നിരീക്ഷണം
ഇന്ത്യൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. അത് പൂർണമായും വലതു വശത്തേക്ക് തിരിഞ്ഞിരിക്കുന്നു, ഭൂരിപക്ഷ ഹിന്ദുവിന്റെ തോളിലേറിക്കൊണ്ട്.
ദേശീയ രാഷ്ട്രീയം കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു നിഴൽ പോരാട്ടത്തിലായിരുന്നു വലതു ഹിന്ദു രാഷ്ട്രീയവും മതേതര ന്യുനപക്ഷ മഴവിൽ സഖ്യങ്ങളും തമ്മിലുള്ള ഒരു നിഴൽ യുദ്ധത്തിൽ. മതേതര സഖ്യം നേരത്തെ തന്നെ നന്നായി മുടന്തുന്നുണ്ടായിരുന്നു, കാരണം സകലമാന ന്യുനപക്ഷ മതങ്ങളും മുഖം മൂടിയണിഞ്ഞും അല്ലാതെയും മതേതര സഖ്യത്തിന്റെ കൂടാരത്തിനുള്ളിൽ ഉണ്ടായിരുന്നു. മതേതരത്വത്തിന്റെ കൂടാരത്തിൽ നിന്ന് കൊണ്ട് തന്നെ മതത്തിന്റെ പേരിൽ എല്ലാ വിധ വില പേശലുകളും മസിൽ പെരുപ്പിക്കലുകളും നടത്തിയിരുന്ന ന്യുനപക്ഷങ്ങൾ മതേതര സഖ്യത്തിന് ഒരു ബാധ്യത തന്നെയായിരുന്നു. രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ നിഴൽ യുദ്ധം കൂടുതൽ കൂടുതൽ വികാസം പ്രാപിക്കുമ്പോഴെല്ലാം മതേതര സഖ്യം ആ ന്യുനപക്ഷ വിലപേശൽ സംഘങ്ങളെ തന്നെയാണ് കൂടുതൽ കൂടുതൽ ശക്തമായി ആലിംഗനം ചെയ്തിരുന്നത് എന്നതാണ്. അത് അവരുടെ മതേതര മുന്നേറ്റത്തിന്റെ ക്രെഡിബിലിറ്റി കൂടുതൽ നഷ്ടപ്പെടുത്തി.
സെക്കുലർ ഫോര്‍മുലയുടെ മുന്നേറ്റപ്പോരാളിയായ കോൺഗ്രസ്സ് വെറുതെ മുടന്തുക ആയിരുന്നില്ല അവർ ഐ സിയു വിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുക ആയിരുന്നു ഇന്ദിരാ കുടുംബത്തിന്റെ ബാക്കി പത്രം കോൺഗ്രസ്സ് എന്ന ജനകീയ പ്രസ്ഥാനത്തിന്റെ കോർപ്പൊറേറ് ഉടമസ്ഥർ മാത്രമായി മാറി. പാരമ്പര്യമായി കൈമാറി കിട്ടിയ ഓഹരിയുടെ ഉടമസ്ഥാവകാശം മാത്രമുള്ള, യാതൊരു നേതൃ ഗുണവുമില്ലാത്ത, ജോലിയിലുള്ളപ്പോഴത്തേതിനേക്കാൾ അവധിയിലായിരിക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന, ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിവില്ലാത്ത കോർപ്പൊറേറ് ഡയറക്ടർ ബോർഡ്. അതിനു കീഴിൽ ജനകീയ നേതാക്കൾ തമ്മിലടിച്ചു, പലരും പുറത്തു പോയി അല്ലാത്തവരെ എല്ലായിപ്പോഴും ഡയറക്ടർ ബോർഡ് ഒത്തു തീർപ്പുകളിൽ കൊണ്ടെത്തിച്ചു, അസംതൃപ്തികൾ ഒതുക്കി തീർത്ത് എച്ച് കെട്ടി മുന്നോട്ടു പോയി
മറുവശത്തു വലതു ഹിന്ദു മുന്നണി വളരെ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തുകയും വ്യക്തവും സാധാരണക്കാരന് മനസ്സിലാകുന്നതുമായ നിലപാടുകൾ നിരന്തരം മുന്നോട്ടു വെക്കുകയുമായിരുന്നു. ശ്രീ നരേന്ദ്ര മോഡി പ്രധാന മന്ത്രിയായതിനു ശേഷമുള്ള തന്റെ ആദ്യ പ്രസംഗങ്ങളിലൊന്നിൽ പരസ്യമായി ആഹ്വാനം ചെയ്തത് പോലെ തീവ്ര വർഗ്ഗീയ കാർഡ് അവർ മാറ്റി വെച്ചു. ഒറ്റപ്പെട്ട സംഭവങ്ങളും ഈ സന്ദേശം മനസ്സിലാകാത്ത ചില നേതാക്കളുടെ ഒറ്റപ്പെട്ട പ്രസ്താവനകളും ഇടയ്ക്കിടെ അലോസരങ്ങൾ ഉയർത്തിയെങ്കിലും പൊതുവേ ഈ സ്ട്രാറ്റജി ജയിക്കുക തന്നെ ചെയ്തു. ഒരു വലതു ഹിന്ദു ഭരണം ന്യുനപക്ഷങ്ങൾ ഉൾപ്പെടെ മുഴുവൻ ഇന്ത്യാക്കാരെയും പ്രതിനിധീകരിക്കുന്നത് ആണെന്നും അതിന്റെ അജണ്ട തീവ്ര വർഗ്ഗീയത ഉയർത്തിപ്പിടിച്ചു വാളിന്റെ ശൂലത്തിന്റെയും ബലത്തിൽ രാജ്യത്തെ പിന്നോട്ടു നടത്തുകയല്ലെന്നും അവർ ഭൂരിപക്ഷ ഹിന്ദുവിനെ ബോധ്യപ്പെടുത്തി .
