വിക്ടോറിയ കോളേജിലെ പ്രധാന അദ്ധ്യാപികയ്ക്ക് ശവക്കല്ലറയൊരുക്കി യാത്രയയപ്പ് നടത്തിയെന്ന വിഷയത്തെ അധികരിച്ച് അതേ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു നിധിന്‍ നാഥ്, പ്രിന്‍സിപ്പളായിരുന്ന സരസു ടീച്ചര്‍ക്ക് എഴുതുന്ന തുറന്ന കത്ത്
അധ്യാപകരെ വിമര്‍ശിക്കുന്നത് വലിയ കുറ്റമാണ്, അപരാധമാണ്. ഈയൊരു ചിന്താഗതി നമ്മുടെ സമൂഹത്തില്‍ തളം കെട്ടി നില്‍പ്പുണ്ട്. ചരിത്രവും അങ്ങനെ തന്നെയായിരുന്നുവല്ലോ. സവര്‍ണ്ണ മനസ് സൂക്ഷിക്കുന്ന ഒരു വ്യവ്യസ്ഥ. ഏകല്യവന്റെ വിരല്‍ ഗുരു ദക്ഷിണയായി മുറിച്ച് വാങ്ങിയ ഗുരുവിന്റെ പക്ഷം ചേര്‍ന്ന് നിന്ന ചരിത്രമുള്ള ജനത ഇന്ന് വിക്ടോറിയ കോളെജിലെ വിരമിച്ച പ്രിന്‍സിപ്പാളിനൊപ്പം നില്‍ക്കുന്നതില്‍ തെറ്റില്ല. കാരണം അവര്‍ പഠിച്ചത് അങ്ങനെയാണ് ഒഴുക്കിനൊപ്പം മാത്രം നീന്തുക.
പ്രിന്‍സിപ്പളായിരുന്ന സരസു ടീച്ചര്‍ എന്ത് ചെയ്താലും അത് മാത്രം ശരിയാക്കുന്നതും, അവരെ വിമര്‍ശിക്കുന്നത് ഗുരുനിന്ദയായും പാപമായും മാറുന്നത് ഈ ഏകല്യവന്‍ തിയറി പരിഗണിക്കുന്നതുകൊണ്ടാണ്. സമരം ചെയ്യാനും പ്രതികരിക്കാനും ഇരുട്ടിന്റെ മറപിടിക്കേണ്ടതും പേരില്ലാത്ത് പോസ്റ്ററുകള്‍ പതിക്കേണ്ടതുമായ ഗതികേണ്ട് വിക്ടോറിയയിലെ എസ്.എഫ്.ഐക്കില്ല. ഇന്ന് വിക്ടോറിയയില്‍ എസ് എഫ് ഐക്ക് പഴയതിലും മികച്ച സംഘടനാ ശേഷിയുണ്ട്. പിന്നെ സരസുവെന്ന പ്രധാന അധ്യാപികയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപ്പിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ (ആ കലാലയത്തെ അറിയുന്നവര്‍) നിങ്ങള്‍ ചരിത്രം അറിയാത്തവരല്ല, മറിച്ച് ഫാസിസത്തിന്റെ ഗീബള്‍സന്‍ ആശയം നടപ്പാക്കുന്നവരാണ് എന്ന് പറയേണ്ടി വരുന്നത് ആ ഭൂതകാലത്തിന്റെ ഭാരമേല്‍ക്കുന്നവരാണെന്നുള്ളതുകൊണ്ട് തന്നെയാണ്.
