പൂമുഖം EDITORIAL പട്ടാളം സഹായിച്ച ശ്രീ ശ്രീ രവിശങ്കറിന്റെ ലോക സാംസ്കാരികോത്സവത്തിനെതിരെ എന്തിനാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്?

പട്ടാളം സഹായിച്ച ശ്രീ ശ്രീ രവിശങ്കറിന്റെ ലോക സാംസ്കാരികോത്സവത്തിനെതിരെ എന്തിനാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്?

ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങ് ഫൗണ്ടേഷന്‍ യമുനാനദിക്കരയില്‍  സംഘടിപ്പിക്കുന്ന വിവാദമായ മൂന്ന് ദിവസത്തെ വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവലിന് മാര്‍ച്ച് പതിനൊന്ന് മുതല്‍ ആരംഭിക്കുകയാണ്. എന്നാല്‍ ജീവിതം ആഘോഷമാക്കി മാറ്റുക എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ സ്ഥലവാസികളായ കര്‍ഷകര്‍ക്ക് നല്‍കിയത് ദുരിതങ്ങളാണ്.

പലര്‍ക്കും അവരുടെ സ്ഥലങ്ങളില്‍ നിന്ന് ഇറങ്ങി പോവേണ്ടി വന്നു. വിളഞ്ഞു നിന്നിരുന്ന കൃഷി മുഴുവന്‍ വെട്ടിനിരത്തി. അനുമതിയില്ലാതെ സ്ഥലം നികത്തി. എതിര്‍ക്കാന്‍ ചെന്ന സംഘത്തിലെ പ്രധാനപ്പെട്ടവരെ അറസ്റ്റ് ചെയ്തു. നിരവധി കുറ്റങ്ങള്‍ ചുമത്തപ്പെട്ട അവര്‍ ഇപ്പോഴും ജയിലിലാണ്. സ്വന്തം സ്ഥലത്ത് നിന്ന് ബലം പ്രയോഗിച്ച് കുടിയൊഴിച്ചതിനെ നേരിട്ടതിനുള്ള ശിക്ഷയാണ് അവരിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

ഒരൊറ്റ ആഴ്ചയ്ക്കിടയിലാണ് ഇതെല്ലാം സംഭവിക്കുന്നത്. കിഴക്കന്‍ ഡെല്‍ഹിയിലെ നോയ്ഡ റോഡിനടുത്തെ പാര്‍ക്കിങ്ങ് സൗകര്യത്തിന് വേണ്ടിയുള്ള സ്ഥലമൊരുക്കലിന്റെ ഭാഗമായാണ് ഈ സംഭവങ്ങളെല്ലാം ഉയര്‍ന്നുവന്നിരിക്കുന്നത്.

ലോക പൈതൃകോത്സവം എങ്ങനെയാണ് തനിക്കും തന്റെ കുടുംബത്തിനും വലിയ ദുഃഖങ്ങള്‍ സമ്മാനിച്ചത് എന്ന് മുഹമ്മദ് ഇബ്രാം എന്ന കര്‍ഷകന്‍ ഇങ്ങനെ വിവരിക്കുന്നു.

മയൂര്‍ വിഹാര്‍ ഫേസ് 1 എക്സ്റ്റന്‍ഷനിലെ നോയ്ഡ റോഡിനടുത്തെ പണി പൂര്‍ത്തിയാവാത്ത ഒരു പോക്കറ്റ് റോഡിന് സമീപം താമസിക്കുന്ന തന്റെ ജീവിതം താളം തെറ്റിയത് ഫെബ്രുവരി 23 എന്ന ദിവസം കഴിഞ്ഞതോടെയായിരുന്നു. അന്നേ ദിവസം രാവിലെ ഒരു സംഘം പോലീസുകാര്‍ ഈ പരിപാടിയുടെ സംഘാടകരോടൊപ്പം വരികയും, ആ സ്ഥലം ഒഴിഞ്ഞ് പോവണമെന്ന് ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

ഡെല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ എന്റെ സഹോദരന്‍ സല്‍മാനും സുഹൃത്തുക്കളും അവരുടെ ആവശ്യങ്ങളെ എതിര്‍ക്കുകയും, ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് മയൂര്‍ വിഹാര്‍ പോലീസ് സ്റ്റേഷന്‍ അധികാരികളെയും, സംഘാടകരെയും പ്രകോപിപ്പിക്കുകയും അന്ന് തന്നെ അവരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. അവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണുള്ളത്.

