാലത്ത്, ശബരിമല കലാപകാലത്ത് മുൻ നിരയിൽ നിന്ന് നയിച്ച് ജനനായകനായും നവോദ്ധാന നായകനായും തിളങ്ങി നിന്ന രാഷ്ട്രീയ താരകമാണ് പിണറായി വിജയൻ. ആ പകിട്ട് ഇല്ലായിരുന്നു എങ്കിൽ ഇടതുപക്ഷത്തിന് ഇന്ന് നടത്തുന്ന രീതിയിലുള്ള തിളക്കമുള്ള തിരഞ്ഞെടുപ്പ് പ്രചാരണം സാധ്യമാകുമായിരുന്നില്ല. ആ തിളക്കത്തിന് അപ്പുറം കാര്യങ്ങൾ അവതാളത്തിലാണ്.
അദ്ദേഹം മുഖ്യമന്ത്രി മാത്രമല്ല – കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയാണ്. പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷൻ കൊല്ലത്ത് 2018 ഒക്ടോബർ മാസത്തിൽ നടത്തിയ അദാലത്തിൽ അവർക്ക് ലഭിച്ച തൊണ്ണൂറു ശതമാനം പരാതികളും പോലീസ് ദളിത് സമൂഹത്തിനു നേരെ നടത്തുന്ന അക്രമത്തെ കുറിച്ചായിരുന്നു. വടയമ്പാടിയിലെ ജാതി മതിൽ പ്രശ്നത്തിൽ സർക്കാർ സമീപനവും മറ്റൊന്നായിരുന്നില്ല, അതും പോലീസ് അതിക്രമത്തിലൂടെ തന്നെയായിരുന്നു പ്രധാനമായും പ്രകടിപ്പിച്ചത്. കേരള പോലീസ് കംപ്ലെയിന്റ് അതോറിറ്റി 2018 മാർച്ചിൽ ഏഷ്യാനെറ് ന്യുസിനോട് സംസാരിച്ചപ്പോൾ പറഞ്ഞതും അത് തന്നെയായിരുന്നു: ഇടതു സർക്കാർ വന്ന ശേഷം പോലീസ് അക്രമങ്ങളെ കുറിച്ചുള്ള പരാതികൾ വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു. 2018 ജനുവരി ഫെബ്രുവരി മാസങ്ങളിൽ മാത്രം അവർക്ക് ലഭിച്ചത് നൂറിൽ അധികം പരാതികളാണ്.
2016 ൽ കാളിമുത്തു എന്ന തമിഴ്നാട്ടുകാരൻ, അതേ വർഷം, വണ്ടൂർ ഒരു അബ്ദുൾ ലത്തീഫ്, 2017ൽ വിനായകൻ എന്ന ദളിത് ബാലൻ, അതേ വർഷം കുഞ്ഞുമോൻ എന്ന മറ്റൊരു ദളിത് യുവാവ്, 2018 ഏപ്രിലിൽ വാരാപ്പുഴയിലെ ശ്രീജിത് കസ്റ്റഡി മരണങ്ങളുടെ കണക്കുകൾ ആണ്. 2018 മെയിൽ കെവിൻ എന്ന യുവാവിനെ കൊല്ലാൻ ഗുണ്ടകൾക്ക് വിട്ടുകൊടുത്ത കേരള പോലീസ് അയാളുടെ നവവധുവിന്റെ കണ്ണീരിന് പുല്ലുവിലയാണ് കൽപ്പിച്ചത്. അവസാനം സനൽ കുമാറിന്റെ കൊലപാതകവും ഡി വൈ എസ്പി യുടെ ആത്മഹത്യയും. പൊലീസിന് നേരിട്ട് ബന്ധമുള്ള ഇത്തരം ഏഴു മരണങ്ങൾ ആണ് കേരളം ഇടതു സർക്കാരിന്റെ ഭരണകാലത്ത് കണ്ടത്. ഉത്തരേന്ത്യൻ മോഡലിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും കേരളം ഈ ഭരണത്തിന് കീഴിൽ സാക്ഷിയായി. തോക്കു കൈവശം വച്ച് നടന്ന കുറ്റത്തിന് മൂന്നു മാവോയിസ്റ്റ്കളെയാണ് പോലീസ് വെടിവച്ചു തള്ളിയത്. കൊലപാതകങ്ങളടക്കം പോലീസ് നടത്തിയ മനുഷ്യാവകാശ ലംഘനത്തിന്റെ ഒരു പരമ്പര തന്നെ ഈ സർക്കാർ ഭരണകാലത്ത്, നമുക്ക് കാണാൻ പറ്റും.
