പൂമുഖം COLUMNS കേരളത്തിലെ നവമാധ്യമങ്ങൾ എങ്ങോട്ട്?

കേരളത്തിലെ നവമാധ്യമസംസ്കാരത്തെക്കുറിച്ച് നാള്‍വഴികളില്‍ ജോണ്‍ സാമുവല്‍ എഴുതുന്നു: കേരളത്തിലെ നവമാധ്യമങ്ങൾ എങ്ങോട്ട്?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ന്ന് താരതമ്യേന ചെലവ് കുറഞ്ഞ മാധ്യമ പ്രവർത്തനം ഓൺലൈൻ മാധ്യമപ്രവർത്തനമാണ്. രാജ്യത്തെ പ്രധാന പ്രിന്‍റ് മാധ്യമങ്ങളേക്കാൾ നല്ല ലേഖനങ്ങളും വാർത്താ വിശകലനങ്ങളും വാർത്തകളും പങ്കു വക്കുന്ന പുതു ഓൺലൈൻ സാമൂഹിക മാധ്യമങ്ങളുണ്ട്. ഇൻഡ്യയിലെ ആദ്യകാല ഓൺലൈൻ പുതു സാമൂഹിക മാധ്യമ പ്രവർത്തനം Infochange India ഞാനും എന്‍റെ സുഹൃത്ത് ഹൂട്ടോക്ഷിയും തുടങ്ങിയത്, രാജ്യത്തെ കുത്തക മാധ്യമങ്ങൾ മനഃപൂർവമായോ അല്ലാതെയോ വിട്ട് കളയുന്ന പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും ജീവിത സാഹചര്യങ്ങളും സാമൂഹിക വികസന വിഷയങ്ങളും അവതരിപ്പിക്കാൻ ഉള്ള ഒരു ബദൽ നവമാധ്യമ സിവിക് സംരംഭമായാണ്. 1999 അവസാനം തുടങ്ങിയ പ്രവർത്തനം ഇന്നും തുടരുന്നു.

കേരളത്തിൽ കഴിഞ്ഞ അഞ്ചു കൊല്ലമായി പല നവമാധ്യമ കൂട്ടായ്‌മകളും രൂപപ്പെട്ടു. അവയിൽ മലയാളനാടും നവമലയാളിയും ഫേസ് ബുക്കിലെ സർഗാത്മക കൂട്ടായ്മകളിൽ നിന്ന് ഒരു ലാഭേച്ഛയും ഇല്ലാതെ ഉയർന്നുവന്ന ഓൺലൈൻ പുതു മാധ്യമ സംരംഭങ്ങളാണ്. ഫേസ്ബുക് കൂട്ടായ്മയിലൂടെയാണ് ഈ രണ്ട് ആനുകാലികങ്ങളും ജനിച്ചതും വളര്‍ന്നതും. മുരളി വെട്ടത്ത്, സന്തോഷ് ഹൃഷികേഷ്, സതീശൻ പുതുമന, രവിവർമ്മ, ജെയിംസ് വർഗീസ്, സോണി ജോസ്, സ്വാതി ജോർജ് മുതലായവരുടെ നേതൃത്വത്തില്‍, അനേകം പേരുടെ സഹകരണത്തോടെയായിരുന്നു തുടക്കം. ഇവ രണ്ടുമായി ആദ്യം മുതലേ അടുത്തു സഹകരിക്കുകയും അവര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും വല്ലപ്പോഴും എഴുതുകയും ചെയ്യുന്ന ആളാണ് ഞാന്‍. രണ്ടും കാമ്പുള്ള സാസ്‌കാരിക-സാമൂഹിക ഓൺലൈൻ മാധ്യമ പ്രവർത്തനങ്ങൾ ആണ്. അത് പോലെ, അഴിമുഖവും ഗൗരവമായ നവ മാധ്യമ ഇടപെടൽ ആണ്. ഇവയെല്ലാം മാഗസിൻ രൂപത്തിൽ ഉള്ളവയാണ്. അവ പ്രതിദിന വാർത്താമാധ്യമങ്ങൾ അല്ല. കഴിഞ്ഞ വര്‍ഷം ലെഫ്റ്റ് ക്ലിക് (ഇപ്പോൾ വേറൊരു പേരിലും)എന്ന പേരിൽ ടി.കെ വിനോദൻ തുടങ്ങിയ പ്രതിദിന വാർത്ത നവ മാധ്യമ സംരംഭം നിലവാരമുള്ളതും ഗൗരവമായി എഡിറ്റ് ചെയ്യപ്പെടുന്നതുമായ  ഒന്നായി തോന്നിയിട്ടുണ്ട്. അതിൽ ഇക്കിളി വാർത്തകളോ കൊലപാതക അപസർപ്പക കഥകളോ, കൂലി ഏഴുത്തോ, തൽപ്പര കക്ഷി രാഷ്ട്രീയ അതിപ്രസരമോ, കൂതറ വ്യക്തി വിരോധ മഞ്ഞ എഴുത്തുകളോ ഇല്ലാത്തതിനാൽ വായിക്കാറുണ്ട്. മാത്രമല്ല അതിന്‍റെ എഡിറ്റർ, ഒരു നല്ല എഡിറ്റർക്ക് വേണ്ട വിവേകവും വിദ്യാഭ്യാസവും വിവരവുമുള്ള ഒരു പൊതു സാമൂഹിക-സാംസ്കാരിക -സിവിക് രാഷ്ട്രീയ പ്രവർത്തകൻ ആയ ടി.കെ വിനോദൻ ആണ്. ഏതാനും  വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഡൂൾ ന്യൂസും അധികം കുഴപ്പമില്ലാത്ത ഒരു ഇടപെടൽ ആയി തോന്നിയിട്ടുണ്ട്.