നാല് വര്‍ഷം മുന്‍പ് സരസുവെന്ന അധ്യാപികയുടെ വിദ്യാര്‍ത്ഥി സ്‌നേഹം നമ്മള്‍ കണ്ടതാണല്ലോ. സ്വന്തം ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരദ്ധ്യാപകന്‍ ഇന്റേണല്‍ മാര്‍ക്ക് തെറ്റായി യൂണിവേഴ്‌സിറ്റിക്ക് ആയിച്ച് കൊടുത്തപ്പോള്‍ (മനപൂര്‍വമാണ് അങ്ങനെയുണ്ടായത്) അത് തിരുത്താന്‍ സര്‍വകലാശാലക്ക് കത്ത് എഴുത്താന്‍ തയ്യാറാവാതെയിരുന്ന അധ്യാപികയായിരുന്നു താങ്കള്‍. കോളേജില്‍ സമരം നടന്നപ്പോള്‍ ലാബ് ബഹിഷ്‌ക്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചതും അതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തടയാന്‍ ശ്രമിച്ച താങ്കളെ വിദ്യാര്‍ത്ഥികള്‍ പൂടിയിട്ടതുമൊക്കെ വിക്ടോറിയയുടെ സമര ചരിത്രത്തിലുണ്ട്. ഇങ്ങനെയുള്ള താങ്കളുടെ നിലപാടുകളിലെ ഏകാധിപതി, പ്രധാന അധ്യാപികയായപ്പോള്‍ വര്‍ധിക്കുകയാണ് ചെയ്തതതെന്ന് കഴിഞ്ഞ ഒരു വര്‍ഷം ക്യാമ്പസിലെ വിഷയങ്ങളില്‍ കണ്ണോടിച്ചാല്‍ മനസിലാവും.
ഈ മുന്‍ അധ്യാപികയുടെ 26വര്‍ഷ അധ്യാപന ജീവിതത്തിലെ വിക്ടോറിയന്‍ കാലഘട്ടത്തില്‍ ദ്യാര്‍ത്ഥികളോടുള്ള സ്‌നേഹം മനസിലാക്കാന്‍ എണ്ണിയാല്‍ തീരാത്ത അനുഭവങ്ങളുണ്ട്. വിക്ടോറിയയിലെ കോളേജില്‍ നിന്നും എന്‍ സി സി യൂണിറ്റ് നഷ്ടപെടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് എന്‍സിസിയുടെ ചുമതലയുള്ള ഇതേ അദ്ധ്യാപികയായിരുന്നു എന്നത് പറയാതിരിക്കാനാവില്ല. വിക്ടോറിയന്‍സിന്റെ സര്‍ഗാത്മകതയുടെ ആഘോഷമായ യൂണിവേഴ്‌സിറ്റി ജില്ല കലോല്‍സവത്തിന് രാത്രി കോളേജിലെ ക്ലാസ് മുറികള്‍ തുറന്ന് തരാന്‍ പറ്റില്ലെന്ന് പറഞ്ഞ കോളേജിന്റെ പ്രധാന അധ്യാപിക(കഴിഞ്ഞ വര്‍ഷം വരെ ഇത് നല്‍കിയിരുന്നു) കോളേജ് പോര്‍ട്ടിക്കോയില്‍ നോ പാര്‍ക്കിംഗ് എന്നെഴുതിയ സ്ഥലത്ത് സ്വന്തം കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ എസ് എഫ് ഐ അതിനെതിരെ ശബ്ദിച്ചപ്പോള്‍ നോ പാര്‍ക്കിംഗ് എന്നത് പ്രിന്‍സിപ്പല്‍സ് ഒണ്‍ലി എന്നാക്കി മാറ്റിയ മഹനീയ വ്യക്തിത്വമായിരുന്നു താങ്കള്‍.
