ക്ലാസുകൾക്ക് പുറത്ത് വരാന്തയിലൂടെ കയ്യിൽ ചൂരൽ വടിയുമായി കാർക്കശ്യത്തോടെ നടന്നുനീങ്ങുന്ന ഹെഡ്മാസ്റ്റർ ഇപ്പൊഴും പഴയ കാഴ്ചയല്ല. തന്റെ അധികാരപരിധിയിലുള്ള ക്ലാസ്മുറികളുടെ അച്ചടക്കം പരിശോധിക്കാനും തനിക്ക് ആധികാരികമായി നടന്നുനീങ്ങാനുമുള്ള ഇടമാണ് ഈ വരാന്തകൾ എന്ന ഉറച്ചബോധ്യം ഹെഡ്മാസ്റ്റർക്ക് മാത്രമല്ല, എല്ലാ സ്ഥാപനമേലധികാരികൾക്കുമുള്ളതാണ്. അവർക്ക് വരാന്ത എന്നത് വെറുമൊരു ഇടമല്ല, തങ്ങളുടെ അധികാരപ്രകടനത്തിനും വ്യാപനത്തിനുമുള്ള സവിശേഷ സ്ഥലരാശിയാണ്. സ്ക്കൂൾ വരാന്തകൾ എന്നത് ഇടങ്ങളുടെ രാഷ്ട്രീയവായനയ്ക്കുള്ള മികച്ച രൂപകമാണ്. അകത്താര് പുറത്താര് എന്ന എക്കാലത്തെയും നൈതികമായ ചോദ്യം ഈ വരാന്തകൾ നിരന്തരമായി ഉന്നയിക്കുന്നുണ്ട്. ക്ലാസിനകത്തിരിക്കുന്ന കുട്ടികൾക്ക് വരാന്തയും പുറംകാഴ്ചകളും ഇപ്പൊഴും വലിയ പ്രലോഭനമാണ്. വരാന്തയിലൂടെയുള്ള ഏത് ആളനക്കങ്ങളും അകത്തിരിക്കുന്ന കുട്ടികൾക്ക് നൽകുന്ന ഉദ്വേഗം ചെറുതല്ല. നിശബ്ദമായ ക്ലാസന്തരീക്ഷത്തിൽ വരാന്തകളിലൂടെ വരുന്ന കാലൊച്ചകൾക്ക് കാതോർക്കാത്ത ഒരു കുട്ടിയുമുണ്ടാകില്ല. കുട്ടികളുടെ കേവലകൗതുകം എന്നതിനപ്പുറം പുറംകാഴ്ചകളെകളുടെ രാഷ്ട്രീയമാനം ഈ കാതോർക്കലിനുണ്ട്. കുട്ടിയും അദ്ധ്യാപകനും ക്ലാസിനകത്താണെങ്കിലും ‘അകത്ത് കുട്ടിയും പുറത്ത് മാഷും’ എന്നതാണ് കുട്ടികളുടെ അനുഭവയാഥാർത്ഥ്യം. ഏത് സമയത്തും വരാന്തയിലേക്കിറങ്ങാനുള്ള സ്വാതന്ത്ര്യം അദ്ധ്യാപകനുണ്ട്. അതുകൊണ്ട് അദ്ധ്യാപകൻ കുട്ടിയെ സംബന്ധിച്ചിടത്തോളം അകത്തല്ല, പുറത്താണ്. എന്നാൽ, കുട്ടികൾക്ക് പുറത്തിറങ്ങാൻ ഒന്നുകിൽ ബെല്ലടിക്കണം അല്ലെങ്കിൽ അദ്ധ്യാപകൻ പുറത്താക്കണം. ക്ലാസിൽ നിന്ന് പുറത്താക്കപ്പെടുന്ന കുട്ടി ഇപ്പൊഴുമുണ്ട്. ഇവിടെ ക്ലാസിൽനിന്ന് പുറത്താക്കുക എന്നതിനു അദ്ധ്യയനപ്രക്രിയയിൽനിന്ന് പുറത്താകുക എന്ന അർത്ഥം മാത്രമല്ല ഉള്ളത്. ക്ലാസിനു തൊട്ടുപുറത്ത് നിന്നാലും പഠിപ്പിക്കുന്നത് കേൾക്കാം. എന്നാൽ, പുറത്ത്നിന്നുകൊണ്ട് കുട്ടികളാരും പഠിക്കാറില്ല, മഹാന്മാരുടെ ജീവചരിത്രത്തിലല്ലാതെ. പുറത്താക്കപ്പെടുന്ന കുട്ടിക്ക് മുന്നിൽ ഒരു അതിർത്തി നിർണ്ണയിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അതിർത്തിക്ക് പുറത്തുള്ളവരെ നോക്കുമ്പോലെ പുറത്താക്കപ്പെട്ട കുട്ടിയെ ക്ലാസിലുള്ളവർ നോക്കുന്നത്. അവിടെ വരാന്ത എന്നത് ഒരു അപമാനകേന്ദ്രവും ക്ലാസ്മുറി എന്നത് ഒരു അഭിമാനകേന്ദ്രവുമായി സ്വയം രൂപം മാറുന്നുണ്ട്. കുട്ടിക്കാലത്ത് പലകാരണാങ്ങളാലും ക്ലാസ്മുറിക്ക് പുറത്ത് നിൽക്കേണ്ടിവന്നിട്ടുണ്ട്. അപ്പൊഴൊക്കെ അതിർത്തിക്ക് പുറത്ത് നിന്ന് ശത്രുരാജ്യത്തെനോക്കുമ്പോലെയാണ് ക്ലാസിനെ നോക്കിയിട്ടുള്ളത്ത്. അവിടെ അദ്ധ്യാപകൻ ഒരിക്കലും വിജയിച്ച സൈന്യാധിപനല്ല, നിസ്സാരമായ എതിർശബ്ദങ്ങളെപ്പോലും ഭയപ്പെടുന്ന ഭീരുവായനായകൻ മാത്രമാണ്. അതുകൊണ്ടാണ് പുറത്താക്കപ്പെട്ട കുട്ടി എന്നെങ്കിലുമൊരിക്കൽ അകത്ത്കടന്നാൽത്തന്നെ പുറത്താക്കപ്പെട്ടവന്റെ ആത്മരോഷം മുഴുവൻ അണപൊട്ടി വീണ്ടും പുറത്താകുന്നത്. സൈന്യാധിപൻ വീണ്ടും വീണ്ടും തോറ്റുകൊണ്ടേയിരിക്കുന്നത്! വാസ്തവത്തിൽ അദ്ധ്യാപകരെല്ലാം തോറ്റുകൊണ്ടിരിക്കുന്ന യുദ്ധം നയിക്കുന്നവരാണ്. വരാന്തയിലേക്ക് പുറംതള്ളുന്നവരെല്ലാം അദ്ധ്യാപകരെ നിരന്തരം തോൽപ്പിച്ചുകൊണ്ടേയിരിക്കുന്നവരാണ്. പുറത്താക്കപ്പെട്ടവരാൽ പരാജയപ്പെടുക എന്നത് അധ്യാപകന്റെ വിധിയാണ്. മറ്റൊരു യുദ്ധത്തിലും ഇത് സാധ്യമല്ല. അതുകൊണ്ട് ജയ പരാജയങ്ങളുടെ അധികാരി താനാണെന്ന മിഥ്യാബോധത്തെയാണ് അദ്ധ്യാപകൻ ആദ്യം മറികടക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് ഒരു കുട്ടിയെപ്പോലും അപമാനത്തിന്റെ വരാന്തയിൽ നിർത്താതെ സർവ്വീസിൽനിന്നു വിരമിക്കാൻ കഴിയുക എന്നത് മികച്ച അദ്ധ്യാപകരുടെ എക്കാലത്തെയും മോഹമായി മാറുന്നത്. ക്ലാസ്സിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക് വരാന്ത എന്നത് അപമാനകേന്ദ്രമാണെങ്കിൽ, സ്ക്കൂളിൽനിന്ന് തന്നെ പുറത്താക്കപ്പെടുന്നവർക്ക് സ്ക്കൂൾവരാന്ത ഒരു സ്വപ്നമായി മാറുന്നുവെന്ന വൈരുദ്ധ്യവും ഇവിടെയുണ്ട്. സ്ക്കൂൾവരാന്തകൾക്ക് ഒരു പാട് അർത്ഥതലങ്ങളുണ്ട്. ബാല്യ കൗമാരങ്ങളുടെ സ്വപ്നങ്ങളത്രയും പൂവിട്ടത് ഈ വരാന്തകളിൽ വെച്ചാണ്. ഇവിടുത്തെ തൂണുകളുടെ മറവിലൂടെയാണ് മോഹങ്ങൾ ഒളിച്ചുകളിച്ചത്. പിന്നാലെ അലറിപ്പായുന്ന മഴയിൽനിന്ന് ഓടിക്കയറി പ്രണയത്തിലേക്ക് വഴുക്കിവീണത് ഈ വരാന്തയിൽ നിന്നാണ്. ഉടുമുണ്ടിന്റെ അറ്റം ഇടതുകയിലെടുത്ത് വലതുകൈ ആകാശത്തിലേക്കെറിഞ്ഞ് മുദ്രാവാക്യം വിളിച്ച് നടന്നത് ഈ വരാന്തയിലൂടെയാണ്. സരസ്വതിടീച്ചറും ഭാസ്കരന്‍മാഷും ആളറിയാതെ കണ്ണ് കാണിക്കുന്നത് കണ്ട് അന്തംവിട്ട് നിന്നതും ഇവിടെവെച്ചാണ്. രാവിലെ ഭക്ഷണം കൊടുത്ത് വിടാൻ ഗതിയില്ലാതെ ഉച്ചയ്ക്ക് മുമ്പ് എന്തൊക്കെയോ നുള്ളിപ്പെറുക്കി എത്തിച്ചുകൊടുത്ത് അമ്മ നിന്ന് കരഞ്ഞതും ഈ വരാന്തയിൽ വെച്ചാണ്. ഓർക്കുന്തോറും കണ്ണ് നിറയുന്ന എണ്ണമറ്റ സൗഹൃദങ്ങളുടെ ഓർമ്മപ്പെരുക്കങ്ങൾ ഈ വരാന്തയിലുണ്ട്. പറഞ്ഞുവരുന്നത്, സ്ക്കൂൾവരാന്ത എന്നത് വെറും വരാന്ത മാത്രമല്ലെന്നും നമ്മൾ നടന്നുതീർത്ത ജീവിതവുമാണെന്നാണ്. അത് നിർണ്ണയിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ യുക്തി തിരിച്ചറിയപ്പെടാതെ പോകരുതെന്നാണ്. കാരണം, പുറാത്താക്കപ്പെടുന്ന ഒരു കുട്ടി ഇപ്പൊഴും ക്ലാസ്മുറിക്ക് പുറത്തുണ്ട്….ആ വരന്തയിലുണ്ട്.!!
വിഭാഗം :
ചുവരെഴുത്തുകൾ
ചോദ്യം: “പനി.. ശരീരമാകെ വേദനയും. എന്തുകൊണ്ടാ പനിയോടൊപ്പംശരീര വേദനയും വരുന്നത്?“
(Abijith Ka)
ഉത്തരം:
“പനി ഒരു രോഗലക്ഷണം മാത്രമാണു്” എന്നു നാം പലപ്പോഴും കേൾക്കാറുണ്ടു്. പക്ഷേ അതുകൊണ്ട് എന്താണുദ്ദേശിക്കുന്നതു് എന്നു വ്യക്തമായി മനസ്സിലാവാറുണ്ടോ?
പനി ഒരു രോഗലക്ഷണമാണെങ്കിൽ ശരീരവേദനയും ഒരു ലക്ഷണം തന്നെയാണു്.
എന്തായാലും, എന്തുകൊണ്ടാണു് പനിയും വേദനയും ഉണ്ടാവുന്നതു് എന്നു് വിശദീകരിക്കാൻ ശ്രമിക്കാം.