പിഴച്ചത് ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിക്ക് തന്നെയാണ്. ആ നിലയ്ക്ക്, തികഞ്ഞ ഭരണപരാജയം തന്നെയാണ് നമ്മൾ കണ്ടത്. മൂന്നു വർഷങ്ങളിൽ ഏഴു പോലീസ് കൊലപാതകങ്ങൾ. അതിലും അപ്പുറമാണ് എൻകൗണ്ടർ കൊലപാതകങ്ങൾ എന്ന ഭരണകൂട കൊലപാതകങ്ങളുടെ കാര്യം. കേരളത്തിൽ ആരെയും ഇതുവരെ കൊല്ലാത്ത ഒരു സംഘടനയിലെ മൂന്നു പേരെ വെടിവച്ചു കൊല്ലുക വഴി പോലീസ് അല്ലെങ്കിൽ ഭരണകൂടം ജനങ്ങൾക്ക് മുന്നിൽ ഒരു സമവാക്യം ഒരുക്കുകയാണ്. ആ സമവാക്യത്തിൽ കൊല്ലപ്പെടാൻ അർഹനാവുന്നതിന്, അതായത് വിചാരണ കൂടാതെ കൊല്ലപ്പെടാൻ അർഹനാവുന്നതിന്, നിങ്ങൾ ഒരു സംഘടനയിൽ അംഗമായാൽ മതി. ആരെയും ആ സമവാക്യത്തിൽ ആ സ്ഥാനത്ത് ഫിറ്റു ചെയ്യാൻ പറ്റും. കാശ്മീരിൽ ഒക്കെ പലപ്പോഴും ഉപയോഗിക്കപ്പെടുന്ന ചെറിയ ഗിമ്മിക്കുകൾ മതി അതിന്. ഇത്തരം സംഘങ്ങളിലെ അംഗങ്ങളുടെ എൻകൗണ്ടർ കൊലപാതകങ്ങൾ മാത്രമല്ല – അവരെ സഹായിച്ചവരും കൊല്ലപ്പെടാറുണ്ട് ഇന്ത്യയിൽ. അതൊന്നും അത്ര വിശദമായി റിപ്പോർട്ട് ചെയ്യപ്പെടാറില്ല. അവിടെയാണ് ഈ സമവാക്യത്തിന്റെ യഥാർത്ഥ ഭീകരത. നാളെ ഒരു നിരപരാധിയെ ഇല്ലാതാക്കാൻ ഈ സമവാക്യത്തിൽ പെടുത്താവുന്ന ചില തെളിവുകൾ ഉണ്ടാക്കുക മാത്രമേ വേണ്ടു . അത്തരം തീവ്രമായ മനുഷ്യാവകാശ ലംഘനങ്ങൾ അനുവദിക്കുന്ന ഒരു ഭരണകൂടത്തെ നയിക്കുന്ന ഒരു പാർട്ടി എങ്ങിനെ ഇടതു പക്ഷമാകും? എങ്ങിനെ ഫാസിസ്റ്റ് വിരുദ്ധരാകും? തിരഞ്ഞെടുപ്പ് കാലത്തു പോലും രാഷ്ട്രീയ കൊലപാതകങ്ങൾ നടത്താൻ മടിക്കാത്ത ആ “ചങ്കൂറ്റത്തെ” ജനാധിപത്യം തോൽപ്പിച്ചേ മതിയാകൂ.
ബാക്കിയാകുന്നത് കോൺഗ്രസ് മാത്രമാണ്. ശബരിമല വിഷയത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിച്ച പാർട്ടിയാണ് കോൺഗ്രസ്. തികഞ്ഞ സ്ത്രീ വിരുദ്ധ ഹൈന്ദവ വർഗ്ഗീയ നയങ്ങൾ തന്നെയാണ് അത് ആ കാലത്ത് ഉയർത്തി പിടിച്ചത്. പക്ഷെ ബി ജെ പിയുടെ രീതിക്ക് വിരുദ്ധമായി കലാപങ്ങൾക്ക് പകരം ജനാധിപത്യ മാർഗ്ഗങ്ങൾ ആണ് അവർ ആ നയങ്ങൾ നടപ്പാക്കാൻ ഉപയോഗിച്ചത്. ഉരുളയ്ക്ക് ഉപ്പേരി പോലെ പരസ്പരം വെട്ടിക്കൊല്ലുന്ന പാരമ്പര്യമുള്ള മലബാർ രാഷ്ട്രീയത്തിൽ തങ്ങളുടെ രണ്ടു യുവ പ്രവർത്തകരുടെ കൊലപാതകത്തിന് മുന്നിൽ അതിൻ്റെ സംസ്ഥാന പ്രസിഡണ്ട് കണ്ണീർ ഒഴുക്കുകയാണ് ചെയ്തത് – അല്ലാതെ മറുകൊല വിളി നടത്തുകയോ, വരമ്പത്ത് നൽകാൻ പോകുന്ന കൂലിയെ പറ്റിയോ സംസാരിക്കുകയോ ആയിരുന്നില്ല.