ഒപ്പം ജോലി ചെയ്യണ അദ്ധ്യാപകരെ ‘വിദ്യ പൂച്ച’ എന്ന വൃത്തികെട്ട കഥയിലെ കഥാപാത്രങ്ങളാക്കി കോളേജ് മാഗസീനില്‍ പ്രസിദ്ധീകരിച്ച് സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹം ഇവര്‍ പ്രകടിപ്പിച്ചതാണ്(എസ്എഫ്‌ഐ നേത്യത്വം കൊടുത്ത യൂണിയന്റെ മാഗസീനിലാണ് ഈ കഥ വന്നത്, ആവിഷ്‌കാര സ്വാതന്ത്ര്യമെന്നതിനാലാണ് അന്ന് ആ കഥ പ്രസിദ്ധീകരിച്ചതെന്ന് പറയട്ടെ). വിക്ടോറിയയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുള്ളത് ഈ അദ്ധ്യാപിക പ്രിന്‍സിപ്പാളായപ്പോഴാണെന്നതാണ് യാഥാര്‍ത്ഥ്യം. പലസമയങ്ങളിലും അധ്യാപകര്‍ ക്ലാസ് മുറികള്‍ വിട്ടിറങ്ങി മുദ്രാവാക്യം വിളിക്കേണ്ടി വന്നത് ഇവരുടെ ഏകാധിപത്യ നിലപാട് കാരണമായിരുന്നു. ‘അധികാരം ഇരുമ്പുലക്കയല്ലെന്ന് മുദ്രാവാക്യം മുഴക്കിയത് എസ് എഫ് ഐ അല്ല, സരസുവെന്ന പ്രധാന അധ്യാപികയുടെ സഹപ്രവര്‍ത്തകരായിരുന്നു.
‘ദളിത് സാഹിത്യം-അരികുകളില്‍ നിന്നുള്ള വിവരണം’ എന്ന വിഷയത്തില്‍ ഒരു ദേശിയ സെമിനാര്‍ വിക്ടോറിയ കോളേജില്‍ നടന്ന വേളയില്‍ അധ്യക്ഷ പ്രസംഗം നടത്തിയ വ്യക്തി ദളിതാണെന്ന് പറഞ്ഞ്, ഇപ്പോള്‍ പരാതി നല്‍കിയ സരസ്വതി ടീച്ചര്‍ സെമിനാറിന്റെ ഉദ്ഘാടന വേളയില്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞത് ‘നമുക്ക് നായര്‍ സാഹിത്യം, നമ്പൂതിരി സാഹിത്യം തുടങ്ങിയവ ഒന്നും ഇല്ലല്ലോ പിന്നെ എന്തിനാണ് ഈ ദളിത് സാഹിത്യം, ഇതൊക്കെ ശുദ്ധ തട്ടിപ്പാണ്’ എന്നായിരുന്നു. ഇവരെയാണ് ദളിതരെ മനുഷ്യരായി കാണാന്‍ തയാറാവാത്ത സംഘപരിവാര്‍ ദളിത് സ്‌നേഹം പ്രകടിപ്പിക്കുന്നത്.
ഇങ്ങനെയുള്ള നിലപാടുമായി പോവുന്ന ഒരാള്‍ക്കെതിരെ ജനാധിപത്യ മനസുകള്‍ പ്രതികരിക്കും. അതാണ് ഇത്രനാളും വിക്ടോറിയയില്‍ നടന്നിരുന്നത്.
പക്ഷെ ഇരുട്ടിന്റെ മറവില്‍ സ്വന്തം കുഴിമാടമുണ്ടാക്കി അതിന്റെ ഉത്തരവാദിത്വം എസ് എഫ് ഐയുടെ മേല്‍കെട്ടിവെക്കുന്ന ഈ തന്ത്രം ഇത് എന്തിന് വേണ്ടിയാണെന്ന് അരി ആഹാരം കഴിക്കുന്നവര്‍ക്ക് മനസിലാക്കും. കുഴിമാടം വാര്‍ത്തയാക്കാന്‍ ആദ്യമെത്തിയത് സംഘപരിവാര്‍ അനുകൂല ചാനല്‍, പിന്നാലെ ബിജെപി നേതാക്കളുടെ ഒഴുകായിരുന്നു വിക്ടോറിയയിലേക്ക്. അതിന് ശേഷം എസ്എഫ്‌ഐക്ക് എതിരെ ആരോപണങ്ങളുടെ പെരുമഴയുമായി കേന്ദ്ര മന്ത്രി വരെയെത്തി. വിക്ടോറിയയില്‍ പ്രസിന്‍സിപ്പാളായിരുന്ന കാലത്ത് തനിക്കെതിരെ പ്രതികരിച്ചവരെ തെരഞ്ഞെടുത്ത് ക്യത്യമായി അവര്‍ക്കെതിരെ പരാതി നല്‍കി. ടീച്ചര്‍ ഇവരെ കാണാതെ എങ്ങനെയാണ് ഇവരുടെ പേരില്‍ പരാതി നല്‍കിയത്. ഇങ്ങനെ മുന്‍കൂട്ടി എഴുത്തി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ആടി തീര്‍ക്കുകയായിരുന്നു നിങ്ങളെന്നാണ് ടീച്ചറെ നന്നായി അറിയാവുന്ന എനിക്ക് തോന്നിയത്.