മനുഷ്യൻ എന്നതു് ആകപ്പാടെ ഒരൊറ്റ ജീവിയാണെന്നു നമുക്കു തോന്നുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ശതകോടിക്കണക്കിനു ജീവികളുടേയും കോശങ്ങളുടേയും ഒരു ആവാസവ്യവസ്ഥയാണു് നമ്മുടെ ഓരോരുത്തരുടേയും ശരീരം. അതിനുപുറമേ, പല തരം പദാർത്ഥങ്ങൾ ഉപയോഗിച്ചു് വേറെ പല തരം പദാർത്ഥങ്ങളുമുണ്ടാക്കുന്ന ഒരു വമ്പൻ കെമിക്കൽ ഫാക്ടറിയും.
എല്ലാ ഫാക്ടറികളും പോലെ, ഇവിടെയും യന്ത്രങ്ങളുണ്ടു്. ആ യന്ത്രങ്ങൾ ഊർജ്ജവും രാസപദാർത്ഥങ്ങളും സംഭരിച്ച് അതിൽകുറേയൊക്കെ ഉപയോഗിക്കുകയും ബാക്കി പുറത്തുവിടുകയും ചെയ്യുന്നുണ്ടു്. ഏറ്റവും ലാഭമുണ്ടാക്കുന്ന നിരക്കിലാണു് ഉല്പാദനം നടക്കുന്നതു് എന്നുറപ്പുവരുത്താൻ വൈദ്യുതിസപ്ലൈയുടെ വോൾട്ടേജ്, രാസവസ്തുക്കളുടെ ഗാഢത, നിറം, സാന്ദ്രത ഇവയൊക്കെ അപ്പപ്പോൾ അളന്നുനോക്കുകയും ആവശ്യമെങ്കിൽ പുനഃക്രമീകരിക്കുകയും ചെയ്യുന്നുണ്ടു്.
ഇതിനൊക്കെപ്പുറമേ, ഈ ഫാക്ടറിയിലെ തൊഴിലാളികളായി കോടിക്കണക്കിനു് ബാക്ടീരിയകളും മറ്റു സൂക്ഷ്മജീവികളും കൂടിയുണ്ടു്. ഒറ്റയ്ക്കൊറ്റയ്ക്കു് അവയൊക്കെ തനതായ ജീവനുകളാണെങ്കിലും അവയുടെ ജീവിതചക്രം കൂടി ഉപയോഗിച്ചാണു് നാം നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്നതും മറ്റും.
ഇങ്ങനെ, അതിസങ്കീർണ്ണമായ ശരീരഫാക്ടറി സുഗമമായി പ്രവർത്തിക്കാൻ ഒരു പ്രത്യേക താപനില ആവശ്യമാണു്. (മനുഷ്യനു് അതു് ശരാശരി 37 ഡിഗ്രി സെൽഷ്യസ് ആണു്). അതിൽ കുറഞ്ഞാൽ, പല രാസപ്രവർത്തനങ്ങളും നടക്കില്ല. കൂടിയാലോ, തൊഴിലാളികളായ ബാൿറ്റീരിയകൾക്കു് അത്യുഷ്ണം മൂലം അവിടെ ജീവിക്കാനും പറ്റില്ല.
അതിനാൽ 37 ഡിഗ്രിയാണു് നമുക്കു് ഏറ്റവും സൗകര്യപ്രദമായ ശരീരതാപനില.
ഇങ്ങനെ പല രാസ-ഭൗതികപ്രവർത്തനങ്ങളും 24 മണിക്കൂറും നടന്നുകൊണ്ടിരിക്കുന്ന ഒരു ഫാൿടറിയിലേക്കാണു് ഏതാനും പുതിയ തൊഴിലാളികൾ ചെന്നുകേറുന്നതു്. ശരിക്കും അവർ തൊഴിലാളികളല്ല. ഭീകരപ്രവർത്തനം നടത്താൻ നുഴഞ്ഞുകേറുന്ന വിദേശചാവേറുകളാണു്. (അവരെസംബന്ധിച്ചിടത്തോളം അവരുടെ ഭാഗമാണു് ശരി. അവർക്കും ജീവിക്കണ്ടേ? മരിക്കണ്ടേ?).
ഈ വന്നുകേറുന്ന ചാവേർപ്പടയാണു് രോഗാണുക്കൾ (ബാക്ടീരിയ, വൈറസ്, ഫംഗസ്, യീസ്റ്റ്, മറ്റു പരാദങ്ങൾ, പോളൻസ് (ചില തരം സസ്യങ്ങളുടെ പൂമ്പൊടി – പരാഗരേണുക്കൾ).
പുറത്തുനിന്നും വന്നുകേറുന്ന കള്ളന്മാർ ശരിക്കുമുള്ള തൊഴിലാളികളുടെ ഇടയിൽ ചേരുന്നു. യന്ത്രങ്ങളുടെ സ്വിച്ചുകളും മറ്റും പിടിച്ചുതിരിക്കുന്നു. അതിൽ ‘ഫീഡ്’ ചെയ്യേണ്ട പദാർത്ഥങ്ങളിലൊക്കെ ചേരുവകളും അളവുകളും മാറ്റുന്നു.
ഇങ്ങനെ സംഭവിക്കാതിരിക്കാൻ, അഥവാ സംഭവിച്ചാൽ അതിനെ അടിച്ചമർത്താൻ ശരീരത്തിനു് ഒരു വഴിയറിയാം.
സാധാരണ ഗതിയിൽ ചൂട് 37 ഡിഗ്രി ആണെന്നു പറഞ്ഞല്ലോ. അതുപോലെത്തന്നെ കോശങ്ങളിലെ അമ്ലത, ഉപ്പ്, ഓക്സിജൻ, വിവിധതരം എൻസൈമുകൾ തുടങ്ങിയവയുടെ അളവ് ഇതെല്ലാം ഒരു നിശ്ചിത തലത്തിലായിരിക്കും.
പാത്തോജെനുകൾ (രോഗാണുക്കൾ) വന്നു ശല്യം ചെയ്യുന്നതോടെ ഈ അളവുകളെല്ലാം തെറ്റും.കോശങ്ങളുടെ ആകൃതിയും അന്തരീക്ഷവുമെല്ലാം മാറും. അവയുടെ പതിവുജോലികൾ നടക്കാതാവും. അവരുണ്ടാക്കിവിടുന്ന ഉല്പന്നങ്ങളൊക്കെ അലങ്കോലമായി യാതൊരു പ്രയോജനവുമില്ലാത്തതായി മാറും.
പൈറോജനുകൾ:
പനി ജനിപ്പിക്കുന്ന പദാർത്ഥങ്ങളെയാണു് പൈറോജനുകൾ എന്നു പറയുന്നതു്, (പൈറോ = ചൂട്, ജൻ= ജനിപ്പിക്കുന്നതു്). കോശത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ഇത്തരം പനിജനകങ്ങൾ ഉണ്ടാവാം.
പുറത്തുനിന്നു് എത്തിപ്പെടുന്ന ബാൿറ്റീരിയകളുടെ കോശഭിത്തികളും നമ്മുടെ ശരീരത്തിനെ സംബന്ധിച്ചിടത്തോളം ശല്യകാരികളായ പൈറോജനുകളാണു്. അതിനാൽ, നമ്മുടെ കോശങ്ങളിലെ ചില ദഹനരസങ്ങൾ (എൻസൈമുകൾ) ഈ ബാക്ടീരിയകളെ നശിപ്പിക്കാൻ ശ്രമിക്കും. അതിന്റെ ഫലമായുണ്ടാവുന്ന മലിനപദാർത്ഥങ്ങളും പനിജനകങ്ങൾ തന്നെ.
പൈറോജൻ ചില രാസപ്രവർത്തനങ്ങളിലൂടെ കടന്നുപോവുമ്പോൾ അതിന്റെ ഫലമായി കോശങ്ങളിൽ ഒരു പുതിയ ഉൽപ്പന്നമുണ്ടാവും. അതിനെ നമുക്കു് തൽക്കാലം PGE2 എന്നു വിളിക്കാം. ഒരു തരം ഹോർമോൺ ആണു് PGE2.
കോശത്തിൽ നടക്കുന്ന സംഭവങ്ങളുടെ തൽക്ഷണദൃൿസാക്ഷിവിവരണം സ്റ്റുഡിയോയിൽ (തലച്ചോറിൽ) ഇരിക്കുന്ന ഹൈപ്പോതലാമസ്സിനെ അറിയിക്കലാണു് PGE2ന്റെ ജോലി. കോശങ്ങളിൽ പൈറൊജെൻ എത്രയുണ്ടോ അതിനനുസരിച്ച് കൂടുതൽ PGE2 ഹൈപ്പോതലാമസ്സിൽ എത്തിപ്പെടുന്നു.
ഹൈപ്പോതലാമസ്:
ഹൈപ്പോതലാമസ്സിനെപ്പറ്റി മുമ്പു് വിശദമായി എഴുതിയിട്ടുണ്ടല്ലോ. ശരീരത്തിന്റെ തെർമ്മോസ്റ്റാറ്റ് ആണു് തലച്ചോറിന്റെ മർമ്മപ്രധാനഭാഗത്തിരിക്കുന്ന ഹൈപ്പോതലാമസ്. ഇത്ര ഡിഗ്രി ചൂടാണു് ശരീരത്തിനു വേണ്ടതു് എന്നു മെമ്മറിയിൽ ശേഖരിച്ചുവച്ചിരിക്കുന്നതു് അവിടെയാണു്. സാധാരണ, അതു് 37 ഡിഗ്രി എന്നാവും. പക്ഷേ രക്തത്തിൽ PGE2ന്റെ സാന്നിദ്ധ്യം എത്ര കൂടുതലുണ്ടോ അതിനനുസരിച്ച് ഈ സെറ്റ് പോയിന്റും കൂടും.
അതായതു്, ആദ്യം കുറേ ബാൿറ്റീരിയകൾ ഒരു കോശത്തിൽ എത്തിപ്പെടുന്നു. ഇവയുടെ സാന്നിദ്ധ്യം മൂലം പൈറോജെൻ ഉണ്ടാവുന്നു. പൈറോജനുകളെ തിരിച്ചറിയുമ്പോൾ PGE2 എന്ന ഹോർമോൺ ഉണ്ടാവുന്നു. ആ ഹോർമോൺ ഹൈപ്പോതലാമസ്സിലെ 37 എന്ന സ്ഥിരം സെറ്റിങ്ങ് മാറ്റി 39 അല്ലെങ്കിൽ 40 എന്നൊക്കെ ആക്കുന്നു. സെറ്റ് പോയിന്റ് എത്രയായാലും ഹൈപ്പോതലാമസ്സിനു വിരോധമില്ല. 37 എങ്കിൽ 37. 40 എങ്കിൽ 40. അതിന്റെ ജോലി ശരീരത്തിന്റെ യഥാർത്ഥ താപനിലയെ ഈ സെറ്റ് പോയിന്റിലേക്കു് എത്തിക്കുക എന്നതാണു്.
നമ്മുടെ തൊലിയിലെ കോശങ്ങളിലും കുറേ താപസെൻസറുകൾ ഉണ്ടു്. അപ്പപ്പോഴത്തെ അന്തരീക്ഷഊഷ്മാവ് ഹൈപ്പോതലാമസ്സിനെ അറിയിക്കുന്നതു് ഈ സെൻസറുകളാണു്. നാഡികൾ വഴി സിഗ്നലുകളായും രക്തം വഴി ഹോർമോൺ ദ്രവ്യങ്ങളായും ഈ സെൻസറുകൾ തലച്ചോറുമായി (ഹൈപ്പോതലാമസ്സുമായി) സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കും.