ഇതോടൊപ്പം, വാളെടുത്തവൻ വെളിച്ചപ്പാട് എന്ന മട്ടിൽ നവ മാധ്യമ രംഗത്ത് ഒരു വെബ്‌സൈറ്റും രണ്ടു ഡെസ്ക്ടോപ്പും അത്യാവശ്യം മലയാളവും ആയി ചില അവതാരങ്ങൾ ഇറങ്ങിയിട്ടുണ്ട്. അവരിൽ ഒട്ടു മിക്കവരും പത്ര പ്രവർത്തനവും സാമൂഹിക ഇടപെടലുമായി ഒരു ബന്ധവും ഇല്ലാത്തവരാണെന്നു തോന്നുന്നു . പല ‘നവ’ മാധ്യമങ്ങളും തുടരുന്നത് പഴയ ‘തനി നിറ’ ശൈലിയിലുള്ള കുരുട്ടു വിദ്യകളാണ്. അൽപ്പം സെക്സും സ്വൽപ്പം മസാലയും  ആവശ്യത്തിന് സ്റ്റണ്ടും അപസർപ്പക കഥകളും അത്യാവശ്യം പേരിനു ടി.വി സ്ക്രോൾ കണ്ടെഴുതി വാർത്തകളും ചേർത്തു വിളമ്പിയാൽ അതിനെ എന്ത് വിളിക്കണം? ഇന്ന് ‘പ്രമുഖ’ മാധ്യമങ്ങൾ പല ‘പ്രമുഖ’ കച്ചവടക്കാരെ കുറിച്ചും കള്ളക്കടത്തുകാരെ കുറിച്ചും തരികിട കക്ഷികളെ കുറിച്ചും എഴുതാത്തത് അവർ പരസ്യമെന്ന ‘കൈക്കൂലി’ കൊടുത്ത് മാധ്യമ ബിസിനസ്സിനെ സ്വാധീനിക്കുന്നതിനാലാണ്.

അത്തരം  മാധ്യമങ്ങൾ മുക്കുന്ന വാർത്തകൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന ഒരു ബദൽ മീഡിയയായി വർത്തിക്കുവാൻ നവ മാധ്യമങ്ങൾക്കു കഴിയും. വലിയ മുതൽ മുടക്ക് ഇല്ലാത്തതിനാൽ അവർക്കു പഴയ മാധ്യമ ബിസിനസിനുള്ള പരിമിതികളില്ല. അങ്ങനെയുള്ള ഗൗരവ ബദൽ മീഡിയ സംസ്കാരം കേരളത്തിൽ ഇനിയും ഉണ്ടാകേണ്ടതുണ്ട്. മലയാള നവമാധ്യമങ്ങളിൽ ഭൂരിപക്ഷവും കേരളത്തിലെ പഴയ മാധ്യമ രൂപങ്ങളുടേയും ശീലിച്ച രീതികളുടേയും ഒരു ഓൺലൈൻ പകർപ്പ് മാത്രമാണ്. ഒരു പുതിയ നവ മാധ്യമ സംസ്കാരവും സാമൂഹിക വിനിമയത്തിന്‍റെ പുതിയ സാധ്യതകളും മലയാളത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. പഴയ പത്ര പ്രവർത്തക ശൈലിയിൽ നിന്നും കക്ഷി രാഷ്ട്രീയ അതിപ്രസരങ്ങളിൽ നിന്നും അധികാര-അധീശ മേല്കോയ്മകളിൽ നിന്നും കുതറിമാറി ഒരു പുതിയ നവ മാധ്യമ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനം ഉണ്ടാകേണ്ടതുണ്ട്.

