പൂമുഖം തുടർക്കഥ വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്…

ഭാഗം 15: വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്…

ബഹളത്തിനിടയില്‍ ഫോണില്‍ വന്ന മെസ്സേജ് ദേവി കണ്ടില്ല. ഒരു വിധത്തില്‍ അവനെ സമാധാനിപ്പിച്ച് അവന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ കളിയ്ക്കാന്‍ കൊണ്ടുവിടാമെന്ന് അമ്മവാഗ്ദാനം ചെയ്ത് , ഇന്ദു വാങ്ങിക്കൊണ്ടുവന്ന ടീഷര്‍ട്ടും ട്രൌസറും ഒത്തിരി പുന്നാരിക്കലിലും ഉമ്മകളിലും കുതിര്‍ത്ത് ധരിപ്പിച്ച് , പാസ്തയും ഓംലെറ്റും ഐസ്ഡ് എസ്കിമോയും കഴിപ്പിച്ച് , ഓഫീസിലെ ഒരു സഹപ്രവര്‍ത്തകനെ വിളിച്ച് അവന്‍റെ ഒരു കളി ക്കൂട്ടുകാരന്‍റെ വീട്ടില്‍ കൊണ്ടുവിട്ട ശേഷമാണ് അവള്‍ ഫോണ്‍ മെസ്സെജ് നോക്കിയത്.

അനൂപ് അവളുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് രണ്ടരലക്ഷത്തിലധികം രൂപ അയാളുടെ എക്കൌണ്ടിലേക്ക് മാറ്റിയിരിക്കുന്നുവെന്ന ബാങ്ക് അറിയിപ്പ് മെസ്സേജുകളായിരുന്നു അത്. അറുപതിനായിരം രൂപ ക്യാഷായി പിന്‍വലിക്കുകയും ബാക്കി രണ്ടുലക്ഷം നേരിട്ട് എക്കൌണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നു അയാള്‍ ചെയ്തത്. അയാള്‍ അങ്ങനെ ചെയ്യുമോ ചെയ്യില്ലേ എന്നൊക്കെ അവള്‍ മനസ്സിലിട്ട് പാറ്റിക്കൊഴിച്ചെങ്കിലും ചെയ്യും എന്നവള്‍ ആ നിമിഷം വരെയും കരുതിയിരുന്നില്ല.സത്യംപറഞ്ഞാല്‍ അവള്‍ ഞെട്ടിപ്പോയി. ഞെട്ടലൊതുക്കി ബാങ്കില്‍ വിളിച്ച് ആ എ ടി എം കാര്‍ഡ് റദ്ദാക്കാന്‍ ദേവി ആവശ്യപ്പെട്ടു.

ചേട്ടത്തിയമ്മ അവളോട് ഈ മെയില്‍ ചെക് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പാസ്സ് വേര്‍ഡ് അനൂപ് മാറ്റിയിരിക്കുന്നുവെന്ന് അവള്‍ക്ക് മനസ്സിലായത്.

സൈബര്‍ സെല്ലില്‍ പരാതി കൊടുക്കണമെന്ന് ചേട്ടത്തിയമ്മ രോഷംകൊണ്ടപ്പോള്‍ നീ മിണ്ടാതിരിക്ക്, അവളുടെ യുക്തം പോലെ ചെയ്യട്ടേഎന്ന് ചേട്ടന്‍ അവരെ വിലക്കി.

അവള്‍ക്ക് ഒരു വീട് എടുക്കണമെന്ന് അവള്‍ ചേട്ടനോട് പറഞ്ഞു. ചേട്ടന് പൊടുന്നനെ ഒന്നും പറയാന്‍ കഴിഞ്ഞില്ല, ഒട്ടുനേരം കഴിഞ്ഞ് വാക്കുകള്‍ അളന്നു തൂക്കി നിനക്ക് ധാരാളം സഹപ്രവര്‍ത്തകരില്ലേ, അവര്‍ സഹായിക്കില്ലേ, എന്തിനാണ് അതിനൊക്കെ ഞാന്‍എന്നായിരുന്നു ചേട്ടന്‍റെ ചോദ്യം.

ചേട്ടത്തിയമ്മ അപ്പോള്‍ വല്ലാതെ ഒച്ചവെച്ചു. പിന്നെ നമ്മള്‍ വന്നതെന്തിനാണെന്നായിരുന്നു അവര്‍ ചോദിച്ചത് .