ഇങ്ങനെ തൊലിയിൽ നിന്നും രക്തത്തിൽനിന്നും അയച്ചുകിട്ടുന്ന താപനിലയും സെറ്റ് പോയിന്റ് താപനിലയും തമ്മിൽ ഹൈപ്പോതലാമസ് എപ്പോഴും താരതമ്യപ്പെടുത്തിക്കൊണ്ടിരിക്കും. തൊലിയിലെ ചൂട് സെറ്റ് പോയിന്റിനേക്കാൾ കുറവാണെങ്കിൽ (നമുക്കു തണുപ്പ് അനുഭവപ്പെടുമ്പോൾ) ഹൈ.ത. ശരീരത്തിലെ ഹീറ്ററുകളൊക്കെ ഓൺ ആക്കും. അതല്ല, കൂടുതലാണെങ്കിൽ (നമുക്കു് ഉഷ്ണം അനുഭവപ്പെടുമ്പോൾ) ഹീറ്ററുകൾ ഓഫ് ചെയ്തു് കൂളറുകൾ ഓൺ ആക്കും.
അങ്ങനെ, മുകളിൽ പറഞ്ഞതുപോലെ PGE2 സെറ്റ്പോയിന്റ് കൂട്ടിവെക്കുമ്പോൾ നമുക്കു് തണുപ്പ് (പനി) അനുഭവപ്പെടുന്നു. ഉടനെ ടെമ്പറേച്ചർ കണ്ട്രോൾ റൂമിലിരിക്കുന്ന എഞ്ചിനീയർ നമ്മുടെ ഹീറ്ററുകൾ ഓൺ ചെയ്യുന്നു.
എങ്ങനെയാണു് നമ്മുടെ ശരീരത്തിലെ ഹീറ്ററുകൾ പ്രവർത്തിക്കുന്നതു്?
കോശങ്ങളിലെ ഹീറ്ററുകൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെയാണു് നാം ജീവൻ എന്നു വിളിക്കുന്നതു്. ജീവനുള്ള ഒരു ശരീരത്തിൽ സാധാരണനിലയിൽ തന്നെ എപ്പോഴും ചൂട് ഉല്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. കോശങ്ങളിൽ വെച്ച് അന്നജം ഓക്സിജനിൽ കത്തിച്ചാണു് ഈ ചൂടുണ്ടാവുന്നതു്. അതിൽ ഒരു ഭാഗം രക്തത്തിൽ പടർന്നു് തൊലിയിലും ശ്വാസകോശത്തിലുമെത്തി വായുവിലേക്കു് പുറന്തള്ളപ്പെടുന്നു.
കോശങ്ങളിലെ ജ്വലനം കൂടുമ്പോൾ ശരീരോഷ്മാവ് കൂടും. അതുപോലെ, പുറന്തള്ളപ്പെടുന്ന ചൂടിന്റെ അളവു കുറച്ചാലും ശരീരോഷ്മാവു കൂടും.
അഡ്രിനൽ എന്നും തൈറോയ്ഡ് എന്നും രണ്ടു ഗ്രന്ഥികളുണ്ടു്. ഹൈപ്പോതലാമസ്സിന്റെ കല്പന കിട്ടിയാൽ ഇവ രണ്ടും തങ്ങളുടെ ജോലി കൂടുതൽ ഉഷാറാക്കും. ദഹനം (മെറ്റാബോളിസം) കൂടുതൽ വേഗത്തിലാക്കും. അങ്ങനെ കോശത്തിലെ താപോല്പാദനം വർദ്ധിക്കും.
കാറിന്റെ സ്പീഡ് കൂട്ടാൻ ആക്സിലറേറ്ററിൽ അമർത്തിച്ചവിട്ടി കൂടുതൽ പെട്രോൾ എഞ്ചിനിലേക്കു കടത്തിവിടുന്നതുപോലെ.
രക്തക്കുഴലുകളുടെ വ്യാസം കുറച്ചാൽ അതിലൂടെ ഒഴുകുന്ന രക്തത്തിന്റെ അളവും കുറയും. അപ്പോൾ പുറന്തള്ളപ്പെടുന്ന ചൂടും കുറയും. കൂടുതൽ ചൂട് ശരീരത്തിൽ തന്നെ തങ്ങിനിൽക്കും.
ഇങ്ങനെ രക്തക്കുഴലുകൾ ചുരുക്കുന്ന വിദ്യയെ വാസോകൺസ്ട്രിൿഷൻ എന്നു പറയും. (വാസോ = ഞരമ്പുകളുമായി ബന്ധപ്പെട്ടതു്, കൺസ്ട്രിൿഷൻ = ഞെരുക്കൽ).
പനി വരുമ്പോൾ അതിന്റെ ഭാഗമായി നമ്മുടെ രക്തസമ്മർദ്ദം നേരിയ തോതിൽ കൂടും. അതിനു കാരണം ഈ വാസോകൺസ്ട്രിൿഷൻ ആണു്.
ഇതുകൊണ്ടൊന്നും ചൂടു കൂടിയില്ലെങ്കിൽ ഇനി ഒരു വഴികൂടിയുണ്ടു്. അസ്ഥിപേശികൾ വിറപ്പിക്കുക എന്നതാണു് ആ വഴി. അതോടെ ശരീരം മുഴുവൻ വിറക്കാൻ തുടങ്ങും. പേശീഘർഷണം മൂലം ചൂടു വർദ്ധിക്കും
ഇത്രത്തോളം എത്തുമ്പോൾ നമുക്കു് ‘പനി പിടിച്ചു’ എന്ന അനുഭവം തുടങ്ങും. ഒരു തെർമ്മോമീറ്റർ വെച്ചുനോക്കിയാൽ താപനില വർദ്ധിച്ചുകാണാം.
ശരിക്കും ആവശ്യമുള്ളതു് 37 ഡിഗ്രി. പക്ഷേ, ഹൈപ്പോതലാമസ്സിൽ സെറ്റു ചെയ്തു വെച്ചിരിക്കുന്നതോ? 39. പാവം ഹൈപ്പോതലാമസ്സും പേശികളും കൂടി ഇപ്പോഴും പണിയെടുത്തുകൊണ്ടിരിക്കുകയാണു് 39-ൽ എത്താൻ. പനി കുറയ്ക്കാനല്ല, കൂട്ടാൻ!
ആരാണു് അവരെ ഒന്നു പറഞ്ഞുമനസ്സിലാക്കുക സെറ്റിങ്ങിലാണു പ്രശ്നമെന്നു്?
ഇതേ സമയത്തു്, രക്തക്കുഴലുകളുടെ സങ്കോചം പേശീസമ്മർദ്ദത്തിൽ വ്യത്യാസം വരുത്തും. നാഡീകോശങ്ങൾ ഈ വ്യത്യാസം അപ്പപ്പോൾ തലച്ചോറിൽ എത്തിച്ചുകൊണ്ടിരിക്കും. അതാണു നമുക്കു പേശിവേദനയായി തോന്നുന്നതു്.
വേദനയും ഒരു ലക്ഷണമാണു്. പേശികളിൽ എന്തോ പ്രശ്നമുണ്ടെന്നും അടിയന്തിരമായി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നും അതിനു് തലച്ചോറിനു് എന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടെങ്കിൽ അതുപോലെ ചെയ്യട്ടെ എന്നുമാണു് വേദന നമ്മോടു പറയുന്നതു്.
വേദനയ്ക്കു് ഇതുകൂടാതെയും കാരണമുണ്ടാവാം. കോശങ്ങളിൽ വലിയ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണു്. വെളുത്ത പട്ടാളക്കാരും കടന്നുകയറ്റക്കാരുമായാണു് മുഖ്യയുദ്ധം. അതിൽ കുറേ മരണങ്ങളുമുണ്ടാവും. അതിലുണ്ടാവുന്ന മൃതദേഹങ്ങളുടേയും മറ്റു രാസവസ്തുക്കളുടേയും സാന്നിദ്ധ്യം കണ്ടറിഞ്ഞ് തലസ്ഥാനത്തേക്കു അയച്ചുകൊടുക്കാനും റിപ്പോർട്ടർ ഹോർമ്മോണുകളുണ്ടു്. ആ റിപ്പോർട്ടുകളും വേദനയുടെ രൂപത്തിലാണു് നമുക്കു് അനുഭവപ്പെടുക.
എല്ലാ പനിക്കും ഒരേ തോതിൽ വേദന അനുഭവപ്പെട്ടു എന്നു വരില്ല. സാധാരണ ഗതിയിൽ വൈറൽ പനിക്കാണു് വേദന കൂടുതൽ തോന്നുക.ബാക്ടീരിയകളെ വരുതിയിലാക്കാൻ താരതമ്യേന നമുക്ക് എളുപ്പമാണു്. പക്ഷേ, വൈറസിന്റെ കെമിസ്ട്രി കണ്ടുപിടിക്കാൻ ശരീരത്തിനു് കൂടുതൽ സമയം വേണം. സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ല എന്നു തിരിച്ചറിയുമ്പോൾ വാസോകൺസ്ട്രിക്ഷൻ കൂടുതൽ ഊർജ്ജിതമാവും. തദ്ഫലമായി വേദനയും കൂടും.
ഇനി പനി മാറുന്നതെങ്ങനെ എന്നു നോക്കാം.
എന്തിനാണു് PGE2 എന്ന ഹോർമോൺ ഹൈപ്പോതലാമസ്സിലെ സെറ്റ് പോയിന്റ് ഉയർത്തുന്നതു്? അതുകൊണ്ടെന്താണു മെച്ചം?
1. ശരീരകോശങ്ങൾക്കും നമ്മെ സഹായിക്കുന്ന നല്ല ബാക്ടീരിയകൾക്കും ഏറ്റവും അനുയോജ്യമായ താപനില 37 ഡിഗ്രി തന്നെയാണു്. ഇനി താപനില സ്വല്പമൊന്നു കൂടിയാലും ഇവയ്ക്കു് വലിയ കാര്യമായി പ്രശ്നമൊന്നുമുണ്ടാവില്ല.
എന്നാൽ കടന്നുകയറുന്ന ചാവേർ ഭീകരന്മാരുടെ കാര്യം അതല്ല. കൂടിയ താപനില ഒരു കർഫ്യൂ പ്രഖ്യാപനം പോലെയാണു്. ഒരു കർഫ്യൂവിൽ എങ്ങനെയാണു പെരുമാറേണ്ടതു് എന്നു് തദ്ദേശീയർക്കു് നന്നായറിയാം. അക്രമികൾക്കു് ആ അവസ്ഥ അത്ര പരിചയമില്ല. 37 ഡിഗ്രിയിൽ വളർന്നുപെരുകാൻ കഴിവുള്ള പല രോഗാണുക്കൾക്കും താപനിലയിലെ നേരിയ ഉയർച്ച താങ്ങുവാനുള്ള ശേഷിയില്ല. അങ്ങനെ പനി എന്ന യുദ്ധാവസ്ഥയിൽ നമ്മുടെ സൈന്യത്തിനു് ഒരു മേൽക്കൈ ലഭിക്കുന്നു.
2. ഉയർന്ന താപനില എന്നാൽ ഉയർന്ന മെറ്റാബോളിസം (ഊർജ്ജോല്പാദനം) എന്നർത്ഥം. മെറ്റാബോളിസം കൂടുമ്പോൾ ശ്വേതരക്താണുക്കളുടേയും മറ്റും ഉല്പാദനവും കൂടുന്നു. ശ്വേതരക്താണുക്കളാണു് നമ്മുടെ ഭാഗത്തുനിന്നുമുള്ള പടയാളികൾ. അങ്ങനേയും യുദ്ധം നമുക്കനുകൂലമായിത്തീരുന്നു.
3. പനി വരുമ്പോൾ ശരീരത്തിനുള്ളിൽ എന്തോ പ്രശ്നമുണ്ടെന്നു നാം തിരിച്ചറിയുന്നു. ആ തിരിച്ചറിവുമൂലം, നാം പ്രശ്നം പരിഹരിക്കാനുള്ള വഴികൾ തേടുന്നു. പനിയും വേദനയുമില്ലെങ്കിൽ നാം ആശുപത്രിയിൽ പോകാനോ മരുന്നു കഴിക്കാനോ തയ്യാറാവില്ലല്ലോ.
