വിജയന് മൃദുഹിന്ദുവാദിയാണോ അല്ലയോ എന്ന തര്‍ക്കം സക്കറിയ അന്ന് പറയുമ്പോഴും ഇന്ന് പറയുമ്പോഴും (വിജയന്‍ അന്നേ അതിനു മറുപടി പറഞ്ഞിട്ടുണ്ട് – പ്രശസ്തമായ രണ്ട് ലേഖനങ്ങളിലൂടെ) ഇന്ന് സക്കറിയയെ പിന്തുണച്ച് ഓടിയെത്തുന്ന സച്ചിദാനന്ദനെപ്പോലുള്ള എഴുത്തുകാരും അന്നും ഇന്നും മറച്ചുവെയ്ക്കുന്നതും അതാണ് : ഏതുതരം രാഷ്ട്രീയ സമഗ്രാധിപത്യത്തെയും സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന വിജയനെ. എഴുത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വപ്നവും അതാണ്. വിജയന്റെ രാഷ്ട്രീയ വിമര്‍ശം, അവസാന കാലത്തെ വിശേഷിച്ചും, മൃദുഹിന്ദുവാദമായിരുന്നു എന്ന് കേരളത്തിലല്ലാതെ സക്കറിയയ്ക്ക് ആലോചിക്കാനോ പറയാനോ കഴിയില്ല. കാരണം, അത് ഞാന്‍ മുമ്പ് പറഞ്ഞ “മുന്നണി രാഷ്ട്രീയ”ത്തിന്‍റെ വിചാരോല്പ്പ്നം മാത്രമാണ്, മലയാളി electorate നെ സുഖിപ്പിക്കലാണ്. അതിവിടെ മാത്രമേ ചിലവാകൂ.
മദനിയെയും ഗാന്ധിജിയെയും തന്റെ വാദത്തിലെ ഒരൊറ്റ സ്വത്വമായി കാണുന്ന നമ്പൂതിരിപ്പാടിന്‍റെ ബുദ്ധി കൌശലത്തെ എങ്ങനെ കണ്ടുവോ എതിര്‍ക്കുന്നുവോ, അതേപോലെ സക്കറിയയുടെ “വിജയന്‍റെ മൃദുഹിന്ദു വാദ”ത്തെയും ഞാന്‍ കാണുന്നു, എതിര്‍ക്കുന്നു. കാരണം, അത് നമ്മുടെ മുന്നണി രാഷ്ട്രീയത്തിനൊപ്പം പാകമായ മറ്റൊരു ബുദ്ധിയുടെ മറ്റൊരു കൌശലമാണ്
കവി, കഥാകൃത്ത്, നോവലിസ്റ്റ്. പട്ടാമ്പി സ്വദേശി. ഇപ്പോൾ തൃശൂരിൽ താമസിക്കുന്നു.