ദേവി ഇന്നലെത്തന്നെ സഹപ്രവര്‍ത്തകരൊടെല്ലാം വീട് എനിക്കൊരു വീട് എന്ന് ജപിച്ചിരുന്നു. അതുകൊണ്ട് ഉച്ചയായപ്പോഴേക്കും കുറച്ച് വീടുകള്‍ പോയിക്കാണാമെന്നായി.

അപ്പോഴാണ് മറ്റൊരു പോലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നത്. പോലീസുകാരന്‍റെ ശബ്ദത്തില്‍ തികഞ്ഞ ധാര്‍ഷ്ട്യമുണ്ടായിരുന്നു.

ഭര്‍ത്താവായ അനൂപിന്‍റെ പരാതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ മകനെയും കൊണ്ട് അവള്‍ അങ്ങനെ ഒളിച്ചു താമസിക്കാന്‍ പാടില്ലെന്നും പോലീസുകാരന്‍ പറഞ്ഞു. മകനെയും കൂട്ടി ഉടനടി സ്റ്റേഷനില്‍ ഹാജരാകണമെന്ന് അയാള്‍ അവളോട് കല്‍പിച്ചു. അവള്‍ അവിടെ വരില്ലെന്നും വിമന്‍സ് സെല്ലില്‍ ഹാജരാകാമെന്നും ദേവി പതറാതെ മറുപടി നല്‍കി.

അപ്പൊഴേക്കും വിവരമറിഞ്ഞ് അവളുടെ ചേട്ടന്‍റെ ഒരു കൂട്ടുകാരനും എത്തിച്ചേര്‍ന്നു. അയാള്‍ക്ക് അവളുടെ ഭര്‍ത്താവിനെ നല്ല പരിചയമുണ്ടായിരുന്നു. ‘എന്തിനു ആ നട്ടിന്‍റെ കൂടെ ഇത്ര കാലം പാര്‍ത്തുവെന്ന് അയാള്‍ ദേവിയോട് ചോദിച്ചു.

ചോദ്യങ്ങള്‍ വളരെ എളുപ്പത്തില്‍ ചോദിയ്ക്കാമെന്നും ഉത്തരങ്ങള്‍ അത്ര എളുപ്പത്തില്‍ കിട്ടുകയില്ലെന്നും അവള്‍ക്ക് അറിവുള്ളതാണല്ലോ.

ഹരിമോനേയും കൂട്ടി ചേട്ടനും ചേട്ടത്തിയമ്മയും ഇന്ദുമോളും ചേട്ടന്‍റെ സുഹൃത്തുമൊന്നിച്ച് അവള്‍ വിമന്‍സ് സെല്ലില്‍ ചെന്നു.

നാളെ പരാതി കേള്‍ക്കാംഎന്നായിരുന്നു അവരുടെ മറുപടി. ‘ഭാര്യയും ഭര്‍ത്താവുമായാല്‍ ഇത്തിരി വഴക്കൊക്കെ ഉണ്ടാകും . അതൊക്കെ നിസ്സാരം , അതിലിത്ര പരാതിക്ക് കാര്യമെന്ത് എന്നായിരുന്നു പ്രായമുള്ള ഒരു പോലീസുകാരന്‍ ചോദിച്ചത്.

ഡി സി പി യ്ക്ക് പരാതി എഴുതിയപ്പോള്‍ അവര്‍ വൈമനസ്യത്തോടെ അതു വാങ്ങി. വനിതാ സബ് ഇന്‍ സ് പെക്ടര്‍ വീട്ടില്‍ പോയിക്കഴിഞ്ഞിരുന്നു. ഡി സി പി ഉടനെ തിരികെ വരാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നു.

അതിനകം അനൂപിനെയും പോലീസുകാര്‍ ഫോണ്‍ ചെയ്ത് വരുത്തി.

അയാള്‍ മകനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. കണ്ണില്‍ വെള്ളം നിറച്ചുകൊണ്ട് നിനക്കെന്നെ വേണ്ടേ മോനേ? നീയും എന്നെ ഉപേക്ഷിച്ചോഎന്ന് ചോദിച്ചു.