ഏതു മൂലകാരണമാണോ ഒരു രോഗമായി രൂപപ്പെട്ട് നമ്മെ അപകടത്തിലാക്കാൻ പോകുന്നതു് ആ കാരണത്തിന്റെ സാന്നിദ്ധ്യം നമ്മെ അറിയിക്കാനുള്ള വഴിയാണു് പനി. അതുകൊണ്ടാണു് പനി ഒരു രോഗമല്ല, രോഗലക്ഷണം മാത്രമാണു് എന്നു പറയുന്നതു്.
ഏറെനേരം അമിതമായ ഊഷ്മാവ് നിലനിൽക്കുന്നതു് ശരീരത്തിനു നന്നല്ല. അതിനാൽ ശരീരം സ്വയമോ അല്ലെങ്കിൽ നമ്മുടെ ചികിത്സയുടെ ഫലമായോ പനി ഭേദമാക്കാൻ ശ്രമിക്കും.
ഹൈപ്പോതലാമസ്സിലെ സെറ്റ് പോയിന്റ് താപനിലയേക്കാൾ യഥാർത്ഥ ശരീരോഷ്മാവ് കുറഞ്ഞിരിക്കുമ്പോൾ ആ കുറവു നികത്താനാണു് പനിയുണ്ടാകുന്നതു് എന്നു പറഞ്ഞല്ലോ.
രണ്ടു വിധത്തിൽ ഈ വ്യത്യാസം ഇല്ലാതാക്കാം.
1. ഏതു പദാർത്ഥമാണോ ആ താപനില സെറ്റു ചെയ്തതു് അതിന്റെ അളവു കുറയ്ക്കുക.
PGE2 ആണു് ഈ പദാർത്ഥം. അതു വരുന്നതു് അണുബാധയുണ്ടായ (അല്ലെങ്കിൽ പൈറോജൻ സാന്നിദ്ധ്യമുള്ള) കോശങ്ങളിൽനിന്നാണു്. ആ കോശങ്ങളിലെ അണുബാധ ഇല്ലാതാക്കിയാൽ ഉടൻ തന്നെ PGE2 ഉല്പാദനവും നിലയ്ക്കും. അതോടെ സെറ്റ് പോയിന്റ് 37 ഡിഗ്രിയിലേക്കു താഴുകയും ശരീരം ചൂടാക്കുന്ന പ്രക്രിയ റദ്ദാവുകയും ചെയ്യും.
ഇങ്ങനെ അടിസ്ഥാനഹേതു തന്നെ ഇല്ലാതാക്കുന്നതാണു് പനിയുടെ യഥാർത്ഥചികിത്സ. ഉദാഹരണത്തിനു് ചിലപ്പോൾ ശരീരം തന്നെ, ആക്രമണകാരികളായ രോഗാണുക്കൾക്കു യോജിച്ച ആന്റിബോഡികൾ നിർമ്മിക്കുന്നു. അവ രോഗാണുക്കളുടെ താളം തെറ്റിച്ച് നിർവ്വീര്യമാക്കുന്നു. ബാക്ടീരിയാ ബാധയാണെങ്കിൽ വിദഗ്ദരായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തക്കതായ ആന്റിബയോട്ടിൿ മരുന്നുകൾ കഴിക്കാം. വൈറൽ പനികൾക്കു് നിശ്ചയവും ഫലപ്രദവുമായ കൃത്രിമ മരുന്നുകൾ ഇല്ലെന്നുതന്നെ പറയാം. എങ്കിലും മിക്ക വൈറൽ പനികളും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദപ്പെടും. സ്വല്പം സമയമെടുത്താണെങ്കിലും, അവയ്ക്കുള്ള പ്രതിവിഷങ്ങൾ സ്വയം ഉല്പാദിപ്പിക്കാൻ ശരീരത്തിനറിയാം.
2. സെറ്റ് പോയിന്റിനെ തന്നെ ബലമായി താഴേക്കു് (37 ഡിഗ്രിയിലേക്കു) കൊണ്ടുവരിക.
മൂലകാരണം പരിഹരിക്കാൻ കാത്തുനിൽക്കാതെ ഹൈപ്പോതലാമസ്സിനെ കബളിപ്പിച്ച് പനി ബലമായി മാറ്റുവാനുള്ള വഴിയാണു് ഇതു്. പാരസെറ്റാമോൾ, ഇബുപ്രോഫൻ തുടങ്ങിയ പനിഗുളികകൾ മിക്കപ്പോഴും ചെയ്യുന്നതു് ഈ തരത്തിലുള്ള പരിഹാരമാണു്.
നിയന്ത്രണമില്ലാത്തത്ര ഉയർന്ന പനി അപകടകരമായേക്കാം. തലചുറ്റൽ, ചുഴലി, നിർജ്ജലീകരണം, മാനസിക അസ്വാസ്ഥ്യം, പേശീകലകളുടെ നാശം ഇവയ്ക്കെല്ലാം അമിതമായ ശരീരതാപം വഴിവെക്കും. വളരെ പ്രായമായവരിലും കുട്ടികളിലും സ്വതവേ മറ്റു സനാതനരോഗങ്ങളുള്ളവർക്കും ദുർബ്ബലരായവർക്കും ഇവ കൂടുതൽ ദോഷകരമായേക്കാം. അതിനാൽ, അത്തരം സന്ദർഭങ്ങളിൽ ഹൈപ്പോതലാമസ് എന്ന ശുദ്ധഗതിക്കാരനായ കാവൽക്കാരനെ തൽക്കാലം കബളിപ്പിച്ചാണെങ്കിലും എങ്ങനെയെങ്കിലും പനി മാറ്റേണ്ടി വരും. ഈ ചികിത്സയെ ഫിവർ കണ്ട്രോൾ എന്നു പറയും.
അടിയന്തിരസന്ദർഭങ്ങളിൽ സെറ്റ്പോയിന്റിനെ ശല്യപ്പെടുത്താതെ ശരീരതാപനില കുറയ്ക്കാനും വഴികളുണ്ടു്. തണുത്ത വെള്ളത്തിൽ മുക്കിയ ശീല കൊണ്ടു് നെറ്റിയും നെഞ്ചുമൊക്കെ പൊതിയുക, ശരീരം ഐസ് കട്ടകൾക്കുള്ളിൽ സൂക്ഷിക്കുക ഇവയൊക്കെ ഇത്തരം രീതികളാണു്.
സെറ്റ് പോയിന്റ് പതിവുനിലയായ 37 ലേക്കു താഴ്ന്നുവന്നാൽ എന്തൊക്കെ സംഭവിക്കും?
ഇതോടെ ഹൈപ്പോതലാമസ് ‘ആന്റിഡ്രോപ് സെന്റർ’ എന്ന യന്ത്രം ഓഫ് ചെയ്തു് പകരം ‘ആന്റിറൈസ് സെന്റർ’ഓൺ ചെയ്യും. ചൂട് ഉല്പാദിപ്പിക്കുന്നതു കുറയ്ക്കും. പുറത്തേക്കു തള്ളിക്കളയേണ്ട ചൂടിന്റെ അളവു കൂട്ടും.
വാസോകൺസ്ട്രിൿഷനു (ഞരമ്പു ചുരുക്കൽ) പകരം വാസോഡൈലേഷൻ ആരംഭിക്കും. (ഡൈലേഷൻ = വീർപ്പിക്കൽ). തൊലിപ്പുറത്തേക്കുള്ള ഞരമ്പുകൾ വികസിക്കുന്നതോടെ രക്തസഞ്ചാരം കൂടും. അതിലൂടെ കൂടുതലുള്ള ചൂട് രോമകൂപങ്ങളിലൂടെ പുറത്തേക്കു പോവും.
വിയർപ്പുഗ്രന്ഥികൾ ഓൺ ചെയ്യും. വിയർപ്പിലൂടെ തൊലിപ്പുറത്തേക്കുവരുന്ന ജലം അവിടെനിന്നും അന്തരീക്ഷത്തിലേക്കു് ബാഷ്പീകരിച്ചുപോവും. ബാഷ്പീകരിക്കാൻ ചൂട് ആവശ്യമുണ്ടു്. (“ബാഷ്പീകരണം മൂലം തണുപ്പുണ്ടാവുന്നു” എന്ന നിയമം ഓർമ്മയുണ്ടല്ലോ). ആ ചൂട് ശരീരത്തിൽനിന്നുതന്നെയാണു് വലിച്ചെടുക്കുന്നതു്.
പനിയ്ക്കു മരുന്നു കഴിക്കുമ്പോൾ ഏറെത്താമസിയാതെ വിയർക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അതിന്റെ കാരണം ഇപ്പോൾ മനസ്സിലായില്ലേ? പനിക്കാരൻ വിയർക്കുന്നതോടെ അവന്റെ ശരീരം മാത്രമല്ല അച്ഛനമ്മമാരുടെ മനസ്സും കുളിർക്കും.
ഇവിടെ വിവരിച്ചതു മുഴുവൻ കൃത്യമാണെന്നു പറഞ്ഞുകൂടാ. മനസ്സിലാക്കാൻ എളുപ്പത്തിനുവേണ്ടി ചിലതൊക്കെ വിട്ടു കളഞ്ഞിട്ടുണ്ടു്. അത്യത്ഭുതകരമായി തോന്നുന്ന പല കാര്യങ്ങൾക്കും പിന്നിൽ ലഘുവായ ശാസ്ത്രനിയമങ്ങളേ ഉള്ളൂ എന്നു മനസ്സിലാക്കാൻ വേണ്ടി ചിലതൊക്കെ വളരെ പരത്തിപ്പറഞ്ഞിട്ടുമുണ്ടു്. വൈദ്യശാസ്ത്രത്തിന്റെ വിശദാംശങ്ങളിലേക്കു കടന്നാൽ, ഇതിനേക്കാളൊക്കെ സങ്കീർണ്ണമാണു് പനിയുടെ വഴികൾ. എന്നാൽ നമുക്കു നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങൾ ഇത്രയും മതി.
കൂടുതൽ ക്ഷമയും താല്പര്യവുമുണ്ടെങ്കിൽ പതിവുപോലെ, വിക്കിപീഡിയ വായിച്ചുനോക്കാം.
മലയാളം വിക്കിപീഡിയയിൽ തന്നെ സാമാന്യം ഭേദപ്പെട്ട ഒരു ലേഖനമുണ്ടു്. Ragesh Punalur എന്ന ഡോക്ടർ ആണു് ആ ലേഖനത്തിന്റെ മുഖ്യശില്പി. കൂടാതെ Vijayakumar Blathur തുടങ്ങിയവരും അതിന്റെ രചനയിൽ പങ്കെടുത്തിട്ടുണ്ടു്.
ഫെയ്സ് ബുക്ക് ലിങ്ക് ഇവിടെ
കപ്ലയങ്ങാട് ഭരണി കഴിഞ്ഞിട്ട് രണ്ട് ദിവസങ്ങളായി. താലം, വേല, ഭരണി, പിരിച്ചൽ എന്നിങ്ങനെ കുംഭമാസത്തിലെ അശ്വതി, ഭരണി, കാർത്തിക നാളുകളിലായി കൊണ്ടാടുന്ന വടക്കേക്കാട്/കൊച്ചന്നൂർ ദേശത്തെ മഹോത്സവം. പതിനെട്ടരക്കാവുകളിൽ ഒന്ന്. വിളിച്ചാൽ വിളിപ്പുറത്താണ് കപ്ലങ്ങയാട്ടമ്മ എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തിയ സാക്ഷാൽ ഭഗവതിയാണ് പ്രതിഷ്ഠ.