ഹിഡൻ അജണ്ടകളെ ഹിഡൻ ആയിത്തന്നെ നിലനിർത്തിക്കൊണ്ടു ജനങ്ങൾക്ക് മുന്നിൽ അവർ വെച്ചത് അഴിമതി വിരുദ്ധ വികസന മുദ്രാവാക്യമായിരുന്നു. അതിലെ ആദ്യ ഭാഗം അഴിമതി വിരുദ്ധത വളരെ പ്രധാനമാണ്. സെക്കുലർ മുന്നണി സെക്കുലർ എന്ന ഒരേയൊരു പദത്തിന് പിറകിൽ ഇത്രകാലവും ഭീകരമായ രൂപ ഭാവങ്ങളോടെ തങ്ങളെക്കാളുമധികം വളർന്നിട്ടും ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ച അഴിമതിയെ നരേന്ദ്ര മോഡി ഏറെക്കുറെ നേരിടുക തന്നെ ചെയ്തു. ഉന്നയിക്കാൻ പോലും ഒരു അഴിമതിയാരോപണം ഇല്ലാതെ പ്രതിപക്ഷം ഡയറിക്കുറിപ്പുകൾ പരതുകയും തുണ്ടു പേപ്പറുകൾ ഭൂകമ്പം കൊണ്ട് വരുമെന്ന് വ്യാമോഹിക്കുകയും ചെയ്തു.
വികസനം എന്ന സ്വപ്നവും ഏറെക്കുറെ നന്നായിത്തന്നെ പുരോഗമന ഹിന്ദുവിന് വിൽക്കുവാൻ മോഡിയിലെ സ്വപ്നവ്യാപാരിക്ക് കഴിഞ്ഞു, എന്ന് മാത്രമല്ല നമ്മൾ വികസനത്തിന്റെ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുവാനും മോഡി ഫാൻ ക്ലബ്ബ്കൾക്കും ക്യാംപെയിൻ മെഷീനുകൾക്കും കഴിഞ്ഞു. ഇന്ന് വരെ രാഷ്ട്രീയം ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വലിയ വിഭാഗം മധ്യ വർഗ്ഗത്തെ തന്റെ കുഴലൂത്തുകാർ ആക്കി മാറ്റാൻ ബിജെപി യുടെ എണ്ണയിട്ട യന്ത്രം പ്രവർത്തിച്ചു. മൻമോഹൻ സിംഗിന്റെ കാലത്തുണ്ടായ വികസന പ്രവർത്തങ്ങൾ പോലും മോദിയുടെ പേരിൽ ഘോഷിക്കപ്പെട്ടു.
ഇന്ത്യൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. പുതിയ രാഷ്ട്രീയത്തിൽ ഇനി വെറും മോഡി വിരുദ്ധതയ്ക്കു പ്രസക്തിയില്ല, മോദിയെ അംഗീകരിച്ചു കൊണ്ടുകൊണ്ടുള്ള ക്രിയാത്മകമായ പ്രതിപക്ഷത്തിന് മാത്രമേ നിലനിൽപ്പുള്ളൂ. അത് ഇനി സംസാരിക്കുക ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമായിരിക്കും, പാർശ്വ വത്കൃതന്റെ രാഷ്ട്രീയം കൂടുതൽ കൂടുതൽ പാർശ്വ വൽക്കരിക്കപ്പെടും. ന്യുന പക്ഷങ്ങളുടെയും പാർശ്വ വത്കൃതരുടെയും രാഷ്ട്രീയം മാത്രം ഉയർത്തി പിടിച്ചു കൊണ്ട് ഒരു കക്ഷിക്കും നില നിൽക്കാനാവില്ല, അവർ തങ്ങളുടെ സ്ട്രാറ്റജി മാറ്റുന്നില്ലെങ്കിൽ കൂടുതൽ കൂടുതൽ ഒറ്റപ്പെടും. ന്യുനപക്ഷ വിഷയങ്ങൾ ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ന്യുന പക്ഷ സെല്ലുകളുടെ വിഷയം മാത്രമായി മാറും. ഭൂരിപക്ഷ ഹിന്ദു വോട്ട് ഷെയറിനു വേണ്ടി കടുത്ത മത്സരമുണ്ടാകും ( ചില ഇടതു വല്യേട്ടന്മാർ നേരത്തെ തന്നെ ഈയൊരു നിലപാടിലേക്ക് എത്തിയിട്ടുണ്ട്)