അച്ഛന്‍റെ നിറഞ്ഞൊഴുകുന്ന കണ്ണീരില്‍ അവന്‍ തകര്‍ന്നു പോയി, ‘അച്ഛാഎന്ന് വിളിച്ചുകൊണ്ട് അവന്‍ അയാളെ ഗാഢം പുണര്‍ന്നു. കുഞ്ഞല്ലേ അവന്‍.. അവന്‍റെ ഉറപ്പുകള്‍ അത്രയല്ലേ ഉള്ളൂ

ദേവി പരാതിയില്‍ എഴുതിയതൊക്കെ സത്യമാണെന്ന് അനൂപ് സമ്മതിച്ചു, മകനോട് ചോദിച്ചപ്പോള്‍ അവനും എല്ലാം സത്യമാണെന്ന് പറഞ്ഞു. ‘തനിക്കടിക്കാമായിരുന്നില്ലേ ഭാര്യയെ? ഭര്‍ത്താവിനു ഭാര്യയെ അടിച്ച് എല്ലൊടിക്കാം . അതിലൊരു തെറ്റുമില്ല. എന്നാല്‍ മകനെക്കൊണ്ട് അടിപ്പിച്ചതെന്തിനാണ് എന്നായിരുന്നു പോലീസുകാരുടെ ചോദ്യം. അയാള്‍ അടിച്ചാല്‍ അവള്‍ക്ക് കൂടുതല്‍ പരിക്കു പറ്റുമെന്നു കരുതിയാണ് മകനെക്കൊണ്ട് അടിപ്പിച്ചതെന്ന് അയാള്‍ പറഞ്ഞപ്പോള്‍ പോലീസുകാര്‍ നിശ്ശബ്ദരായി. വനിതാ പോലീസ് അവള്‍ക്ക് അറിവ് പകര്‍ന്നു, ‘എന്‍റെ ഭര്‍ത്താവ് എന്നെ അടിക്കാറുണ്ട്. തെറി പറയാറുണ്ട്. അയാള്‍ വെള്ളമടിച്ച് കിടന്നുറങ്ങുമ്പോള്‍ ഞാനുമയാളെ നല്ല അടി അടിക്കും. പച്ചത്തെറിയും പറയും

അങ്ങനെ അടിച്ചും പകരമടിച്ചും തെറി കേട്ടും പറഞ്ഞും എന്തിനാണ് ജീവിക്കുന്നതെന്ന് ദേവി അവരോട് ചോദിച്ചു.

വേറെ എന്താ വഴിഎന്നായിരുന്നു അവരുടെ ഉത്തരം. നമ്മുടെ കോടതികളും വക്കീലുമാരുമൊക്കെ വലിയ തട്ടിപ്പാണെന്നും വക്കീലുമാര്‍ പണം പിടുങ്ങുന്ന, മറുഭാഗം കൂടുന്ന കള്ളന്മാരാണെന്നും ജഡ്ജിമാരും കൈക്കൂലി വാങ്ങുമെന്നും വനിതാ സബ് ഇന്‍സ്പെക്ടര്‍ അവളെ താക്കീതു ചെയ്തു.അതുകൊണ്ട് കേസിനൊന്നും പോകാതിരിക്കുന്നതാണ് നല്ലതെന്നും കുറച്ചുനാള്‍ പിണങ്ങി മാറിത്താമസിച്ചാല്‍ അയാള്‍ മര്യാദ പഠിക്കുമെന്നും അവര്‍ പറഞ്ഞു. അയാള്‍ക്ക് ജോലി ഇല്ലാത്തതുകൊണ്ട് ആ രണ്ടരലക്ഷം അയാളുടെ ചെലവിനെടുത്തോട്ടെ അതിപ്പോ കൊണ്ടുവാ എന്ന് വാശി പിടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ശമ്പളമുണ്ടല്ലോ എന്നായിരുന്നു പൊതുവേ ആണും പെണ്ണുമായ പോലീസുകാരുടെ ന്യായം.