ശാരീരിക അസ്വസ്ഥതകൾ മൂലവും, മക്കളുടെ ക്ലാസ്സ് മുടക്കേണ്ടെന്നു കരുതിയും ഇപ്രാവശ്യം ഭരണിക്ക് പോകേണ്ട എന്ന വിചാരത്തിലായിരുന്നു വേല നാളിൽ ഉച്ച വരെയും. പെട്ടെന്നാണ് ഉത്സവനാളുകളുടെ ഓർമകൾ മനസ്സിൽ തിരകളിട്ടതും, നാളെയുടെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ചിന്തകൾ ഹൃദയത്തെ ഞെരുക്കാൻ തുടങ്ങിയതുമൊക്കെ. ഒപ്പം, പതിനൊന്നുവർഷത്തെ മരുഭൂമിക്കാലത്ത് ഒരിക്കൽ പോലും ആ നാളുകളിൽ നാട്ടിലുണ്ടാവാൻ സാധിക്കാത്തതോർത്ത് സങ്കടപ്പെട്ടതും, എന്നിട്ടാണോ ഇപ്പോൾ അരമണിക്കൂർ യാത്രാദൂരം മാത്രമുണ്ടായിട്ടും പങ്കെടുക്കാതിരിക്കുന്നത് എന്നൊക്കെയുള്ള തോന്നൽ അലട്ടുകയും ചെയ്തു. ജാതി മത ഭേദങ്ങൾക്കൊക്കെ അപ്പുറത്ത്, നാട്ടകത്തെ ഒരു വലിയ കൂടിച്ചേരലിൽ ഒരു തുള്ളിയായി അലിയുന്നതിന് മനസ്സ് വല്ലാതെ തുടിച്ചു. മണ്ണിന്റെ മണമുള്ള നാടൻ കലാരൂപങ്ങളെ തൊട്ടടുത്ത് നിന്ന് അനുഭവിക്കാൻ കുട്ടികൾക്ക് കിട്ടുന്ന അപൂർവ്വാവസരം നഷ്ടപ്പെടുത്തിക്കൂടാ എന്ന് മനസ്സ് വാശി പിടിക്കുകയും ചെയ്തു.
പിന്നെ ചടപടാന്നായിരുന്നു കാര്യങ്ങൾ. മക്കൾ സ്കൂൾ വിട്ടുവരുന്ന നാലരയ്ക്ക് തന്നെ പോകാൻവേണ്ടി ഓട്ടോ ഏല്പിക്കുന്നു, പിറ്റേ ദിവസം ചെടികൾ നനയ്ക്കാൻ അപ്പുറത്തെ വീട്ടിലെ കുട്ടിയോട് പറയുന്നു, ബാക്കിവന്ന ചോറും കറികളും അവർക്കെടുത്ത് കൊടുക്കുന്നു, കുട്ടേട്ടന്റെ പശൂന്റെ ഒന്നര നാഴി പാല് മോരാക്കാൻ ഏർപ്പാടാക്കുന്നു, ഒരു ദിവസത്തേക്കുള്ള ഡ്രസ്സ് ബാഗിലാക്കുന്നു, പഴുത്ത മൈസൂർ കുലയുടെ ബാക്കി കൊണ്ടുപോകാൻ എടുത്തുവെയ്ക്കുന്നു, അങ്ങനെ, അങ്ങനെ. കോഴിയും ആടുമൊന്നുമില്ലാത്ത കാരണം കോഴിക്കൂടടക്കാനോ, വെള്ളം കാട്ടാനോ ആളാക്കേണ്ടി വന്നില്ല.
കെട്ട്യോനോട് പോകുന്നതിനു മുന്നേ പറഞ്ഞാൽ, ഒരു ദിവസത്തെ ക്ലാസ്സ് കളഞ്ഞിട്ടാണ് പോകുന്നതെന്ന് അറിയാനിട ആയാൽ, ഇതിനേക്കാൾ വല്യ നഷ്ടമില്ല എന്ന രീതിയിൽ സംസാരിച്ചും അനിഷ്ടം പ്രകടിപ്പിച്ചും പോകാനുള്ള മൂഡ് കളയും എന്ന് തോന്നിയത് കൊണ്ട് ആ ചുരുക്കസമയത്തിനിടയിൽ മെസ്സേജ് ചെയ്യാനൊന്നും മുതിർന്നില്ല. പക്ഷേ ഞാൻ നല്ല ഭാഗ്യമുളള കൂട്ടത്തിലായത് കൊണ്ട്, കൃത്യം നാലു മണിക്ക് തന്നെ മൂപ്പർ വിളിക്കുകയും എനിക്കിതു പറയേണ്ടി വരികയും ചെയ്തു. പ്രതീക്ഷിച്ച പോലെ തന്നെ, നിനക്ക് വല്ല പ്രാന്തുണ്ടാ, ക്ലാസ്സ് കളഞ് ഭരണിക്ക് പോകാൻ, അതിന് മാത്രള്ള ഭരണിണ്ടോ എന്നൊക്കെ ചോദിച്ച് ചെറിയ തോതിലുള്ള തർക്കത്തിൽ ഏർപ്പെടേണ്ടി വന്നെങ്കിലും പോകാൻ തന്നെ തീരുമാനമായി.
രണ്ട് കിലോമീറ്റർ ഇപ്പുറമുള്ള വടുതല വട്ടംപാടം മുതൽ തന്നെ തോരണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ഉള്ളിൽ ഉത്സവതിമിർപ്പിന്റെ സ്വരം കേട്ട്തുടങ്ങി. എന്നാൽ വേലവരവ് തുടങ്ങിയ സമയമായിരുന്നിട്ടും, വഴിനീളെ കരിങ്കാളികളും പല നിറത്തിലുള്ള മറ്റ്കാളികളുമൊക്കെ ഉണ്ടായിരുന്നിട്ടും, റോഡിനിരുവശവും നിന്ന് വേല കാണുന്ന ആളുകൾ തീരെ കുറവായിരുന്നു. ആഞ്ഞിലിക്കടവെത്തിയതോടെ വെയിലേറ്റ് നീറിയെരിഞ്ഞു നിൽക്കുന്ന പാടങ്ങളും, പാടത്തിനപ്പുറമുള്ള അമ്പലവും, മുൻവശത്തുള്ള കച്ചോടപ്പുരകളും വെളിപ്പെട്ടു.
ഉൾപറമ്പിലുള്ള വീട്ടിൽ ചെന്ന് കേറിയപ്പോൾ, ഉമ്മ കോലായിൽ തന്നെ ഇരിപ്പുണ്ട്. ഉപ്പാടെ ജ്യേഷ്ഠാനിയന്മാരായി അഞ്ചെട്ട് വീടുകളുണ്ട് ആ കട്ടയിൽ. വേല കാണാൻ കുഞ്ഞിപ്പാടെ വീടിന്റെ പടിക്കൽക്ക് പോകാനിറങ്ങിയപ്പോൾ ഉമ്മ വരാനുള്ള പുറപ്പാടൊന്നും കണ്ടില്ല. ഇങ്ങള് വര്ണില്ലേന്ന് ചോദിച്ചപ്പോൾ ‘ഇല്ല, ഞാനില്ല, ഇങ്ങള് പൊയ്ക്കോ’ എന്നായിരുന്നു മറുപടി. കഴിഞ്ഞ കൊല്ലം കുഞ്ഞിമ്മ വരാതിരുന്നപ്പോൾ, ‘ഇക്കണ്ട കാലം കണ്ടില്ലേ, ഇനീപ്പോ വെയിലാറി അസ്തമിക്കാറായ ഈ നേരത്ത് കാണാതിരുന്നിട്ടെന്താ’ എന്ന് പറഞ്ഞതായിരുന്നു ഉമ്മ. ഇപ്രാവശ്യം ഉമ്മയും നന്നാവാൻ തീരുമാനിച്ചിരിക്കുന്നു.
കുഞ്ഞിപ്പാടെ പടിക്കലത്തിയപ്പോൾ ആകെ കൂടെ നാലും മൂന്നും ഏഴു പേരുണ്ട്, വേല കാണാൻ. മുൻപൊന്നും നിൽക്കാൻ പോലും സ്ഥലണ്ടാവാത്ത സ്ഥാനത്താണിങ്ങനെ. അമ്മായിമാരോ മക്കളോ മരുമക്കളോ വന്നിട്ടില്ല. അവിടുള്ളവർ തന്നെ വീടിനുള്ളിൽ ഇരിക്കുന്നു. ഇതിനിടയിൽ എന്നെ കണ്ടതും ഒരു കുഞ്ഞിമ്മ ഓടി വന്നു, “എന്തമ്മാ വയ്യായ ഒന്നൂല്ലല്ലോ, ഇത്താദാർ ഒന്നൂല്ലാത്ത കാരണം ഞാനും വര്ണില്ലാന്ന് വെച്ചതാടീ, പിന്നെ കൊട്ട്ണ ഒച്ച കേട്ടപ്പോ ഇരിപ്പുറക്കാണ്ട് വന്നതാ മോളേ.”
അടുത്ത വർഷം ആകുമ്പോഴേക്കും ഇങ്ങളും വരലുണ്ടാവില്ല എന്ന് ഞാനുള്ളിൽ പറഞ്ഞു.
നെറ്റിപ്പട്ടങ്ങൾ ചാർത്തി, വെഞ്ചാമരചന്തങ്ങൾ വിടർത്തി, വാലാട്ടി, ചെവികളാട്ടി നിൽക്കുന്ന ഏറെ വലിയ കറുത്ത ഏകാന്തതകളെ കപ്ലങ്ങയാട്ടമ്മയ്ക്ക് മുന്നിൽ എഴുന്നെള്ളിക്കാറില്ല.
അശ്വതിവേലയുടെ അന്നും ഭരണി നാളിലുമായി നൂറുകണക്കിന് തിറകളും മൂക്കഞ്ചാത്തന്മാരും പൂതൻമാരും കരിങ്കാളികളും തെയ്യങ്ങളും അവതാരങ്ങളുമാണ് ആ സന്നിധിയിലേക്ക് ഒഴുകിയെത്തുക. പണ്ട് സമുദായങ്ങളുടെ വകയായും, തറവാട്ടു വക നേർച്ചകളായും മാത്രമായിരുന്നു എഴുന്നെള്ളിപ്പെങ്കിൽ ഇന്നത് രാഷ്ട്രീയകക്ഷികളുടെ കൊടികളുടെ നിറങ്ങളിലും കൂടെയായിരിക്കുന്നു.
ഇതിനിടയിലെപ്പോഴോക്കെയോ മനസ്സ് പഴയ കാലത്തിലേക്ക് തിരിഞ്ഞുനിന്നു. പെരുന്നാളു വരുന്നതിനേക്കാൾ സന്തോഷമായിരുന്നു ഒരു കാലത്ത് ഭരണി. കലണ്ടർ കിട്ടിയാൽ ആദ്യം നോക്കുന്നത് കപ്ലയങ്ങാട് ഭരണി എന്നാണ് എന്നായിരുന്നു. പിന്നെ കാത്തിരിപ്പാണ്. വാങ്ങിക്കേണ്ട കുപ്പിവളകളുടെ നിറങ്ങൾ പോലും മനസ്സിൽ കുറിച്ചിട്ടുണ്ടാകും. വീട്ടിലും, മതഭേദമെന്യേ ചുറ്റുവട്ടത്തുള്ള മറ്റെല്ലാ വീടുകളിലും വിരുന്നുകാർ നിറയും. നെയ്ച്ചോറിന്റെയും പോത്തിറച്ചിയുടെയും മണം അടുക്കളഭാഗങ്ങളിൽ നിന്നുയർന്ന് കുംഭവെയിലിൽ കലരും. ചെട്ടിച്ചികൾ തുണികളിൽ പൊതിഞ്ഞ കുപ്പിവളകൾ നിറച്ച കൊട്ടകൾ തലയിലേറ്റി വീടുകൾ തോറും കേറിയിറങ്ങും. കുറത്തികൾ തോളിൽ തത്തമ്മക്കൂടും, ശിവപാർവതിപരമേശ്വരൻമാരുടെ ചീട്ടുകളുമായി കൈനോക്കി ലക്ഷണം പറയാൻ വരും. നാഴി അരിക്കും ഒരുമുറി തേങ്ങക്കും പകരമായി പത്തുവയസ്സ്കാരീടേം പതിനേഴുവയസ്സുകാരീടേം കൈകൾ ഒരുപോലെ പിടിച്ച്, ഉപ്പഉമ്മമാർക്ക് പിരിശപ്പെട്ട മോളാണ്, മൂക്കത്താണ് ശുണ്ഠിച്ചാലും ചങ്ക് തെളിഞ്ഞ പെണ്ണാണ്, പഠിക്കാനിള്ള യോഗണ്ട്, അറബിക്കടൽ കടന്നാണ് പുത്യാപ്പിള എത്താ എന്നെല്ലാം കോലായകളിലിരുന്ന് ഈണത്തിൽ ചൊല്ലും. നായാടികൾ ഇല്ലംകെട്ടിയും പുത്തിരിച്ചുണ്ടയുടെ വേരും മറ്റുമായി പടിക്കൽ വന്ന് ആർപ്പ് വിളിക്കും. പിന്നെ, വറ്റിത്തുടങ്ങിയ കുളത്തിന്റെ വങ്കുകളിലൊളിച്ച ആമകളെ തേടി, കയ്യിലെ വടിയുമായി, കല്ലും മുള്ളും വകവെക്കാതെ കുളത്തിലേക്കിറങ്ങും.