കോൺഗ്രസ് ഒരു ആൾക്കൂട്ടമാണ് – അതിന്റെ ഗുണങ്ങളും ദോഷങ്ങളും അതിനുണ്ട്. ഏറ്റവും പ്രധാനം ആ പാർട്ടി നൽകുന്ന ജനാധിപത്യം എന്ന ഇടമാണ് – കുറഞ്ഞത് വിമർശിക്കാനുള്ള സ്വാതന്ത്ര്യമാണ്. നെഹ്റു കുടുംബത്തിന്റെ കുടുംബവാഴ്ചയാണ് കോൺഗ്രസ്സിന്റെ പ്രധാന ജനാധിപത്യ വിരുദ്ധത ആയി ഘോഷിക്കപ്പെടുന്നത്. ഇന്ത്യയെന്ന ബഹുസ്വരതക്ക് ഒരു സ്ഥിരതയുള്ള നേതൃത്വം ദേശീയ തലത്തിൽ നൽകാൻ സത്യത്തിൽ എന്തെങ്കിലും ഒരു പരിവേഷം ആവശ്യമാണ്. നരേന്ദ്ര മോദി എടുത്ത് അണിഞ്ഞത് ഹിന്ദുത്വ പരിവേഷമാണ്. കോൺഗ്രസ് എന്ന ആൾക്കൂട്ടത്തിനു അത് നെഹ്റു കുടുംബമാണ്. മോദിയുടെ പരിവേഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇതെത്രയോ മൃദുവാണ്- വികസിത സമൂഹം എന്ന് അറിയപ്പെടുന്ന ബ്രിട്ടനിൽ പോലും രാജകുടുംബത്തിനു ലഭിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യം ഇതുമായി ചേർത്തു വായിക്കാവുന്ന ഒന്നാണ്. ഇന്ത്യയും തികച്ചും ഫ്യുഡൽ ഭരണത്തിന്റെ കൈയ്യിലായിരുന്നു കഷ്ടിച്ച് എഴുപതു വർഷങ്ങൾ മുമ്പ് വരെ. ബ്രിട്ടന് പോലും പുറത്തു വരാൻ സാധിക്കാത്ത ആ കുരുക്കിൽ നിന്ന് ഇന്ത്യയിലെ കോൺഗ്രസ് എന്ന വലിയ ആൾക്കൂട്ടം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല.
ഈ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിൽ, ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ എന്ന് സ്വയം വിളിക്കുന്ന ഇടതുപക്ഷം പോലും ഫാസിസത്തിന്റെ കുരുക്കിൽ പെട്ടും, ഭരണകൂട അക്രമങ്ങളുടെ പ്രയോക്താക്കളായും കാണപ്പെടുന്ന അവസരത്തിൽ നമ്മുടെ മുന്നിൽ തൽക്കാലം കോൺഗ്രസ് നയിക്കുന്നതല്ലാതെ, വിജയിപ്പിക്കാൻ, മറ്റൊരു മുന്നണി ഇല്ലതന്നെ. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ, ജനാധിപത്യ പ്രക്രിയ, ഉള്ളതിൽ ഏറ്റവും കുഴപ്പം കുറഞ്ഞതിനെ തിരഞ്ഞെടുക്കുക എന്നത് മാത്രമാണ് എന്നിരിക്കെ ഒരു ജനാധിപത്യവാദിക്ക് മുന്നിൽ കോൺഗ്രസ്സിന് വോട്ടു ചെയ്യുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.
ദാരിദ്ര്യത്തെക്കുറിച്ചു നാം സംസാരിച്ചിട്ട് എത്ര കാലമായിക്കാണും?
സർക്കാർ അംഗീകരിച്ച കണക്ക് അനുസരിച്ചു തന്നെ 25 കോടി ജനങ്ങൾ അതീവ ദരിദ്രരായ ഒരു രാജ്യം.