മതേതര ഇന്ത്യ ഇനിയുള്ള കുറേക്കാലം വലതു – മതാത്മക പരീക്ഷണങ്ങളിലായിരിക്കും . ആകെയൊരാശ്വാസം നമ്മൾ ഒറ്റയ്ക്കല്ല എന്നുള്ളതാണ്. ലോകരാജ്യങ്ങൾ ആകെ തന്നെ തീവ്ര വലതു ഭാഗത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷത്തിന്റെ അവകാശങ്ങളും ഭൂരിപക്ഷത്തിന്റെ സാമ്പത്തിക താല്പര്യങ്ങളും ആയിരിക്കും അടുത്ത ഒന്നോ രണ്ടോ ദശകങ്ങളിലേക്കു ലോക രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുക
കവിതകളെ പാർശ്വവൽക്കരിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ,വർഷങ്ങളുടെ പഴക്കമുണ്ട് പെണ്ണെഴുത്ത് എന്ന പ്രയോഗത്തിന്.ഈ പ്രയോഗത്തിലെ ശരിയും തെറ്റും അന്നു മുതൽക്കേ ചർച്ച ചെയ്യുന്നുമുണ്ട്. മലയാള സാഹിത്യത്തിൽ എന്നല്ല വിശ്വ സാഹിത്യത്തിൽ തന്നെ രചനകളെ തരം തിരിച്ച് വിലയിരുത്താറുമുണ്ട്.ഇത്തരം വേർതിരിവ് വേണമെന്നും വേണ്ടാഎന്നും പറയുന്ന സാഹിത്യകാരന്മാർ ഈ വിഷയത്തിൽ ആഗോള തലത്തിൽ തന്നെ സംവാദങ്ങളും നടത്താറുണ്ട്.എന്നാൽ സച്ചിദാനന്ദൻ ആണ് മലയാളത്തിൽ പെണ്ണെഴുത്ത് എന്ന പ്രയോഗം തുടങ്ങി വെച്ചത് .സ്ത്രീദുര്‍ബലതയെ ചൂഷണം ചെയ്യുന്നതിനെതിരെ ഉയരുന്ന ഒരോ ഒച്ചപ്പെടലും അത് പുരുഷനില്‍ നിന്നായാലും സ്ത്രീയില്‍ നിന്നായാലും ഫെമിനിസമാണ്. യഥാര്‍ത്ഥ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ധാര എന്നത് സ്ത്രീ എന്ന മനുഷ്യദ്വയത്തെ തിരിച്ചറിയുകയും തുല്യമായ പരിഗണനയും സ്നേഹവും ബഹുമാനവും പരസ്പരം കൊടുക്കല്‍ വാങ്ങലിലൂടെ ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ധാരയാണ്. “സ്ത്രീപുരുഷ വര്‍ഗ്ഗീകരണം എന്നത് പ്രകൃത്യാ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ള വര്‍ഗ്ഗീകരണമാണ്. മനുഷ്യനാല്‍ നിര്‍മ്മിതമായ മറ്റ് വര്‍ഗ്ഗീകരണങ്ങളെ പോലെ, ഉദാഹരണമായി അടിമ, ഉടമ, അവര്ണ്ണന്, സവര്ണ്ണന്, വേണമെന്ന് വച്ചാല്‍ മാറ്റിയെടുക്കാനാവുന്നതല്ല സ്ത്രീപുരുഷ വര്‍ഗ്ഗീകരണം. ഒന്നിനെ മറ്റൊന്നില്‍ ലയിപ്പിക്കുന്നതും നശിപ്പിക്കുന്നതും മനുഷ്യന് എന്ന വര്‍ഗ്ഗത്തിന്റെ നിലനില്പ്പിനെയാണ് ചോദ്യം ചെയ്യുക. അതായത് സ്ത്രീയും പുരുഷനും തുല്യര്‍ (equal) ആണ്, സമാനര്‍ (identical)അല്ല. അതുകൊണ്ട് തന്നെ തന്റേതായ ഒരു ഭാഷ സ്ത്രീയ്ക്കും ഉണ്ടാവേണ്ടിയിരിക്കുന്നു. “ഭാഷ എന്നുപറയുന്ന ഉപകരണം പുരുഷമേല്കോയ്മയില് വളര്‍ന്ന ഉത്പ്പന്നമായിരുന്നു. അതായത് ഇന്നത്തെ ഭാഷ പുരുഷനുവേണ്ടി അവന് വളര്‍ത്തിയെടുത്തതാണ്. ഭാഷയിലെ ഏതാണ്ടെല്ലാ ശക്തിമത്തും സുന്ദരവുമായ ബിംബകല്‍പ്പനകളും പുരുഷ രൂപമാര്‍ന്നാണ് അനുവാചകന്റെ മനസ്സുകളില്‍ ബിംബിക്കുന്നത്. കടല്ക്കരയില് കടല്‍ മണം പോലെ, ബ്രസീലില്‍ ഫുട്ട്ബോള്‍ പോലെ.