ഗൌരിലങ്കേഷിന്റെ ക്രൂരമായ കൊലപാതകം നമ്മോട് പറയുന്നത് ഫാസ്സിസ്റ്റുകള്‍ക്കെതിരെ ഒന്നിച്ചു പോരാടണമെന്നത് തന്നെയാണ്. ഇന്നലത്തെ ബാംഗ്ലൂരിലെ പ്രതിഷേധത്തിലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വന്നവരിലും കണ്ടതും അതാണ്.
കര്‍ണാടകയുടെ വിവിധഭാഗങ്ങളില്‍ നിന്നും ആള്ക്കാര് വന്നുകൊണ്ടേയിരുന്നു. ആക്റ്റിവിസ്റ്റുകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ഒട്ടേറെ സ്ത്രീകള്‍.
ഉച്ചയോടെ തുടങ്ങിയ മഴ പെയ്തുകൊണ്ടേയിരുന്നു. എന്നാലും ജനങ്ങളുടെ വരവ് അവസാനമില്ലാതെ തുടര്‍ന്നു .
വൈകുന്നേരം ആകുമ്പോഴേക്കും പ്രതിഷേധത്തിന്റെ ശക്തി കൂടി. വിവിധ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിന്നുള്ളവര്‍ പ്രതിഷേധകൂട്ടായ്മയെ അഭിസംബോധന ചെയ്തു. എം എസ് സത്യുവും, പ്രസന്നയും, ജിഗ്നേഷ് മേവാനിയും ഒക്കെ അക്കൂട്ടത്തില്‍ പെടുന്നു. ഏകദേശം പത്തോളം ചെറു സംഘടനകളും കൂട്ടായ്മയും തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ശ്രദ്ധയില്‍ പെട്ട ഒരു പ്രധാന കാര്യം ‘കമ്മ്യൂണിസ്റ്റ് വിഭാഗങ്ങളില്‍ നിന്നുള്ള ഒരു സംഘടനപോലും ഇവിടെ അവരുടെ ബാനറുകളുമായി വരികയോ പ്രതിഷേധത്തില്‍ പങ്കുചെയ്യുകയോ ചെയ്തില്ല എന്നതാണ്.
അവര്‍ പ്രത്യേകം വേറെയിടത്ത് പരിപാടി നടത്തിയിട്ടുണ്ടോ എന്നറിയില്ല. വിവിധ രാഷ്ട്രീയ സാംസ്കാരിക പ്ലാറ്റ്ഫോമുകളില്‍ വന്നവരില്‍ കൂടുതല്‍ പേരും യുവാക്കളാണെന്ന കാര്യം പ്രസക്തമാണ്.
ഇവരാണ് ഇനി ഈ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം മുന്നോട്ട് നയിക്കേണ്ടത്. അംബേദ്കര്‍ അനുബന്ധ സംഘടനകളും, ദളിത് പങ്കുമായിരുന്നു കൂടുതല്‍ കണ്ടിരുന്നത്. ഇതൊരു വലിയ തുടക്കമാണ്. ഇത് കര്‍ണാടകയുടെ വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനയാണ്.
ആട്ടിയോടിക്കപ്പെട്ടവരും, അരികുവല്‍ക്കരിക്കപ്പെട്ടവരും, ചൂഷണത്തിന് വിധേയരായവരും അടങ്ങുന്ന സമൂഹത്തിലെ അടിത്തട്ടിലെ ജീവിതങ്ങളാണ് ഇനി നേതൃത്വം ഏറ്റെടുക്കുക എന്ന കാര്യം വ്യക്തമാണ്.
അതിനോട്ടെറെ കടമ്പകളുണ്ടെങ്കിലും. ദളിത് സംഘടനയില്പെട്ടവരും, ഭാഷാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടവരും എല്ലാവര്ക്കും ഒന്നേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ.
ഒന്നിച്ചു നില്ക്കുക ഒന്നിച്ചു പോരാടുക.
ആര് എസ് എസ്സിനേയും അതിന്റെ ഹൈന്ദവ അജണ്ടയേയും ചൂണ്ടിക്കാട്ടി മിക്കവാറും. പേര് സംസ്കൃതത്തിന്റെ കടന്നുകയറ്റത്തെ, ദളിത് കുട്ടികള്‍ക്ക് സീറ്റ് നിഷേധിക്കപ്പെടുന്ന അവസ്ഥയെ, അനിതമാരുടെ അത്മഹത്യകളെ ഒക്കെത്തന്നെയാണ് സ്പര്‍ശിച്ചത് .
ജിഗ്നേഷ് പറഞ്ഞത്പോലെ.. “ഗൌരി മരിച്ചതല്ല, പുതിയതായി ജനിച്ചതാണ്’.. ഒരായിരം ഗൌരിമാരുടെ ജനനമാണിത്. ഈ ശബ്ദം, ഈ കൂട്ടായ്മ ഒരേ സ്വരത്തില്‍ ഒരേ വേഗത്തില്‍ പടരട്ടെ.
യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,