നാല് മണി ആകുമ്പോഴേക്കും, അമ്പലവഴിക്കിരുവശമുള്ള പറമ്പുകളിലെല്ലാം സ്ത്രീകളും കുട്ടികളും നിറയും. കുട്ടികളെ ലാക്കാക്കി ബലൂൺ, പീപ്പി, ഐസ്, ചോന്ന മിട്ടായി, കടല കച്ചവടക്കാർ പീപ്പിയൂതും. പറയാത്ത വാക്കുകളുടെ മധുരമൂറും മുള്ളുകൾ കണ്ണുകളിലൊളിപ്പിച്ച്, അനേകം മനസ്സുകൾ ഇഷ്ടം കൈമാറും.
ചെറിയ ഒരമ്പലം ആയിരുന്നു അന്ന്. ആൽമരവും കുങ്കുമമരവും ഓർമയിലുണ്ട്. എല്ലാ തട്ടകങ്ങളിലെയും തിറകളും മൂക്കഞ്ചാത്തൻമാരും എത്തീട്ടെ, അമ്പലത്തിന് ചുറ്റും ഒരുമിച്ചുള്ള പ്രദക്ഷിണം വെക്കൂ. ആ നേരമാകുമ്പോഴേക്കും ഏതെല്ലാമോ പറമ്പുകൾ ചാടിക്കടന്ന്, ഞങ്ങൾ അമ്പലപറമ്പിന്റെ അതിരിൽ എത്തിയിട്ടുണ്ടാവും. തട്ടിന്മേൽ കളി നടക്കുന്നുണ്ടാകും ഒരു വശത്ത്. തിറകളും മൂക്കഞ്ചാത്തന്മാരെയുമാണ് എനിക്കെന്നുമിഷ്ടം. അരമണികൾ കിലുക്കി, കാൽചിലമ്പിട്ട് തിറകൾ പ്രത്യേക താളത്തിൽ ചുവടുവെക്കുന്നതും മൂക്കഞ്ചാത്തന്മാർ ഭഗവതിക്ക് മുന്നിൽ ഉറഞ്ഞുതുള്ളുന്നതും! അമ്പലത്തിന് ചുറ്റും ഒരു ദേശത്തിന്റെ പുരുഷാരം പ്രദക്ഷിണം വെക്കുന്ന ദൃശ്യം കാണുന്നത് വലിയ ആവേശം തന്നെയായിരുന്നു. വലയം വെച്ച് കഴിഞ്ഞാൽ തിറകൾ ക്ഷീണിച്ച കാൽവെപ്പുകളോടെ, അരമണികളും കാൽ ചിലമ്പുകളും കിലുക്കി പാടവരമ്പിലൂടെ പതിയെ നടന്നകലും. അപ്പോഴേക്കും, ചുവന്നുതുടുത്ത മാനത്തിന്റെ അരികുകളിൽ നിന്നും ഇരുട്ടുപരക്കാൻ തുടങ്ങിയിരിക്കും. ചിലപ്പോഴൊക്കെ, വേനൽമഴയുടെ ആദ്യതുള്ളികൾ തിളച്ചുമറിഞ്ഞ മണ്ണിനെ തൊടാറുമുണ്ടായിരുന്നു.
രാത്രി എല്ലാവരും കൂടെ അമ്പലപ്പറമ്പിന്റെ മുന്നിലെ പാടത്തെ കച്ചോടപ്പുരകളിലും പ്രദർശനവേദികളിലും പോകും. ആണ്ടിലൊരിക്കൽ മാത്രം കാണാൻ കഴിയുന്ന അത്ഭുതലോകമായിരുന്നു അത്. അന്നൊന്നും ലുലുമാളും ശോഭാസിറ്റിയും ഇല്ലാതിരുന്നത് എത്ര ഭാഗ്യമായി! മാജിക്കും മരണക്കിണറും ചെറിയതോതിലുള്ള സർക്കസും പാമ്പ്മേളയും ഒക്കെ ആദ്യായി കണ്ടത് അവിടെ നിന്നായിരുന്നു. മരണക്കിണറിനുള്ളിൽ ബൈക്കോടിച്ച പെണ്ണിനെ വീർപ്പടക്കി കണ്ട്നിന്ന രംഗം ഇന്നലെയെന്ന പോലെ. തീരെ ചെറുതിലെപ്പോഴോ ഒരിക്കൽ മാത്രമേ നാടകം കാണാൻ പോയിട്ടുള്ളൂ, അതും ഒരുപാട് വാശിപിടിച്ചതിനു ശേഷം.
ട്യൂബ് ലൈറ്റിലും ഗ്യാസ് ലൈറ്റിലുമൊക്കെ വളകളും മാലകളും മറ്റും തിളങ്ങുന്നത് നോക്കിക്കാണാനേ അന്ന് സമ്മതിക്കൂ. പിരിച്ചലിന്റെ അന്നേ സാധനങ്ങൾ വാങ്ങിക്കൂ.
നാലാം ദിവസം കച്ചവടം മതിയാക്കി പോകുമ്പോൾ, ലാഭത്തിൽ കിട്ടുമെന്നാണ് വെപ്പ്.
പച്ചവാങ്ങിയാൽ ചുവപ്പ് വേണമെന്നും, ചുവപ്പ് വാങ്ങിയാൽ നീലവേണമെന്നും, പ്ലെയിൻ വാങ്ങിയാൽ സ്കൈലാബ് വേണമെന്നും തോന്നി, എത്ര കുപ്പിവളകളിട്ടാലും മത്യാവാത്ത കാലം. ഒരു ചിരട്ടമോതിരം, കല്ലുള്ള ഒന്നോ രണ്ടോ മോതിരം, കല്ല്മാല, മീനിന്റെയോ ആപ്പിളിന്റെയോ മാങ്ങയുടെയോ ആകൃതിയിലുള്ള പെയിന്റടിച്ച മണ്ണിന്റെ ഒരു കാശുംകുടുക്ക, അത്രയൊക്കെയേ എനിക്ക് വേണ്ടൂ. ആകെക്കൂടെ ആണ്ടിലൊരിക്കൽ അർമാദിച്ച് നടത്തുന്ന ഒരു ഷോപ്പിംഗ് ആണ്. പേൻചീപ്പോ, ഈരോലിയോ, കത്തിയോ, മുറമൊ, കണ്ണൻമീനോ ഒക്കെയാണ് ഉമ്മ വാങ്ങിക്കാ. പൊരി, ഈത്തപ്പഴം, അലുവ, ആറാംനമ്പർ, ഉഴുന്ന് വട, പിന്നെ ഒരു ചക്കരമത്തയും രണ്ടോ മൂന്നോ കരിമ്പും വീട്ടിലേക്ക്. ഒപ്പം വിരുന്നുകാർക്ക് കൊടുത്തയക്കാനുള്ളത് വേറെയും വാങ്ങും.
അതിനിടയിൽ ഉമ്മാടെ നാടായ ചിറയങ്കാട് നിന്ന് അടകുത്തിപുഴുങ്ങാൻ വന്നവർ, സഞ്ചിയിൽ നിന്ന് സ്നേഹത്തോടെ കൂമ്പാളയപ്പം നീട്ടും. വട്ടംപറമ്പിൽ ലക്ഷ്മിക്കുട്ടി, തണ്ടാൻ പറമ്പിൽ കുഞ്ഞുമൊയ്തു, കിഴക്കേപ്പാട്ടയിൽ ജാനകി, മാർചാട്ടിൽ സുലൈഖ…. അമ്പലത്തിലെ മൈക്കിലൂടെ വെടിവഴിപാട് ലിസ്റ്റിലെ പേരുകൾ മുഴങ്ങും.
ബാല്യത്തിലെയും കൗമാരത്തിലെയുമൊക്കെ പല ഓർമകളും അങ്ങനെയാണ്. ഓർക്കുന്തോറും മിഴിവേറുന്നവ.
തിരികെ വീടെത്തിയിട്ടും ഞാൻ കൂട്ടക്കാർക്കിടയിൽ വന്ന മാറ്റം ആലോചിക്കുകയായിരുന്നു.
ഒരു കാലത്ത്, പുലർച്ചെയുള്ള താലം കാണാൻ പോലും അലാറം വെച്ചുണർന്ന് രണ്ട് മണിക്കും മൂന്നു മണിക്കും വേലിക്കൽ ചെന്ന് നിന്നിരുന്ന ആൾക്കാരാണ്. എന്താണിവരൊക്കെ ഇങ്ങനെ മാറിയത് ? ഇതിൽ നിന്നൊക്കെ പിന്തിരിയേണ്ടതുണ്ട് എന്ന സ്വന്തമായ തോന്നലിൽ നിന്നാണോ ? മറ്റു മതക്കാരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും കാണുന്നതും അതിലേക്ക് സംഭാവന ചെയ്യുന്നതും നിഷിദ്ധമാണെന്ന് മതപഠനക്ലാസ്സുകളിൽ അവരോടെങ്ങാനും ആവർത്തിച്ച് പറയുന്നുണ്ടാവുമോ? എങ്കിൽ ഒരുകാലത്ത് ഉത്സവങ്ങളെ വല്ലാതെ നെഞ്ചിലേറ്റിയ നമ്മുടെ പൂർവികരെല്ലാം മോശക്കാരായിരുന്നോ?
ഒരു അടിയുറച്ചവിശ്വാസി ഇത്തരം കാര്യങ്ങളിൽ ബേജാറാവില്ല എന്നാണ് എന്റെ തോന്നൽ. അവന്റെ വിശ്വാസത്തിൽ അവന് തീർപ്പുണ്ട്. ദൈവം അത് മനസ്സിലാക്കിയിട്ടുമുണ്ടാവും. നിഷ്ക്കളങ്കമായി മറ്റുള്ളവരുടെ ഉത്സവാഘോഷങ്ങളിൽ പങ്കു ചേരുന്നത് തനിക്കെതിരായ ഗൂഢനീക്കമാണെന്ന് നീതിമാനും സർവ്വജ്ഞനും ഉദാരമതിയുമായ ദൈവം തെറ്റിദ്ധരിച്ചേക്കുമെന്ന വിചാരം എന്തൊരു ഭോഷത്തമാണ്! ഹൃദയത്തിന്റെ ഉള്ളറകളിൽ ഒളിപ്പിച്ചവ പോലും കാണുന്നവനാണല്ലോ അവൻ!!