“അറസ്റ്റ് നടന്ന അന്ന് മുതല്‍ ഏതാണ്ട് പതിനായിരത്തിലധികം രൂപ കോടതി ചിലവും, വക്കീല്‍ ഫീസുമായി എനിക്ക് നല്‍കേണ്ടി വന്നു. ഞാന്‍ മൂന്നാം ക്ലാസ്സ് വരെയെ പഠിച്ചിട്ടുള്ളൂ. കുടുംബത്തിലെ മൂത്ത സഹോദരന്‍ ഞാനായിരുന്നതുകൊണ്ട് എനിക്ക് അത്രയോന്നും പഠീക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, ഞാനെന്റെ സഹോദരങ്ങളെ പഠിപ്പിച്ചു. എന്നാല്‍ നോക്കൂ, സല്‍മാനെ അവര്‍ എന്താണ് ചെയ്തതെന്ന്. അവനിപ്പോള്‍ ഒരു ഇന്റസ്ട്രിയല്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രെയിനിയാണ്. ഈ മാസം അവസാനമാണ് അവന്റെ പരീക്ഷ. ഇവരെല്ലാം ചേര്‍ന്ന് അവന്റെ ഭാവി നശിപ്പിക്കുകയാണ്”- ഇബ്ര പറയുന്നു.

മേല്‍പ്പറഞ്ഞ മൂന്ന് പേര്‍ക്കുമെതിരെ ഐ പി സി 341 വകുപ്പ് പ്രകാരം കൃത്യനിര്‍വ്വഹണം തടസ്സപ്പെടൂത്തല്‍, 392 വകുപ്പ് പ്രകാരം കവര്‍ച്ച, 411 വകുപ്പ് പ്രകാരം മോഷണമുതല്‍ സൂക്ഷിക്കല്‍, 506 വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

സല്‍മാന്റെയും സുഹൃത്തുക്കളുടെയും അഭിഭാഷകന്‍  പറയുന്നത് ആനന്ദ് കുമാര്‍ യാദവ് എന്ന് പറയുന്ന ഒരു എഞ്ചിനീയറുടെ പരാതി പ്രകാരം മുന്നൂറ് രൂപയും, ഒരു കാസിയോ വാച്ചും മോഷ്ടിച്ചതിന ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത് എന്നാണ്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രതിഷേധത്തിനെതിരായല്ല ഇവരെ അറ്സ്റ്റ് ചെയ്തതെന്നും, മോഷണക്കുറ്റത്തിനാണ് എന്നുമാണ് പോലീസിന്റെയും ഭാഷ്യം.

“ഞങ്ങളെല്ലാം സല്‍മാന്റെയും സുഹൃത്തുക്കളുടെയും കേസുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. ആ സമയത്താണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സംഘം രണ്ട് ദിവസം മുമ്പ് ബുള്‍ഡോസറുകളുമായി വന്ന് ഞങ്ങളുടെ വിളകള്‍ മുഴുവന്‍ നശിപ്പിക്കുകയും, ഞങ്ങളുടെ കൃഷിസ്ഥലം കയ്യേറുകയും ചെയ്തത്. ഉള്ളി, കോളിഫ്ലവര്‍, ഗോതമ്പ്, മുള്ളങ്കി, കടുക് തുടങ്ങി ധാരാളം വിളകള്‍ ആ സ്ഥലത്ത് ഞങ്ങള്‍ കൃഷി ചെയ്തിരുന്നു. വിളവെടുക്കാറായതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് അവര്‍ നശിപ്പിച്ചു”- കര്‍ഷകര്‍ പറയുന്നു.

ഇരുപതിനായിരം രൂപയോളം വിത്തിനും, വളത്തിനും, വെള്ളത്തിനും വേണ്ടി ഞാന്‍ ചിലവാക്കിയിരുന്നു. അതെല്ലാം നഷ്ടപ്പെട്ടുവെന്നും, ഇത് കൂടാതെ ആരായിരം രൂപ ഒരു വര്‍ഷം ഭൂവുടമസ്ഥന് പാട്ടമായി നല്‍കുകയും ചെയ്യുന്നുണ്ട് എന്നും ഇബ്രാം പറയുന്നു. പാര്‍ക്കിങ്ങിന് വേണ്ടി സ്ഥലം വിട്ടു നല്‍കിയില്ലെങ്കില്‍, അന്യായമായി ഭൂമി കൈവശം വെച്ച് ഉപയോഗിക്കുന്നതിന് ഭൂവുടമയെക്കോണ്ട് പരാതി എഴുതിപ്പിച്ച് അറസ്റ്റ് ചെയ്യും എന്ന് പോലീസ് തന്നെ ഭീഷണിപ്പെടുത്തുന്നതായും ഇബ്രാം ആരോപിക്കുന്നുണ്ട്.