ഭര്‍ത്താവായ അനൂപിനെതിരേ നിയമപരമായ നടപടികള്‍ക്ക് മുതിരാന്‍ പോലീസിനു ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. അതു വേണ്ടെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ചേട്ടനും അവളെ പിന്തുണച്ചില്ല. അച്ഛനെ പൊലീസിനെക്കൊണ്ട് പിടിപ്പിച്ചാല്‍ മോനു വിഷമമാവുമെന്ന് എല്ലാവരും ആളാംവീതം അവളെ പിന്തിരിപ്പിച്ചു. ചേട്ടത്തിയമ്മയോട് പ്രശ്നത്തിലിടപെട്ട് സംസാരിക്കരുതെന്ന് ചേട്ടന്‍ വിലക്ക് കല്‍പിച്ചിരുന്നു. എല്ലാ ഉല്‍ക്കണ്ഠയും മനസ്സിലൊതുക്കി അവര്‍ നിശ്ശബ്ദയായി നിന്നു. ചേട്ടന്‍റെ കൂട്ടുകാരന് ആകെപ്പാടെ ഒന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല. അയാള്‍ക്കിട്ട് നാല് അടിയെങ്കിലും കൊടുക്കാത്ത പോലീസ് എന്തിനു കൊള്ളാമെന്ന് ചോദിച്ചപ്പോള്‍ വയസ്സന്‍ പോലീസുകാരന്‍ ചിരിച്ചു. ‘ഈ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല, നമ്മള്‍ അവരുടെ ഭര്‍ത്താവിനെ അടിച്ചാല്‍ നാളെ അവര്‍ ഒന്നാവുകയും നമുക്കെതിരേ പരാതിയുമായി വരികയും ചെയ്യും. ‘

എന്നാല്‍ ദേവിയുടെ സര്‍ട്ടിഫിക്കറ്റുകള്‍, വസ്ത്രങ്ങള്‍ , എ ടി എം കാര്‍ഡ്, ചെക്കു ബുക്ക് , ഹരിമോന്‍റെ സ്ക്കൂള്‍ ബുക്കുകള്‍, വസ്ത്രങ്ങള്‍ ഒക്കെ എടുക്കാന്‍ പോലീസ് കൂടെ പോകണമെന്ന് എ സി പി താഴെയുള്ള പോലീസുകാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു.

 

 

നൂപിന്‍റെ പേരിലുള്ള റ്റൊയോറ്റോ കാര്‍ ഓടിയ്ക്കാതെ ദേവിയുടെ പേരിലുള്ള പഴയ മാരുതി ഓടിച്ചായിരുന്നു അയാള്‍ സ്റ്റേഷനില്‍ വന്നിരുന്നത്.

പെണ്‍ പൊലീസും ആണ്‍ പോലീസും അനൂപും ചേട്ടനും ചേട്ടത്തിയമ്മയും ദേവിയും ഹരിമോനും ചേട്ടന്‍റെ കൂട്ടുകാരനും അടങ്ങുന്ന വലിയ സംഘമാണ് രണ്ട പോലീസ് വണ്ടി കളിലായി അവളുടെ ഫ്ലാറ്റിലെത്തിയത്. അവള്‍ സര്‍ട്ടിഫിക്കറ്റ് വെച്ചിരുന്ന ആഭരണങ്ങള്‍ വെച്ചിരുന്ന അലമാരിയുടെ താക്കോല്‍ കാണുന്നില്ലെന്ന് അയാള്‍ അവിടെ ചെന്നപ്പോള്‍ പോലീസുകാരെ അറിയിച്ചു. എന്നാല്‍ അലമാരി പൊളിയ്ക്കാമെന്ന് ആണ്‍ പോലീസുകാര്‍ തീരുമാനിച്ചു. അങ്ങനെ പുറത്തിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി. എ ടി എം കാര്‍ഡും ചെക്കുബുക്കും കിട്ടി. അവളുടെ പ്രോപ്പര്‍ട്ടി പേപ്പറുകള്‍ എടുക്കാനോ സ്വര്‍ണം എടുക്കാനോ പോലീസ് സമ്മതിച്ചില്ല. അത് അലമാരിയുടെ അകത്തെ അറയിലായിരുന്നു. വസ്തുവകകള്‍, ആഭരണങ്ങള്‍ ഇതൊക്കെ സ്ത്രീ സ്വന്തമായി സമ്പാദിക്കുമെന്ന് എത്രയായാലും പോലീസുകാര്‍ക്ക് വിശ്വസം വരുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അലമാരിയുടെ അകത്തെ ഭാഗം പൊളിയ്ക്കാനോ അവളുടെ ലോക്കറിന്‍റെ ചാവി അയാളില്‍ നിന്ന് മേടിച്ചു കൊടുക്കാനോ അവര്‍ കൂട്ടാക്കിയില്ല. എത്ര സമ്പാദിക്കുന്നില്ല ജോലിയില്ല എന്നൊക്കെ പറഞ്ഞാലും ഒരു എന്‍ജിനീയര്‍ അങ്ങനെ നിഷ്ക്കാശനും അറുപിച്ചയുമാവില്ലല്ലോ. മാരുതി കാര്‍ അവളുടെ പേരിലായതുകൊണ്ട് അതെടുക്കാന്‍ പോലീസുകാര്‍ സമ്മതിച്ചു. ആഭരണങ്ങളും പ്രോപ്പര്‍ട്ടിയുടെ പേപ്പറുമൊന്നും കോടതിയുടെ അനുവാദമില്ലാതെ എടുത്തു കൂടെന്ന അഴകുഴമ്പന്‍ നിലപാടായിരുന്നു പോലീസിന്‍റേത്. ഹരിമോന്‍ ബുക്കുകളും കുറച്ച് ഡ്രസ്സുകളും എടുത്തു. അവന്‍റെ മൊബൈല്‍ ഫോണ്‍ എടുക്കാനുമവന്‍ മറന്നില്ല. മകന്‍റെ പാസ്സ്പോര്‍ട്ട്, ബെര്‍ത് സര്‍ട്ടിഫിക്കറ്റ് അവയൊന്നും അനൂപ് ദേവിക്ക് കൊടുത്തില്ല.