സംസ്ഥാനത്തെ സാമൂഹിക, വിദ്യാഭാസ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ കാണുന്ന ജീര്‍ണതകളുടെ തുടർച്ചയും നേർ കാഴ്ച്ചകളും ആണ് ഇപ്പോൾ വ്യവസ്ഥാപിത ടി.വി , പത്ര മാധ്യമങ്ങളിൽ കാണുന്നത്. അതിന്‍റെ രണ്ടാം തരമോ മൂന്നാം തരമോ പതിപ്പ് മാത്രമായി ഓൺലൈൻ മാധ്യമങ്ങൾ മാറിയാൽ കേരളത്തിലെ പലതരം ജീർണ്ണതകളുടെ ഒരു പഴയ ബാക്കിപത്രമായി ചുരുങ്ങും കൂണുകൾ പോലെ പൊട്ടി മുളച്ചു അഴുകി പോകുന്ന ഓൺലൈൻ പതിപ്പുകൾ.  120 വര്‍ഷം മുമ്പ് തുടങ്ങിയ കാലത്തു പത്രപ്രവര്‍ത്തനം ഒരു  ബിസിനസ് സംരംഭമല്ലായിരുന്നു., കേരളത്തില്‍  അതൊരു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായിരുന്നു. പത്ര പ്രവർത്തകർ വയറ്റിൽ പിഴപ്പിന് മാത്രം പേനയുന്തുന്ന മുതലാളിക്ക് വേണ്ടി എഴുതുന്ന കൂലി എഴുത്തുകാരല്ലായിരുന്നു. അവരിൽ ഭൂരിഭാഗവും സമൂഹത്തിലെ പാരമ്പര്യ ജീർണതകൾക്കും ജാതി മത വിവേചനങ്ങൾക്കും എതിരെ പോരാടിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരായിരുന്നു.  കക്ഷി രാഷ്ട്രീയ താല്പര്യങ്ങളോ അധികാര മോഹങ്ങളോ ഇല്ലാത്തവരായിരുന്നു. ഭരണത്തിലുണ്ടായിരുന്നവരുടെ ആസനം താങ്ങുന്നവരല്ലായിരുന്നു. ആർജവമുള്ള അന്നത്തെ പത്രപ്രവർത്തനം അപകടകരമായ ഒരു ജീവിതമായിരുന്നു. സാമ്പത്തിക നഷ്ടങ്ങളും യാതനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് പലര്‍ക്കും . ഇന്ന് പത്ര പ്രവർത്തനം ഒരു വ്യവസ്ഥാപിത തൊഴിൽ മേഖല ആണ്. മാധ്യമ വ്യാപാരവും മദ്യ വ്യാപാരവും തമ്മിൽ വലിയ വ്യത്യാസം ഇല്ലാതായിട്ടുണ്ട്.

കുത്തുക കോർപ്പറേറ്റുകളുടെ ഒരു ചിന്ന സൈഡ് ബിസിനസ്സായി വ്യവസ്ഥാപിത മാധ്യമങ്ങൾ മാറിയിരിക്കുന്നു.  മാധ്യമ കോർപ്പറേറ്റ് ബിസിനസ്സ്, ഭരണം കൈയ്യാളുന്നവരുടെ കുഴലൂത്തുകാരായി പരിണമിച്ചിരിക്കുന്നു. ‘പ്രൊഫഷണൽ’ പത്ര പ്രവത്തകരിൽ പലരും ഇന്ന് അധികാരത്തിന്‍റെ ഇടനാഴികകളിലെ അരിവെപ്പുകാരും അടക്കം പറച്ചിൽകാരും ഏഷണിക്കാരും പുറം ചൊറിയുന്നവരും ആയിരിക്കുന്നു. അവർക്ക് നേതാക്കൾക്കു വേണ്ടി മാമാ പണി ചെയ്യുവാനോ ദല്ലാള് പണി ചെയ്യാനോ ഒരു നാണക്കേടും ഉളുപ്പുമില്ല. കാരണം അതൊക്കെ ‘സാധാരണ’ കീഴ്വഴക്കമായി തീര്‍ന്നിരിക്കുന്നു. ‘ഉദ്ദിഷ്‌ട കാര്യത്തിന് ഉപകാര സ്മരണ’ എന്ന കണക്കെ സ്ഥാന മാനങ്ങൾ അധികാരി വർഗ്ഗം പ്രത്യുപകാരമായി കൊടുക്കുന്നത് ഡൽഹിയിൽ മാത്രമല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പതിവായിട്ടുണ്ട്. ചുരുക്കത്തിൽ വ്യവസ്ഥാപിത മാധ്യമ ബിസിനസും പ്രൊഫഷണൽ പത്രപ്രവർത്ത നേതാക്കളിൽ ഗണ്യമായ പങ്കും ഇന്ന് നമ്മുടെ നാടും രാജ്യവും നേരിടുന്ന ജീര്‍ണതയുടെ നേർരൂപങ്ങൾ ആണ്. ഇതിനു മാറ്റം വരുത്താൻ കഴിവുള്ള ഒരു സാധ്യതയാണ് സാമൂഹിക പ്രതിബദ്ധതയുള്ള ആർജവമുള്ള നവ മാധ്യമ സംരംഭങ്ങൾ. ഇന്നത്തെ ജീര്‍ണതയിൽ നിന്നും കുതറി മാറി ബദൽ മാധ്യമ സംസ്കാരധാരയായി അത് മാറിയെങ്കിൽ മാത്രമേ നമുക്ക് ഇന്നുള്ള ജീര്‍ണതകളെ അതീജീവിച്ച് ഒരു പുതിയ നൈതീകമായ നന്മയുള്ള സാമൂഹ്യ മാറ്റത്തിന് വഴി തെളിക്കാൻ കഴിയുകയുള്ളൂ.


Comments
Print Friendly, PDF & Email

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.

You may also like