“ലളിതമായ ഒരു ഉദാഹരണം പറഞ്ഞാല്‍ ഇന്നത്തെ ഭാഷ ഉപയോഗിച്ച് പെണ്ണെഴുതിയാലും, ആണെഴുതിയാലും “അവനവന് അവനവനുള്ളത് എടുക്കട്ടെ “ എന്നേ എഴുതാനാവൂ. അവിടെ അവളവള്‍ എന്നൊരു പ്രയോഗം ഉണ്ടാകേണ്ടിയിരിക്കുന്നു. നിഷയുടെ രചനകളില്‍ ഈ അവളവള്‍ ഒളിഞ്ഞും തെളിഞ്ഞും കാണാന്‍ കഴിയും . മുഖപുസ്തക വേദികളില്‍ എഴുതിക്കൊണ്ടിരുന്നു നിഷ ഇപ്പോള്‍ സ്വന്തം പേജില്‍ മാത്രമായി ഒതുങ്ങുന്നത് കവിതയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു നഷ്ടം തന്നെയാണ് എന്നാണ് വള്ളുവനാടന്‍ പക്ഷം . നിഷ വെത്യസ്തവിഷയങ്ങളില് ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട് .സാമ്പ്രധായിക കവിതാശൈലിയില്‍ നിന്നും വേറിട്ട് ഗദ്യകവിതകളുടെ തനിമ വിളിച്ചോതുന്ന നിഷയുടെ കവിതകള്‍ വളരെയധികം ശ്രദ്ധേയമാണ് . വശ്യം എന്ന കവിത തന്നെ അതിനൊരു ഉദാഹരണമാണ് . ഒരു നാടന്‍ ചൊല്ല് പോലെ , അല്ലെങ്കില്‍ നാടന്‍പാട്ടിന്റെ ശീലുപോലെ മരണത്തെക്കുറിച്ചും , സാമൂഹ്യ അപചയങ്ങളെക്കുറിച്ചും നിഷ വാചാലയാവുന്നു . ധാരാളം കവിതകള്‍ എഴുതി എങ്കിലും ഒരു പുസ്തകം പോലും അച്ചടി മഷി പുരളാനുള്ള ശ്രമം നിഷ നടത്തിയിട്ടില്ല എന്നത് ദു:ഖകരം എന്ന് പറയേണ്ടിവരുന്നു . നിഷയുടെ തനതായ ശൈലിയിലുള്ള എഴുത്തുകള്‍ കൂടുതല്‍ പേര് വായിക്കട്ടെ , അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കട്ടെ എന്ന പ്രതീക്ഷയോടെ , നിഷയ്ക്ക് എഴുത്തിന്റെ വഴികളില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു .എന്റെ ഇഷ്ടകവിതകളില്‍ ഒന്നായ “വശ്യം” നിങ്ങളുടെ വായനയ്ക്കും വിലയിരുത്തലിനുമായി …
വശ്യം.
“എവിടെയാ “*കുറുവടി”?,
ഈ ഉടൽവഴി
ഒന്നുഴിയുക,യതെടോ”..
വടക്കേപ്പാട്ടെ
ഓട് രണ്ട് പൊട്ടിച്ചതും
അടുക്കള വരാന്തയിലെ
സ്ഥിരം ഉരുളിയൊന്ന്
പറമ്പിന്റെ കണ്ണെത്താത്തറ്റം
കൊണ്ടു കമഴ്ത്തിയിട്ടതും
ഉഗ്രനായി..
“മായച്ചെയ്ത്തൊന്ന് ചെയ്ത്
ഈ കൺകൾ കെട്ടെടോ,
ഒരു മദിരയായങ്ങൊഴുകി
ആ പുറകെവന്നോട്ടെ”..
ഒരു കെട്ട് മുടിയെടുത്തോ,
കൃത്യം അരി തിളച്ചുവരുമ്പോൾ
കൊണ്ടിടണം;
മൂശ്ശെട്ട ജാനുവൊന്ന്
തിളച്ചു തൂവണം..
“ഈ മുടിച്ചോട്ടിൽ
ഒളിസേവയായ്
ഒന്നുവന്നിരുന്നു പോവടോ,
മുടിമിനുക്കത്തിൽ
നീയൊന്നലിയട്ടെ,
പെരുങ്കുറുമ്പുകൾ
കരിക്കുപോലിളവട്ടെ”..
പുരപ്പുറങ്ങളിൽ
നീ,ഏറ്പൂരം നടത്ത്,
രാത്രിഞ്ചരൻമാരെ
ഉരുട്ടിവീഴ്ത്താൻ
ഇരുൾക്കുഴികളുണ്ടാക്ക്,
നടുവാതിൽക്കൽ
തീയുണ്ടകളെറിഞ്ഞ്
നാടുവാഴികളെ
ഞെട്ടിക്ക്,
അരമനയിലെ
കസവുമുണ്ട്,
അടിച്ചുമാറ്റി
ചിരുതയുടെ കുടിമുറ്റത്ത്
ഊതിപ്പറത്തിവീഴ്ത്ത്..