കിട്ടിയതാകട്ടെ എന്ന് അവള്‍ ഗസ്റ്റ് ഹൌസിലേക്ക് മടങ്ങി. ദേവിക്കായി വാശി പിടിച്ച് വാദിക്കാന്‍ അവളുടെ ചേട്ടന്‍ പോലുമുണ്ടായിരുന്നില്ല. ചേട്ടന്‍ അനൂപിനോട് കുറച്ചു നാള്‍ ക്ഷമിക്കാനും അവളെ കൂടുതല്‍ വാശി പിടിപ്പിക്കാതെയിരിക്കാനും ആവശ്യപ്പെടുക മാത്രമേ ചെയ്തുള്ളൂ.

ജോലിക്കു കയറണമെന്നുള്ളതുകൊണ്ട് ഇന്ദു കൂടുതല്‍ സമയം കളയാതെ,അവളുടെ അച്ഛന്‍റെ കൂട്ടുകാരനൊപ്പം അദ്ദേഹത്തിന്‍റെ കാറില്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു, പോകും മുന്‍പ് അവള്‍ അമ്മായീഎന്ന് വിളിച്ച് കുറെ നേരം തേങ്ങിക്കരഞ്ഞു. ദേവിക്കും വല്ലാതെ സങ്കടം വന്നുവെങ്കിലും മുതിര്‍ന്ന അമ്മായി എന്ന ന്നിലയില്‍ അവള്‍ അതു നിയന്ത്രിച്ചു നിറുത്തി.

ബോറടിക്കുന്നുവെന്ന് വാശി പിടിക്കുന്ന ഹരിമോനെ അവനിഷ്ടപ്പെട്ട ആഹാരം വാങ്ങിക്കൊടുത്ത് ആഹ്ലാദിപ്പിച്ച് മറ്റൊരു കൂട്ടുകാരന്‍റെ വീട്ടില്‍ കളിയ്ക്കാന്‍ കൊണ്ടുവിട്ടിട്ട് അവര്‍ വീടുകള്‍ നോക്കാന്‍ പോയി.

അപ്പോഴാണ് അടുത്ത കുഴപ്പമുണ്ടായത്.