കാളി, തിറ, ചാത്തൻ, പൂതം തുടക്കിയ രൂപങ്ങളെ കാണുന്നത് നിഷിദ്ധമെങ്കിൽ സിനിമ കാണലും ടിവി കാണലും നിഷിദ്ധമല്ലേ ? വിവാഹാഘോഷങ്ങൾക്കിടയിൽ ഏറി വരുന്ന ചടുല നൃത്തങ്ങളും ഗാനമേളയുമൊക്കെ നിഷിദ്ധമല്ലേ? ഇനി അതും ഉപേക്ഷിച്ചെന്നിരിക്കട്ടെ, ബഹുസ്വരസമൂഹമായ കേരളമണ്ണിൽ, ഇത്തരം എല്ലാ നിഷിദ്ധകാഴ്ചകളും കേൾവികളും വേണ്ടെന്നു വെക്കാനാവുമോ ? സാങ്കേതികമായും, വിദ്യാഭ്യാസപരമായും മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭർത്താവിനെയോ സഹോദരനെയോ മക്കളെയോ ഇതിനേക്കാൾ നിഷിദ്ധമെന്ന് തോന്നിയേക്കാവുന്ന, അവരുടെ വിരൽതുമ്പിൽ വിരിയുന്ന കാഴ്ചകളിൽ നിന്ന് പിന്തിരിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിയുമോ ?
മൂന്നോ നാലോ അല്ലെങ്കിൽ പതിനഞ്ചോ ഇരുപതോ വർഷങ്ങളുടെ ഒരു കോഴ്സ് അല്ലല്ലോ ജീവിതം, സകലവിചാരവികാരങ്ങളും ഒരു പ്രത്യേകകാലയളവിൽ കുഴിച്ചുമൂടി കഴിഞ്ഞുപോവാൻ. കൂട്ടു കൂടാതെ, ആഘോഷങ്ങളിൽ പങ്കെടുക്കാതെ, ആനന്ദിക്കാതെ വൃഥാ പാപചിന്തകളും ഭയങ്ങളും മാത്രം പേറിയുള്ള ഒരു ജീവിതം സത്യത്തിൽ മതം അടിച്ചേൽപ്പിക്കുന്നില്ല. ജീവിതകാലം മുഴുവൻ മനുഷ്യസഹജമായ തോന്നലുകളെല്ലാം വല്ലാതെ അടിച്ചമർത്തിവെക്കുമ്പോൾ, അവിടെ നിന്നും, അങ്ങാടികളിലും ദേവാലയങ്ങളിലും നഴ്സറി സ്കൂളുകളിൽ പോലും ദൈവത്തിന്റെ മഹത്വം ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടു തന്നെ, സ്വയം പൊട്ടിത്തെറിച്ച് നിരപരാധികളെ ചുട്ടെരിക്കുന്ന ചാവേറുകളിലേക്കുള്ള ദൂരം വളരെ കുറഞ്ഞു പോകുന്നുവോ എന്നെനിക്ക് ഭയം തോന്നാറുണ്ട്.
പല കുടുംബങ്ങളിലും മക്കൾ വിദേശത്തും മാതാപിതാക്കൾ വീട്ടിൽ ഒറ്റയ്ക്കുമാണ്. ഭക്ഷണം വെച്ചും തിന്നും ഉറങ്ങിയും പ്രാർത്ഥിച്ചും എത്ര ദിവസങ്ങൾ നീക്കും? എന്തൊക്കെയോ വിഷാദങ്ങൾ, മൗനങ്ങൾ അവർക്കുള്ളിൽ കൂടു കൂട്ടുന്നുണ്ടാവില്ലേ? മതിലുകൾ കെട്ടിപ്പൊക്കി രോഗാതുരമായ ഏകാന്തതയിലേക്ക് കൂപ്പ് കുത്തുന്നതിനു പകരം മനസ്സിന്റെ വാതിലുകൾ കുറച്ചൊക്കെ തുറന്നിടുന്നതായിരിക്കില്ലേ നല്ലത്? അവനവന്റെ വീട്, കുട്ടികൾ, മതം, വിശ്വാസം എന്നതിനപ്പുറമുളള മനസ്സിന്റെ വിശാലത, ഫലത്തിൽ സമൂഹത്തിനും നാടിനും ഗുണമായിരിക്കില്ലേ ?
വെറുതെ ഓർത്തു പോയി.
അത്ര മാത്രം.
ബ്രിട്ടിഷ് ഇന്ത്യയിലാണ് വിവാഹപ്രായം നിജപ്പെടുത്താനുള്ള ആദ്യനടപടികള്‍ ഉണ്ടാകുന്നത്. 1891 ല്‍ പാസാക്കിയ Age of consent bill ആണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 10 ല്‍നിന്നും 12 വയസ്സാക്കി ഉയര്‍ത്തിയത്. അതിനുതാഴെ പ്രായമുള്ളവരുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗമായി പരിഗണിക്കപ്പെടുന്ന നിയമവും കൊണ്ടുവന്നു. ആ ബില്ലിന് പ്രചോദനമായത് രണ്ട് കേസുകളായിരുന്നു.
ഒന്നാമതേത്, 1889 ല്‍ പതിനൊന്നുവയസ്സുള്ള ഫൂല്‍മണിയെന്ന ബംഗാളി പെണ്‍കുട്ടി വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍തന്നെ നിര്‍ബന്ധിത ലൈംഗികവേഴ്ചയെതുടര്‍ന്ന് ചോരവാര്‍ന്ന് മരിച്ച സംഭവമാണ്. കോടതിവിചാരണയില്‍ ബലാല്‍സംഗം പരിഗണിക്കപ്പെട്ടില്ല. ശ്രദ്ധയില്ലാതെ, പരുക്കനായി പെരുമാറിയതിന് 35 വയസ്സുള്ള ഭര്‍ത്താവായ ഹരി മോഹന്‍ മൈത്രിയ്ക്ക് ചെറിയ പിഴ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്.
രണ്ടാമത്തേത്, ശൈശവവിവാഹശേഷം തന്നെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവ് പതിനൊന്ന് വര്‍ഷത്തിനുശേഷം തിരിച്ചുവന്നപ്പോള്‍ കൂടെപോകാന്‍ വിസമ്മതിച്ച 22 വയസ്സുള്ള രുക്മാബായി എന്ന സ്ത്രീയ്ക്കെതിരെ അവരുടെ ഭര്‍ത്താവ് 1880ല്‍ ബോംബെ ഹൈക്കോടതിയില്‍ കൊടുത്ത കേസാണ്. വിചാരണയ്ക്കൊടുവില്, തന്റെ ശൈശവവിവാഹം റദ്ദുചെയ്യണമെന്ന രുക്മാബായിയുടെ വാദം കോടതി തള്ളി, ഒന്നുകില്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചുപോകാനോ അല്ലെങ്കില്‍ ജയില്‍ശിക്ഷ അനുഭവിക്കാനോ വിധിക്കുകയും ചെയ്തു.
ആദ്യ കേസില്‍ ലൈംഗിക വളര്‍ച്ചയെത്താത്ത, സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്ത പ്രായത്തില്‍ ബാലിക ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെടുന്നു. പക്ഷേ, ആ ലൈംഗികക്രൂരത ബലാല്‍സംഗമായി പരിഗണിക്കാന്‍പോലും കോടതി വിസമ്മതിക്കുന്നു. രണ്ടാമത്തെ കേസില്‍, പെണ്‍കുട്ടികള്‍ മുതിര്ന്നവ്യക്തിയാകുമ്പോഴും അവര്‍ സ്വതന്ത്രരല്ലെന്നും, സ്വന്തം ശരീരത്തിനുമുകളില്‍ അവകാശമില്ലാത്തവരാണെന്നും കോടതി കണക്കാക്കുന്നു.
അന്ന് നിലവിലുണ്ടായിരുന്ന നിയമത്തിന്റെ പരിമിതികള്‍ ബോധ്യപ്പെടാന്‍ ഈ വിധികള്‍ കാരണമായി. സ്വന്തമായി ഇച്ഛകളോ, ആഗ്രഹങ്ങളോ, ശരീരത്തിനുമുകളില്‍ സ്വയം നിര്ണ്ണയാവകാശങ്ങളൊ ഇല്ലാത്ത ലൈംഗിക ശരീരങ്ങള്‍ മാത്രമായിട്ടായിരുന്നു കോടതികള്‍പോലും പെണ്ണിനെ കണ്ടിരുന്നതെങ്കില്‍ അന്നത്തെ സാമൂഹ്യസാഹചര്യം സ്ത്രീകള്‍ക്ക് എത്രമാത്രം ദുരിതം നിറഞ്ഞതായിരുന്നുവെന്ന് നമുക്കൂഹിക്കാമല്ലോ.
ഫുല്മണിയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ ലൈംഗികപീഢനത്തിന്റെ ഭീകരതയില്‍ മനംനൊന്ത് ബ്രിട്ടീഷ് രാജ്ഞിയ്ക്ക് കത്തയക്കുകയുണ്ടായി. ബ്രിട്ടീഷ്- ആഗ്ലോ ഇന്ത്യന്‍ രാഷ്ട്രീയക്കാരടങ്ങുന്ന കമ്മിറ്റി കൊളോണിയല്‍ ഗവണ്മെന്റിനോട് നിയമം പരിഷ്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ബറോഡയില്‍ ജീവിച്ചിരുന്ന പത്രാധിപരും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ബീരാംജി മലബാറിയുടെയും സത്രീസംഘടനകളും ശൈശവ വിവാഹത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും Age of consent bill നിയമാക്കുന്നതിന് സഹായകരമായി.
ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഈ ബില്‍ വന്നപ്പോള്‍ അന്നത്തെ യാഥാസ്ഥിതികരെല്ലാം ബില്ലിനെ എതിര്‍ത്തു. മതവിശ്വാസത്തിനുമേലുള്ള കൈകടത്തലായാണ് അവര്‍ അതിനെ കരുതിയത്. ബാലഗംഗാധര തിലകള്‍ എതിര്‍പ്പിന് നേതൃത്വം നല്കിയ ഒരാളാണ്. സാമൂഹ്യ ആചാരങ്ങളിലോ, ജീവിതരീതിയിലോ ഗവണ്മെന്റ് ഇടപെടാന്‍ പാടില്ലെന്നായിരുന്നു എതിര്‍ത്തവരുടെ മുഖ്യവാദം. അതായത് ശൈശവ വിവാഹത്തിലോ ശൈശവ രതിയിലോ ഗവണ്മെന്റ് ഇടപെടരുത്. നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരരത്. പുരുഷപ്രജകള്‍ക്ക് അതിനുള്ള അവകാശമുണ്ടായിരിക്കണം. ആ അവകാശത്തെയാണ് ആചാരവും ജീവിതരീതിയുമായി അവര്‍ ചിത്രീകരിച്ചത്.
ഇതൊക്കെ ഓര്‍ക്കാന്‍ കാരണം, വായിച്ചുപോകുന്നതിനിടയില്‍ പീഡോഫീലിയയെ ന്യായീകരിക്കുന്ന ഒരു FB സുഹൃത്തിന്റെ ”ഏത് പ്രായത്തില്‍ വച്ചാണ് ശരീരം, അവകാശം എന്നിവ ഉണ്ടായി വരുന്നത്? ആധുനിക ഭരണവ്യവസ്ഥ പറയുന്ന 18 വയസ്സ് എന്ന കാലക്രമത്തിലാണോ?” എന്നൊരു കമന്റ് കണ്ടതുകൊണ്ടാണ്. 1891 കളില്‍ Age of consent bill നെതിരെ യാഥാസ്ഥികര്‍ ഉയര്‍ത്തിയ അതേ ചോദ്യംതന്നെയാണ് പീഡോഫീലിയ ന്യായീകരണത്തിനുവേണ്ടി ഈ കാലത്തും ഉന്നയിക്കപ്പെടുന്നത്.