“ആ നാലുകാലിപ്പുറത്ത്
ഒന്ന് കയറ്റെടോ,
മുക്രയിടും രസവേഗങ്ങളിൽ
നിന്നോടമർന്നിരുന്ന്
ഒന്നു കുതികുതിക്കാല്ലോ”.
ഇവിടെല്ലാം
കരിഞ്ഞു പുകയുകയാണെടോ ..
ചിരി പെയ്തിരുന്ന
മഴകളെ കാറ്റുകൊണ്ടോയി,
ചങ്കുണക്കിയുണക്കി
വേനല്‍ കട്ടക്കരിയായി,
വേഗം ജീവിച്ചങ്ങ് തീർത്ത്
കണ്ടനുംകുറുമ്പനും
തിടുക്കത്തില്‍
തെക്കോട്ട് വെച്ചടിച്ചു,
പെണ്ണൊക്കെയിന്ന്
വെറും പുല്ലാടോ..
ഒന്ന് വാ!
ആ പോത്ത് പുറത്ത്
**’ഈഴറ ‘കൊട്ടിയാടിയുലഞ്ഞ്
നീ വാ..
കളമില്ല,
കലശമൊരുക്കാൻ കുടമില്ല,
വെട്ടാൻ നിർത്തിയ പൂവൻ
നേര് ചികഞ്ഞുചികഞ്ഞ്
കാടേറി,
പന ചെത്താൻ കേറിയ
ചോകോൻ കുമാരൻ
മാനത്തിന്റെ വേലീം പറിച്ച്
ശൂന്യത്തിലേയ്ക്ക്
ഒഴുകിപ്പോകെ,
നിനക്ക് മോന്താൻ
കള്ളില്ലെടോ…
എങ്കിലും വാ!
നെഞ്ഞു കീറിയലച്ചു
വിളിക്കയാണ്, നീ വാ….
കരളിട്ടു വാറ്റിയ
കണ്ണീര് ഊറ്റി
ഈ നീണ്ട വ്യഥയുടെ
ലഹരി കുടിക്ക്..
ജീവിതം വിതറിയ
കളത്തിൽ വന്നിരി,
‘കളംപാന’ കേട്ടങ്ങിരി..
കുതികുതിപ്പിന്റെ ചോര തരാം,
ഓട്ടുരുളി തട്ടിയുരുട്ടി
പ്രതിരോധത്തിന്റെ
ചുമല പടർത്തും
“ഗുരുതി ” തരാം,
ഈ പച്ചോലക്കീറില്
പെണ്ണുശിരും
നേദ്യോം വെയ്ക്കാം..
വാ,
ആ പോത്ത് പുറത്ത്
ഈഴറ കൊട്ടിയാടിയുലഞ്ഞ്
നീ വാ..
“ഒന്ന് പുണരെടോ
ഇതെന്തൊരു
പ്രണയമാണെടോ!!!!”
—
* ചാത്തൻസ്വാമിയുടെ ആയുധം.
**ചാത്തന്റെ പ്രിയ വാദ്യോപകരണം.
എന്നുമുതലാണ് മരണത്തെക്കുറിച്ച് ഭയപ്പെടാന്‍ തുടങ്ങേണ്ടത് എന്നുള്ള ഒരു ചോദ്യം ആദിയും അന്തവുമില്ലാതെ നമ്മുടെയൊക്കെ മുമ്പിലുണ്ട്. അര്‍ത്ഥരഹിതമായ ആ ചോദ്യം എന്നെയെത്തിക്കുന്നത് വിഖ്യാത അമേരിക്കന്‍ ചലച്ചിത്രകാരനായ വുഡി അലനിലേയ്ക്കാണ്. ജീവിതത്തേയും മരണത്തേയും ലാഘവമായി കാണാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ എന്റെ മനസ്സിലേയ്ക്ക് അദ്ദേഹമാണ് കടന്നു വരുന്നത്.
ദൈവത്തെ ചിരിപ്പിക്കണമെങ്കില്‍ നമ്മുടെ ഭാവിപദ്ധതികള്‍ അദ്ദേഹത്തോടു പറഞ്ഞാല്‍ മതി എന്നുള്ള വുഡി അലന് ഉദ്ധരണി, എന്റെ പല ഭാവി പരിപാടിയേയും പിന്നിലേയ്ക്ക് കൊളുത്തിവലിക്കാറുണ്ട്. മനുഷ്യര്‍ ഓരോ പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കുന്നു. ദൈവം അല്ലെങ്കില്‍ വിധി അതില്‍ ചിലതിന്റെ മേല്‍ ചുവപ്പുവരകളിടുകയോ, വെട്ടിക്കളയുകയോ, അപ്പാടെ ചീന്തിക്കളയുകയോ ചെയ്യുന്നു. അതുകൊണ്ടൊക്കെയാവും ചിലര്‍ ‘ഇന്ഷാ അള്ളാ….’, ‘ദൈവം സഹായിച്ച്…’.., ‘എല്ലാം ശരിയായാല്‍..’.എന്നൊക്കെ കൂട്ടിച്ചേര്‍ക്കുന്നത് എന്നെനിക്കു തോന്നാറുണ്ട്. ആ അതീത ശക്തിക്കു (എതിര്‍പ്പുള്ളവര്‍ക്ക്, പൊടുന്നനെ സുനാമിയൊക്കെ ഉണ്ടാക്കിവിടുന്ന പ്രകൃതിശക്തിയും ആകാം) മുമ്പില്‍ അല്പം ഭവ്യതയാവാം. മാത്രമല്ല, ഒരു അനുവാദം ഒട്ടിച്ചു ചേര്ത്തുവിടുന്നതുകൊണ്ട് ദൈവമുണ്ടെങ്കില്‍ അദ്ദേഹത്തിനു നീരസവുമുണ്ടാവില്ലല്ലോ!