25 കോടി.
ഏകദേശം അമേരിക്കയുടെ ജനസംഖ്യയുടെ അത്ര ജനങ്ങൾ.
UPA ഭരണകാലത്തു നിരന്തരം ചർച്ച ചെയ്യപ്പെട്ട ഒരു വാക്കുണ്ടായിരുന്നു: ദാരിദ്ര്യ രേഖ. ഏതു ദിവസ വരുമാനത്തിന് താഴെയാണ് ഒരു വ്യക്തി ദരിദ്രനായി കണക്കാക്കുക എന്നതിന്റെ സൈദ്ധാന്തിക ചട്ടക്കൂടാണിത്. അന്ന് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധർ നിശ്ചയിച്ചത് ദിവസം 32 രൂപ കിട്ടുന്നയാൾ ഈ രേഖക്ക് കീഴിൽ വരും എന്നാണ്.
32 രൂപ ….ഒരു ദിവസം
അഞ്ചു വ്യക്തികൾക്ക് താമസിക്കാൻ 42 നിലയുടെ വീട് പണിയുന്ന ധനികരുടെ നാട്ടിൽ ഈ സംഖ്യയുടെ അശ്ലീലം ആരെയും അലട്ടിയില്ല. അമേരിക്കൻ സർവകലാശാലയിൽ നിന്ന് ഗവേഷണം കഴിഞ്ഞ വിവേക ശാലികളായ രണ്ടു ചെറുപ്പക്കാർ ഇതിന്റെ സത്യം അറിയാൻ ഒരു സാമൂഹിക പരീക്ഷണം നടത്തിയെങ്കിലും.
എങ്കിലും, ഈ വിദഗ്ധരോട് നമുക്ക് നന്ദിയുണ്ട്. ഒന്നുമല്ലെങ്കിലും അവർ ഈ മഹാരാജ്യത്തു ദാരിദ്ര്യം ഉണ്ട് എന്ന് സമ്മതിച്ചല്ലോ. അതേക്കുറിച്ചു പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തല്ലോ.
എന്ന് മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും സവിശേഷമായ ദാരിദ്ര്യ നിർമാർജന പദ്ധതി MGNREGA അക്കാലത്തു നടപ്പാക്കുകയും ചെയ്തു. ഈ പദ്ധതി രൂപകൽപന ചെയ്തതിൽ പ്രമുഖനായ ജാൻ ഡ്രീസ് ഈ കാലഘട്ടത്തെക്കുറിച്ചു എഴുതുന്നുണ്ട്. Sense and sensibility: Jholawala economics for everyone എന്ന പുസ്തകത്തിൽ.
എന്നാൽ, കഴിഞ്ഞ അഞ്ചു വര്ഷം ഈ ചർച്ച തന്നെ ഉണ്ടായില്ല. എത്ര പരിമിതിയുണ്ടെങ്കിലും സ്ഥിതിവിവരക്കണക്കുകൾ നിരന്തരം പ്രസിദ്ധീകരിക്കുകയും വിശകലനം ചെയ്യുകയും നമ്മുടെ ശീലമായിരുന്നു. അതുപോലും നാം വേണ്ട എന്ന് വച്ചു. ഒരു പ്രതിഷേധവും നാം ഉയർത്തിയില്ല.
കാരണം ഈ രാജ്യത്തു ഒരു അമേരിക്കയുടെ അത്രയും അതി ദരിദ്രർ ഉണ്ടെങ്കിൽ മറ്റൊരു അമേരിക്കയുടെ അത്രയും വരുന്ന ഒരു മധ്യ വർഗ്ഗവും ഉണ്ടായിരുന്നു. നാം ആ അമേരിക്കയുടെ ഭാഗമായിരുന്നു. ഇത് നമ്മുടെ ഭാവി സ്വപ്നങ്ങളുടെ ഭാഗമായിരുന്നു. ഇവിടെ, നമ്മുടെ തൊട്ടടുത്ത് ഇത്രയും തീക്ഷ്ണമായ ദാരിദ്ര്യം ഉണ്ട് എന്ന യാഥാർഥ്യത്തിലേക്ക് കണ്ണയക്കാൻ സ്വാഭാവികമായും നാം വിസമ്മതിച്ചു.