ലോകത്തിലെ എല്ലാ ഏകാധിപതിമാരുടെ പതനം ദയനീയമായിരുന്നു. അതിനാല്‍ തന്നെ താങ്കളുടെതും വ്യത്യസ്ഥമാവില്ല. അനിവാര്യമായ ആ ദുരന്തത്തില്‍ നിന്ന് കരകയറാണ് വേണ്ടിയാണ് ഈ സ്വന്തം കുഴിമാടവും സംഘപരിവാര്‍ പിന്തുണയുമായി ഈ നാടകം നിങ്ങള്‍ അവതരിപ്പിച്ചത് എങ്കിലും നിങ്ങള്‍ വീണ്ടും തോറ്റിരിക്കുന്നു. പണ്ട് ഒരു അധ്യാപികയെന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് നല്‍കാന്‍ തയ്യാറാവാതെ തോറ്റ പോലെ, പ്രധാന അധ്യാപികയെന്ന നിലയില്‍ വിക്ടോറിയയെ മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയാതെ തോറ്റ പോലെ, സ്വന്തം കുഴിമാടമുണ്ടാക്കി അതിലൂടെ 26വര്‍ഷത്തെ അധ്യാപക ജീവിതത്തിലെ കളങ്കം കഴുകി കളയാമെന്ന തന്ത്രവും തോറ്റിരിക്കുന്നു.
കേരളവര്‍മ്മയിലെ ദീപ ടീച്ചറെ പിന്തുണച്ച പോലെ നിങ്ങള്‍ക്കായി ഈ പൊതു സമൂഹം വരാതെയിരുന്നത് ഇത് നിങ്ങള്‍ അര്‍ഹിക്കുന്നതായതിനാലാണ്. അതേ ടീച്ചര്‍, നിങ്ങളുടെ നിലപാടുകളും നീക്കങ്ങളും ഒരു ധാര്‍ഷ്ട്യം നിറഞ്ഞ ഏകാധിപതിയുടേതായിരുന്നു. അതിനാല്‍ തന്നെ ആ അനിവാര്യമായ ദുരന്തമാണ് നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.
ടീച്ചര്‍, വിക്ടോറിയയെന്ന കേരളത്തിന്റെ അഭിമാന കലാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥിയെന്ന നിലയില്‍ പറയാനുള്ളത് ഒരു പക്ഷെ സരസുവെന്ന വ്യക്തിക്ക് എന്തും പറയാം, ചെയ്യാം. കാരണം ഇപ്പോള്‍ നിങ്ങള്‍ ചെയ്തതിന് മേലെ ഇനിയൊന്നും ചെയ്യാനില്ല. പ്രധാന അധ്യാപികയായി ഇരിക്കുമ്പോള്‍ കോളേജിലെ വിദ്യാര്‍ത്ഥികളെയും തനിക്കെതിരെ പ്രതിഷേധിച്ചവരെയും പട്ടിയെന്ന് അഭിസംബോധന ചെയ്ത് ഫെയിസ്ബുക്കില്‍ പോസ്റ്റിട്ട ഒരാളാണ് നിങ്ങള്‍. അതിനാല്‍ നിങ്ങള്‍ക്ക് നാണവും മാനവും മറ്റുള്ളവരെ ബഹുമാനമുമൊക്കെ ഉണ്ടെന്ന് കരുത്തുക മണ്ടത്തരമാണ്. പക്ഷെ ഒന്നോര്‍ക്കുക ഇങ്ങനെ വിക്ടോറിയെന്ന കലാലയത്തിനെ അപമാനിക്കരുത്.