വടക്കേ അമേരിക്കയിലേയ്ക്ക് പറിച്ചുനടുന്ന ഒരു ഏഷ്യന്‍ ജീവിതത്തിന് ഒരു ശവസംസ്ക്കാരകേന്ദ്രത്തില് നിന്ന് ആദ്യമായി ഒരു കത്തു കിട്ടുമ്പോള്‍ ഒരു ഞെട്ടലിനെങ്കിലും വകുപ്പുണ്ട്. പിന്നീട് കാണുന്ന കാഴ്ചകള്‍ ആ ഞെട്ടലിന്റെ തീവ്രത കുറച്ചുകൊണ്ടു വരും. കൂടുതലായി നാം അടുത്തിടപഴകുമ്പോള്‍ ആണല്ലോ ഭയം മാറിത്തുടങ്ങുന്നതും സൗഹൃദങ്ങളുടെ പുതിയ വഴികള്‍ നാം വെട്ടിയെടുക്കുന്നതും. അങ്ങനെ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ക്കിടയില്‍ നില്ക്കുന്ന ശവദാഹകേന്ദ്രങ്ങളേയും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഭംഗിയുള്ള ചിതാഭസ്മകുംഭങ്ങളേയും മറ്റേതു കാഴ്ചകളേയും പോലെ നോക്കിനില്ക്കാനുള്ള മനസ്സിന്റെ ഉടമകളായി നാം മാറുന്നു. ജനനത്തിന്റെ കയറ്റം കയറിയതിനു ശേഷമുള്ള ഇറക്കമായി മരണത്തെ ലഘൂകരിച്ചെടുക്കാന്‍ നമുക്ക് കഴിയുന്നുണ്ടെങ്കില്‍ അതൊരു വലിയ ജീവിതവിജയമാണ്. അത് നേടിയെടുക്കാന്‍ നമുക്ക് ആ കയറ്റം കടന്നുകയറുക തന്നെ വേണം.
അതിനാണ്, ആ കയറ്റത്തിന്റെ കിതപ്പുകളെ ലഘൂകരിക്കാനാണ്, വഴിയോരക്കാഴചകള്ക്കിടയില് പൂക്കളും ചെടികളും നിറഞ്ഞ ശ്മശാനങ്ങള്‍ നമുക്കായി ഒരുങ്ങിനില്ക്കുന്നത്. ആ കാഴ്ചകള്‍ കണ്ടാല്‍ ‘ഇങ്ങനെയാണെങ്കില്‍ ഒന്നു മരിച്ചാലും മുഷിയില്ല’ എന്നു മനസ്സിനെക്കൊണ്ടു പറയിപ്പിക്കുന്ന ഒരവസ്ഥയിലേയ്ക്ക് നാം ഉയര്‍ത്തപ്പെടുന്നു. ബര്ലിംഗ്ടനില് നിന്നു ഹാമില്ട്ടനിലേയ്ക്കു പോകുന്ന ഒരു വഴി കടന്നുപോകുന്നത് അത്തരം ഒരു സ്ഥലത്തുക്കൂടിയാണ്. ഒരുവശത്ത് ഭംഗിയുള്ള, കാലാതിര്ത്തികളില്ലാത്ത നിതാന്തവിശ്രമകേന്ദ്രം. രണ്ടു കിലോമീറ്ററെങ്കിലും നീളമുണ്ടാവുമെന്ന് തോന്നുന്നു. മറ്റേവശത്ത്, ജീവിച്ചിരിക്കുന്നവര്‍ക്ക് വിശ്രമിക്കാനും സ്വപ്നം കാണാനുമുള്ള ഒരു ഉദ്യാനം ഒരു താഴ്വരയായി ഒന്‍ടേറിയോ തടാകത്തെ തൊട്ടുനിന്ന് കിന്നാരം പറയുന്നു. അവിടെ കയറിയിറങ്ങുന്നവര്‍ക്ക് പാതമുറിച്ച് മുകളിലേയ്ക്ക് കയറിയാല്‍ ശാന്തമായി പറന്നു നടക്കുന്ന ആത്മാക്കളുടെ തുമ്പികളോടു സംസാരിക്കാം. ജീവിതം പോലെ, അടിച്ചുപൊളിച്ച് വിശ്രമിച്ച് അന്ത്യവിശ്രമത്തിലേയ്ക്ക് ഉറങ്ങിയിറങ്ങുന്ന അവസ്ഥയുടെ ഒരു യഥാര്‍ത്ഥ ചിത്രം. ഓരോ പ്രാവശ്യവും അവിടം കടക്കുമ്പോള്‍ ജീവിതാവസ്ഥയുടെ ഈ എക്സ്പ്രഷനിസ്റ്റ് ചിത്രം ഞങ്ങള്‍ പുതിയ സുഹൃത്തുക്കള്‍ക്ക് കാണിച്ചു കൊടുക്കാറുണ്ട്.