ഹർഷ് മന്ദർ പറയുന്നത് പോലെ സത്യത്തിൽ നിന്ന് മുഖം തിരിക്കാൻ നാം സ്വയം പരിശീലിച്ചു. നമ്മുടെ 70 കിലോ ശരീരം ചുമന്നു സൈക്കിൾ റിക്ഷ ചവിട്ടുന്ന വൃദ്ധനായ തൊഴിലാളിയോട് പത്തു രൂപയ്ക്കു വേണ്ടി തർക്കിച്ചു. സ്വന്തം വീട്ടിൽ പണിയെടുക്കാൻ വരുന്ന അബലയായ സ്ത്രീക്ക് അവകാശപ്പെട്ട വേതനം നൽകാൻ പോലും മടിച്ചു.
ഒരുപക്ഷെ, കേരളത്തിൽ ജീവിക്കുന്നവർക്ക് ഈ വൈരുധ്യം ഇത്രയേറെ തീക്ഷ്ണമായി തോന്നില്ല. പ്രകടമായ ദാരിദ്ര്യം കേരളത്തിൽ അത്ര ദൃശ്യമല്ലാത്തതിനാൽ. എന്നാൽ, അതല്ല ഡൽഹിയിൽ ജീവിക്കുന്നവരുടെ അവസ്ഥ. Gated community ജീവിതത്തിന്റെ സുരക്ഷക്കപ്പുറത്തു ഇന്ത്യൻ യാഥാർഥ്യത്തിന്റെ തീക്ഷ്ണമായ സത്യത്തെ നേരിൽ കാണുമ്പോൾ മുഖം തിരിച്ചു നടന്നു പോകുന്നവരിൽ ഒരാളാണ് ഞാനും.
അബലനും ഭീരുവുമായ ഒരു സാധാരണ ഇന്ത്യൻ മധ്യവർഗ ജീവി.
എങ്കിലും, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പിന്റെ ഈ കാലത്തെങ്കിലും ദാരിദ്ര്യം നാം ചർച്ച ചെയ്തിരുന്നു എങ്കിൽ എന്ന് വൃഥാ ആഗ്രഹിച്ചു പോകുന്നു.
മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് സ്വയം ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയും എന്ന് നാം കരുതുന്ന സാമൂഹിക മാധ്യമങ്ങളിൽ പോലും തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ എത്ര ഉപരിപ്ലവമായി തുടരുന്നു. കാരണം ഞാനടങ്ങുന്ന മധ്യവർഗം തന്നെയാണ് ഈ ഉള്ളടക്കവും നിശ്ചയിക്കുന്നത്.
നമ്മുടെ താല്പര്യങ്ങൾ മാത്രം ഇവിടെ പ്രതിഫലിക്കും.
2013ൽ കൊടുത്ത ഒരു അഭിമുഖത്തിൽ നോം ചോംസ്കി പറഞ്ഞു:
“ഞാൻ കണ്ടിട്ടുള്ള ഏതു രാജ്യത്തെക്കാളും ദാരിദ്ര്യവും അടിച്ചമർത്തലും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇത് ഏറെ നാടകീയവുമാണ്. എന്നാൽ, ഇതേക്കാൾ എന്നെ അമ്പരപ്പിക്കുന്നതു ദാരിദ്ര്യത്തോട് സമ്പന്ന വർഗ്ഗങ്ങൾ കാണിക്കുന്ന ഉദാസീനതയാണ്. ..ഡൽഹിയിലെ തെരുവികളിൽ കൂടി നടക്കുമ്പോൾ നിങ്ങൾക്കിത് കാണാതിരിക്കാനാവില്ല. എന്നാൽ ഇത് കണ്ടില്ലെന്നു നടിച്ചു അയഥാർത്ഥമായ ഒരു കുമിളയിൽ ജീവിക്കാൻ നമുക്ക് കഴിയും.”
ഈ പ്രശ്നങ്ങൾക്കു മധ്യ വർഗത്തിന് കൃത്യമായ പരിഹാരമുണ്ട്. രണ്ടക്കത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥ. ഈ വളർച്ചയുടെ ഭാഗമായി താഴേക്ക് trickle down ചെയ്യുന്ന ധനം. കടലിലെ ജലനിരപ്പിനൊപ്പം കപ്പൽ ഉയരുന്നത് പോലെ സമൂഹം ഒന്നാകെ ഉയർച്ച കൈവരിക്കും എന്നതാണ് ഈ സിദ്ധാന്തം. ഈ സിദ്ധാന്തം വച്ചാണ് പ്രമുഖ നിയോ ലിബറൽ സാമ്പത്തിക ശാസ്ത്രജ്ഞർ NREGA പോലുള്ള ക്ഷേമ പദ്ധതികളെ എതിർത്തത്.