ഇബ്രാമും കുടുംബവും മാത്രമല്ല ഈ പ്രശ്നം നേരിടുന്ന പ്രദേശവാസികള്‍. അവിടെ നിന്നും അഞ്ഞൂറ് മീറ്റര്‍ അകലെ സംഘാടകര്‍ രണ്ടാമത്തെ പാര്‍ക്കിങ്ങ് ഏരിയ തയ്യാറാക്കുന്ന സ്ഥലത്തും ഇതേ പ്രശ്നങ്ങള്‍ തന്നെയാണ്. അവിടെ നശിപ്പിക്കപ്പെട്ട കൃഷി ദളിതുകളുടേതാണ്. അതിനെതിരെ അവര്‍ നിരാഹാരസമരവും നടത്തിക്കൊണ്ടിരിക്കുകയാണ്.

ഗ്രാമത്തിലുള്ള ഭൂരിഭാഗം പേരും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി തിരിച്ചുവരുമ്പോള്‍ കണ്ടത് അവരുടെ കൃഷിസ്ഥലങ്ങളില്‍ ബുള്‍ഡോസറുകള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതായിരുന്നു എന്ന് സ്ഥലവാസിയായ രാജ്കുമാര്‍ പറയുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച തങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് സംഘാടകര്‍ ആരോപിക്കുന്നുണ്ട്.  ആരാണ് ഈ സ്ഥലം ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ഒരു ലെറ്റര്‍ ഹെഡാണ് അവര്‍ കാണിച്ചതെന്നും ഗവണ്മെന്റിന്റെ യാതൊരു രേഖയും അവരുടെ കയ്യില്‍ ഇല്ലായിരുന്നുവെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. [pullquote align=”full” cite=”” link=”” color=”” class=”” size=””]ഈ സ്ഥലം ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ജലസേചനവകുപ്പിന്റെ കീഴിലുള്ളതാണ്. പിന്നെ എങ്ങനെയാണ് ഡല്‍ഹി പോലീസിന് സംഘാടകരോടൊപ്പം ചേര്‍ന്ന് ഇവിടെ അധികാരം കാണിക്കാനാവുന്നത് എന്ന് മഹേന്ദര്‍ സിങ്ങ് എന്ന കര്‍ഷകന്‍ ചോദിക്കുന്നു.[/pullquote]

നഷ്ടപരിഹാരം നല്‍കാം എന്ന് ഈ പ്രശ്നം ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമായി ആദ്യസമയത്ത് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ അതുമായി ബന്ധപ്പെട്ട ഒരു കാര്യവും തങ്ങളെ ആരിയിച്ചിട്ടില്ല. നാലായിരം മുതല്‍ ആരായിരം രൂപ വരെ പ്രതിവര്‍ഷം വാടകയിനത്തില്‍ സ്ഥലമുടമസ്ഥന് കൊടുക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. അവര്‍ക്ക് പോലും ഒന്നും ഇതുവരെ കൊടുത്തിട്ടില്ല. ഈ പാര്‍ക്കിങ്ങ് ഏരിയയ്ക്ക് വേണ്ടി സ്ഥലമൊരുക്കിയതിന്റെ ഭാഗമായി കൃഷി നശിച്ച ഇരുനൂറോളം കര്‍ഷകരാണ് ഇവിടെയുള്ളത്. അവരുടെ എല്ലാവരുടേയും കൂട്ടി ഏകദേശം ഇരുനൂറിലേറെ ഏക്കര്‍ സ്ഥലം അനുമതിയില്ലാതെ നികത്തിയിട്ടുണ്ട് എന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

ഇതോടൊപ്പം തന്നെ ഇവിടെയുള്ള ദളിത് കര്‍ഷകര്‍ ഇതിനെതിരെ കോടതിയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആ സമയത്ത് ശ്രീ ശ്രീ രവിശങ്കര്‍ നേരിട്ട് അങ്ങോട്ട് ചെല്ലുകയും കര്‍ഷകരുമായി സംസാരിച്ച് നഷ്ടപരിഹാരം നല്‍കാം എന്ന് ഉറപ്പും നല്‍കിയിരുന്നു. പക്ഷേ, അതും പാഴ് വാക്ക് മാത്രമായി.

വീഡിയോ കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്
end line

Comments
Print Friendly, PDF & Email

You may also like