ബ്രാംപ്ടണിലെ ഒരു ഷോപ്പിംഗ് മാളിന്റെ താഴത്തെ നിലയില്‍ ഒരു അന്ത്യവിശ്രമകേന്ദ്ര (Funeral Home) ത്തിന്റെ സൗജന്യം നിറച്ച പദ്ധതികളുമായി ഒരു താല്‍ക്കാലിക സ്റ്റാള്‍. അവിടെ ദമ്പതികളുള്‍പ്പടെ ചിലരെല്ലാം അന്വേഷണങ്ങള്‍ നടത്തുന്നു. ഇത്തരം കാഴ്ചകള്‍ നമ്മളിലെ മരണഭീതി കുറയ്ക്കുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഈ ഒരു ജീവിതരീതി ഇന്‍ഡ്യയിലേയ്ക്ക് മറ്റു പലതും പോലെ തന്നെ കടന്നുവരുന്നുണ്ടെന്നു തോന്നുന്നു. പൂന്തോട്ടത്തിന്റെ ഭംഗിയോടെയുള്ള, സമശീതോഷ്ണവായു കാത്തുനില്ക്കുന്ന അന്ത്യവിശ്രമസ്ഥാനങ്ങള്‍ കേരളത്തിലേയ്ക്കും കയറിയിറങ്ങുന്നു. അമേരിക്കയില്‍ അത് നഗരങ്ങള്‍ക്കുള്ളിലെ കച്ചവടകേന്ദ്രങ്ങള്ക്കിടയില് മറ്റു കടകളെപ്പോലെ അണിഞ്ഞൊരുങ്ങി നില്ക്കുന്നു.
കാനഡയില്‍ മണ്ണില്‍ തന്നെ അന്തിമനിദ്ര വേണമെന്നുള്ളവര്‍ക്ക് കനത്ത തുക ചെലവാക്കേണ്ടി വരും. അതുകൊണ്ടാണ് ജാതി മത ഭേദമെന്യേ ആള്ക്കാര് ശവദാഹം തെരഞ്ഞെടുക്കുന്നത്. അതിന്റെയൊക്കെ വിശദാംശങ്ങള്‍ പിന്നീടൊരിക്കലെഴുതാം. എന്തായാലും, അമേരിക്കന്‍ മരണാനന്തരസമീപനങ്ങള് നമ്മുടേതില്‍ നിന്നു വ്യത്യസ്തമാണ്. അത് വലിയ ഞെട്ടലുകളൊന്നും സൃഷ്ടിക്കാതെയും വിടവുകളൊന്നുമുണ്ടാക്കാതെയും കടന്നു പോകുന്നുണ്ടെങ്കിലും കനത്ത വില കൊടുക്കേണ്ടി വരാറുണ്ട്. വില കുറഞ്ഞ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രചാരം കൂടുന്നുമുണ്ട്. ചത്തിട്ട് ചമഞ്ഞുകിടക്കുന്നതിലെ അര്‍ത്ഥമില്ലായ്മ ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.
കാനഡയിലെ മലയാളികളുടെ പഴയ സാമൂഹികജീവിതത്തില്‍ ചീട്ടുകളിയുടെ പുതിയ വിസ്മയങ്ങള്‍ കാണിച്ചുകൊടുത്ത ഔസേപ്പച്ചന്റെ അന്ത്യാഭിലാഷം തന്റെ അവസാനയാത്രാപേടകത്തില് ഒരു കുത്ത് ചീട്ടുകള്‍ തിരുകണമെന്നായിരുന്നു. അന്ത്യയാത്രയില്‍ ഒന്നും കൂടെക്കൂട്ടാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം അതിനായി നിര്‍ബ്ബന്ധിച്ചതിന്റെ പിന്നില്‍ ഒരു ‘മുന്‍കരുതലു’ണ്ടായിരുന്നു. ഏതു നിമിഷവും മാറ്റങ്ങള്‍ക്കു വിധേയമാകുന്ന, നിയമങ്ങള്‍ മാറുന്ന ഒരു കാലത്തിലൂടെയാണല്ലോ കടന്നു പോകുന്നത്. അപ്പോള്‍, ഒരു വരം ഏതു സമയത്തെങ്കിലും നമുക്കായി വന്നു വീഴാമെന്നുള്ള ഒരു പ്രത്യാശയും നല്ല ശകുനമാണല്ലോ. ഈയിടെയാണ് ആ കഥ കേള്‍ക്കുമ്പോള്‍ വി.ജെ.ജെയിംസിന്റെ ഒരു കഥയിലെ ആ പാലാക്കാരന് കഥാപാത്രത്തെ ഓര്‍മ്മവന്നു. അവസാനയാത്രയില്‍, അതുവരെ ജീവിതത്തിന് അര്‍ത്ഥം നല്കിയ ഒരു കുപ്പി മദ്യം രഹസ്യമായി കരുതിവയ്ക്കാന്‍ ആവശ്യപ്പെടുന്നയാളിനെ. മറ്റൊരു പ്രമുഖവ്യക്തി തന്റെ പിന്‍വാങ്ങല്‍ കൂട്ടുകാര്‍ മദോല്ക്കടമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തുവച്ചിട്ടാണ് പോയത്. അവര്‍ക്കൊക്കെ തങ്ങളെ സ്നേഹിക്കുന്നവര്‍ ദു:ഖിതരായി കാണപ്പെടാന്‍ താല്പര്യമുണ്ടായിരുന്നില്ല.