ആരും ഒറ്റയ്ക്ക് ഒരു സ്ത്രീയ്ക്ക് വീടു തരില്ല. ഒറ്റയ്ക്ക് പാര്‍ക്കുന്ന സ്ത്രീ പിഴച്ചവളായിരിക്കും. അവളെ കാണാന്‍ ആരൊക്കെ വരുമന്ന് പറയാന്‍ പറ്റില്ല. ചേട്ടത്തിയമ്മ ആ നിമിഷം പൊട്ടിത്തെറിച്ചു പോയി. ‘മാസം ഇത്രയും വരുമാനമുള്ള ഒരു പെണ്ണിനു പിഴയ്ക്കേണ്ട കാര്യമെന്ത് എന്നായിരുന്നു അവരുടെ ചോദ്യം. ‘എന്നാല്‍ വരുമാനം കൊണ്ട് മറ്റു കാര്യങ്ങള്‍ നടക്കില്ലെന്ന് പറഞ്ഞ വീട്ടുടമസ്ഥനോട് തന്‍റെ വീടു വേണ്ടഎന്ന് പറയാനുള്ള തന്‍റേടം ചേട്ടത്തിയമ്മയ്ക്ക് മാത്രമേ ഉണ്ടായുള്ളൂ.

ഒരു ഡസനോളം വീടുകള്‍ നോക്കിയെങ്കിലും ഭര്‍ത്താവുമായി പിണക്കം, മകനും അമ്മയും ഒറ്റയ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വീട്ടുടമസ്ഥര്‍ വാതില്‍ അടയ്ക്കുകയായിരുന്നു. അവളുടെ ഉദ്യോഗമോ നരച്ചു തുടങ്ങിയ തലമുടിയോ നാല്‍പത്തേഴു വയസ്സോ ഒന്നും വീടു കിട്ടുന്നതില്‍ പ്രയോജനം ചെയ്തില്ല.

ഒടുവില്‍ ഹരിമോന്‍ കൂടെ ഉള്ളതുകൊണ്ട് തരാമെന്ന് ഒരു വീട്ടുടമസ്ഥന്‍ മാത്രം സമ്മതിച്ചു. മകളാണ് കൂടെ ഉള്ളതെങ്കില്‍ തരികയില്ലെന്നും അയാള്‍ പറഞ്ഞു. പോലീസ് വരിക, മറ്റ് പ്രയാസങ്ങള്‍ ഉണ്ടാവുക, വീട്ടില്‍ വഴക്കും കൈയേറ്റവും ഉണ്ടാവുക ഇതൊന്നും പാടില്ലെന്നും അയാള്‍ താക്കീതു നല്‍കി.

ഗസ്റ്റ് ഹൌസില്‍ നിന്നും ഏറ്റവും പെട്ടെന്ന് മാറണമല്ലോ എന്ന് കരുതി ആ വീട് അവള്‍ വാടകയ്ക്ക് എടുത്തു. ധാരാളം പാര്‍ക്കുകളും മരങ്ങളും പൂക്കളും കിളികളും ആയി എല്ലാ സൌകര്യങ്ങളുമുള്ള ഒരു കോളനിയായിരുന്നു അത്. നഗരത്തിന്‍റെ വളരെ അടുത്ത്, മകന്‍റെ സ്കൂളിനു സമീപം. … വീട്ടില്‍ താമസിക്കണമെങ്കില്‍ റെസിഡന്‍റ്സ് വെല്‍ഫയര്‍ അസ്സോസിയേഷന്‍റെ എന്‍ ഓ സി കിട്ടിയേ തീരു. അവരും ഭര്‍ത്താവ് വേണമെന്ന് നിര്‍ബന്ധം പിടിക്കുമെങ്കിലും അവള്‍ വലിയൊരു ഉദ്യോഗസ്ഥയാണെന്നറിഞ്ഞും മകന്‍ കൂടെ ഉണ്ടെന്നറിഞ്ഞും വീട്ടുടമസ്ഥനു സമ്മതമാണെന്നറിഞ്ഞും എതിര്‍പ്പ് പ്രകടിപ്പിക്കുകയില്ലെന്ന് പ്രോപ്പര്‍ട്ടി ഡീലര്‍ സമാധാനം പ്രകടിപ്പിച്ചു.

മൊബൈല്‍ ഫോണ്‍ മകന്‍റെ കൈയില്‍ വന്നതുകൊണ്ട് അനൂപ് ഇടയ്ക്കിടെ അവനെ വിളിച്ച് എവിടെയാണെന്ന് എന്താണെന്ന് തിരക്കുന്നുണ്ടായിരുന്നു.

Comments
Print Friendly, PDF & Email

തിരുവനന്തപുരത്തു താമസിക്കുന്നു, ആനുകാലികങ്ങളിൽ എഴുതുന്നു.

You may also like