എന്നാൽ, ലോകമെമ്പാടും ഉണ്ടാവുന്നത് തൊഴിൽ രഹിത വളർച്ചയാണ് എന്ന് അവർ അംഗീകരിക്കുന്നില്ല. തോമസ് പിക്കെറ്റിയെ പോലുള്ള വിദഗ്ധർ ചൂണ്ടി കാണിക്കുന്നത് പോലെ ലോകമാകെ അവിശ്വസനീയമാം വിധം അസമത്വം വളരുന്നു എന്നും അവർ കാണില്ല. പരിമിതമായ പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിലൂടെ മാത്രമേ ഇനി വളർച്ച സാധ്യമാവൂ എന്നത് അവർക്കു ഉൽക്കണ്ഠ സൃഷ്ടിക്കുന്നില്ല. ഭീമാകാരമായ വളർച്ചയുടെ പ്രക്രിയയിൽ സമൂഹത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു എന്നത് അവർക്കു പ്രശ്നമല്ല. വളർച്ചയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന വൻ നഗരങ്ങളിൽ പകുതി ജനങ്ങൾ ചേരികളിൽ ഒരു തൊഴിൽ സുരക്ഷയും ഇല്ലാതെ ജീവിക്കുന്നു എന്നത് ഈ സിദ്ധാന്തത്തിൽ നിഴൽ വീഴ്ത്തുന്നില്ല.
നീതിയില്ലാത്ത ഈ വളർച്ചയിൽ ഏറ്റവും ആലംബ ഹീനരായി സ്ത്രീകളും കുട്ടികളും ആദിവാസികളും മറ്റ് പാർശ്വ വത്കൃത ജനവിഭാഗങ്ങളും വിസ്മൃതിയിൽ ആണ്ടു പോകുന്നു.
മനുഷ്യ വിരുദ്ധമായ വികസനത്തിന്റെ മറുപുറം ഭൂരിപക്ഷ വർഗീയതുടെ വളർച്ചയാണ്. ജനസംഖ്യയുടെ 17 ശതമാനം വരുന്ന മുസ്ലിം ജനത ഈ പ്രക്രിയയിൽ പങ്കാളികൾ പോലുമല്ല.
മറുഭാഗത്തോ? തൊണ്ണൂറുകളുടെ തുടക്കത്തിൽ രണ്ടു ഡോളർ ബില്ല്യണേഴ്സ് ആണ് ഇന്ത്യയിൽ ഉണ്ടായിരുന്നത് എങ്കിൽ 2012ൽ അത് 46 ആയി ഉയർന്നു. 176 ബില്യൺ ഡോളർ ആണ് അവരുടെ മൊത്തം ആസ്തി. അതായത് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 10 ശതമാനം 46 പേരുടെ കയ്യിൽ.
എങ്കിലും സാർവത്രിക വരുമാന വിതരണം എന്ന ഒരു ആശയം ചിലർ മുന്നോട്ടു വക്കുമ്പോൾ അതിനെ പുച്ഛിച്ചു തള്ളാൻ മുഖ്യധാരാ സാമ്പത്തിക വിദഗ്ധർക്ക് ഒരാലോചന പോലും വേണ്ട. ഒരു പക്ഷെ വേണ്ടത്ര പ്രായോഗികമായി ആ പദ്ധതി അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കില്ല. എന്നാൽ ഏറെ കാലത്തിനു ശേഷം ദരിദ്രരെക്കുറിച്ചു മുൻ നിര രാഷ്ട്രീയ കക്ഷികൾ ചിന്തിച്ചു തുടങ്ങുന്നു.
എന്നാൽ, നാം മധ്യ വർഗത്തിന് ഇതിപ്പോഴും പരിഗണനാ വിഷയമല്ല. നാം വീണ്ടും മുഖം തിരിച്ചു നടന്നു പോവും.
കഴിഞ്ഞ ഇരുപതു വർഷമായി ഇന്ത്യൻ ഭരണകൂടം വാർധക്യ പെൻഷൻ ആയി നൽകുന്നത് പ്രതിമാസം 200 രൂപയാണ്.
ഞാനിപ്പോൾ swiggy വഴി ഓർഡർ ചെയ്യാൻ പോകുന്ന പിസക്ക് അതിനേക്കാൾ കൂടുതലാവും.
നമുക്ക് മുഖം തിരിക്കാം