പരലോകപ്രാപ്തിയെപ്പറ്റിയും അവിടെ നമ്മളെ കാത്തുനില്ക്കുന്ന സുഖസൗകര്യങ്ങളെപ്പറ്റിയും വാതോരാതെ പ്രസംഗിച്ചു ബോറടിപ്പിക്കുന്ന മതാദ്ധ്യാപകനോട്. പില്ക്കാലത്ത് പ്രശസ്തനായ എഴുത്തുകാരനായിത്തീര്‍ന്ന ഒരു കുട്ടി ചോദിച്ചിരുന്നു.
”….ന്നിട്ടെന്തേ അങ്ങ് മരിക്കാനുള്ള ശ്രമമൊന്നും നടത്താതെ ഈലോകപരീക്ഷകളൊക്കെ നേരിട്ടിങ്ങനെ കഴിയാന്‍ തീരുമാനിച്ചത്?”
പല കഥകളിലും ചോദ്യത്തിനുള്ള വകുപ്പില്ല. വകുപ്പില്ലാത്ത കേസുകള്‍ക്ക് ശിക്ഷയാണല്ലോ പ്രതിവിധി. ഇവിടെയും അടിയായിരുന്നു, അതിന്റെ ഉത്തരം.
അതെ. ഉത്തരങ്ങള്‍ക്കു വേണ്ടിയാവരുത് നമ്മുടെ ചോദ്യങ്ങള്‍ എന്നാണല്ലോ സമൂഹം നമ്മെ പഠിപ്പിക്കുന്നത്. മോഷ്ടിക്കരുത് എന്നു പഠിപ്പിക്കുന്ന മതാദ്ധ്യാപകന് ദൈവത്തിന്റേതു മോഷ്ടിച്ചെടുക്കുമ്പോള്‍, അത് പിടിക്കപ്പെടുമ്പോള്‍ അയാള്‍ ചെകുത്താനെ സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണല്ലോ.
സദാചാരം പഠിപ്പിക്കുന്ന വൈദികന് ചെകുത്താന്റെ പരീക്ഷണങ്ങളില്‍ പെടുമ്പോളാണല്ലോ അസാന്മാര്‍ഗ്ഗികതയ്ക്ക് പിടിക്കപ്പേടുന്നത്! തെറ്റായ വഴികളിലേയ്ക്കെത്തുന്നതു വരെ വരാതിരുന്ന ചെകുത്താന്, പിടിക്കപ്പെടുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്നതിലെ സാംഗത്യം നമുക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ല. പിടിക്കപ്പെടാതെ രക്ഷപ്പെടുന്ന അവസരങ്ങളിലൊക്കെ ‘ദൈവ’മാണല്ലോ പിടിവള്ളിയായി പ്രത്യക്ഷപ്പെടുന്നതും!
അവസാനയാത്രകളില്‍ ഏറിയ പങ്കും പറയാതെയുള്ളതാണല്ലോ. ഒരാള്‍ പോകുമ്പോളുണ്ടാകുന്ന ശൂന്യത ആഴമേറിയതാണ്. അത് ഒരിക്കലും ഒരാള്‍ക്കും നികത്താനുമാവില്ല. കാരണം, അയാള്‍ മറ്റൊരാളില്‍ നിന്ന് വിഭിന്നമാണ്. അയാളുടെ ചിന്തകളും മറ്റു മാനസികവ്യാപാരങ്ങളും മറ്റൊരാളുടേതുപോലെ ആകുന്നില്ല. അതു കൊണ്ടാണ് ആ യാത്ര ഉണ്ടാക്കുന്ന ശൂന്യത ഒരിക്കലും നികത്താനാവാതെ കിടക്കുന്നത്. അതില്‍ ഉപയോഗിച്ച വാക്കുകളും ചിന്തകളും രഹസ്യങ്ങളും പറഞ്ഞതും പറയാതെ പോയതുമായ കഥകളും…..അങ്ങനെ എന്തെല്ലാം!