മനുഷ്യന്റെ ചോദനകളും നീതിയെക്കുറിച്ചുള്ള വിചാരങ്ങളും ഘനീഭവിച്ചുകിടക്കുന്നതാണ് പല നിയമങ്ങളും. സ്റ്റേറ്റ് ചിലപ്പോള്‍ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നതുകൊണ്ടുമാത്രം അത്തരം നിയമങ്ങളൊക്കെ പിന്തിരപ്പനുമാകില്ല. മൂല്യങ്ങള്‍ വളരുകയും വികസിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങളാണ്. വിവാഹത്തിന്റെ പ്രായപരിധി 12 ല്‍ നിന്ന് 15 ഉം 16, 18 ഉം ഒക്കെയായി വളര്‍ന്നത് അതുകൊണ്ടാണ്. ശൈശവവിവാഹം നടത്തിയാലും, ബലാല്‍സംഗം ചെയ്ത് കൊന്നാലും ശിക്ഷയില്ലാത്ത കാലത്തുനിന്ന്, ലൈംഗികപ്രണയത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന ആധുനിക കുടുംബത്തിനുള്ളില്‍ പങ്കാളിയുടെ സമ്മതമില്ലാതെ നടത്തുന്ന ലൈംഗികവേഴ്ചപോലും ലൈംഗികാതിക്രമമായി കരുതുന്ന കാലത്തേക്ക് നമ്മള് വളര്‍ന്നതും അതുകൊണ്ടാണ്. ഇത് ലൈംഗികതയുടെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്. ബാലവേല ശിക്ഷാര്‍ഹമായതും, വിദ്യാഭ്യാസം അവകാശമായതും, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള പുതിയ നിയമങ്ങള്‍ ഉണ്ടായതുമെല്ലാം നീതിയെക്കുറിച്ചുള്ള ധാരണകള്‍ക്ക് മാറ്റം സംഭവിച്ചതുകൊണ്ടാണ്.
അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കുമെന്ന ധാർഷ്ട്യവുമായി “ഇടതുപക്ഷ സർക്കാർ ” മുന്നോട്ട് പോകുമ്പോൾ ഈ പദ്ധതി എന്തിന് എന്ന് ഉറക്കെ ചോദിക്കാൻ പാർട്ടി അടിമത്തവും കേവല വികസന വാദവും മാറ്റിവെച്ച് യുക്തിസഹമായി ചിന്തിക്കാൻ അതിരപ്പിള്ളി പദ്ധതി അനുകൂലികൾ തയ്യാറാവേണ്ടതുണ്ട് .
നൂറ്റി അറുപത്തിമൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ഈ പദ്ധതി നടപ്പിലാകുന്നതിലൂടെ ലക്ഷ്യമിടുന്നത് .പദ്ധതി പൂർത്തിയാകുമ്പോൾ ആയിരത്തി അഞ്ഞൂറ് കോടി രൂപയോളമാണ് ചെലവാകുന്നത് .വളരെ ലളിതമായ ഗണിത യുക്തി പ്രകാരം ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒൻപത് കോടി രൂപയിലധികം ചെലവ് വരുന്നു .
ഇതേ സമയം കേരളത്തിൽ രാമക്കൽ മേട്ടിലും അട്ടപ്പാടിയിലും അതി ഗംഭീരമായി പ്രവർത്തിക്കുന്ന വിൻഡ് മില്ലുകളുടെ ചെലവ് പരിശോധിക്കുക .ചുമ്മാ വീശിയടിച്ച് പോകുന്ന കാറ്റ് കറക്കിയുണ്ടാക്കുന്ന വൈദ്യുതി ഒരു മെഗാവാട്ട് നിർമ്മിക്കാനുള്ള ചെലവ് നാല് മുതൽ പരമാവധി ആറ് കോടി രൂപ വരെയാണ് .കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിലും കഞ്ചിക്കോടുമായി അഞ്ഞൂറ് കോടി രൂപ മുതൽമുടക്കിൽ എണ്‍പത്തിരണ്ട് മെഗാവാട്ട് വൈദ്യുതി കാറ്റിൽ നിന്ന് ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയിൽ ഒപ്പ് വച്ചിട്ടുണ്ട് .അഞ്ഞൂറ് കോടി രൂപയ്ക്ക് എൺപത്തി രണ്ടു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു എന്നത് സിമ്പിളായി ഒന്ന് ഗണിച്ച് നോക്കുക . ഒരു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആറുകോടി രൂപയാണ് ചെലവ് .അതിരപ്പിള്ളിയിൽ നൂറ്റി അറുപത്തിമൂന്ന് മെഗാവാട്ട് ഉൽപ്പാദിപ്പിക്കാൻ മുടക്കുന്ന തുക കൊണ്ട് ഇരുന്നൂറ്റി നാല്പത്തിയാറു മെഗാവാട്ട് വൈദ്യുതി കാറ്റിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ സാധിക്കും . കാറ്റാടി വൈദ്യുത പദ്ധതിക്കായി വിൻഡ് മില്ലുകൾ സ്ഥാപിക്കുന്നത് നിത്യഹരിത വനങ്ങളിലോ പതഞ്ഞൊഴുകുന്ന പുഴയിലോ അല്ല .തരിശായി കിടക്കുന്ന , മരുപ്പച്ചകൾ പോലും മുരടിച്ച് വളരുന്ന വെളിമ്പ്രദേശങ്ങളിലാണ് ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കാൻ ജൈവ വൈവിധ്യങ്ങളുടെ മഹാശേഖരം നാമാവശേഷമാക്കുമ്പോൾ കാറ്റാടി വൈദ്യുതി പോലുള്ള പരിസ്ഥിതി സൗഹാർദ്ദ വൈദ്യുത പദ്ധതികൾ ഒരു തണൽ മരം പോലും മുറിച്ച് മാറ്റാതെ നടപ്പിലാക്കാം എന്നത് മനസിലാക്കുക .
ഇരുപത്തിയഞ്ച് വർഷമാണ് ഒരു വിൻഡ് മില്ലിന്റെ ആയുസ്സ് . ഇത്രയും ലാഭകരവും പരിസ്ഥിതി സൗഹാർദ്ദപരവുമായ പദ്ധതി വിജയം കണ്ടു കണ്മുന്നിൽ പ്രവർത്തിക്കുമ്പോൾ അതിസൂക്ഷ്മ ജൈവാണുക്കൾ മുതൽ വംശ നാശ ഭീഷണി നേരിടുന്ന വേഴാമ്പലുകൾ വരെ സ്വതന്ത്രമായി വിഹരിക്കുന്ന അതിരപ്പിള്ളിയിലെ പച്ചപ്പിനെ ക്ഷൗരം ചെയ്തേ ഞങ്ങൾ അടങ്ങൂ എന്ന് വാശി പിടിക്കുന്നതിന്റെ പിന്നിലെ താൽപ്പര്യം എന്താണ് “ഇടത് പക്ഷമേ ” ..?
നിങ്ങളുടെ സ്വപ്നത്തിലെ സുന്ദര പദ്ധതി കൊണ്ട് ഉണ്ടാകാൻ പോകുന്നത് ഇതാണ് .
തടസ്സമേതുമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നൊരു പുഴയെ മുന്നൂറ്റി പതിനൊന്നു മീറ്റർ നീളമുള്ളൊരു കോൺക്രീറ്റ് മതിൽ കൊണ്ട് തടഞ്ഞു നിർത്തുന്നു .ആ മതിലിനു പിന്നിൽ രൂപപ്പെടുന്ന നൂറ്റി നാല് ഹെക്റ്റർ വിസ്തൃതിയുള്ള ജലാശയം .അത് മുക്കിക്കളയുന്നതോ സഹസ്രാബ്ദങ്ങളിലൂടെ പരിണാമിച്ച് രൂപപ്പെട്ട പകരമൊന്ന് ചൂണ്ടിക്കാണിക്കാനില്ലാത്ത / വിലമതിക്കാനാവാത്ത ജൈവ സമ്പന്നതയുടെ വിശാലതയും .
മലമുഴക്കി വേഴാമ്പല്‍,കോഴി വേഴാമ്പല്‍, നാട്ടു വേഴാമ്പല്‍ , പാണ്ടന്‍ വേഴാമ്പല്‍, എന്നിങ്ങനെ നാലിനം വേഴാമ്പലുകളെയും ഒരുമിച്ച് കാണുന്ന കേരളത്തിലെ ഏക പ്രദേശമാണ് നിങ്ങളുടെ സ്വപ്ന പദ്ധതിക്കായി ഇല്ലാതാക്കുന്നത് . ആവാസ വ്യവസ്ഥ നഷ്ടമാകുന്ന വംശ നാശത്തിന്റെ വക്കിലുള്ള ആ പക്ഷികളും പേരെടുത്ത് പറഞ്ഞു തീർക്കാനാവാത്ത നൂറു കണക്കിന് ചെറുതും വലുതുമായ ജീവികളും ..അവരെ നിങ്ങൾ നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു …? വികസന സ്വപ്നത്തിന്റെ ഹാങ് ഓവറിൽ ചത്തൊടുങ്ങട്ടെ പണ്ടാരങ്ങൾ എന്ന് ചിറി കോട്ടി പുഛിച്ച് പറഞ്ഞൊഴിയുമോ . അതിന് ഞങ്ങൾ അനുവദിക്കില്ല . അവരും ഈ ഭൂമിയുടെ അവകാശികളാണ് .എന്റെ മക്കൾക്കൊപ്പം അവരുടെ മക്കളും ഈ ഭൂമിയിൽ അവശേഷിക്കണം .അവരുടെ ഇടങ്ങളിൽ കടന്നു കയറാൻ നിങ്ങളെ ആരും അധികാരപ്പെടുത്തിയിട്ടില്ല .കൈയ്യൂക്ക് കൊണ്ട് അവർക്ക് മേൽ നേടിയ അധീശത്തമല്ലാതെ മറ്റൊന്നും അവർക്കു മേൽ നിങ്ങൾക്കില്ല .
മുക്കിക്കളയുന്ന ഇരുന്നൂറു ഹെക്റ്റർ വനഭൂമി നിങ്ങൾ ഞങ്ങൾക്ക് എന്നുണ്ടാക്കി നൽകും . നിന്റെയൊന്നും ഖജനാവുകളിൽ നിറഞ്ഞിരിക്കുന്ന ശതകോടിക്കണക്കിനു കോടികൾ കൊണ്ട് പദ്ധതിയുണ്ടാക്കിയാലും ഒരു തുണ്ടു ഭൂമിയിലെ നഷ്ടമാകുന്ന ജൈവ സമ്പത്ത് പുനർ നിർമ്മിക്കാൻ നിനക്കൊന്നുമാവില്ല . ഒടുക്കത്തെ വികസന ഭ്രാന്തു കൊണ്ട് ഇക്കാലമത്രയും ചെത്തി വടിച്ച് വെടിപ്പാക്കിയില്ലേ കാടും പുഴയും നീർച്ചാലുകളുമെല്ലാം . ഇനി അവശേഷിക്കുന്നത് നിങ്ങൾക്ക് വേണ്ടായിരിക്കും .വേണ്ടാത്തവർ ശീതീകരിച്ച മുറികളിൽ കോൺക്രീറ്റ് സ്വപ്നങ്ങൾ കണ്ടുറങ്ങിക്കൊൾക . അവശേഷിക്കുന്ന കാടും കുളിരും പുഴയും പുൽച്ചാടിയുമെല്ലാം ഞങ്ങൾക്ക് വേണം . അതിരപ്പിള്ളിയിലെ വന്മതിലിനു മുകളിൽ എഴുതാൻ കൊത്തിവച്ച അക്ഷരങ്ങൾ സൂക്ഷിച്ച് വച്ചുകൊൾക . ഭാവിയിൽ നിങ്ങളുടെ സ്മരണ കുടീരങ്ങൾക്ക് മുന്നിൽ സ്ഥാപിക്കാനായി അണികൾക്ക് വീണ്ടും കല്ല് തപ്പി നടക്കേണ്ടി വരില്ലല്ലോ .